പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Monday, December 10, 2012

അളിയാ....ഇതൊക്കെ അല്ലെ ഒരു രസം...!!!

"വരണ്ട് കിടക്കുന്ന ആത്മാവിനെ ആല്‍ക്കഹോള്‍ കൊണ്ട് സ്നാനം ചെയ്ത് ചുറ്റുമുള്ളവരെ ചിരിപ്പിക്കുന്നവര്‍ " -- കുടിയന്മാരെ എങ്ങനെ നിര്‍വചിക്കാം എന്നെന്നോട് ആരേലും ചോദിച്ചാല്‍ ഞാന്‍ പറയുന്ന മറുപടി ഇതാകും...
കുടിപ്പകയേക്കാള്‍ തീവ്രമായ കുടിക്കഥയിലേക്ക് ഏവര്‍ക്കും സ്വാഗതം...

ടിര്‍ണീം ...ടിര്‍ണീം
രാവിലെ തന്നെ  റൂമിലെ ലാന്‍ഡ്‌ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി..

എറണാകുളത്ത്  ബാച്ചികള്‍ മാത്രം താമസിക്കുന്ന റൂമിലെന്തിനാണ് ലാന്‍ഡ്‌ ഫോണ്‍ എന്ന് ആര്‍ക്കും സംശയം വന്നേക്കാം...
അതൊരു കഥയാ.. അതിനുമപ്പുറം ബേങ്കുകാര്‍ നടത്തുന്ന ഒരു കളിയാ..ബേങ്ക്കാരെ ഞങ്ങള്‍ പറ്റിക്കുന്നത് ഒരു കലയാ..!!!
പേര്‍സണല്‍ ലോണ്‍ കിട്ടണമെങ്കില്‍ എറണാകുളത്ത് സ്വന്തമായി ഒരു വീട്  വേണം എന്ന് ബേങ്കുകാര്‍ പറയും..വാടക വീട് ഞങ്ങളുടെ പേരില്‍ ഞങ്ങള്‍ തന്നെ അങ്ങ്  എഴുതും.. (ജീവിതമേ കള്ളത്തരം...)പിന്നെ അവര്‍ പറയും,വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ നമ്പര്‍ വേണമെന്ന്...
അപ്പൊ നമ്മളെന്തു ചെയ്യും???
ഇന്‍കമിംഗ് ഫ്രീ അയ ലാന്‍ഡ്‌ ഫോണ്‍ വാങ്ങി വീട്ടിലങ്ങു വെക്കും..
ബേങ്കില്‍ നിന്നും വിളിക്കുമ്പോള്‍ എപ്പോ നോക്കിയാലും ലോണ്‍ അപ്ലൈ ചെയ്തയാളുടെ (അതാരായാലും) സഹോദരന്‍ മാത്രമേ ഫോണ്‍ എടുക്കു..
അമ്മയില്ലേ എന്ന് ചോദിക്കുമ്പോള്‍ പറയും..
"ഇല്ല... പ്രസവിക്കാന്‍ പോയിരിക്കുവാ.. "
"ആര്?? അമ്മയോ???"
"അല്ല, ചേച്ചി ....അമ്മ ചേച്ചിയുടെ കൂടെ ആശുപത്രിയിലാ..""
"ഉവ്വോ???"
"ഉവ്വ..."
അങ്ങനെ പ്രസവം പോയിട്ട് മുട്ടയിടല്‍ പോലും നടക്കാത്ത ആ വീട്ടില്‍ എത്ര മാത്രം പ്രസവമാണെന്നോ ഞങ്ങള്‍ കുറച്ചു കാലം കൊണ്ട് നടത്തിയിരിക്കുന്നെ..!!!
ഏതായാലും ഫോണ്‍ വാങ്ങിയത് കൊണ്ട്  വല്യ  കാര്യമായി..
കാരണം എതവനെ  എപ്പോ മൊബൈലില്‍ വിളിച്ചാലും നമ്പര്‍ ബിസി ആയിരിക്കും..കാരണം ഫ്രണ്ട്സ് ഫുള്‍ ടൈം വിളി ആയിരിക്കുമല്ലോ... (സത്യായിട്ടും ഫ്രണ്ട്സ് തന്നാ...ചുമ്മാ പാവം ഞങ്ങളെ തെറ്റിദ്ധരിക്കേണ്ട ..സൌഹൃദത്തി
ന്റെ  ആഴവും പരപ്പും അത്രമാത്രമുണ്ട്  ഞങ്ങള്‍ക്ക്.. സത്യായിട്ടും..!!!)
ഏതായാലും മൊബൈലില്‍ ആഗോളവല്‍കരണത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്ന 'കൂടുകാരിയോട് ' ഒന്ന് വിശ്രമിക്കാന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ... ആരാ??"
"അളിയാ. ഇത് ഞാനാടാ തൊമ്മന്‍കുഞ്ഞ് .."
'ആഗോളവല്‍കരണത്തിന്റെ ഇടയിലാ ഒരാട്ടിന്കുഞ്ഞ് ' എനിക്ക് ദേഷ്യം വന്നു..
"എന്താടാ ഡാഷേ രാവിലെ തന്നെ.....നിന്റെ ആരേലും ചത്തോ???" ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു..
"ഉവ്വടാ..എന്റെ അമ്മൂമ്മ ഇന്ന് രാവിലെ ചത്തു .. "
അവന്‍ അത് പറഞ്ഞതും എന്നില്‍ ഒരു കൊള്ളിയാന്‍ വീശി..
'ശെടാ..വേണ്ടായിരുന്നു..നാവു ചിലപ്പോള്‍ ഇങ്ങനാ.. കാര്യമറിയാതെ വാചാലമാകും ... എന്നിട്ട് പിന്നെ പരിതപിക്കും.. ഇതിപ്പോ... ഛെ...പറയാരുതായിരുന്നു...'
"അളിയാ സോറി.. ഞാന്‍ കാര്യമറിയാതെ തമാശക്ക് പറഞ്ഞു പോയതാ..." ഞാന്‍ വിഷമത്തോടെ പറഞ്ഞു..
"ഓ..സാരമില്ലെടാ...ഇതൊക്കെ ഒരു രസമല്ലേ..."
"എഹ് ..രസമോ...അമ്മൂമ്മ മരിക്കുന്നതോ?? ആര്‍ക്കു രസം..എന്ത് രസം...??" ഞാന്‍ ഞെട്ടലോടെ ചോദിച്ചു...
"വീട്ടില്‍  ഒളോം  ബഹളവുമില്ലാതെ ബോറടിച്ചിരിക്കുവായിരുന്നു ..അതിനിടയിലാ ലോട്ടറി പോലെ ഇതങ്ങു സംഭവിച്ചത്...ഇപ്പൊ ഇവിടെ നല്ല രസമാ.." അവന്‍ സന്തോഷത്തോടെ പറഞ്ഞു..
ദേ ,പിന്നേം രസം......ഇതിവന്‍ എവിടത്തുകാരനെടാ..!!!
"നിനക്ക് മാത്രമാവും രസം അല്ലെ??"
"ഏയ്‌.. അല്ലേടാ.. ഇവിടെല്ലര്‍ക്കും രസാ..."
"ഓഹോ...എന്നിട്ടാണോ നിന്റെ അമ്മയൊക്കെ കരയുന്നത് കേള്‍ക്കുന്നത്..??" ഞാന്‍ ചോദിച്ചു...
"ചുമ്മാതാ ..അമ്മ ഇത്രേം നേരം ഇവിടെ തുള്ളിച്ചാടി നടക്കുവായിരുന്നു... ഇതിപ്പോ ആള്‍ക്കാരൊക്കെ വന്നു തുടങ്ങിയപ്പോ ഒരോളത്തിന് കരയുന്നതാ.. "
ഓളത്തിനാ...!!! നല്ല ബെസ്റ്റ് ഫാമിലി...
"അവിടെ പ്രകാശ്‌ ഇല്ലേ???" അവന്‍ എന്നോട് ചോദിച്ചു...
"ഉണ്ട്.. എന്തെ???"
"നീ അവന്റെ കയ്യില്‍ കൊടുക്ക്‌.. അവനോട്  കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്..."
ഞാന്‍ പ്രകാശിനെ വിളിച്ചു ഫോണ്‍ അവനു കൊടുത്തു...
"ഹലോ..." പ്രകാശ്‌ സംസാരിച്ചു തുടങ്ങി...
"താങ്ക്യു ഡാ അളിയാ...താങ്ക്യൂ.. "പ്രകാശ്‌ പിന്നെ പറഞ്ഞ വാചകം അതായിരുന്നു..
"അമ്മൂമ്മ മരിച്ചു എന്ന് പറഞ്ഞിട്ടാണോടാ നീ താങ്ക്യൂ പറയുന്നത്...ഇനിയിപ്പോ  അവന്റെ അമ്മൂമ്മ മരിച്ചെന്നു കേട്ടാല്‍ ആത്മഹത്യാ ചെയ്യാന്‍ മാത്രം വല്ല ആത്മബന്ധവും നിന്റെ അമ്മൂമ്മക്ക്‌ ഉണ്ടോ??" എനിക്ക് സംശയമായി..
"കണ്ഗ്രാജൂലെഷന്‍ അളിയാ... കണ്ഗ്രാജൂലെഷന്‍ ..."എന്റെ സംശയം കേള്‍ക്കാതെ അവന്റെ അടുത്ത വാചകം...
'എഹ് ..അതെന്തിന്???'
"ഈശ്വരാ... എല്ലാത്തിനും മുഴുവട്ടായോ  ഇവിടെ....?" ഞാന്‍ തല പുകച്ചു..
പ്രകാശ്‌ ഫോണ്‍ വെച്ചു ...
"എന്താടാ കാര്യം???" ഞാന്‍ പ്രകാശിനോട് തിരക്കി...
"വെള്ളിയാഴ്ച തൊമ്മന്‍  വരുമെന്ന്..അവന്റെ ട്രീറ്റ്‌ ആണ് പോലും.. " പ്രകാശ്‌ സന്തോഷത്തോടെ പറഞ്ഞു...
"എഹ് .. ട്രീറ്റോ ?? അമ്മൂമ്മ മരിച്ചതിനോ ???" ഞാന്‍ പിന്നെയും വാ പൊളിച്ചു...
"ആ...അവന്‍ ഏതായാലും പുതിയ  ജോലി കിട്ടിയതിന്റെ ട്രീറ്റ്‌ തരണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു പോലും..അതിനിടയിലാ ഇങ്ങനെ ഒരവസരം കൂടി വന്നു ചേര്‍ന്നത്‌... അമ്മൂമ്മയുടെ കുറച്ചു സ്വത്തും ഇനി അവനു കിട്ടും പോലും...അതോ കൊണ്ട് ഡബിള്‍ ട്രീറ്റ്‌... "
'ട്രീറ്റ്‌ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍... അല്ലാതെന്താ...'
"അതിരിക്കട്ടെ... എവിടെ വെച്ചാ ട്രീറ്റ്‌???"
"ഇവിടെ വെച്ച് തന്നെ... അവന്‍ കുപ്പിയുമായി വെള്ളിയാഴ്ച  5 മണിക്ക് വരുമെന്ന്..." പ്രകാശ്‌ ഒന്ന് കൂടി സന്തോഷത്തോടെ പറഞ്ഞു...
"അത് ശരി.. പുല്ല്  കുപ്പി ട്രീറ്റ്‌ ആണോ... ആരൊക്കെ കാണും???" ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു....
"ഞാന്‍(ഗാന്ധിജി ഫെയിം  ),അവന്‍,കാര്‍ത്തി(ടെന്‍ മിനുട്സ് ഫെയിം),സിനു ,ഷിനു ,പിന്നെ നീയും..."
"ഇതെന്താ വിനയന്റെ സിനിമയോ. പിന്നെ ഞാനും പോലും... എന്തായാലും ഇവിടെ വെച്ച് ഒന്നും നടക്കില്ല  മോനെ.. നീയും അവന്മാരൊക്കെ  ചേര്‍ന്ന് കുടിച്ചു മറിഞ്ഞ്  എണീറ്റ്‌ പോകും. കഷ്ടപ്പാട്  എനിക്കും  ഷിനുവിനുമാ... വീട് വൃത്തിയാക്കി വൃത്തിയാക്കി മനുഷ്യന്റെ എടപാട് തീരും..."
"പിന്നെ........ വൃത്തിയുള്ള ഒരു വീട്....ഫൂ......" അതും പറഞ്ഞു അവനൊന്നു കാര്‍ക്കിച്ചു തുപ്പി...
പിന്നെ ഞാനൊന്നും പറഞ്ഞില്ല....കാരണം ശനിയാഴ്ച റൂം മാറേണ്ടി വരും... കാരണം വെള്ളിയാഴ്ച റൂമില്‍ കള്ളുകുടിയന്മാരുടെ സംസ്ഥാന സമ്മേളനമാ...!!!

അടുത്ത വെള്ളിയാഴ്ച...
ഞാനും ഷിനുവും റൂമില്‍ കേറിയപ്പോള്‍ തന്നെ കുടി സംഘത്തോടൊപ്പം വേറൊരു രൂപം കൂടി ഞങ്ങളെ നോക്കി പുഞ്ചിരി തൂകി..,അസ്ഹര്‍ ,ഞങ്ങളുടെ പഴയ സഹമുറിയന്‍...
"അളിയാ... നീയെപ്പൊ ഗള്‍ഫില്‍ നിന്നും വന്നു..."കേറിയ ഉടനെ അവനെ കെട്ടിപ്പിടിച്ചു ചോദിച്ചു...
"കഴിഞ്ഞ വീക്ക്‌...നിങ്ങളെ ഒക്കെ കാണാനാ വന്നത്. .. വന്നിട്ട് കുറെ നേരമായി, പക്ഷെ ഇവന്മാര്‍ക്ക് ഒരുത്തന് പോലും എന്നെ മനസിലാകുന്നില്ലടാ.. ഈ പൊട്ടന്മാരുടെ മുന്നില്‍ കുറെ നേരമായി ഞാന്‍ നടകമാടുവാ.." അവന്‍ വ്യസനത്തോടെ പറഞ്ഞു....
"ഇപ്പൊ മണ്ണും പിണ്ണാക്കും മുന്നില്‍ കൊണ്ട് വെച്ചാല്‍ ഇതിലേതാ ചുണ്ണാമ്പ് എന്ന് ചോദിക്കുന്ന പരിവത്തില്‍ ഇരിക്കുന്നവരുടെ മുന്നിലാ അവന്റെയൊരു നാടകമാടല്‍...ലജ്ജാവഹം... " മദ്യപരെ നോക്കി ഞാന്‍ മറുപടി പറഞ്ഞു...
"എടാ പൊട്ടാ...ഇന്ന് രാവിലെ  ഇവിടെ നിന്നിറങ്ങിപ്പോയ ഞങ്ങളെ പോലും അവന്മാര്‍ക്കിപ്പോ മനസിലാവില്ല.. പിന്നാ രണ്ടു കൊല്ലം മുന്നേ വാടക പോലും തരാതെ  ഇറങ്ങിപ്പോയ നീ...." ഷിനു പഴയ കണക്കുപുസ്തകം നൈസ് ആയി തുറന്നു...
"ഒന്നും നീ മറന്നില്ല അല്ലെ???" ചമ്മിയ മുഖത്തോടെ അസറിന്റെ പ്രതികരണം...
"ഇല്ല.. ഒന്നും മറക്കില്ല രാമാ.." ഷിനു തിരിച്ചടിച്ചു...
"ആഹ് ..അളിയാ ഫിറൂ ..നീ വന്നോ.. നീ ആണെടാ എന്റെ ബെസ്റ്റ് ഫ്രണ്ട് .." എന്നെ കണ്ട ഉടനെ തൊമ്മന്‍ വിളിച്ചു പറഞ്ഞു...
"ഉവ്വ... ഇതിപ്പോ അഞ്ചാമത്തെ പെഗ്ഗില്‍ നാലാമത്തെ ഐസ് ക്യൂബ് വീണു അല്ലെ???" ഞാന്‍ ചോദിച്ചു...
"അതെ... നിങ്ങക്കെങ്ങനെ മനസിലായി..??" നാവു കുഴഞ്ഞു കൊണ്ട് ചോദിച്ചത് കാര്‍ത്തി ആയിരുന്നു...
"ഈ ബെസ്റ്റ് ഫ്രണ്ട് ഡയലോഗ് നാലെണ്ണം അകത്തു ചെല്ലുമ്പോള്‍ ആണല്ലോ വരാറ്..അഞ്ചാമത്തെ പെഗ്ഗില്‍ വരുന്നത് 'അളിയാ..അവളെന്നെ ചതിക്കുകയായിരുന്നു 'എന്ന  ഡയലോഗ് അല്ലെ.... "
ഞാന്‍ അത് പറഞ്ഞതും പ്രകാശ്‌ ചാടി എണീറ്റു ...
"അളിയാ...ഞാന്‍ ആരെയോ മറക്കാന്‍ വേണ്ടിയാ ഇന്ന് കള്ള് കുടിച്ചത്..അതാരെയാണെന്ന് ഒര്മയില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു..നീ പറഞ്ഞപ്പോഴാ ഓര്‍ത്തത്‌...അവള്‍ എന്നെ ശരിക്കും ചതിക്കുകയായിരുന്നെടാ. " അഞ്ചാമത്തെ ഗ്ലാസും  വലിച്ചു കുടിച്ചു കണ്ണീരോടെ പ്രകാശ്‌ പറഞ്ഞു നിര്‍ത്തി...
ശെടാ....
"ഈ ദൈവല്‍ വല്ലാത്തൊരു ക്രൂരനാടാ..." കാര്‍ത്തി പ്രകാശിന്റെ കണ്ണീര്‍ തുടച്ചു കൊണ്ട് പറഞ്ഞു...
"എഹ്....അതെന്താ???!!!"
"ദൈവം ആദ്യമേ നമുക്ക് വേണ്ടവരെ അങ്ങ് തീരുമാനിച്ചു വെക്കും... എന്നിട്ടും പിന്നെ ദൈവമെന്തിനാ സ്നേഹിക്കാന്‍ പാകത്തില്‍ മറ്റുള്ളവരെ നമ്മള്‍ക്ക് മുന്നില്‍ കൊണ്ട് തരുന്നത്... "പ്രകാശ്‌ ചോദ്യം ഉന്നയിച്ചു...
ആ വാക്കുകള്‍ കേട്ടതും ഞങ്ങള്‍ സ്തബ്ദരായി..കാരണം,
ചോദ്യം വിട്... കുടിയന്റെ ചോദ്യം....പക്ഷെ സാഹിത്യം...ഒഹ് ,മനോഹരം...എന്നില്‍ രോമാഞ്ചം അലതല്ലി...
"അളിയാ നിന്റെ ഉള്ളില്‍ ഒരു ചിന്തകന്‍,ഒരെഴുത്തുകാരന്‍ ,ഒരു സാഹിത്യ പ്രതിഭ.... അറിഞ്ഞില്ലല്ലോടാ മുത്തെ..."
ഞാന്‍ വികാരം പൂണ്ടു..
"സാഹിത്യം....മാങ്ങാ തൊലി... ഒരു മെസ്സേജ് ഏതോ തെണ്ടി ഫോര്‍വേഡ് ചെയ്തു തന്നതാ.. ഇപ്പൊ ഒരു ചാന്‍സ് കിട്ടിയപ്പോ അലക്കി..അത്ര തന്നെ..."
ഞാന്‍ കയ്യില്‍ ശക്തിയായി തടവി രോമാഞ്ചത്തെ അടിച്ചൊതുക്കി...വേണ്ടായിരുന്നു

...
"അളിയാ... ഞാന്‍ നിര്‍ത്തി.."അതും പറഞ്ഞു സിനു എഴുന്നേറ്റു...
"അതെന്താ ഇത്ര നേരത്തെ... ഇനീം കുപ്പികള്‍ കിടക്കുവാ..നീ ഇരി അളിയാ...അതല്ലേ ഒരു രസം..."തൊമ്മന്‍ സിനുവിനെ പിടിച്ചിരുത്താന്‍ ശ്രമിച്ചു..
"രസമൊക്കെ തന്നാ...പക്ഷെ,നാളെ രാവിലെ എനിക്ക് വീട്ടില്‍ പോണം.. ഇപ്പൊ കിടന്നലെ രാവിലെ എണീക്കാന്‍ പറ്റൂ .."
"അതെന്തിനാ നീ രാവിലെ തന്നെ വീട്ടില്‍ പോകുന്നെ..??"
"അത്.............. ചുമ്മാ... വെറുതെ വീട്ടുകാരെയൊക്കെ ഒന്ന് കാണാന്‍...!!!"
അതും പറഞ്ഞു അവന്‍ ഉറങ്ങാന്‍ വേണ്ടി അടുത്ത മുറിയിലേക്ക് പോയി...
നേരം പിന്നെയും മുന്നോട്ടു...കുപ്പികള്‍ പിന്നെയും പൊട്ടി...
"അളിയാ.. ഈ റൂമില്‍ നിന്നടിച്ചടിച്ചു ബോറടിക്കുന്നു
...നമുക്ക് പുതിയ മേച്ചിന്‍ പുറങ്ങള്‍ തേടി അലഞ്ഞാലോ??? "ഭക്ഷണം കഴിക്കുന്നതിനിടയില്‍ തൊമ്മന്‍ ചോദിച്ചു..
"എടാ പോത്തെ...മേച്ചിന്‍പുറങ്ങള്‍ തേടി അലയാന്‍ നീയെന്താ പോത്തോ .. മിണ്ടാതെ കഴിക്കാന്‍ നോക്കെടാ. " ഷിനു ചൂടായി...
"അതല്ലടാ.. ഏതായാലും അസറിന്റെ  കാര്‍ ഇവിടെ കിടപ്പുണ്ട്.. നമുക്ക് പുറത്തെവിടേലും പോയി അടിച്ചാലോ??"
"ഈ കോലത്തില്‍ പുറത്തു പോയാല്‍ മാത്രം മതി, അടിക്കുന്ന കാര്യം നാട്ടുകാര്‍ നോക്കിക്കോളും.. " ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു...
"എന്ത് പറഞ്ഞാലും കൊടിയും പിടിച്ച് നീ ഒരുമാതിരി വികസന വിരോധിയെ പോലെ സംസാരിക്കരുത്... " തൊമ്മനിലെ  രാഷ്ത്രീയക്കാരന്‍ ഉണര്‍ന്നു...
"ഇല്ല... ഞാനൊന്നും സംസാരിക്കുന്നില്ല..എവിടെ പോകണമെന്നാ നീ പറയുന്നേ???" ഞാന്‍ ചോദിച്ചു..
"നമുക്ക് മൂന്നാറില്‍ പോകാം..."
"മൂന്നാറിലോ??? ഈ നേരത്ത്  ഈ കോലത്തിലാ ??"
"കോലത്തിനെന്താ ഒരു കുറവ്... ഐ അം പെര്ഫെക്ടലി ഓള്‍റൈറ്റ് ടാ ..." നാല് കാലില്‍ എണീറ്റ്‌ നിന്ന് തൊമ്മന്റെ ക്ലാസ്സിക്‌ ഡയലോഗ്..
"ഉവ്വ...കള്ള് കുടിച്ചാല്‍ ഇതു കുടിയനും പറയുന്ന ഡയലോഗ് ആണിത്... അതോണ്ട്  നീ ഡയലോഗ് വിട്.."എന്റെ മറുപടി..
"ആ വിടളിയാ..ഏതായാലും നാളേം മറ്റെന്നാളും എല്ലാര്ക്കും ലീവ് ആണ്. അതോണ്ട്  പോയേക്കാം..." വിഷയത്തില്‍ കാര്‍ത്തിയുടെ ഇടപെടല്‍...
ഒരു കണക്കിന് ചിന്തിച്ചപ്പോള്‍ അതാണ് നല്ലതെന്ന് എനിക്കും ഷിനുവിനും തോന്നി,കാരണം ഇനീം ഇവിടന്നു തന്നെ അടിച്ചാല്‍ റൂം മാറേണ്ടി വരും.. മൂന്നാറില്‍ നിന്നാണേല്‍ ഇവന്മാരേം കൊണ്ട് ആശുപത്രിയില്‍  പോകണം എന്നെ ഉള്ളു...കാരണം എവിടന്നെലും വാങ്ങിച്ചു കൂട്ടുമല്ലോ...അങ്ങനെ മൂന്നാറിലേക്ക് പോകാന്‍ തീരുമാനമായി,അപ്പോഴാണ് പരമ പ്രധാനമായ ഒരു കാര്യം പ്രകാശ്‌ ചോദിച്ചത്...
"സിനു  ഉറങ്ങുവാ... അവനെ കൂട്ടണ്ടേ??"
അപ്പോഴാണ് സിനുവിന്റെ കാര്യം എല്ലാര്ക്കും ഓര്മ വന്നത്...
"വേണ്ട.. അവന്  രാവിലെ വീട്ടില്‍ പോകണമെന്നല്ലേ പറഞ്ഞത്.. ഉറങ്ങിക്കോട്ടെ.. രാവിലെ വിളിച്ചു കാര്യം പറഞ്ഞാല്‍ മതി... " ഞാന്‍ പറഞ്ഞു..
"അത് മോശമാ... അവന്‍ ചുമ്മാ വീട്ടുകാരെ കാണാന്‍ വേണ്ടി നാട്ടില്‍ പോകുന്നു എന്നാ പറഞ്ഞത്... വീട്ടുകാരെ അടുത്ത ആഴ്ചയും കാണാം...അതോണ്ട്  അവനേം കൂട്ടാം.." കാര്‍ത്തി പറഞ്ഞു...
"എന്നാല്‍ ശരി... വിളിച്ചെണീപ്പിക്കാം "എന്ന് പറഞ്ഞു സിനുവിനെ വിളിക്കാന്‍ ഒരുങ്ങിയ എന്നെ തൊമ്മന്‍ തടഞ്ഞു..എന്നിട്ട് പറഞ്ഞു,
"ഉറങ്ങുന്ന ഒരാളെ ശല്യപ്പെടുത്തുന്നത് മോശമാടാ..അതോണ്ട് ..."
"അതോണ്ട് ????"
"വലിച്ചെടുത്തു വണ്ടിയില്‍ ഇടാം ..."അതും പറഞ്ഞു അവന്‍ സിനുവിനെ തോളിലെടുത്തു  വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു..

'അവന്‍ പറഞ്ഞത് എത്ര ശരിയാ, ഉറങ്ങുന്ന ഒരാളെ ശല്യപ്പെടുത്തുന്നത് തീര്‍ച്ചയായും മോശം തന്നെയാ..വലിച്ചെറിയുന്നത് കൊണ്ട് വല്യ കുഴപ്പമില്ല..കുടിയന്മാരുടെ ഓരോ ജല്പനങ്ങള്‍..!!!' ഞാന്‍ മനസ്സില്‍ ഓര്‍ത്തു...

ഏതായാലും വെള്ളത്തിന്റെ ലഹരിയില്‍ സിനു ഉണര്‍ന്നില്ല... അല്ലേലും വെള്ളമടിച്ചാല്‍ അവന്‍ ശവമാ..വെള്ളമടിച്ചു മറ്റു കുടിയന്മാര്‍ ശവത്തില്‍ കുത്താതിരുന്നാല്‍ മതിയായിരുന്നു....!!!
അങ്ങനെ വെള്ളമടിച്ചുറങ്ങുന്ന ഒരു ശവവും,വെള്ളമടിച്ചു കൊണ്ടേ ഇരിക്കുന്ന മൂന്നു ശവങ്ങളുമായി ഞാനും ഷിനുവും അസറും മൂന്നാറിലേക്ക്...
'ഞങ്ങളെ മാത്രം കാത്തോളണേ ' ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു...

ഏതായാലും കളിയും ചിരിയും, തല്ലും തലോടലും  പിന്നെ കുറെ വാളും പരിചയുമൊക്കെയായി ഞങ്ങള്‍ മൂന്നാറില്‍ ലാന്‍ഡ്‌ ചെയ്തു..
മൂന്നാറിന്റെ തണുപ്പില്‍ കുടിയന്മാര്‍ മദ്യത്തില്‍ ആറാടി .. എന്നിട്ടും മതിയാവാതെ ഏഴും  എട്ടുമാടി..!!!
ഒടുവില്‍ രാത്രി പന്ത്രണ്ടു മണിക്ക് ശേഷം മൂന്നാറിലെ ഒരു ഹോട്ടലില്‍ ഞങ്ങള്‍ രണ്ടു റൂം എടുത്തു..
സിനുവിനെ വണ്ടിയില്‍ നിന്നും പുറത്തെടുത്ത് ഒരു റൂമില്‍ തള്ളിയതിന് ശേഷം ഞാനും ശിനുവും അസറും ഉറങ്ങാന്‍ കിടന്നു..
"ഉറങ്ങാനാണേല്‍ എറണാകുളത്ത് സ്
ഥലമില്ലയിരുന്നോ?? എന്തിനാ മൂന്നാറില്‍ വന്നത്... വന്ന സ്ഥിതിക്ക് അര്‍മാദിക്കണം " എന്നാ സ്ഥിരം ഡയലോഗ് അടിച്ചു കാര്‍ത്തി തോമ്മനെയും പ്രകാശിനെയും കൂട്ടി അടുത്ത മുറിയിലേക്ക്..
ആ രാത്രിക്ക് അങ്ങനെ വിരാമമായി...
രാവിലെ ആറ്  മണിക്ക് ഞാന്‍ എഴുന്നേറ്റു ഇന്ത്യാ വിഷന്‍ ഓണ്‍ ചെയ്തു വാര്‍ത്ത കാണാന്‍ തുടങ്ങി...
മദ്യത്തിന്റെ ലഹരിയില്‍ നിന്നും അപ്പോഴേക്കും സിനുവും ഉണര്‍ന്നു...
ഉണര്‍ന്ന ഉടനെ അവന്‍ എന്നെ നോക്കി... പിന്നെ ടീവി നോക്കി...
ഒന്നും മനസിലാകാതെ അവന്‍ കണ്ണ് തിരുകി ഒന്ന് കൂടി ടീവി നോക്കി, പിന്നെ എന്നെ നോക്കി...
ഞാന്‍ അവനെ നോക്കി പുഞ്ചിരി തൂകി... ഇന്നത്തെ അവന്റെ ദിവസം പോക്കാ ,കാരണം എന്റെ പുഞ്ചിരിയാ  കണി...!!!
അവന്‍  എന്നെയും ടീവിയും പിന്നെയുംമാറി മാറി നോക്കി....
'എറണാകുളത് ഉറങ്ങി മൂന്നാറില്‍ എണീറ്റതിന്റെ ഷോക്കാവും... ' ഞാനോര്‍ത്തു...
അല്‍പ സമയത്തിന്റെ മൌനത്തിനു ശേഷം സിനു ഒരു ഞെട്ടലോടെ എന്നോട് ചോദിച്ചു..
"അളിയാ.... റൂമില്‍ പുത്തന്‍ ടീവിയൊക്കെ എപ്പോഴാ വാങ്ങിയത്... "
എഹ് ..!!!
'പുത്തന്‍  ടീവിയാ...,നിന്റെ കെട്ട് വിട്ടില്ല അല്ലെ?? '
"തൊമ്മന്റെ അമ്മൂമ്മ ഉപയോഗിച്ചിരുന്ന ടീവിയാ, അമ്മൂമ്മ മോളോട്ടു പോയപ്പോ ടീവി ഇങ്ങോട്ടെടുത്തു.." ഞാന്‍ പുച്ഛത്തോടെ മറുപടി പറഞ്ഞു....
അവനില്‍ സന്തോഷം അലയടിച്ചു....
പെട്ടെന്ന് അവന്‍ പിന്നെയും ഞെട്ടി...
'ഓ. മണ്ടന്‍... ഇപ്പോഴേലും കാര്യം പിടി കിട്ടിക്കാണും...' ഞാനോര്‍ത്തു....
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ പിന്നെയും വാ തുറന്നു...
"അളിയാ... ഇന്നലെ വരെ ഇന്ത്യാ വിഷന്‍ കിട്ടുന്നില്ലായിരുന്നല്ലോ... ഇതിപ്പോ എപ്പോ വന്നു...???"
"എഹ് ..ആര് വന്നെന്നാ??? "
"ഇന്ത്യാ വിഷന്‍..."
"ഇന്ന് രാവിലെ ഇതുവഴി പോയതാ... ഞാന്‍ വിളിച്ചു റൂമില്‍ കേറ്റി.. " ഞാന്‍ ദേഷ്യത്തോടെ മറുപടി പറഞ്ഞു...
"ആണോ... ഞാന്‍ കരുതി ഇതും അവന്റെ അമ്മൂമ്മ കൊടുത്തതാവും എന്ന്....!!!" അവന്റെ മറുപടി...
"ഹെന്റമ്മേ....നീ ഇന്നലെ കള്ളാണോ അതോ കഞ്ചാവാണോ അടിച്ചത്??" ഞാന്‍ സംശയത്തോടെ ചോദിച്ചു...
"അതെന്താ നീ അങ്ങനെ ചോദിച്ചത്...???"
"എടാ പട്ടി.. നമ്മളിപ്പോ മൂന്നാറിലാ..ഇതൊരു ഹോട്ടല്‍ റൂം ആണ്.." ഞാന്‍ മറുമൊഴി മൊഴിഞ്ഞു...
"എഹ് .. ഇന്നലെ അപ്പൊ നീയും അടിച്ചാ??? " അവന്റെ അടുത്ത സംശയം...
"ഇനീം നീ എന്തേലും ചോദിച്ചാല്‍ ഞാന്‍ അടിക്കും ------- മോനെ... ഞാന്‍ കാര്യം പറഞ്ഞതാടാ..."
ഞാന്‍ അത് പറഞ്ഞതും അവന്‍ ചാടി എണീറ്റ്‌ റൂമിന്റെ വാതില്‍ തുറന്നു പുറത്തേക്കു നോക്കി... പിന്നെ വിഷമത്തോടെ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു കൂടെ ഒരു ചോദ്യവും...
"അപ്പൊ എന്റെ പെണ്ണ് കാണലോ??"
എഹ് ...!!! ഞാന്‍ വാ പൊളിച്ചു...
"പരസ്പര വിരുദ്ധമായി പിന്നേം.... നിന്റെ കേട്ട് വിടാന്‍ എന്താടാ പട്ടി വേണ്ടത്??? "
"വിട്ടെടാ, വിട്ടു.... കെട്ടും വെട്ടും എല്ലാം വിട്ടു .. ഞാന്‍ കാര്യമായാ  പറഞ്ഞത്... ഇന്ന് രാവിലെയാ എന്റെ പെണ്ണ് കാണല്‍ ..അതിനു വേണ്ടിയാ ഞാന്‍ ഇന്നലെ നേരത്തെ ഉറങ്ങിയത്.. എന്നിട്ടിപ്പോ... ഇനിയെങ്ങനാ ഞാന്‍ കൃത്യ സമയത്ത് വീട്ടില്‍ എത്തുക??" അവന്‍ വിഷണ്ണനായി...
"എഹ് .. പെണ്ണ് കാണലാ...!!! "
"അതേടാ.അതെ... എന്റെ എട്ടാമത്തെ പെണ്ണുകാണല്‍ .. ഇതിപ്പോ ഏതാണ്ട് നടക്കും എന്ന് കരുതിയതാ... കഴിഞ്ഞ ആഴ്ച ഓഫീസിലെ തിരക്ക് കാരണം മാറ്റി... ഇനിയിപ്പോ ഇന്നും നടക്കില്ല... മിക്കവാറും ഇതും........" അവനില്‍ കണ്ണീര്‍ പോടിഞ്ഞുവോ..
"എന്നാപ്പിന്നെ നിനക്കിന്നലെ കാര്യം പറഞ്ഞു കൂടായിരുന്നോ..അങ്ങനെയാണേല്‍ നിന്നെ ഇങ്ങോട്ട് ഞങ്ങള്‍ കെട്ടി എടുക്കില്ലയിരുന്നല്ലോ.."  ഞാന്‍ ചോദിച്ചു...
"കാര്യം പറഞ്ഞാല്‍ അവന്മാരൊക്കെ അതിനും ചെലവു ചോദിക്കില്ലേ  എന്ന് കരുതിയാ മിണ്ടാതിരുന്നെ...ഇതിപ്പോ ആ പെണ്ണുകാണലും തൊലഞ്ഞു ..." അവന്‍ പിന്നേം വിഷണ്ണനായി...
അപ്പോഴേക്കും അസറും ശിനുവും എണീട്ടു... കാര്യം അറിഞ്ഞ അവര്‍ക്കും സന്തോഷമായി...
"ഞങ്ങളൊന്നും കെട്ടാതെ നീ മാത്രം അങ്ങനെ ഒണ്ടാക്കേണ്ട... " ഷിനു വളരെ സീരിയസ് ആയി പറഞ്ഞു...
സിനു തളര്‍ന്നിരുന്നു..
ഞാന്‍ ചാനല്‍ മാറ്റി കൊണ്ടേയിരുന്നു....പെട്ടെന്ന് ലോക്കല്‍ ചാനല്‍ എത്തിയതും സിനു ചാടി എണീറ്റ്‌ സന്തോഷത്തോടെ പറഞ്ഞു...
"ദേണ്ടെടാ,എന്റെ ടവ്വല്‍ ടീവിയില്‍... "
അത് കേട്ടതും ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ച് ടീവിയില്‍ നോക്കി...
ശരിയാ..അവന്റെ വൃത്തികെട്ട ടവ്വല്‍ കൊണ്ട് മുഖം മറച്ചു പിടിച്ചു ഒരു രൂപം ടീവിയില്‍...
"ടവ്വല്‍ മാത്രമല്ലെടാ.. എന്റെ ഷര്‍ട്ടും ടീവിയില്‍ എടുത്തു...." സന്തോഷത്തോടെ സിനു ഒന്നുകൂടി അലറി...
ശരിയാ... അവന്റെ വൃത്തികെട്ട ഷര്‍ട്ട്‌ തന്നാ ആ രൂപവും ഇട്ടിരിക്കുന്നേ....
പെട്ടെന്ന് ഞങ്ങളില്‍ ഒരു കൊള്ളിയാന്‍ വീശി...
ആ ടവ്വലിനു പിന്നില്‍,അതിനുമുപരി ആ ഷര്‍ട്ടിന്റെ ഉള്ളില്‍..... അതവനാ... നമ്മുടെ തൊമ്മന്‍.....!!!
'എഹ് ...അവനെങ്ങനെ ടീവിയില്‍ കയറി...???'
കൂട്ടത്തില്‍ ച്യൂയിങ്ങവും ചവച്ചു നമ്മുടെ പ്രകാശും കാര്തിയും...പിറകില്‍ വാര്‍ത്ത‍ വായനക്കാരിയുടെ ശബ്ദവും ഉയര്‍ന്നു...
"മദ്യപിച്ചു നഗരത്തില്‍ ബഹളമുണ്ടാക്കിയ മൂന്നു യുവാക്കളെ മൂന്നാര്‍ പോലീസ്  അറസ്റ്റ് ചെയ്തു...."
"എങ്ങനെ????" ഞങ്ങള്‍ നാലുപേരും ഒരുമിച്ച് ചോദിച്ചു...
പക്ഷെ വാര്‍ത്ത‍ വായനക്കാരി അത് കേട്ടില്ല എന്ന് തോന്നുന്നു, അവള്‍ മറുപടി പറഞ്ഞില്ല....!!!

"അളിയാ... അവന്മാര്‍ക്ക് ബോധം  ശരിക്കും തിരിച്ചു കിട്ടിയാല്‍ നമ്മുടെ പേര് കൂടി പറയും..അതിനുമുമ്പ് നമുക്കിവിടെ നിന്നും മുങ്ങാം... " അസര്‍ വേവലാതിയോടെ പറഞ്ഞു...
"എന്നാലും ഫ്രണ്ട്സിനെ പോലീസ് പിടിക്കുമ്പോള്‍ അങ്ങനെ അറിയാത്തത് പോലെ മുങ്ങുകാ എന്നൊക്കെ പറഞ്ഞാല്‍ മോശമല്ലേ.." ശിനുവിന്റെ സംശയം...
"പിന്നെ എന്ത് ചെയ്യണമെന്നാ നീ പറയുന്നേ..??" ഞാന്‍ ആകാംഷയോടെ ശിനുവിനോദ് ചോദിച്ചു...
"ഈ ഹോട്ടലില്‍ നെറ്റ് ഉണ്ടാകുമോ???"അവന്റെ ചോദ്യം..
"കാണുമായിരിക്കും.. എന്താ നിന്റെ പ്ലാന്‍..." ഞങ്ങളില്‍  ആകാംക്ഷ പിന്നെയും വര്‍ധിച്ചു...
"നമുക്ക് ഫേസ്ബുക്ക്‌  എടുത്തു....!!!"
"ഫേസ്ബുക്ക്‌  എടുത്തു....???"
"അവന്മാരെ പോലീസ്  പിടിച്ച കാര്യം സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടിട്ടു മുങ്ങാം.. നാലാള്  അറിയട്ടെടാ, അതല്ലേ അതിന്റെ ഒരു രസം..!!! "
ഠിം.... ഇത് തന്നാ ഇന്നത്തെ സൌഹൃദം...!!!

കകുറച്ചു കഴിഞ്ഞു എല്ലാവരും പോകാന്‍ തയ്യാറായി...
"നിങ്ങള്‍ പോണേല്‍ പൊക്കോ... ഞാന്‍ വരുന്നില്ല.." സിനു വിഷമത്തോടെ പറഞ്ഞു...
അതാണ് യദാര്‍ത്ഥ സൌഹൃദം... അവനില്‍ അന്നേരം ഞങ്ങള്‍ നല്ലൊരു സുഹൃത്തിനെ കണ്ടു...ഞങ്ങളുടെ കണ്ണ് നിറഞ്ഞു..!!!
"അളിയാ... അവന്മാര്‍ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ പോകുക എന്നത് മോശം തന്നെയാ...പക്ഷെ നമുക്ക് വേറെ വഴിയില്ലെടാ..." ഷിനു കാര്യങ്ങള്‍ വിശദീകരിച്ചു...
"നീ എന്തൊക്കെ പറഞ്ഞാലും ഞാന്‍ വരില്ല..." സിനു പിന്നെയും വാശി പിടിച്ചു...
"എടാ... അവന്മാരെ നിന്നെ പോലെ ഞങ്ങളും സ്നേഹിക്കുന്നുണ്ട്.. പക്ഷെ " എന്റെ ശബ്ദം മുറിഞ്ഞു...
"നിങ്ങള്‍  എന്തൊക്കെ പറഞ്ഞാലും ഷര്‍ട്ട്‌ ഇടാതെ ഞാന്‍ ഇവിടന്നു ഇറങ്ങില്ല......"
"എങ്ങനെ?????" ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് ചോദിച്ചു...
"എന്റെ ഷര്‍ട്ടും ഇട്ടോണ്ടാ ആ തെണ്ടിതൊമ്മന്‍ പോയിരിക്കുന്നെ... ഷര്‍ട്ട്‌ ഇല്ലാതെ ഞാന്‍ എങ്ങനാടാ വരുന്നത്.."
ഫൂ.....ഒരു സുഹൃത്ത് ....
"വണ്ടിയില്‍ കേറിയിരുന്നാല്‍ നിന്റെ ബോഡി നോക്കാനല്ലേ ആളിരിക്കുന്നെ... വേഗം വന്നു വണ്ടിയില്‍ കേറടാ..."
അതും പറഞ്ഞു ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത സ്ഥലത്തേക്ക്  ഓടി..

അവിടെയെത്തിയ ഞങ്ങള്‍ ഒന്ന് കൂടി സ്തബ്ദരായി...!!!
വണ്ടി കിടന്നെടുത്ത് പൂട പോലുമില്ല..
"അപ്പോള്‍ ??"
"അത് തന്നെ...!!!"
"ഏത് ..??"
"ലവന്മാര്‍ കാറുമായ മൂന്നാര്‍ സന്ദര്‍ശനത്തിനു പോയിരിക്കുന്നെ..."
"അപ്പോള്‍ കാര്‍??"
"സ്റ്റേഷനില്‍..."
"ഇനി???"
"വണ്ടിയില്ലാതെ വീട്ടില്‍ പോയാ ബാപ്പ എന്നെ വീട്ടില്‍ കേറ്റില്ല .." അസര്‍ കരഞ്ഞു തുടങ്ങി...
"ഉള്ള സംഭവം തുറന്നു പറഞ്ഞാലോ??" എന്റെ ചോദ്യം...
"അതിനെക്കാള്‍ നല്ലത് കുറച്ചു മണ്ണ് മന്തി എന്നെയങ്ങ് കുഴിച്ചിടുന്നതാ..."അസറിന്റെ ആത്മഗദം..
"വേണ്ട..റിസ്കാ.. ഞങ്ങളുടെ ദേഹത്ത് ചെളി വീഴും.." സിനുവിന്റെ അറ്റാക്ക്‌...
"അപ്പൊ ഇനിയെന്ത് ചെയ്യും??"ശിനുവിന്റെ രോദനം..
"Operation പോലീസ് സ്റ്റേഷന്‍ " എന്റെ  ഉറച്ച ശബ്ദം....
"എന്ന് വെച്ചാല്‍???"
"പോലീസ് സ്റ്റേഷനില്‍ പോയി ഇടി വാങ്ങുക... എന്നിട്ട് പോയി ആശുപത്രിയില്‍ കിടക്കുക.. Operation വേണോ അതോ എനെമിയ വേണോ എന്നവര്‍ തീരുമാനിക്കും..." സിനുവിന്റെ വിശദീകരണം..
"എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ..." എന്റെ ഉറച്ച തീരുമാനം..
നാല് പേരും നടക്കാനൊരുങ്ങി ...
"അപ്പൊ എന്റെ ഷര്‍ട്ട്‌...??" സിനുവിന്റെ  രോദനം പിന്നെയും...
"അത് പോകുന്ന വഴിക്ക് വല്ലതും വാങ്ങാം.." എന്റെ മറുപടി...
"അതുവരെ???"
"അര്‍ദ്ധ  നഗ്നന്‍...!!!"
"എന്ന് വെച്ചാ??"
"കുപ്പായം ഇടാണ്ട് നടക്കുന്നോന്‍ എന്ന്..."
"എന്നാ അങ്ങനെ തന്നെ...അര്‍ദ്ധ  നഗ്നന്‍..." അവന്റെ തീരുമാനവും ഉറച്ചതായിരുന്നു...
അങ്ങനെ പോലീസ്  സ്റ്റേഷന്‍ ലക്ഷ്യമാക്കി ഒരര്ധ നഗ്നനും കൂടെ മൂന്നു പേരും ചേര്‍ന്ന് ബിഗ്‌ ബി സ്റ്റൈലില്‍ സ്ലോ മോഷനില്‍ നടന്നു നീങ്ങി..
പിന്നണയില്‍ ആരുടെയോ ഫോണിന്റെ റിംഗ് ടോണ്‍ മുഴങ്ങുന്നു...
"YO BIG B... YO BIG B...YO YO... "

പോലീസ് സ്റ്റേഷനില്‍ ഞങ്ങളെ എന്താണ് കാത്തിരിക്കുന്നത്???

തുടരും...!!!

Wednesday, November 28, 2012

ഒറ്റക്കണ്ണന്‍...

ഇതൊരൊറ്റക്കണ്ണന്റെ കഥയാണ്..
ഇരുകണ്ണുള്ളവര്‍ ഒരുപാടു ജീവിക്കുന്ന ഈ ലോകത്ത് ഒരൊറ്റക്കണ്ണന് എന്ത് കാര്യം എന്ന് ചോദിക്കരുത്..
രണ്ടു കണ്ണുള്ളവര്‍ കൂരിരുട്ടില്‍ ജീവിക്കുമ്പോള്‍ ഈ ഒറ്റക്കണ്ണന് ഒരുപാട് പറയാനുണ്ട്, പാതി വെളിച്ചം കൂടി അണയുന്നതിനു മുമ്പ്..



നാട്ടിന്‍പുറത്തെ ഒരു കടയുടെ വരാന്തയിലാണ് അയാളെ ആദ്യമായ് കണ്ടത്..
അയാളാര്,എവിടെ നിന്നു വന്നു എന്ന് ആര്‍ക്കുമറിയില്ല..
മഴ ക്രൂരമായ്‌ പെയ്ത ഒരു പകലില്‍, മഴയൊന്നു ചോര്‍ന്ന നേരം കട വരാന്തയില്‍ അയാളുണ്ടായിരുന്നു..
മെലിഞ്ഞു എല്ലിന്‍ തോലുമായൊരു കോലം,അലക്ഷ്യമായ്‌ പാറി നടക്കുന്ന മുടികള്‍, അനുസരണയില്ലാതെ വളര്‍ന്ന താടി രോമങ്ങള്‍,അറുപതു വയസിനോടടുത്തു പ്രായം കാണും..
അതാണയാളുടെ രൂപം..
"ഒരു ഭ്രാന്തന്‍" എന്നെല്ലാവരും പിറുപിറുത്തു..
കുഴിഞ്ഞു പോയ കണ്ണുകളിലൊന്നില്‍ ഇരുട്ട് കയറിയിരിക്കുന്നത് കൊണ്ടാകും അയാള്‍ ഒരു കണ്ണെപ്പോഴും  കൂര്‍പ്പിച്ചു വെക്കും..
ആദ്യമൊന്നും ആരും അയാളെ കാര്യമാക്കിയില്ല..
പിന്നീടയാള്‍ ഞങ്ങളുടെ നാട്ടുകാരില്‍ ഒരാളായി.. ഞങ്ങളുടെ നാട്ടിന്റെ കാവല്‍ക്കാരന്‍..!!!

ആരോടും അയാള്‍ കൂട്ട് കൂടിയില്ല.. എങ്കിലും നാട്ടിലെ കുട്ടികളോട് അയാള്‍ക്കെന്തെന്നില്ലാത്ത വാത്സല്യമായിരുന്നു..
ആദ്യം പേടിച്ചു മാറി നിന്ന കുട്ടികള്‍ പിന്നീട് അയാള്‍ക്ക് ചുറ്റും തന്നെയായി..
കുട്ടികള്‍ അയാളെ "ഒറ്റക്കണ്ണന്‍" എന്ന് വിളിച്ചു..
അത് കേള്‍ക്കുമ്പോള്‍ അയാള്‍ ചിരിക്കുന്ന ഒരു ചിരി ഉണ്ട്.. വല്ലാത്തൊരു ആകര്‍ഷണം തന്നെയായിരുന്നു ആ ചിരിക്കു..
ഒരാളെ ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുമ്പോള്‍ അയാള്‍ ചിരിക്കുക.. അതായിരുന്നു ഞങ്ങളുടെ കൌതുകം..!!!!

ആദ്യം കുട്ടികള്‍ മാത്രം അയാളെ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചപ്പോള്‍ പിന്നീട് നാട്ടുകാരും അയാളെ അത് തന്നെ വിളിച്ചു..
അതയാളുടെ വശ്യമായ ചിരി കാണാന്‍ വേണ്ടി മാത്രമായിരുന്നു...
എല്ലാവരും അയാളുടെ ചിരിയെ ഇഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ ഇഷ്ടപ്പെട്ടത് അയാളുടെ കണ്ണുകളെയായിരുന്നു...
ഒരു ഭാഗം ഇരുട്ടുകയറിയ ആ കണ്ണുകള്‍ എന്തോ കഥ പറയുന്നത് പോലെ എനിക്ക് തോന്നിയത് കൊണ്ടാവം അത്..
കഥകളെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം ആ കണ്ണുകളെ ഞാന്‍ ഇഷ്ടപ്പെടുന്നത്..!!!!!!

ഞാന്‍ ഒരിക്കലും അയാളെ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചില്ല.. കാരണം എനിക്കയാളുടെ ചിരി കാണേണ്ട..
എനിക്കയാളുടെ കണ്ണുകള്‍ കണ്ടാല്‍ മതി..
കഥ പറയും കണ്ണുകള്‍..

അയാളോട് ഒന്നൊറ്റക്ക് സംസാരിക്കുവാന്‍ ഞാന്‍ വല്ലാതെ കൊതിച്ചിരുന്നു..
അതയാളുടെ കണ്ണുകളുടെ കഥ കേള്‍ക്കാനായിരുന്നു.. പക്ഷെ എനിക്കൊരിക്കലും അയാളെ ഒറ്റയാനായ് കിട്ടിയില്ല..
പലപ്പോഴും അയാള്‍ യാത്രയിലാവും.. അല്ലേല്‍ കുട്ടികളുടെ കൂട്ടത്തില്‍....

ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി കൊടുത്തു..
അയാള്‍ ഞങ്ങളുടെ നാട്ടില്‍ വന്നതിനു ശേഷമുള്ള രണ്ടാം മഴക്കാലം..
പ്രകൃതി കലിതുള്ളിതുടങ്ങിയ ഒരു മഴക്കാല സായാഹ്നത്തില്‍ മഴയില്‍ നനഞ്ഞു കട വരാന്തയില്‍ ഓടി കയറിയതാണ് ഞാന്‍..
കുടയെടുക്കാന്‍ തോന്നാതിരുന്ന നേരത്തെയും, പിന്നെ മഴയും ശപിച്ചു  മഴയില്‍ അലിഞ്ഞു ചേരവേ ദൂരെ നിന്നും മഴ നനഞ്ഞു ഒരാള്‍ നടന്നു വരുന്നത് കണ്ടു..
അതയാളാണ്.. ഒറ്റക്കണ്ണന്‍..!!

മഴയെ പരിഭവിച്ചു നില്‍ക്കുന്ന എന്‍റെ അരികിലായ് അയാള്‍ വന്നു നിന്നു..
അയാള്‍ക്കൊന്നിനോടും പരിഭവമില്ല..മഴയോടും,മഞ്ഞിനോടും
,മനുഷ്യനോടും..
ഇതെന്തൊരു മനുഷ്യനാണ്.. !!!!!!

സമയം പിന്നെയും മുന്നോട്ടു..
മഴ പ്രതികാരദാഹിയെ പോലെ പെയ്തു കൊണ്ടിരിക്കുക തന്നെയാണ്..
കട വരാന്തയില്‍ ഞാനും അയാളും മാത്രം..
അയാളുടെ കണ്ണുകള്‍ പറയുന്ന കഥ കേള്‍ക്കാന്‍ ദൈവം പെയ്യിക്കുന്നതാവാം ഈ മഴ..
അതേ.. അയാളെക്കുറിച്ച് ഈ മഴയില്‍ എനിക്കെല്ലാം അറിയണം..
ഈ മഴ പെയ്തു തീരും മുമ്പ് ഒറ്റക്കണ്ണന്റെ കഥ എന്‍റെ മുന്നില്‍ പെയ്തുതീരണം.. ഞാന്‍ തീരുമാനിച്ചു..

പിന്നെ ഒരു ചെറു ചിരിയോടെ അയാളുടെ നേര്‍ക്ക്‌..
എന്‍റെ ചിരി കണ്ടാവണം അയാള്‍ എന്നെ നോക്കി ഒന്ന് കൂടി ചിരിച്ചു,ഒരു കോമാളിയെ പോലെ..
മറ്റുള്ളവര്‍ തന്നെ നോക്കി ചിരിക്കുന്നത്, തന്‍റെ ചിരി കാണാന്‍ മാത്രമെന്ന് മനസിലാക്കിയ കോമാളിയെ പോലെ..
"നിങ്ങളുടെ പേരെന്താണ്??" ഞാന്‍ ചോദിച്ചു..
അയാള്‍ ഒന്നും പറയുന്നില്ല.. പകരം അയാള്‍ എന്നെ നോക്കി ചിരിക്കുക തന്നെയാണ്..
"നിങ്ങളുടെ പേരെന്താ എന്ന ചോദിച്ചത്.. " ഞാന്‍ ഒന്ന് കൂടി ഉച്ചത്തില്‍ ചോദിച്ചു..
"ഒറ്റക്കണ്ണന്‍.."
ചിരിച്ചു കൊണ്ടു അയാള്‍ മറുപടി പറഞ്ഞു..
ആ മറുപടി എന്നെ അമ്പരപ്പിച്ചു....
മറ്റുള്ളവര്‍ കളിയാക്കി വിളിക്കുന്നത്‌, സ്നേഹത്തോടെ തന്‍റെ പേരാക്കി മാറ്റിയ ഇയാള്‍ക്ക് ഒന്നുകില്‍ മുഴുഭ്രാന്ത്‌..
അല്ലെങ്കില്‍ ഭ്രാന്തനെന്ന പേരില്‍ എല്ലാവരുടെയും ദയ പിടിച്ചു പറ്റി ഒരു നാട്ടുകാരെ കബളിപ്പിച്ചു ജീവിക്കുന്ന അതിബുദ്ധിമാനായ ഒരുവന്‍..
ഇതില്‍ ഏതാണായാല്‍???
"ഒറ്റക്കണ്ണന്‍ എന്നത് നാട്ടുകാര്‍ നിങ്ങളെ കളിയാക്കി വിളിക്കുന്ന പേരല്ലേ.. അതല്ലാതെ നിങ്ങള്‍ക്ക് വേറെ ഒരു പേര് കാണുമല്ലോ.. അതെന്താണ് എന്നാ ഞാന്‍ ചോദിച്ചത്.. " ഞാന്‍ ഒന്ന് കൂടി വ്യക്തമായി പറഞ്ഞു..
"ഒരു പേര് എന്ന് പറഞ്ഞാല്‍ എന്തിനാണ് മോനെ??"
അയാള്‍ ഇത് ചോദിച്ചു എന്നെ ഒരു ചോദ്യ ചിഹ്ന്നമാക്കിയിരിക്കുന്നു..
എന്താണ് ഞാന്‍ ഉത്തരം പറയേണ്ടത്.. ??
കുറച്ചു നേരം ഞാന്‍ മിണ്ടാതെ നിന്നു.. എന്‍റെ നിശബ്ദത കണ്ടിട്ടാവണം അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി..
"മറ്റുള്ളവര്‍ നമ്മളെ തിരിച്ചറിയാന്‍, മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ വേണ്ടി മാത്രം അവര്‍  ഉപയോഗിക്കുന്നതല്ലേ ഒരു പേര് എന്നത്....?? "
അയാള്‍ പറഞ്ഞു നിര്‍ത്തി.. എനിക്കൊന്നും മനസിലായില്ല..  
അയാള്‍ വീണ്ടും തുടര്‍ന്നു..
"അങ്ങനെ വരുമ്പോള്‍ മറ്റുള്ളവര്‍ ഇപ്പോള്‍ എന്നെ വിളിക്കുന്ന പേര് ഒറ്റക്കണ്ണന്‍ എന്നാ..അത് കേള്‍ക്കുമ്പോള്‍ എനിക്കറിയാം, അതെന്നെ തന്നെയാണെന്ന്..അങ്ങനെ പേരില്ലാത്ത നാല്‍കാലികളും,പേരുള്ള ഇരുകാലികളും ജീവിക്കുന്ന ഈ  ലോകത്ത് എന്‍റെ പേര് ഒറ്റക്കണ്ണന്‍ എന്ന് തന്നെയാണ്.."
ഇത് പറഞ്ഞു അയാള്‍ ഉച്ചത്തില്‍ ചിരിച്ചു.. ഇടി മുഴങ്ങുന്ന ഉച്ചത്തില്‍..

അല്ല.. ഇയാള്‍ ഒരിക്കലും ഒരു ഭ്രാന്തനല്ല.. അയാളില്‍ ഒരു അഗ്നി ഒളിഞ്ഞു കിടപ്പുണ്ട്..
അയാളുടെ ചിരി ഇപ്പോഴും മുഴങ്ങുക തന്നെയാണ്.. അയാള്‍ ആരെയോ കളിയാക്കുന്നത് പോലെ..
അതൊരിക്കലും എന്നെയല്ല.. ഒരുപക്ഷെ ഈ പ്രപഞ്ചത്തെ ആകുമോ???
"നിങ്ങളുടെ വീട് എവിടെയാ ????" എന്‍റെ അടുത്ത ചോദ്യം..
അത് കേട്ടപ്പോള്‍ അയാള്‍ ചിരി നിര്‍ത്തി.. എന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു..
"ഇപ്പോള്‍ ഈ കട വരാന്ത.. ഇതാണെന്റെ വീട്.......  ഇവിടെ വന്നിരിക്കാറുള്ള കുട്ടികള്‍,അവരാണെന്റെ ലോകം.. "
പറഞ്ഞു കഴിഞ്ഞു.. പക്ഷെ അയാള്‍ ചിരിച്ചില്ല.. അകലെ മഴയില്‍ നോക്കിയിരിക്കുന്നു,നിര്‍വികാരനായി..
"ഇവിടത്തെ കാര്യമല്ല.. ഇവിടെ വരുന്നതിനു മുമ്പ്,ഒരുപക്ഷെ അതിനും മുമ്പ്, നിങ്ങള്‍ക്കൊരു വീടുണ്ടാവണം,വീട്ടുകരുണ്ടാവണം ..അവരെ കുറിച്ചാണ് ഞാന്‍ ചോദിച്ചത്.."
അത് ചോദിച്ചതും അയാള്‍ എന്നെയൊന്നു തുറിച്ചു നോക്കി..
അല്ല.. ഇത് ഞാന്‍ കാണാന്‍ ആഗ്രഹിച്ച കഥ പറയുന്ന കണ്ണുകളല്ല.. കനലെരിയുന്ന ഒന്നര കണ്ണുകള്‍..!!!!!
ദൈവമേ.. ഇയാള്‍ ആരാണ്.. ഇയാളെന്തിനാണ് എന്നെ ഇങ്ങനെ ഒരു ചോദ്യ ചിഹ്ന്നമാക്കുന്നത്??
ആ കണ്ണുകള്‍ ചുവക്കാന്‍ തുടങ്ങിയിരിക്കുന്നു..
വികാരങ്ങളുടെ വേലിയേറ്റം അയാളുടെ മുഖത്ത് വ്യക്തം....
പുറത്തു മഴ ശക്തി കൂടുന്നു.. 
ആ കണ്ണുകളിലെ കനല്‍ കാണാന്‍ എനിക്ക് വയ്യ.. ഞാന്‍ അയാളുടെ മുഖത്ത് നിന്നും കണ്ണെടുത്ത്‌ മഴയിലേക്ക്‌ നോക്കി..
ആ മഴയിലും ഞാന്‍ വല്ലാതെ വിയര്‍ത്തു തുടങ്ങുകയായിരുന്നു.. കാരണം അയാളുടെ നോട്ടം എന്നെ വല്ലാതെ പേടിപ്പിക്കുന്നു..
ഇല്ല.. ഇനി ഞാന്‍ ഒന്നും ചോദിക്കില്ല.. എനിക്കയാളുടെ കഥ അറിയേണ്ട..

ഞാന്‍ മൌനിയായി മഴയില്‍ നോക്കി നിന്നു..
"എനിക്കും ഒരു വീടുണ്ടായിരുന്നു.."
ഞാന്‍ പോലും വിചാരിക്കാത്ത നേരത്ത് ഒരു നനുത്ത ശബ്ദമായ് അയാള്‍ പറഞ്ഞതാണത്...
എനിക്ക് വിശ്വസിക്കാനായില്ല.. കാരണം അയാളുടെ കണ്ണുകളില്‍ കണ്ണുനീര്‍ പടര്‍ന്നിരിക്കുന്നു..
ആ കണ്ണുനീര്‍ തുടച്ചെടുക്കാന്‍ അയാള്‍ വല്ലാതെ കഷ്ടപ്പെടുന്നു..
കണ്ണുനീര്‍ ഒരു മഴ പോലെ പെയ്തിറങ്ങുന്നു..
ദൈവമേ.. അല്‍പ നേരം മുമ്പേ ചിരിച്ചു കൊണ്ട് എന്നെ ഒരു ചോദ്യ ചിഹ്ന്നമാക്കിയ മനുഷ്യന്‍ തന്നെയാണോ ഇത്??
ഞാന്‍ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
ഒരല്‍പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു തുടങ്ങി..
"നിങ്ങളുടെ പേരോ, വീടോ, നാടോ ഒന്നും എനിക്കറിയില്ല.. പക്ഷെ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത എന്തോ  നിങ്ങളില്‍ ഉണ്ടെന്നു നിങ്ങളുടെ കണ്ണുനീര്‍ എന്നോട് പറയുന്നുണ്ട്.. ആ കണ്ണുനീര്‍ ഇവിടെ അവസാനിക്കട്ടെ.. നിങ്ങള്‍ ഇനിയും വെറും ഒറ്റക്കണ്ണന്‍ തന്നെ ആയിരിക്കട്ടെ.."
അതും പറഞ്ഞു ഞാന്‍ പിന്തിരിഞ്ഞു നടന്നു.. കാരണം ആ കണ്ണുനീര്‍ അത്രമാത്രം എന്നെ വേദനിപ്പിച്ചു കഴിഞ്ഞിരുന്നു..
"എന്‍റെ കണ്ണീരിനെ പാതി വഴിയില്‍ നിര്‍ത്തി മോന്‍ പോവുകയാണല്ലേ..??"
ചോദ്യം ഒരല്‍പം ഉച്ചത്തില്‍ തന്നെയായിരുന്നു.. എന്‍റെ കാതുകള്‍ തുളയ്ക്കുന്നത്രയും ഉച്ചത്തില്‍..
ഞാന്‍ നിന്നു... കാരണം ആ ചോദ്യത്തില്‍ നിന്നും എനിക്കൊന്നു വ്യക്തമാണ്..
അയാള്‍ക്കെന്തോ എന്നോട് പറയാനുണ്ട്..
അയാളുടെ ഹൃദയത്തില്‍ തളം കെട്ടി നില്‍ക്കുന്ന വേദന തുറന്നു വിടാന്‍ അയാള്‍ എന്നെ ക്ഷണിക്കുകയാണ്..
ഒരാള്‍ ഇത്രയും ദീനമായ് വിളിക്കുമ്പോള്‍  ഞാന്‍ എങ്ങനെയാണു പോകാതിരിക്കുക..
ഞാന്‍ അയാളുടെ അരികിലേക്ക് ചെന്നു..
അയാള്‍ അയാളുടെ സഞ്ചിയില്‍ നിന്നും ഒരു കവര്‍ വലിച്ചെടുത്തു.. അതില്‍ ഒളിപ്പിച്ചു വെച്ച ഒരു ഫോട്ടോ എന്‍റെ നേര്‍ക്ക്‌ നീട്ടി..
"ഇതായിരുന്നു ഞാന്‍.."
ഹോ.. എന്തൊരു വാക്കാണത്.. ഇതാണ് ഞാന്‍ എന്നല്ല, ഇതായിരുന്നു ഞാന്‍ എന്ന്..  
അയാള്‍ പറഞ്ഞത് സത്യം തന്നെയായിരുന്നു..
തുടുത്ത മുഖവും,നക്ഷത്ര കണ്ണുകളും, നീട്ടി വളര്‍ത്തിയ മുടിയുമുള്ള ഒരാള്‍...
അയാളെങ്ങനെ ഇയാളാകും??..
എങ്കിലും ആ ഫോട്ടോയുടെ നിഴലാണ്‌ എന്‍റെ മുന്നില്‍ നില്‍ക്കുന്ന ഒറ്റക്കണ്ണന്‍ എന്ന് മനസിലാക്കാന്‍ എനിക്കധികം നോക്കേണ്ടി വന്നില്ല..
"ഒരാള്‍ക്കെങ്ങനെ ഇങ്ങനെ മാറാന്‍ പറ്റും??"
എന്‍റെ ചോദ്യം കേട്ടിട്ടാവണം.. അയാള്‍ ഉച്ചത്തില്‍ ചിരിച്ചു.. ചോദിച്ച ഞാന്‍ ഒരു കോമാളിയെന്ന പോലെ..
"ഒരു മനുഷ്യന് ജീവിതത്തില്‍ രണ്ടു രൂപങ്ങള്‍ ഉണ്ടാവും.. സന്തോഷവും ദുഖവും ആണത്....സന്തോഷത്തിന്‍റെ രൂപമാണ്‌ നിങ്ങളുടെ കയ്യിലിരിക്കുന്ന ആ ഫോട്ടോ.. ദുഖത്തിന്റെ നേര്‍പതിപ്പാണ്‌  നിങ്ങളുടെ മുന്നിലുള്ള ഈ ഒറ്റക്കണ്ണന്‍.. "
അതും പറഞ്ഞു അയാള്‍ ഒന്ന് കൂടി ഉച്ചത്തില്‍ ചിരിച്ചു..
എന്ത് വിചിത്രമാണ് അയാളുടെ വാക്യങ്ങള്‍.. ഒരു ഭ്രാന്തന്‍ പറയുന്നത് പോലെ എന്ന് ചിലപ്പോള്‍ തോന്നിപ്പോകുന്നു അത്..
"ഈ മാറ്റം.. അതെങ്ങനെ?? അതെങ്ങനെയാണ് സാധ്യമാകുന്നത്??.."
"മോന്‍ ചോദിച്ചില്ലേ,എന്‍റെ വീടിനെ കുറിച്ച്, വീട്ടുകാരെ കുറിച്ച്..അവരെ കുറിച്ച് പറഞ്ഞു കഴിഞ്ഞാല്‍ മോന് മനസിലാകും അത്.."
ചിരിച്ചു കൊണ്ടിരുന്ന അയാളുടെ ഭാവം പെട്ടെന്ന് മാറി.. അയാളുടെ കണ്ണുകള്‍ വീണ്ടും നിറയാന്‍ തുടങ്ങി..!!!
എന്താണിത്..??
ഒരാള്‍ക്കെങ്ങനെ ചിരിച്ചു കൊണ്ടു കരയാനും ,കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ചിരിക്കാനും കഴിയുന്നത്‌.. വല്ലാത്ത വിചിത്രം തന്നെ ഈ മനുഷ്യന്‍..

അയാള്‍ കഥ പറഞ്ഞു തുടങ്ങുകയാണ്..
"എനിക്കൊരു വീടുണ്ടായിരുന്നു.. സ്വര്‍ഗം പോലെയൊരു വീട്.. ഞാനും ഭാര്യയും ആറു മക്കളും അടങ്ങുന്ന ഒരു കൊച്ചു സ്വര്‍ഗം.."
അത് പറഞ്ഞപ്പോള്‍ അയാള്‍ ഒന്ന് കൂടി ചിരിച്ചു..
പക്ഷെ ആ ചിരിയില്‍ എനിക്ക് വിശ്വാസമില്ലായിരുന്നു.. കാരണം ചിരിച്ചു കൊണ്ടു കരയുന്ന അപൂര്‍വ ജീവിയാണയാള്‍ ‍..!!!!!!!

"എന്‍റെ മക്കളെ വല്യ നിലയിലാക്കണം.. അതിനു വേണ്ടിയ ഞാന്‍ എന്‍റെ ഭാര്യയും വീടും ഉപേക്ഷിച്ചു ഗുജറാത്തിലേക്ക് വണ്ടി കയറിയത്..അവിടെ കഴിക്കാതെയും ,ഉറങ്ങാതെയും ഒരുപാടലഞ്ഞിട്ടുണ്ട്  ഞാന്‍.. പിന്നെ എനിക്കവിടെ ഒരു കെമിക്കല്‍ കമ്പനിയില്‍ ജോലി കിട്ടി. വര്‍ഷത്തിലൊരിക്കല്‍ ഞാന്‍ എന്‍റെ വീട്ടില്‍ വരും.. എന്‍റെ മക്കളോടൊത്തു   ഒരാഴ്ച കാലം.. എന്‍റെ ആ വര്‍ഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലം ആ ഒരാഴ്ച തന്നെയായിരിക്കും.."
അയാളുടെ മുഖതിപ്പോഴും ഒരു ചെറു ചിരിയുണ്ട്.. 12 മാസം ജോലി ചെയ്തു കഷ്ടപ്പെട്ടവന് ഒരാഴ്ച വെറുതെ കിട്ടിയാല്‍ ചിരിക്കുന്ന വേദനിപ്പിക്കുന്ന ചിരി..
കഥകള്‍ കേട്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍ അയാളുടെ കഥയ്ക്ക് വേണ്ടി കാതോര്‍ത്തിരുന്നു..
അയാള്‍ തുടര്‍ന്നു,
".നീണ്ട പതിനഞ്ചു വര്‍ഷം ഞാന്‍ അവിടെ അടിമയെ പോലെ പണിയെടുത്തു.. ഓരോ തുള്ളി   വിയര്‍പ്പിലും ഞാനെന്റെ മക്കളുടെ സന്തോഷം കണ്ടു.. അത് കൊണ്ടു തന്നെ ഞാന്‍ അന്നും ഇന്നത്തെപോലെ ചിരിക്കുകയായിരുന്നു.. "
അത് പറഞ്ഞു ദീര്‍ഘ നിശ്വാസം.. പിന്നെ അയാള്‍ വീണ്ടും ചിരിച്ചു.. ഉച്ചത്തില്‍..

ഞാന്‍ ഒന്നും ചോദിച്ചില്ല.. അയാള്‍ പറയും.. കാരണം അയാള്‍ക്കിനി പറയാതിരിക്കാന്‍ ആവില്ല..
എന്‍റെ വിശ്വാസം ശരിയായിരുന്നു.. അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി..
"അതിനിടയില്‍ കെമിക്കല്‍ കമ്പനിയില്‍ നടന്ന ഒരു പൊട്ടിത്തെറി.... അതെന്നെ ഇന്നത്തെ ഒറ്റക്കണ്ണനാക്കി..."
അയാള്‍ അയാളുടെ കണ്ണുകള്‍ വിടര്‍ത്തി ഒന്ന് കൂടി ചിരിച്ചു..ഇരട്ടക്കണ്ണനാവാനുള്ള വിഫലശ്രമം..!!
ഒരു പൊള്ളലോടെ ഞാന്‍ എല്ലാം കേട്ടു നില്‍ക്കുകയാണ്..
"അങ്ങനെ ഒരു കണ്ണില്‍ ഇരുട്ടുമായി ഞാന്‍ എന്‍റെ പ്രിയപ്പെട്ടവരുടെ അടുക്കലേക്കു,എന്‍റെ സ്വര്‍ഗത്തിലേക്ക്.."
അതും പറഞ്ഞു അയാള്‍ അയാളുടെ നഷ്ടപ്പെട്ട ഇടം കണ്ണ് പൊത്തിപ്പിടിച്ചു ഭ്രാന്തമായ് പിന്നെയും ചിരിച്ചു..
ഒന്നും മനസിലാവാതെ ഞാന്‍ അയാളെ നോക്കിക്കൊണ്ടിരുന്നു..
പിന്നെ എവിടെയാണ് ഇയാള്‍ക്ക് പിഴച്ചത്?? ഞാന്‍ ചിന്തിച്ചു പോയി..

അയാള്‍ പിന്നെയും പറഞ്ഞു തുടങ്ങി..
"എന്നെ എല്ലാവരും ഇപ്പോള്‍ ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്നു.. എനിക്കതില്‍ വലിയ സങ്കടമൊന്നുമില്ല മോനെ.. പക്ഷെ അച്ഛാ എന്ന് വിളിച്ച നാവ് കൊണ്ടു എന്‍റെ മക്കള്‍ എന്നെ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചപ്പോള്‍.. മുത്തച്ഛന്‍ എന്ന് പറഞ്ഞു എന്‍റെ തോളില്‍ ആന കളിയ്ക്കാന്‍ വന്ന എന്‍റെ കൊച്ചു മക്കള്‍ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചപ്പോള്‍....."
അയാളുടെ കരച്ചിലിന്റെ ശക്തി ഒന്നുകൂടി കൂടി...ദൈവമേ...
അയാളുടെ കണ്ണുനീര്‍ പെയ്തു തീരാത്ത മഴ പോലെ എന്നില്‍ പെയ്യുക തന്നെയാണ്..

ആരെങ്കിലും ഞങ്ങളുടെ അടുത്തേക്ക് വന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ കൊതിച്ചു പോയി.. കാരണം കൊടുംകാറ്റിനു മുന്നുള്ള ശാന്തതയിലാണ് അയാളെന്നു എനിക്ക് ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളു..
പക്ഷെ ആരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല..
കാറ്റു വീണ്ടും വീശി തുടങ്ങി..
"ഒരിക്കല്‍ എന്‍റെ പൊന്നുമോന്‍ പറയുന്നത് കേട്ടു 'ഈ ഒറ്റക്കണ്ണന്‍ എവിടേലും തട്ടിയോ മറിഞ്ഞോ ചത്ത്‌ പോയെങ്കില്‍'.." എന്ന്...
അതും പറഞ്ഞു അയാള്‍ വാവിട്ടു കരയാന്‍ തുടങ്ങി, ഒരു കുഞ്ഞിനെ പോലെ....
എനിക്കയാളോട് പറയാന്‍ വാക്കുകളില്ലായിരുന്നു..
കാരണം അയാളുടെ മകന്‍റെ വാക്കുകള്‍..
'ഈ ഒറ്റക്കണ്ണന്‍ എവിടേലും തട്ടിയോ മറിഞ്ഞോ ചത്ത്‌ പോയെങ്കില്‍ '
ഹോ.. ഈ വാക്കുകള്‍ എന്നെപോലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അയാളുടെ കാര്യം എന്താണ്...
അയാള്‍ പരിസരം മറന്നു കരയുക തന്നെയായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും തുടര്‍ന്നു..
"അന്ന് ഞാന്‍ അവിടെ നിന്നും ഇറങ്ങിയതാണ്.. ആ യാത്ര അവസാനിച്ചിരിക്കുന്നത് ഇപ്പോള്‍ എവിടെയും.."
അയാള്‍ കരച്ചില്‍ നിര്‍ത്തി..പിന്നെ എന്‍റെ അരികിലേക്ക് വന്നു എന്‍റെ തോളില്‍ കൈ വെച്ച് വീണ്ടും പറഞ്ഞു..
"എങ്കിലും ഇവിടത്തെ കുട്ടികളും മറ്റും എന്നെ ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുമ്പോള്‍ എന്‍റെ ഹൃദയം പിടയാറുണ്ട്.. പിടഞ്ഞു പിടഞ്ഞു തകരുന്നത് പോലെ തോന്നാറുണ്ട്.. "
അതയാള്‍ പറഞ്ഞത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി..
"എന്നിട്ടും... എന്നിട്ടും എന്തിനാണ് നിങ്ങള്‍ അത് കേള്‍ക്കുമ്പോള്‍ ഒരു കോമാളിയായി ഇങ്ങനെ ചിരിക്കുന്നത്???"
അയാള്‍ ചിരിച്ചു.. എന്നിട്ട് വീണ്ടും പറഞ്ഞു..
"അവര്‍ അങ്ങനെ വിളിക്കുമ്പോള്‍ ഞാനെന്‍റെ മകന്‍ പറഞ്ഞതോര്‍ക്കും.. എന്‍റെ മക്കളെയോര്‍ക്കും.. എന്‍റെ മക്കള്‍ സുഖമായി ജീവിക്കുന്നതോര്‍ക്കും.. ഒരച്ഛനു ചിരിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം.. ??"
മക്കള്‍ക്ക്‌ വേണ്ടി ചിരിക്കുന്ന മക്കള്‍ക്ക്‌ വേണ്ടാത്ത ഒരച്ചന്‍..
അയാള്‍ വീണ്ടും എന്നെ ചോദ്യ ചിഹ്ന്നമാക്കുന്നു..

നിങ്ങള്‍ എന്തിനാണ് എന്നോടീ കഥ പറഞ്ഞത്..
എന്‍റെ നിദ്രകളില്‍ നിഴല്‍ പടര്‍താനോ ?
അതോ എന്‍റെ സ്വപ്നങ്ങളില്‍ കണ്ണീരിന്‍റെ ഉപ്പു രസം കലര്‍ത്താനോ??
ഞാന്‍ ഇവിടെ വരാന്‍ പാടില്ലായിരുന്നു, മഴ പെയ്യരുതായിരുന്നു, നിങ്ങളിതൊന്നും എന്നോട് പറയരുതായിരുന്നു..
ഇന്നലെ വരെ ഒരു ചിരിച്ചിത്രമായ ഒറ്റക്കണ്ണന്‍ എനിക്കിപ്പോള്‍ മുതല്‍ ഒരു കണ്ണീര്‍ ചിത്രമാകുന്നു..

മഴ മുഴുവനായും മാറി.. അയാളുടെ കണ്ണീരും തോര്‍ന്നു..
അയാള്‍ പിന്നെയും ചിരിച്ചു..
കുട്ടികള്‍ വന്നു തുടങ്ങി.. അവര്‍ അയാളെ സ്നേഹത്തോടെ വിളിച്ചു..,
"ഒറ്റക്കണ്ണാ " എന്ന്..
 അയാള്‍ ചിരിക്കുന്നു.. ഒരു കോമാളിയെ പോലെ..

പിന്നീടയാളെ കാണുമ്പോള്‍ ഞാനും വിളിക്കും..
"ഒറ്റക്കണ്ണാ " എന്ന്..
അയാള്‍ ചിരിക്കും.
അയാള്‍ ചിരിക്കുന്നതും നോക്കി ഞാന്‍ നില്‍ക്കും..
പക്ഷെ പിന്നീടൊരിക്കലും അയാളുടെ കണ്ണുകളില്‍ ഞാന്‍ നോക്കിയിട്ടില്ല..
കാരണം അയാളുടെ കണ്ണുകള്‍ എന്നോടൊരിക്കല്‍ കഥ പറഞ്ഞു കഴിഞ്ഞല്ലോ..
ആ കഥ എന്‍റെ നെഞ്ചില്‍  ഒരു കനലായി നില്‍ക്കുമ്പോള്‍ ഞാനെങ്ങനെ ആ കണ്ണില്‍ നോക്കും???

ചുണ്ടില്‍ ചെറു ചിറയും പരത്തി ഒരുപാടു ഒറ്റക്കണ്ണന്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്..
അവരുടെ ചിരികള്‍ മായാതിരിക്കട്ടെ.. 
____________________________________________________________
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്" 'ആടുജീവിതത്തില്‍ ' വായിച്ചതു ഇവിടെയും ചേര്‍ത്ത് വായിക്കാം..
ആറു മക്കളെ പെറ്റുവളര്‍ത്തി ഒടുവില്‍ അനാഥയെ പോല്‍ സര്‍ക്കാരാശുപത്രിയില്‍ കിടന്ന ആലുവയിലെ ഒരുമ്മയും,എട്ടു  മക്കള്‍ ക്രൂരതയുടെ പര്യായമായി മാറിയപ്പോള്‍  ഒരൊറ്റ കയറില്‍ തൂങ്ങിയാടിയ ഒരച്ഛനും , പിന്നെ ഈ ഒറ്റക്കണ്ണനും  നമുക്ക് കഥകള്‍ മാത്രമാണ്.. വെറും കെട്ടുകഥകള്‍....!!!

Tuesday, November 6, 2012

Salt n Pepper..പലഹാരങ്ങള്‍ ഉണ്ടാക്കിയ കഥ..:)


മാസങ്ങള്‍ക്ക് മുമ്പ്...
പുതുതായി കല്യാണം കഴിഞ്ഞ സുഹൃത്തിനും അവന്റെ വിദേശിയായ ഭാര്യക്കും വീട്ടില്‍ ഒരു സല്കാരം നടത്താന്‍ തീരുമാനിച്ചു.. (ദയവു ചെയ്തു ആരും തെറ്റിദ്ധരിക്കരുത്... ആ സുഹൃത്തിന്റെ  പേര് അനൂപ്‌ എന്നല്ല...)
പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉമ്മയെ സഹായിക്കാന്‍ അമ്മായിയെയും വിളിച്ചു വരുത്തി..
പലഹാരം ഉണ്ടാക്കാന്‍ അമ്മായിക്ക് ഒരു "മോട്ടിവേഷന്‍ " ആവട്ടെ എന്ന് കരുതി മൊബൈലില്‍ പാട്ടും വെച്ച് കൊടുത്തു..
"അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി.. അമ്മായി ചുട്ടത് മരുമോനിക്കായ് .... "
"ഞാന്‍ അപ്പം ചുടുന്നത് നിനക്കല്ലല്ലോ..പിന്നെന്താ അമ്മായി ചുട്ടത് മരുമോനിക്കായ്  എന്ന് പാടുന്നെ ?? " അമ്മായിക്ക് സംശയം..
"നല്ല സംശയം...അത് പിന്നെ..... "
"സത്യം പറ.... ഇനി ശരിക്കും നിനക്ക് തിന്നാന്‍ വേണ്ടി തന്നെയാണോ?? ഞാന്‍ ചുട്ടു തരില്ല എന്ന്  വിചാരിച്ചാണോ ചെങ്ങായി വരുന്നുണ്ട് എന്ന് പറയുന്നത്??" അമ്മായിടെ സംശയം മൂര്ചിച്ചു...
'ശെടാ... ആരോ ഒരു പാട്ടെഴുതിയത് ഇങ്ങനേം കുരിശാവുമോ???'
"എന്റെ പോന്നമ്മായീ... ചുടുന്നത് ചെങ്ങായിക്കു വേണ്ടി തന്നെയാ...എന്ന് വെച്ച് ആരോ എഴുതിയ പാട്ട്  'അമ്മായി ചുട്ടത് മരുമോന്റെ ചെങ്ങായിക്കായ്‌' എന്നാക്കാന്‍ പറ്റുമോ? ശെടാ..." ഞാന്‍ കാര്യം പറഞ്ഞു....
അമ്മായിക്ക് സന്തോഷമായി..

രാവിലെ പതിനൊന്നു മണിക്ക് വരാം എന്ന് പറഞ്ഞവര്‍ 12 മണിയായിട്ടും വരാതെ കണ്ടപ്പോള്‍ അവനെ ഫോണ്‍ വിളിച്ചു..
ഫോണ്‍ എടുത്തത്‌ അവള്‍..
"എവിടെയായി ? എപ്പോ എത്തും??" ഞാന്‍ ചോദിച്ചു..
"ഞങ്ങള്‍ ഇച്ചിരി ലേറ്റ് ആകും.. " അവളുടെ മറുപടി..
"ഓഹോ.. അപ്പൊ ഇത്രേം ലേറ്റ് ആയതു പോരല്ലേ.. ഇച്ചിരി കൂടി ലേറ്റ് ആവും പോലും.. ഹും.. "
"പിന്നെ..ഞങ്ങള്‍ക്ക് കഴിക്കാന്‍ ബിരിയാണി ഒന്നും വേണ്ടാട്ടാ.."
"ബിരിയാണിയാ ?? അതിനിവിടെ ബിരിയാണി അരുണ്ടാക്കിയെന്നാ??? ." എനിക്ക് തന്നെ സംശയമായി..
"എഹ്.. ഉണ്ടാക്കിയില്ലേ?? എന്നാല്‍ ഇനി ഉണ്ടാക്കെണ്ടാ..ഞങ്ങള്‍ക്ക് പലഹാരങ്ങള്‍ മതി.."
"ആയിക്കോട്ടെ.."
"പലഹാരം എന്ന് പറഞ്ഞാല്‍ നല്ല മുസ്ലിം പലഹാരങ്ങള്‍ തന്നെ വേണം."
"എന്തിര് പലഹാരങ്ങള്‍??"
"മുസ്ലിം പലഹാരങ്ങള്‍ "
"ഉവ്വ.. " അതും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്ത് അമ്മായിയുടെ അടുത്തേക്ക്..
"അവര്‍ക്ക് മുസ്ലിം പലഹാരങ്ങള്‍ വേണം പോലും.."
"അപ്പൊ ഇതുവരെ ഉണ്ടാക്കിയത് എന്തോ ചെയ്യാനാ??"
എഹ്.!!! മുസ്ലിം പലഹാരങ്ങള്‍ എന്നുദ്ദേശിച്ചത് മലബാര്‍ പലഹാരങ്ങള്‍ ആണെന്ന് അമ്മായിക്ക് കത്തിയില്ലേലും എന്റെ തലയ്ക്കു മുകളില്‍ വലിയൊരു ബള്‍ബ് കത്തി..!!!
(പവര്‍ കട്ട്‌ നേരത്താണ് ഇത്രേം വല്യ  ബള്‍ബ്‌ കത്തിയതെങ്കില്‍ കേരളം ഒരിക്കലും ഇരുട്ടിലാകില്ലായിരുന്നു. അത്രയ്ക്ക്  വല്യ ഐഡിയ സര്‍ ജീ....)

പിന്നൊന്നും നോക്കിയില്ല, ഒരു തുണി വൃത്തിയായി മുറിച്ചു ഉന്നക്കായക്ക്‌  ഇടത്തോട്ട് മുണ്ടുടുപ്പിച്ചു.. നല്ല അസ്സല്   മുക്രി സ്റ്റൈല്‍...!!!
ഉണ്ടംപോരിക്ക് വെള്ള തൊപ്പി വെച്ച് കൊടുത്തു..വാഹ്‌.. സുന്ദരന്‍..!!!
അടയ്ക്ക് തട്ടം ഇട്ടു കൊടുത്തു..നോക്കിയപ്പോള്‍ "തട്ടത്തിന്‍ മറയത്തിലെ" ഉമ്മച്ചി കുട്ടിയേക്കാള്‍ മൊഞ്ചത്തി..!!! (ഈ അട കണ്ടു കഴിഞ്ഞാല്‍ പിന്നെന്റെ  സാറേ,ച്ചുറ്റിലുള്ള കടിയോന്നും പിന്നെ കാണാന്‍ പറ്റൂല....)
ഇലയട കുറച്ചുകൂടി  കരിച്ചു നല്ല "മട്ടത്തില്‍ " താടിയും നിസ്കാര തയമ്പ് വരെ വരുത്തിച്ചു..!!!
അങ്ങനെ ഒരു "അഖിലലോക മുസ്ലിം പലഹാര സംഗമം" ഒരുക്കി അമ്മായിക്ക് ശരിക്കും വട്ടായിപ്പോയി..
"വട്ടായിപ്പോയി ,വട്ടായിപ്പോയി എന്ന് നീ പാട്ട് കേള്‍പ്പിച്ചപ്പോള്‍ ഇത്രേം പെട്ടെന്ന് വട്ടായിപ്പോകുമെന്നു ഞാന്‍ നിരീച്ചില്ല.. " അമ്മായി കലിപ്പോടെ പറഞ്ഞു..

അല്പം വൈകിയാണെങ്കിലും നവവരനും വധുവും വന്നു..
അല്‍പനേരത്തിനു ശേഷം പലഹാരങ്ങള്‍ക്ക് മുമ്പിലേക്ക്..

'ബുള്‍സൈ ഉണ്ടാക്കിയില്ലായിരുന്നല്ലോ.. പിന്നിതെന്താ??' ഞാനൊന്നു സംശയിച്ചു..
ഒഹ്. ബുള്‍സൈ അല്ല, പലഹാരങ്ങളുടെ "മട്ടും മാതിരിയും " കണ്ട് മണവാളന്റെ കണ്ണ് തള്ളിയതാ..!!!

"എന്താ ഇതിന്റെ പേര്??" കഴിച്ചു കൊണ്ടിരിക്കെ ഉന്നക്കായ എടുത്തു കൊണ്ട് അവള്‍ ചോദിച്ചു..
"അതിന്റെ പേര് KP ഇസ്മായില്‍ ഉന്നക്കായന്‍..!!! "
ഠിം..
പിന്നെ അടയെടുത്തു കാണിച്ചു കൊടുത്തു പറഞ്ഞു,
"ഇത് ജമീല തെക്കേടത്തട..!!!"
മറുപടിയായി ഒരു വലിയ ചിരി മാത്രം.. അല്ലേലും എന്നോടെന്തേലും പറഞ്ഞിട്ടെന്തു കാര്യം??
അവര്‍ ചോദിച്ചത് ഞാന്‍ ചെയ്തു, അത്രമാത്രം..!!!

കഴിച്ചു തീരാറായപ്പോള്‍ അവളെ നോക്കി ഒന്നേ ചോദിച്ചുള്ളൂ..
"എങ്ങനെ ഉണ്ട് മുസ്ലിം പലഹാരങ്ങള്‍..??"
"മുസ്ലിം പലഹാരങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ ഇത്രേം ഓര്‍ത്തഡോക്സ് മുസ്ലിം പലഹാരങ്ങള്‍ പ്രതീക്ഷിച്ചില്ല..തെറ്റ് പറ്റി.ക്ഷമി... നമ്മളില്ലെയ്.... "

ഹല്ല.. എന്നോടാ കളി..!!!
"കണ്ണൂരാനോണാണോടാ അന്റെ കളി..!!!"

കുറച്ചു പലഹാരങ്ങള്‍ ഉണ്ടാക്കിയ ഈ കഥ ഇവിടെ തീരുന്നു..
കടപ്പാട്:: സാള്‍ട്ട് ന്‍ പെപ്പെര്‍
ഇടിപ്പാട് : വിരുന്നിനു വന്ന ദമ്പതികള്‍ :)


ഒരു ബ്ലോഗ്ഗെറുടെ തുറന്നു പറച്ചിലുകള്‍ വായിക്കാന്‍ മറക്കല്ലേ.. 

Thursday, October 18, 2012

ഒരു ബ്ലോഗ്ഗെറുടെ തുറന്നുപറച്ചിലുകള്‍...!!!

കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ഉറക്കച്ചടവുള്ള രാത്രികളിലൊന്നില്‍ മനസ്സില്‍ പെട്ടെന്നൊരു പൂതി.. ശരിക്കും പറഞ്ഞാല്‍ വല്ലാത്തൊരു പൂതി..

എന്താന്നല്ലേ??
ഓളോട് പറയണം ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്.. ഈ ബൂലോകത്തെ വലിയൊരു സംഭവമാണെന്ന്...!!!

അങ്ങനെ ഞാന്‍  എഴുതിയ ബ്ലോഗ്ഗുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച ഒരു പോസ്റ്റ്‌ അവള്‍ക്കായ് ഞാന്‍ തുറന്നു കൊടുത്തു..
അവള്‍ "അമ്മേ മാപ്പ് " വായിച്ചു തുടങ്ങി..(ഇനി ഈ പോസ്റ്റ്‌ മുന്നോട്ട് പോകാന്‍  നിങ്ങളും ആ കഥ വായിച്ചിരിക്കണം. കഥ വായിക്കേണ്ട ഫോര്‍മാറ്റ്‌ ,കണ്ണൂര്‍ പാസ്സഞ്ചര്‍  സ്പേസ് അമ്മെ മാപ്പ്..ഇവിടെ ക്ലിക്കുക..)

അവള്‍ കഥ വായിച്ചു തീര്‍ന്നു.
ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.. അവളുടെ കണ്ണുകളില്‍ വല്ലാത്തൊരു പ്രസരിപ്പ്..!!!
അതെ, എന്റെ കഥയില്‍ അവള്‍ വീണിരിക്കുന്നു ..
"എങ്ങനുണ്ട് കഥ??" ഞാന്‍ സന്തോഷത്തോടെ  ചോദിച്ചു ..
അവള്‍ ഒന്നും മിണ്ടിയില്ല ...
കദന കഥ വായിച്ചതിന്റെ വിഷമത്തില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ ഞാന്‍ കാത്തിരുന്നു ..
അല്‍പ നേരത്തെ മൌനത്തിനു ശേഷം അവള്‍ സംസാരിച്ചു തുടങ്ങി..
"എനിക്ക് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് ..."
കാണും. ആ കഥ വായിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും തോന്നും എന്തൊക്കെയോ ചോദിയ്ക്കാന്‍.. ഞാന്‍ എന്നോട്
തന്നെ എത്രമാത്രം ചോദ്യങ്ങളാ ചോദിച്ചത് ..!!!

ചോദിക്ക് മോളെ ചോദിക്ക്......
പുന്നാര മകന്‍ കള്ളനായി മുദ്ര കുത്തിയപ്പോള്‍ ഹൃദയം തകര്‍ന്ന ഒരമ്മയെ കുറിച്ച്...
ചെയ്യാത്ത  കുറ്റത്തിന് കള്ളനാകേണ്ടി  വന്ന ഒരു പയ്യനെ കുറിച്ച്...
രണ്ടു പവന്‍ സ്വര്‍ണം നഷ്ടപ്പെട്ട ഒരു സ്ത്രീയെ കുറിച്ച്...
ഒരു ചെറിയ സംഭവത്തില്‍  നിന്നും ഒരു കഥ മെനഞ്ഞ എന്‍റെ  ഭാവനയെ കുറിച്ച്.. അങ്ങനെയങ്ങനെ ...
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇതാ എന്‍റെ  ഭാവന ഇവിടെ ഉണര്‍ന്നിരിക്കുന്നു...!!!

അവളുടെ ആദ്യ ചോദ്യത്തിനായി ഞാന്‍ കാതോര്‍ത്തു.. അവള്‍ ചോദ്യം ചോദിച്ചു തുടങ്ങി..
"ഇങ്ങളെന്തിനാ  അന്ന് ഗോവയില്‍ പോയത്??"
ടിഷും..
"എന്തിര്??"

"ഇങ്ങളെന്തിനാ  അന്ന് ഗോവയില്‍ പോയത് എന്ന് "
'പടച്ചോനെ ,ഞാനെന്താ പറയേണ്ടത്..??'
"അത് പിന്നെ വെരുതെ ഒരു തമാശക്ക് ചെങ്ങായിമാരുടെ കൂടെ പോയതാ.. "
കരുതി വെച്ച ഭാവനയെ അങ്ങ് ദൂരെ വലിച്ചെറിഞ്ഞ്  വായില്‍ തോന്നിയ ഒന്ന് വിളിച്ചു പറഞ്ഞു.. അല്ലേലും ഓള്  ഇമ്മാതിരി ചോദ്യം ചോദിച്ചാല്‍ ഭാവന പോയിട്ട് നയന്‍‌താര  പോലും വരുമെന്ന് തോന്നുന്നില്ല..
"തമാശക്ക് മനുഷന്മാര്‍ ഗോവയിലാ  പോകുക?? "
"അത്.. അത് പിന്നെ...." ഞാന്‍ തല ചൊറിഞ്ഞു  തുടങ്ങി..
"ഇങ്ങള്  അധികം കിടന്ന് ഉരുളെണ്ട..സത്യം പറ ,ഇങ്ങള്  ഏതവളെ കാണാനാ  അന്ന് ഗോവയില്‍ പോയത്.." അവളുടെ ശബ്ദം കനത്തു തുടങ്ങി..
'അവളാ.. ????എന്‍റെ  ബ്ലോഗ്ഗിലാര്‍ കാവിലമ്മേ..ഇവളെന്താ ഈ ചോദിക്കുന്നേ ..??'
"അവളെയ?? നീയെന്താ ഈ ചോദിക്കുന്നെ??" അത് ചോദിക്കുമ്പോള്‍ എന്റെ ശബ്ദം ഇടറിയിരുന്നു.
"കണ്ടാ. ഇക്കയുടെ ശബ്ദം കേട്ടാലറിയാം ഇക്ക ഏതവളെയോ കാണാന്‍ തന്നെയാ പോയതെന്ന് .." അവള്‍ കരഞ്ഞുവോ..?? ഹേയ് ,ഇല്ല...
'ന്റെ  പടച്ചോനെ.ഇതിപ്പോ കൊക്കിനു വെച്ചത് കുളക്കൊഴിക്കും  കൊണ്ട് അങ്ങ് പോകുവാണല്ലോ.. ഒന്നും വേണ്ടായിരുന്നു .. ' ഞാന്‍ മനസ്സില്‍ ഓര്‍ത്തു...
"സത്യായിട്ടും  ഞാന്‍ വെറുതെ പോയതാ മോളെ ..എന്നെ അവിശ്വസിക്കരുത് .." എന്റെ  ശബ്ദം ഒന്നുകൂടി ഇടറിയിരുന്നു..
അത് കേട്ടപ്പോള്‍ അവളുടെ മുഖം പ്രസന്നമായി.
'ഭാഗ്യം..അവള്‍ വിശ്വസിച്ചല്ലോ..' ഞാന്‍ ആശ്വസിച്ചു..
കുറച്ചു നേരത്തെ മൌനത്തിനു ശേഷം അവള്‍ പിന്നെയും എന്നെ നോക്കി..
"എന്താ മോളെ..?" ഞാന്‍ പ്രണയപരവശനായി  (?) അവളോട്  ചോദിച്ചു..
"എനിക്ക് ശരിക്കും ചോദിക്കാനുള്ള ചോദ്യം ഞാന്‍ ഇതുവരെ ചോദിച്ചില്ല.. ചോദിച്ചോട്ടെ??" അവളുടെ അപേക്ഷ കേട്ടപ്പോള്‍ എന്റെ മുഖവും പ്രസന്നമായി..
"ചോദിക്ക് മോളെ ചോദിക്ക്.. അത് കേള്‍ക്കാനല്ലേ ഞാനും ഇത്രേം നേരം കാത്തിരുന്നത്.. " അതും പറഞ്ഞു അവളുടെ ചോദ്യത്തിനായി ഞാന്‍ പിന്നെയും കാതോര്‍ത്തു..
എന്നില്‍ പിന്നെയും ഭാവന ഉണര്‍ന്നു.. 'ഇനി ഞാന്‍ തകര്‍ക്കും..' എന്റെ മനസ്സ് പറഞ്ഞു..

"ഇക്കയെന്തിനാ ആ സ്ത്രീയുടെ അടുത്ത് പോയി ഇരുന്നത്?? "
"എഹ് ..എന്തോന്നാ ?സ്ത്രീയാ ?? ഏതു  സ്ത്രീ?? " ഞാന്‍ കണ്ണ് മിഴിച്ചു..
"ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടാണ് ഞെട്ടി എഴുന്നേറ്റത് എന്ന് പറഞ്ഞില്ലേ,ആ സ്ത്രീ.." അവള്‍ തുടര്‍ന്നു..
"ന്റെ പൊന്നോ .. നീ എന്തൊക്കെയാ ഈ ചോദിക്കുന്നെ .. എനിക്കൊന്നും മനസിലാവണില്ല.. അത് വെറും ഒരു കഥയല്ലേ .. നീ ഇമ്മാതിരി ചോദ്യം ചോദിക്കുന്നതിനു പകരം സ്വര്‍ണം നഷ്ടപ്പെട്ട ആ സ്ത്രീയുടെ മാനസികാവസ്ഥയെ കുറിച്ച് ചോദിക്ക്.. "
"ആ സ്ത്രീയുടെ അല്ല.. എനിക്കറിയേണ്ടത് ഇക്കയുടെ മാനസികാവസ്ഥ ആണ് .. പറ, റെയില്‍വേ സ്റ്റേഷനില്‍ എത്രമാത്രം സ്ഥലമുണ്ടാവും..എന്നിട്ടും ഇക്കയെന്തിനാ ആ സ്ത്രീയുടെ അടുത്ത് തന്നെ പോയിരുന്നത്..??"
'ഒരു കഥയെഴുത്തിന്റെ  പേരില്‍ എന്റെ കഥ ഇത്രമാത്രം മാറിമറയും  എന്നറിഞ്ഞിരുന്നേല്‍ ഞാന്‍ ഇതിനൊന്നും നില്‍ക്കില്ലായിരുന്നു.ഇതിപ്പോ.. ശോ... ' ഞാന്‍ ഒന്നും മിണ്ടിയില്ല..

കുറെ നേരത്ത മൌനത്തിനു ശേഷം അവള്‍ വീണ്ടും എന്നെ നോക്കി..
"എനിക്കിനിയും ചോദ്യമുണ്ട് .." അവള്‍ പറഞ്ഞു..
'എന്റെ പൊന്നെ. ഇതുവരെ തീര്‍ന്നില്ലേ? വേണ്ട,ചോദിക്കരുത് ..ഇനിയും നിന്റെ ചോദ്യ ശരങ്ങള്‍ താങ്ങാനുള്ള കരുത്ത് എനിക്കില്ല ..പ്ലീസ് ..' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ഉം. ചോദീര്‌  ..ഒരു ചോദ്യം പോലും ബാക്കി  വെക്കാതെ എല്ലാം ചോദീര്.."  ഞാന്‍ മനസില്ല മനസ്സോടെ പറഞ്ഞു..
"ഇങ്ങളന്നു ലാപ്‌ ടോപ്പില്‍ ഏതു പടമാ കണ്ടത് ??"
ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ആശ്വസിച്ചു.. കാരണം വല്യ കുഴപ്പമില്ലാത്ത ചോദ്യം..
"She is the Man എന്ന ഇംഗ്ലീഷ് പടമാ .." പടം ഏതാണെന്ന് കൃത്യമായ ഒര്മയില്ലെങ്കില്‍ പോലും അവസാനമായി ലാപ്‌ ടോപ്പില്‍ കണ്ട സിനിമയുടെ പേരാ വായില്‍ വന്നത്..
അതങ്ങ് പറഞ്ഞു..
അത് കേട്ടതും അവളുടെ മുഖം ഒന്നുകൂടി തുടുത്തു..
"ഇക്കാക്ക്‌ നാണമില്ലേ,റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇത്രേം ആള്‍ക്കാരുടെ മുന്നില്‍ ഇതുപോലോതെ വൃത്തികെട്ട ഒരു പടം കാണാന്‍...... "
"ന്റെ പടച്ചോനെ ,വൃത്തികെട്ട പടമോ.?? അത് ഫുട്ബോള്‍ കളിയെ കുറിച്ചുള്ള ഒരു നല്ല ഇംഗ്ലീഷ് പടമാ..." ഞാന്‍ പിന്നെയും വിയര്‍ത്തു ..
"ഓ പിന്നെ.. അതികം ഉരുളെണ്ടാ... പടത്തിന്റെ  പേര് കേട്ടാല്‍ തന്നെ അറിയാം, എങ്ങനുള്ള പടമാണെന്ന്...She is the Man പോലും...!!!"
'ലോകത്ത് എത്രമാത്രം പടങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.. .അതിലെത്ര മാത്രം പടം ഞാന്‍ കണ്ടതാ... എന്നിട്ടും ഒരാവശ്യം വന്നപ്പോള്‍ ഈ പടത്തിന്റെ പേര് തന്നെ നാവില്‍ വന്നല്ലോ.. ശോ.. അല്ലേലും അതങ്ങനാ...പാമ്പ് പോലും നോക്കി നടക്കുന്നത് ഇടിവെട്ടിയവനെ കടിക്കാനാ.... നല്ലൊരു ചോദ്യമായിരുന്നു... ഏതായാലും ഉത്തരം പറഞ്ഞു കുളമാക്കി.. മിടുക്കന്‍... ' ഞാന്‍ മനസ്സില്‍ പറഞ്ഞു,ഉത്തരം തെറ്റിച്ചു പറഞ്ഞ നാവിനു ഒരു കടി കൊടുത്തു... അല്ല പിന്നെ...!!!

"ഇനി എനിക്ക് ചോദിക്കാനുള്ളത് എന്താന്ന് വെച്ചാല്‍ ............" അവള്‍ സംസാരിച്ചു തുടങ്ങി...
"അരുത്.... അരുത്... നീ ഒന്നും ചോദിക്കരുത്.. പടച്ചോനെ ഓര്‍ത്ത് നീ ഒന്നും ചോദിക്കരുത്..." ഞാന്‍ പറഞ്ഞു..
അവള്‍ മുഖം വീര്‍പ്പിച്ചു കൊണ്ട് തിരിഞ്ഞു നിന്നു...
"സത്യായിട്ടും ഞാന്‍ ഗോവയില്‍ പോയിട്ടില്ല..ട്രെയിന്‍ മിസ്സ്‌ ആയിട്ടില്ല...ഇങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ല.. എല്ലാം എന്റെ ഭാവനയാ .. നീ വിശ്വസിക്കണം. " ഞാന്‍ ദയനീയ ശബ്ദത്തില്‍ പറഞ്ഞു..
അവള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു...
ഞാന്‍ സന്തോഷത്തോടെ  അവളുടെ അടുത്തേക്ക് നടന്നടുത്തു.. അത് കണ്ടതും അവള്‍ എന്നോട് ചോദിച്ചു ...
"വെളുത്തിട്ടാണോ  ഇക്ക??" അവളുടെ ചോദ്യം..
"ആര്.. നിയ്യോ? "
"അല്ല.. ആ സ്ത്രീ...??"
"എഹ് ..ഏതു  സ്ത്രീ??" ഞാന്‍ സംശയത്തിലായി.
"റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ആ സ്ത്രീ.... "
ഠിം.. നടന്നടുത്ത ഞാന്‍ വെടി കൊണ്ടത്‌ പോലെ നിന്നു..
പിന്നെ തിരിഞ്ഞു നടന്നു..

മേശമേല്‍  കിടന്ന അവള്‍ക്ക് കഥ വായിക്കാന്‍ കൊടുത്ത ഫോണ്‍ എടുത്തു വലിച്ചെറിയാന്‍ തോന്നി.പക്ഷെ തൊട്ടടുത്ത്‌ തന്നെ എന്റെ പേഴ്സ് കണ്ടപ്പോള്‍ ആ തോന്നല്‍ അതുപോലെ മടക്കി എട്ടായി വെച്ചു..
അപ്പോഴാണ് കണ്ണൂരാന്‍ യാച്ചു  നാട്ടിലുണ്ടെന്ന കാര്യം ഓര്മ വന്നത്.. ഫോണ്‍ എടുത്തു യാച്ചുവിനെ  വിളിച്ചു..
"ഹലോ യാച്ചു ,എന്ത് ചെയ്യുവാ??" ഫോണ്‍ എടുത്ത ഉടനെ ഞാന്‍ ചോദിച്ചു..
"അത്...... ഞാന്‍....... ഒരു ബ്ലോഗ്പോസ്ടിന്റെ  കാര്യം ഭാര്യയുമായി ചര്‍ച്ച ചെയ്യുകയാ.." യാച്ചുവിന്റെ മറുപടി..
'ഉവ്വോ...ഇവിടെ ഞാനും.... എന്നിട്ട് തല്ലു വല്ലതും കിട്ടിയോ??' എന്ന് ചോദിയ്ക്കാന്‍ വന്നത് തല്ക്കാലം വിഴുങ്ങി ഞാന്‍ കാര്യത്തിലേക്ക് കടന്നു..
"നമ്മുടെ ഈ ബ്ലോഗ്‌ ഐഡി ഡിലീറ്റ് ചെയ്യുന്നതെങ്ങനാ യാചൂ..."
"നിന്റെ പോസ്റ്റ്‌ ഓള്  വായിച്ചു അല്ലെ???" ചോദ്യം കേട്ടപ്പോള്‍ തന്നെ യാച്ചുവിന്റെ മറുചോദ്യം...
ഞാന്‍ ഒന്നും പറഞ്ഞില്ല...
"സാരമില്ലെടാ.. എല്ലാം ശരിയാകും. നീ ബ്ലോഗ്‌ ഡിലീറ്റ് ചെയ്യുകയോന്നും വേണ്ട.. തല്ക്കാലം അതും ഒരു പോസ്റ്റ്‌ ആക്ക് ...എല്ലാം ശീലമായിക്കൊള്ളും .. " പറഞ്ഞു തീരുന്നതിനു മുമ്പേ യാച്ചു ഫോണ്‍ കട്ട്‌ ചെയ്തു, അതോ???

കഥകള്‍ അവസാനിക്കുന്നില്ല.. തുടരും... :)


യാദാര്‍ത്ഥ്യം..
"അമ്മേ മാപ്പ് " അവള്‍ക്കു വായിക്കാന്‍ കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ഒരു ചെറിയ സംഭവം എന്റെ ഭാവനയില്‍ വിരിഞ്ഞതാണ് ഈ പോസ്റ്റ്‌.. യദാര്‍ത്ഥത്തില്‍ പോസ്റ്റ്‌ വായിച്ച ഉടനെ അവള്‍ പറഞ്ഞു, 'പോസ്റ്റ്‌ നന്നായിട്ടുണ്ട്.. ഈ കഥ നടന്നതാണോ??? ആ മകന്‍ ഇപ്പൊ ജീവിചിരിപ്പുണ്ടാകുമോ? '.. അത് കഴിഞ്ഞ കുറച്ചു കവിതകള്‍ കുത്തി നിറച്ച ഒരു ഡയറി എന്റെ നേര്‍ക്ക്‌ നീട്ടിയിട്ട്‌  അവള്‍ പറഞ്ഞു, "ഞാന്‍ എഴുതിയതാ, വായിച്ചു നോക്ക്..."
ആ ഡയറി താളുകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കവിത ഞാന്‍ 'ചൂണ്ടിയിട്ടുണ്ട്'..അധികം വൈകാതെ   "എന്‍റെ  സ്വപ്നത്തില്‍ " ആ കവിത ഇടം  പിടിക്കും, മുബീന ഫിറോസ്‌ എന്ന പേരില്‍....

സന്തോഷത്തോടെ,
ഫിറോസ്‌

Tuesday, September 11, 2012

ഇമ്മിണി ബല്യ കാര്യം...!!!


കുളിച്ചൊരുങ്ങി രാവിലെ തന്നെ ഫായിസും ,പിന്നെ ഒരിക്കല് മാത്രം പുലിയായിരുന്ന എലി അലിയും,ജാബിറും പിന്നെ അനിയന്‍ ശിഫാസും ചേര്‍ന്ന് പാമ്പ്‌ വാസുവിന്റെ വണ്ടിയില്‍ പെണ്ണിന്റെ വീട്ടിലേക്ക്..

ഇനി കഥ ഫായിസ് പറയട്ടെ...

പെണ്ണിന്റെ വീട്ടുകാര്‍ സ്നേഹ ആദരവോട് കൂടി തന്നെ ഞങ്ങളെ  സ്വീകരിച്ചാനയിച്ചു..
"അളിയാ അലീ .പടച്ചോനെ ഓര്‍ത്തു നീ നിന്റെ മണ്ടത്തരങ്ങള്‍ ഒന്ന് വിളിച്ചു പറയരുത്..കൂട്ടുകാരന്‍ മണ്ടനാണെന്ന് പറഞ്ഞു കല്യാണം മുടങ്ങുന്നത് എനിക്ക് ചിലപ്പോ താങ്ങാന്‍ പറ്റില്ല.." ഇരിക്കുന്നതിന്റെ ഇടയില്‍ അലിയുടെ ചെവിയില്‍ പറഞ്ഞു..
അലി രൂക്ഷമായൊന്നു നോക്കുക മാത്രം ചെയ്തു..
കുറെ സമയം അവിടെ ഇരുന്നു.. പെണ്ണ് പോയിട്ട് പിടക്കോഴി പോലും വന്നില്ല..
"എന്നാ പിന്നെ ചായ കുടിക്കുക അല്ലെ??" ഇരുന്നിരുന്നു ക്ഷമയുടെ നെല്ലിപ്പലക കാണും എന്നായപ്പോള്‍ അലി പെണ്ണിന്റെ ഉപ്പയോടായി ചോദിച്ചു..
"ചായക്ക് പറയാന്‍ ഇതെന്താട ഹോട്ടലോ ?? പെണ്ണിനെ വിളിക്കാന്‍ പറയടാ ഡാഷ് മോനെ.." ജാബിര്‍ അലിയോടായി പറഞ്ഞു.
"എടാ.. അതൊരു കോഡ്‌ ആണ്..ഇനിയിപ്പോ നീ നോക്കിക്കോ,ചായയുമായി പെണ്ണ് വരും.. " എന്ന് അലി..
"എന്നാ പിന്നെ ചായ എടുത്തോ.. " പെണ്ണിന്റെ ഉപ്പ ഉത്തരവിട്ടു..
അടുക്കള  വാതിലില്‍ പാദസര കിലുക്കം.. എന്നില്‍ നാണം വിളയാടി..!!
"പെണ്ണിന് ഇവനെക്കാള്‍ കുറച്ചു പ്രായം കൂടുതലാണെന്ന് തോന്നുന്നു.." അലിയുടെ ആ വാക്കുകള്‍ ഒരു വെള്ളിടി പോലെ എന്റെ ചെവിയില്‍ പതിച്ചു..
ഒരു കണ്ണിറുക്കി വിഷമത്തോടെ ഞാന്‍ പെണ്ണിനെ നോക്കി.. പിന്നെ പല്ലുകടിച്ചു ദേഷ്യത്തോടെ അലിയേയും..
"പെണ്ണിന്റെ ഉമ്മമ്മയെയും പെണ്ണിനേം കണ്ടാല്‍ തിരിച്ചറിയാത്ത നിന്നേം കൂട്ടി പെണ്ണുകാണാന്‍ വന്ന എന്നെ ചെരുപ്പൂരി അടിക്കണം ------- മോനെ.. " ഞാന്‍ അലിയുടെ ചെവിയില്‍ പറഞ്ഞു..
"സിനിമയും ജീവിതവും രണ്ടും രണ്ടാ.." സിനിമയിലൊക്കെ കാണുന്നത് പോലെ ചായക്കപ്പുമായി പെണ്ണ് വരുന്നത് സ്വപ്നം കണ്ടിരുന്ന ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
"പെണ്ണെവിടെ??" ജാബിര്‍ ചോദിച്ചു..
"ഓക്ക് നാണം.. ഓള് ഇപ്പൊ വരും.." ഉമ്മാമ്മയുടെ മറുപടി..
എനിക്ക് സന്തോഷമായി..
"അളിയാ, പെണ്ണിപ്പോ വരും.. ഓള് വന്നാല്‍ എന്താ ഓളോട് ചോദിക്കേണ്ടത്‌??" ഞാന്‍ അലിയോടായി ചോദിച്ചു..
"കൊറച്ചു പഞ്ചാര ചോദിക്ക്.. ചായക്ക് മധുരം കൊറവാ.." ഒരിറക്ക് ചായ കുടിച്ചു കൊണ്ട് അലിയുടെ ക്ലാസ്സിക്‌ മറുപടി.. 
പിന്നെ ഞാനൊന്നും ചോദിച്ചില്ല..
കുറച്ചു കഴിഞ്ഞപ്പോള്‍ നേരത്തേ കേട്ട പാദസര കിലുക്കം പിന്നെയും..
ഞാന്‍ വിജ്രംഭിച്ച് വാതില്‍ക്കല്‍ നോക്കി.. തട്ടത്തിന്‍ മറയത്ത് ഒരു പെണ്ണ് പ്രത്യക്ഷമായി..
അതേ ഇതവള്‍ തന്നെ..   ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ്..!!!
'ഓളാ തട്ടമിട്ടു കഴിഞ്ഞാ പിന്നെന്റെ സാറേ,പിന്നെ ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റൂല..കാരണം..............അന്നേരം തന്നെ ഓളുടെ മുന്നിലായി കറുത്ത ഒരു രൂപം പ്രത്യക്ഷമായി.. '
"ഇതാ ഈ നെഗറ്റീവ്???" അലി എന്റെ ചെവിയില്‍ ചോദിച്ചു..
ഞാന്‍ ആ രൂപത്തെ നോക്കി..കറുത്ത ശരീരത്തില്‍ വെളുത്തതായി മുടിയും മീശയും മാത്രം.. ശരിക്കും ഒരു ഫോട്ടോ നെഗറ്റീവ്..!!!
"ഞമ്മളെ പേര് അയമ്മൂട്ടി..പെണ്ണിന്റെ ഒരു ബന്ധുവാ.." ആ രൂപം മറുപടി പറഞ്ഞു..
'പരിചയപ്പെടുത്തുന്നത് കണ്ടാല്‍ തോന്നും മമ്മൂട്ടി ആണെന്ന്..വഴി മാറെടാ മുണ്ടക്കല്‍ അയമ്മൂട്ടി' എന്ന് പറയാന്‍ തോന്നി..
പക്ഷെ പറഞ്ഞില്ല, കാരണം ഇവിടെ വെച്ച് ആരേലും എന്നെ തല്ലിയാല്‍ പോലും തിരിച്ചൊന്നും പറയരുത്, കാരണം ഞാനിപ്പോള്‍ ഒരു ഗാന്ധിയന്‍ ആണ്..!!!

എന്റഭിപ്രായത്തില്‍ ഈ ലോകത്ത് ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രമേ ഇപ്പോഴും ഗാന്ധിയന്മാര്‍ ആയി ജീവിക്കുന്നുള്ളു..അത് കല്യാണപ്രായമെത്തിയ യുവാക്കള്‍ ആണ്...അന്യം നിന്നും പോകാത്ത ഒരേ ഒരു ഗാന്ധിയന്മാര്‍..

"എന്താ അന്റെ പേര്??" ചോദ്യം അയമ്മൂട്ടിയുടെ വക..
"ഓന്റെ പേര് പായിസ്.." ഞാന്‍ പേര് പറയുന്നതിന് മുമ്പ് അലിയുടെ കൌണ്ടര്‍ അറ്റാക്ക്‌..
ഞാന്‍ അലിയെ കലിപ്പോടെ ഒന്ന് നോക്കി.. 'എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഓള്‍ഡ്‌ മൂപ്പീല്സ് വരെ ഫായിസ് എന്ന് പറയുമ്പോഴ അവന്‍റെ ഒരു മലയാളം ഒണ്ടാക്കല്‍,പായിസ് പോലും....!!! '
"ഫായിസ് എന്നാ പേര്.." ഞാന്‍ തിരുത്തി..
"എന്താ അന്റെ പണി..."
"അത് ചോദിയ്ക്കാന്‍ ഇങ്ങളാരാ??" അലി ദേഷ്യത്തോടെ ചോദിച്ചു..
അയമ്മൂട്ടി വാ പൊളിച്ചു.. അങ്ങേര്ക്കറിയില്ലല്ലോ കല്യാണ ചെറുക്കന്‍ മാത്രേ ഗാന്ധിയന്‍ ആവൂ എന്ന്.. ഓന്റെ ചെങ്ങായി ചെലപ്പോ ഹിറ്റ്‌ലര്‍ വരെ ആകുമെന്ന്..
"ഞാന്‍ പെണ്ണിന്റെ ബന്ധുവാ.."
"ബന്ധു എന്ന് വെച്ചാല്‍???" അലി പിന്നേം പുലിയായി..
"ഓളെ ഉപ്പാന്റെ അനിയന്റെ മോളുടെ ഭര്‍ത്താവിന്റെ അനിയത്തിയെ കെട്ടിയത് എന്റെ മോന്റെ ചെങ്ങായിയാ.. " അയമ്മൂട്ടി ബന്ധം വിശദീകരിച്ചു..
'ആഹാ.. നല്ല അടുത്ത ബന്ധുവാണല്ലോ..' ഞാന്‍  മനസ്സില്‍ പറഞ്ഞു..
"എന്താ നിങ്ങളുടെ പണി.." ഞാന്‍ ചോദിച്ചു..
"ഞാന്‍ ബിസിനസ്‌ ചെയ്യുന്നു.."അയമ്മൂട്ടിയുടെ ഉത്തരം..
"എന്ത് ബിസിനസ്‌??"
"നിങ്ങള്‍ ഇങ്ങോട്ട് വരുന്ന വഴി ഒരു മുറുക്കാന്‍ പീടിക കണ്ടായിരുന്നോ??"
"ഉം.. കണ്ടു.. അതിന്റെടുതാണോ??"
"അല്ല..അത് തന്നാ.. ആ മുറുക്കാന്‍ കട നടത്തുന്നത് ഞാനാ.. "
ഠിം.. "ഒരു ബിസിനസ്‌ മാന്‍  വന്നിരിക്കുന്നു.. ഫൂ.." അലി എന്റെ ചെവിയുടെ അടുത്ത് വന്നു പറഞ്ഞു..
"ചെവിയില്‍ തുപ്പതെടാ പിശാഷേ..ഫൂ... " ഞാന്‍ അലിയുടെ ചെവിയിലും പറഞ്ഞു.. 'ചോരക്കു ചോര..', അതാണ് ലൈന്‍..

അത് കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ വേറൊരു കാര്യമാണ്..ഇങ്ങോട്ട് പുറപ്പെടും മുമ്പ് പെണ്ണിന്റെ ഉപ്പ ഫോണ്‍ വിളിച്ചു പറഞ്ഞ ഒരു കാര്യം..
"പെണ്ണിന്റെ അകന്ന ഒരു ബന്ധു ഇവിടെ മുറുക്കാന്‍ കട നടത്തുന്നുണ്ട്..അങ്ങേരെ സൂക്ഷിക്കണം.. അങ്ങേര്‍ക്കു കല്യാണം നടത്തുന്നതിനെക്കാള്‍ താല്പര്യം കല്യാണം മുടക്കുന്നതിനാ..."
അപ്പൊ ഇതാണല്ലേ ആ മൊതല്‍..!!!

എന്നാ പിന്നെ "ഓപെറേഷന്‍ അയമ്മൂട്ടി" സ്റ്റാര്‍ട്ട്‌ ചെയ്തേക്കാം.. 
'കം ഓണ്‍ മിസ്റ്റര്‍ അയമ്മൂട്ടി,ലെട്സ് പ്ലേ ദി ഗെയിം.. ഈ കല്യാണം മുടക്കുന്ന ഒരു ചോദ്യം മതി, അന്റെ ജീവിതം മാറിമറിയാന്‍..' എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ അയമ്മൂട്ടിയെ നോക്കി പുഞ്ചിരി തൂകി..

"ന്താ അന്റെ പണി.." അയമ്മൂട്ടിയുടെ ആദ്യ ചോദ്യം..
"ഞാന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്.." നെഞ്ച് അഞ്ചിഞ്ചു വിരിച്ചു ഞാന്‍ മറുപടി പറഞ്ഞു..
അയമ്മൂട്ടിക്കു ഒരു കുലുക്കവുമില്ല..വിരിഞ്ഞ നെഞ്ച് അതുപോലെ ചുരുങ്ങി..
കുറച്ചു നേരത്തേ മൌനത്തിനു ശേഷം അയമ്മൂട്ടി പതിയെ ചോദിച്ചു..
"എന്താ അയിന്റെ മലയാളം??"
'വലിച്ചു.. എന്താ അതിന്റെ മലയാളം??' ഞാന്‍ എന്നോട് തന്നെ ചോദിച്ചു..
അറിയില്ല.. അത് കൊണ്ട് തന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല..
പക്ഷെ അതില്‍ നിന്നും എനിക്കൊരു കാര്യം പിടി കിട്ടി. അയമ്മൂട്ടിയെ വലിച്ചു കീറി പോസ്റ്റര്‍ ആക്കാനുള്ള വഴി അത് തന്നെ, ഇംഗ്ലീഷ്.. !!!
ഇനി വായില്‍ തോന്നിയത് കോതക്ക് പാട്ട്..
'മിസ്റ്റര്‍ അയമ്മൂട്ടി, ഐ അം ഗോയിംഗ് റ്റു വലിച്ചു കീറി പോസ്റ്റര്‍ ഒട്ടിക്കല്സ് യു..'
"ഇയ്യ്‌ വലിക്കോ??" അയമ്മൂട്ടിയുടെ അടുത്ത ചോദ്യം..
'ഇല്ല.. വലിക്കില്ല.. വലിപ്പിക്കാറെ ഉള്ളു..' അലി പതിയെ പറഞ്ഞു..
"ഇല്ല്യ.. വലിക്കില്ല.. " ഞാന്‍ മറുപടി പറഞ്ഞു..
"അടിക്കോ??" അടുത്ത ചോദ്യം..
"എന്ത്??"
"നീ വെള്ളമടിക്കുമോ എന്ന്.." അയമ്മൂട്ടി വിശദീകരിച്ചു..
അത് കേട്ടതും ഇതുവരെ സീനില്‍ ഇല്ലാതിരുന്ന പമ്പ് വാസു അകത്തോട്ട് ഓടി വന്ന് ജാബിറിന്റെ കയ്യിലുണ്ടായിരുന്ന മിക്സ്‌ചറും തട്ടിപ്പറിച്ചു അയമ്മൂട്ടിയുടെ മുന്നില്‍ വന്ന് നിന്നു കിതച്ചു.. എന്നിട്ട് പറഞ്ഞു,
"ഞാന്‍ അടിക്കും.. ഇങ്ങള് സാധനോം രണ്ടു ഗ്ലാസും എടുക്കു.. "
ടിഷും..
"ഫാ.. കള്ള ഹിമാറെ.. ഇറങ്ങിപ്പോടാ ഈ പൊരയില്‍ നിന്നു...." അയമ്മൂട്ടി ഗര്‍ജിച്ചു..
വാസു ക്ലീന്‍ ബൌള്‍ഡ്..!!!
ഒരു റണ്‍ അകലെ നൂറാം സെഞ്ച്വറി നഷ്‌ടമായ  സച്ചിനെ പോലെ വാസു തലയും കുനിച്ചു പവലിയന്‍ ലക്ഷ്യമാക്കി നടന്നു..

പണി പാമ്പായും പട്ടിയായും വരുമെന്ന് കേട്ടിട്ടുണ്ട്, പക്ഷെ പമ്പ് വാസുവായി വരുമെന്ന് ഞാന്‍ നിരീച്ചില്ല.. ഞാന്‍ അവിടെ കിടന്നു വിയര്‍ത്തു..
അയമ്മൂട്ടി ഫുള്‍ കലിപ്പില്‍ നില്‍ക്കുന്നു..എന്ത് ചെയ്യും??
നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ എന്തേലും ചെയ്തെ പറ്റു.. പിന്നൊന്നും നോക്കിയില്ല, വായില്‍ തോന്നിയത് പറഞ്ഞു,
"ഞാന്‍ ഒരു ബ്ലോഗ്ഗര്‍ കൂടിയാണ്.."
അത് കേട്ടതും അയമ്മൂട്ടിയുടെ മുഖം തുടു തുടുത്തു.. വാഹ്‌.. വണ്ടര്‍ഫുള്‍ ..
അയമ്മൂട്ടി ഒരു ബ്ലോഗ്‌ പ്രേമി ആണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ.. !!!
ഇതാ എന്റെ പ്രതീക്ഷകള്‍ ഇവിടെ ചിറകു വിരിച്ചു തുടങ്ങുന്നു..ഒരു ബ്ലോഗ്‌ പ്രേമിയായ അയമ്മൂട്ടിക്ക് എന്നെ ഇഷ്ടപ്പെടും.. ഇല്ലേ ഞാന്‍ ഇഷ്ടപ്പെടുത്തും.. !!!

"ഈ ബില്‍ഡിംഗ്‌ ഒക്കെ വെച്ച് വില്‍ക്കുന്ന ആളല്ലേ??"
എന്റെ പ്രതീക്ഷയുടെ ഗോപുരത്തില്‍ അയമ്മൂട്ടിയുടെ ഈ ചോദ്യം വന്നിടിച്ച്‌ എന്റെ പ്രതീക്ഷകള്‍ വേള്‍ഡ് ട്രേഡ് സെന്റര് പോലെ തകര്‍ന്നടിഞ്ഞു..
'മിസ്റ്റര്‍ അയമ്മൂട്ടി, ദാറ്റ്‌ ഈസ്‌ ബില്‍ഡര്‍, ഞാന്‍ വെറും ബ്ലോഗ്ഗര്‍ ' എന്ന് പറയാന്‍ തോന്നി, പക്ഷെ പറഞ്ഞില്ല..
"എസ് എസ്.. ലത് തന്നെ.. " എന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി..
"ഞാന്‍ വല്യ സംഭവാ.. സാധാരണ ബ്ലോഗേഴ്സ് മാസത്തില്‍ ഒരു പോസ്റ്റ്‌ മാത്രം ഇടുമ്പോള്‍ ഞാന്‍ മാസത്തില്‍ നാലു പോസ്റ്റ്‌ വരെ ഇട്ടിട്ടുണ്ട്.." ഞാന്‍ നെഞ്ച് വിരിച്ചു പറഞ്ഞു..
"ഈ കറന്റ്‌ ഒക്കെ പോകുന്ന പോസ്റ്റ്‌.." അയമ്മൂട്ടിയുടെ ചോദ്യം..
"അത് ഇലക്ട്രിക്‌ പോസ്റ്റ്‌.. ഇത് ബ്ലോഗ്‌ പോസ്റ്റ്‌.. ഇലക്ട്രിക്‌ പോസ്റ്റില്‍ തൊട്ടാല്‍ കറന്റ്‌ അടിക്കും, ബ്ലോഗ്പോസ്റ്റില്‍ തൊട്ടാല്‍ കമന്റ്‌ അടിക്കും..പിന്നെ ചില സമയത്ത് കറന്റ്‌ അടിച്ചാല്‍ തട്ടിപ്പോകും,കമന്റ്‌ അടിച്ചാല്‍ വെട്ടിലും ആകും.." ഞാന്‍ വിശദീകരിച്ചു..
"ഈ കമന്റ്‌ എന്ന് പറഞ്ഞാ????" അയമ്മൂട്ടിക്ക് സംശയം..
"അത് ഒരോ പോസ്റ്റിനും നമുക്ക് കിട്ടുന്ന പ്രതിഫലമാ.." എന്റെ മറുപടി..
"എന്റെ 'ഒഹ് മദര്‍, ഐ അം സോറി' എന്ന പോസ്റ്റിനു ,ഐ ഗോട്ട് എബൌട്ട്‌ വണ്‍ ഫോര്ടി കമന്റ്സ്.."
അത് കേട്ടു അയമ്മൂട്ടി വാ പൊളിച്ചു.. അയമ്മൂട്ടിക്ക് സന്തോഷമായി..
"പിന്നെ എന്റെ ബ്ലോഗ്ഗില്‍ സ്വന്തമായി ഫോല്ലോവേര്സ് ഒക്കെ ഉണ്ട്.. പലരാജ്യങ്ങളില്‍ നിന്നായി ത്രീ ഹന്‍ട്രട് ആള്‍ക്കാര്‍ എന്റെ പിറകെ ഉണ്ട്.. പോസ്റ്റ്‌ വേണം,പോസ്റ്റ്‌ വേണം എന്ന് പറഞ്ഞു..എനിക്ക് വയ്യ..ഞാന്‍ എന്നെ കൊണ്ട് തോറ്റു.." ഞാന്‍ വിനയീന്വാതനായി..
"അതും പോരാഞ്ഞു എനിക്ക് സ്വന്തമായി ഫേസ്ബുക്ക്‌ പേജ് വരെ ഉണ്ട്.." ഒരാവേശത്തില്‍ പറഞ്ഞു പോയതാണേലും അത് വേണ്ടായിരുന്നു എന്നെനിക്കു പിന്നെ തോന്നിപ്പോയി.. കാരണം ചിലപ്പോ അയമ്മൂട്ടിയുടെ മുറുക്കാന്‍ കടക്കു പോലും കാണും സ്വന്തമായി ഫേസ്ബുക്ക്‌ പേജ്..!!!
പക്ഷെ എന്റെ ഭാഗ്യത്തിന് അതുണ്ടായില്ല.. അയമ്മൂട്ടി അഭിമാനത്തോടെ എന്നെയും പെണ്ണിന്റെ ബാപ്പയെയും നോക്കി, എന്നിട്ട് പറഞ്ഞു..
"ചെക്കന്‍ മിടുക്കനാ.."
"ഇത്രേം മിടുക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല.." ജാബിര്‍ എന്നോടായി പറഞ്ഞു..

കുറച്ചു നേരത്തിനു ശേഷം ഞങ്ങള്‍  പോകാനായി എഴുന്നേറ്റു..
ഇറങ്ങുംനേരം ഒന്ന് കൂടി പെണ്ണിനെ നോക്കി...
'ഓളാ തട്ടമിട്ടു കഴിഞ്ഞാ പിന്നെ രണ്ടാമതും എന്റെ  സാറേ,പിന്നേം ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റൂല"..കാരണം.....രണ്ടാമതും അയമ്മൂട്ടി ഓളുടെ മുന്നില്‍ കേറി നിന്നു,എന്നിട്ട് ചോദിച്ചു..
"അനക്ക് ഓളോട് സംസാരിക്കണോ?? "
ആ ചോദ്യം കേട്ടതും എന്നില്‍ നാണം വിളയാടി.. ശോ..ഇത്രേം നാണം എന്നിലുണ്ടായിരുന്നോ??
'എന്റെ പൊന്നു നാണമേ,നീ ഇത്രേം കാലം എവിടെയായിരുന്നു..??'  ഞാന്‍ എന്നോട് തന്നെ ചോദിച്ചു..
"ഉം.. വേണം.." എന്റെ മനസ് മനസിലാക്കി മറുപടി പറഞ്ഞത് അലിയായിരുന്നു..
"ഉം..രണ്ടേ രണ്ടു ചോദ്യം ചോദിച്ചോ.. അതില്‍ കൂടുതല്‍ പാടില്ല.. " അയമ്മൂട്ടിയുടെ ഉത്തരവ്..
"അതെന്താ ഈ രണ്ടു ചോദ്യം..??" സംശയം അലിക്ക്..
"ഇരുപത്തൊന്നു ചോദ്യം ചോദിയ്ക്കാന്‍ ഇത് അശ്വമേധം അല്ലല്ലോ.. അതോണ്ട് രണ്ടെണ്ണം മതി.." അലിയുടെ സംശയം അയമ്മൂട്ടി വിദഗ്ദമായി തീര്‍ത്തു കൊടുത്തു..
'പടച്ചോനെ,എന്ത് ചോദിക്കും?? രണ്ടു ചോദ്യം.. കതാലായ രണ്ടു ചോദ്യം എനിക്ക് മുന്നില്‍ തരൂ.. ' ഞാന്‍ പ്രാര്‍ത്ഥിച്ചു തീരലും അലി ആദ്യചോദ്യം ചോദിച്ചു..
"അനക്ക് ഫേസ്ബുക്ക്‌ ഐഡി ഉണ്ടോ? "
ടിഷും..
"ഇല്ല" പെണ്ണിന്റെ  മറുപടി..
"മോനേ.. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.."പരസ്യത്തിലെ ചീവീടിനെ പോലെ അലിയുടെ ശബ്ദം ഉയര്‍ന്നു..
ഞാന്‍ അവനെ ദേഷ്യത്തില്‍ നോക്കി..
"ഫേസ്ബുക്ക്‌ ഇല്ലാത്ത ഒരു പെണ്ണ്.. ശോ.. നിന്‍റെ ഒരു ഭാഗ്യം.."
"പോടാ.. നാട്ടിന്‍പുറത്തെ ഒരു പെണ്ണിനോടാ അവന്റെ കോപ്പിലെ ഒരു ഫേസ്ബുക്ക്‌ ചോദ്യം.. ഒരു ചോദ്യം വേസ്റ്റ് ആക്കി.." ഞാന്‍ ദേഷ്യത്തോടെ അലിയോട് പറഞ്ഞു..
"പിന്നെ, നാട്ടിന്‍പുറം.. കണ്ട അണ്ടനും അടഗോടനും വരെ മൊബൈലില്‍ ഫേസ്ബുക്ക്‌ എടുക്കുന്ന കാലമാ.." അലി പറഞ്ഞതും രണ്ടു സൈഡില്‍ നിന്നും ജബിരും ശിഫാസും  മൊബൈല്‍ എടുത്തു ഫേസ്ബുക്ക്‌ ലോഗ് ഔട്ട്‌ ചെയ്യാനുള്ള തിരക്കിലായി.. !!! അതെന്താ അങ്ങനെ??
അടുത്ത ചോദ്യത്തിനുള്ള സമയം..
അലി മണ്ടത്തരം വല്ലതും ചോദിക്കുന്നതിനു മുമ്പ് വേണം എന്നലോചിക്കവേ അലിയുടെ ശബ്ദം പിന്നെയുമുയര്‍ന്നു..
"അനക്ക് മൊബൈല്‍ ഉണ്ടോ??"
"ഇല്ല" എന്ന് പെണ്ണ് വീണ്ടും...
"മോനേ.. മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി.." ചീവീട് പിന്നെയും കരഞ്ഞു..
'ഫാ.. കള്ള നാ__ മോനെ.. രണ്ടു ചോദ്യം ചോദിച്ചു കൊളമാക്കിയിട്ട് അവന്‍റെ ഒരു ലഡ്ഡു പൊട്ടിക്കല്‍.. നീ ഇവിടന്നിറങ്ങ് .. നിന്‍റെ നെഞ്ചത്ത് കേറി ഞാന്‍ പൊട്ടിക്കാം മൂന്നാമത്തെ ലഡ്ഡു.. '
എന്ന് മനസ്സില്‍ പറഞ്ഞ ഒരു ചോദ്യമെങ്കിലും പെണ്ണിനോട് നേരാംവണ്ണം ചോദിക്കാം എന്ന് കരുതവേ 'ഗുരുജി' അല്ല അയമ്മൂട്ടി ഗെയിം തീര്‍ന്നതിന്റെ ബെല്‍ മുഴക്കി....
പിന്നെ പതിയെ പുറത്തേക്ക്..

വണ്ടിയില്‍ കേറാം നേരം എന്നെ പിറകില്‍ നിന്നും വിളിച്ചു അയമ്മൂട്ടി പറഞ്ഞു..
"എനിക്ക് നിന്നെ പെരുത്ത്‌ ഇഷ്ടായിരിക്കണ് .."
"എനിക്കും.."  എന്ന് എന്‍റെ മറുപടി..
"എന്ത്..?? നിനക്ക് അയമ്മൂട്ടിയെ ഇഷ്ടായെന്നാ.. " അലി ദേഷ്യത്തോടെ ചെവിയില്‍ ചോദിച്ചു..
"അല്ല..എനിക്ക് എന്നെ തന്നെ പെരുത്ത്‌ ഇഷ്ടായിരിക്കണ് എന്ന്.. ." ഞാന്‍ മറുപടി പറഞ്ഞു..
"ആഹ്. എന്ന കുഴപ്പമില്ല.. കുറ്റോം പറയുന്നില്ല.. ഇഷ്ടപ്പെട്ടോ.. "

അങ്ങനെ തിരിച്ചു വീട്ടിലേക്കു പോകാന്‍ വണ്ടിയില്‍ കയറി..
ശിഫാസും ജാബിറും അയമ്മൂട്ടിയെ വലിച്ചു കീറി പോസ്റ്റര്‍ ആക്കിയതില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ അലി മാത്രം മൌനിയായി..
കുറച്ചു കഴിഞ്ഞു അലിയെ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി..
വണ്ടി ഇടിച്ചു പരിക്കൊന്നും പറ്റാതെ വീട്ടില്‍ വന്ന പെങ്ങളെ പീഡിപ്പിച്ചു  പരിക്ക് പറ്റിച്ചതും പോരാഞ്ഞു '"എന്നാലും അവളൊന്നു നിലവിളിച്ചിരുന്നെങ്കില്‍..' എന്ന് പറഞ്ഞ സോമനെ നോക്കി ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി തേങ്ങുന്നതു പോലെ അലി തേങ്ങുന്നു..
"എന്താടാ കാര്യം??" ഞാന്‍ ചോദിച്ചു..
"എന്നാലും നീ പറഞ്ഞില്ലല്ലോ.. " അവന്‍റെ മറുപടി..
"എന്തോന്ന്??"
"നീ വല്യ ബ്ലോഗ്ഗര്‍ ആണെന്ന കാര്യം.."
എഹ്..
"എടാ മണ്ടാ.. അത് ആ  അയമ്മൂട്ടിയെ ആക്കിയതല്ലേ..."
"അല്ല അല്ല അല്ല..നീ എന്നെ അറിയിച്ചില്ല.. ആഹ്.. അതെന്തെലും ആവട്ടെ,വേറൊരു കാര്യം ചോദിക്കട്ടെ.. ഈ കമന്റ്‌ എന്ന് പറയുന്നത് റിയാലിനെകാളും മൂല്യമുള്ള പൈസയാണോ??"
'എന്റമ്മോ.. നീ അയമ്മൂട്ടിയുടെ ബാപ്പയാണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ മുത്തേ,അറിഞ്ഞില്ലല്ലോ..' ഞാനും ജബിറും ശിഫാസും ഒരുമിച്ച് പറഞ്ഞു..
"റിയാല്‍ അല്ല, ഡോളറിനെക്കളും മൂല്യമുള്ളതാ.." ഞാന്‍ പറഞ്ഞു..
"എന്നിട്ട് ഞാന്‍ കടം ചോദിച്ചപ്പോ നീ പറഞ്ഞത് നിന്‍റെ കയ്യില്‍ കാശില്ല എന്നല്ലേ.. ഒരു ചെങ്ങായിയെ ചതിക്കാന്‍ നിനക്കെങ്ങനെ തോന്നി?? " അലി വീണ്ടും വികാരാധീധനായി..
ന്‍റെ പൊന്നേ..!!!
"അടുത്ത പോസ്റ്റ്‌ ഇറങ്ങട്ടെ.. എനിക്ക് കിട്ടുന്നതിന്‍റെ പകുതി കമന്റ്‌ എങ്കിലും നിനക്ക് ഞാന്‍ തന്നിരിക്കും.. "ഞാന്‍ അലിക്ക് ഉറപ്പു കൊടുത്തു..
"സത്യം..??" പുന്നെല്ലു കണ്ട എലിയെ പോലെ പ്രസന്നമായ മുഖത്തോടെ അലി ചോദിച്ചു..
"സത്യം.. അന്‍റെ പണ്ടാര ബുദ്ധിയാണെ സത്യം.."
അത് പറഞ്ഞതോടെ എല്ലാര്‍ക്കും സന്തോഷമായി.. നേരെ വീട്ടിലേക്കു..
പെണ്ണ് കാണല്‍ ചടങ്ങ് അവിടെ അവസാനിക്കുന്നു.. പക്ഷെ..
                        
                               (തുടരും... തുടരണോ..?? ആഹ്.. ചിലപ്പോ തുടരും..)

സ്നേഹപൂര്‍വ്വം,
ഫായിസ്..

------------------------------------------------------------------------------------------------------------- XXX ----------------------------------------------------------------------------------------------------------------------

ഫായിസിന്റെ കാര്യം അവിടെ നിക്കട്ടെ,അവന്റെ കല്യാണം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ,കാരണം ഫായിസ് എന്നത് ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണല്ലോ..എനിക്കെന്ന പോലെ നിങ്ങള്‍ക്കുമറിയാം  മുകളില്‍ നടന്ന കഥയും സാങ്കല്പികം മാത്രമാണെന്ന്..
ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍ " എന്ന നോവലിന്റെ അവസാന ഭാഗം പറയുന്നത് പോലെ 'ഒരു കഥാപാത്രത്തിന്റെ പിറകെ പോകേണ്ട കാര്യം കഥയെഴുത്തുകാരനോ വായനക്കാര്‍ക്കോ ഇല്ല ', പ്രതേകിച്ചു  കഥയെഴുത്തുകാരന്,അതായതു ഫിറോസ്‌ എന്ന എനിക്ക് കുറച്ചു കാര്യം പറയാനുള്ളപ്പോള്‍ ഫായിസിന്റെ പെണ്ണ്കാണല്‍ ചടങ്ങിന്റെ പിറകില്‍ എന്തിനു പോകണം...!!!  

ഇനി ആ ഇമ്മിണി ബല്യ കാര്യത്തിലേക്ക് വരാം..!!!
ഈ മാസം 23 -ലേക്ക് (സെപ്റ്റംബര്‍ 23) എന്റെ കല്യാണം ഉറപ്പിച്ച വിവരം നിങ്ങളെ എല്ലാവരെയും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു..

ന്നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം എന്ന അഭ്യര്തനയോടെ,
സ്നേഹപൂര്‍വ്വം,
ഫിറോസ്‌                                                  

Monday, September 3, 2012

നാല് ഫോണ്‍ വിളികള്‍ക്കിടയില്‍...!!!

(ഫായിസിന്റെ ഫോണിലേക്ക് ഇന്‍കമിംഗ് കോള്‍ )

"ഹലോ"
"ഹലോ, ഇജ്ജു പായിസ് ല്ലെ??"
"ആവണോ?? ആവണേല്‍ ആവാം.. ഇതാരാ??"
"ഞാനാട അന്‍സാര്‍.."
"അടയന്‍സാറോ.. അതാരാ??"
"അതല്ലടാ.. ഞമ്മള് അന്‍സാര്‍, ഷമീനയുടെ കാമുകന്‍.."
"ഏതു ഷമീന??"
"ന്റെ കാമുകി ഷമീന.."
"ഓഹോ.. അപ്പൊ നീയും ഷമീനയും കാമുകീ കാമുകന്മാര്‍ ആണല്ലേ??"
"അതേ.. അതെങ്ങനെ മനസിലായി??"
"അതെനിക്ക് ഭയങ്കര ബുദ്ധിയാ..!!!! ഫ ഹിമാറെ, രാവിലെ തന്നെ വിളിച്ചു മനുഷ്യനെ വടിയാക്കുന്നാ..ആരാടാ നീ..??"
"അന്‍സാര്‍ ആണെടാ.. കോളേജില്‍ പഠിക്കുമ്പോള്‍ നീയും പ്രകാശും സുനീറും ഒക്കെ ചേര്‍ന്ന് ഒരു കല്യാണം മുടക്കിയത് ഓര്‍ക്കുന്നില്ലേ.. അതേ ഷമീനയും അന്‍സാറും തന്നെ..  "
"അത് ശരി, ഓളെ വാപ്പ ഇതുവരെ നിന്നെ തല്ലിക്കൊന്നില്ലേ??? "
"ന്താ നീയിപ്പോ അങ്ങനെ ചോയിക്കുന്നെ??"
"അല്ല.. കോളേജ് കഴിഞ്ഞു ആറ് കൊല്ലായി.. ന്നിട്ട് നീ ഇപ്പൊ അല്ലെ എന്നെ വിളിക്കുന്നെ.. ഞാന്‍ വിചാരിച്ചത് അന്റെ മയ്യിത്ത് ഓളുടെ വപ്പേം കൂട്ടരും ചേര്‍ന്ന് എടുത്തുകാണും  എന്ന്.."
"അത് മാത്രം നടന്നില്ല.. ബാക്കി എല്ലാം നടന്നു.. ഇപ്പൊ ബല്യ പ്രശ്നത്തിലാ..അതാ അന്നെ വിളിച്ചത്.."
"പഹ്.. പ്രശ്നം വരുമ്പോള്‍ മാത്രം വിളിക്കാന്‍ ഞാനെന്താ ആറ്റുകാല്‍ രാധാകൃഷ്ണനോ?? നിയ്യ്‌ ഫോണ്‍ വെച്ചിട്ട് പോയെ.. "
"ഇയ്യ്‌ അങ്ങനെ പറയല്ല..ഇയ്യോക്കെ ചേര്‍ന്നല്ലേ ഞമ്മളെ കാര്യങ്ങളൊക്കെ ചെയ്തു തന്നത്.. അപ്പൊ പ്രശ്നം ഉണ്ടാകുമ്പോ ഇങ്ങളൊക്കെ തന്നെയല്ലേ വിളിക്കേണ്ടത്..അതാ അന്നെ വിളിച്ചേ.... "
"എടാ.. അന്നൊക്കെ എനിക്ക് തടിയും മടിയുമൊന്നുമില്ലാത്ത ടൈംസ്‌ ആയിരുന്നു.. ഇപ്പൊ ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്.. ആവശ്യത്തിനു തടിയും അതില്‍ കൂടുതല്‍ മടിയും ഉണ്ട്..അതോണ്ട് പഴേ പോലെ ഓടാനും തല്ലു കൊള്ളാനൊന്നും  വയ്യ..അതോണ്ട് മോന്‍ ഫോണ്‍ വെക്ക്.."
"അങ്ങനെ പറയല്ലേ.. ഞാന്‍ പറയുന്നത് ഇയ്യാദ്യം ഒന്ന് കേക്ക്.. "
"കേക്ക്.. തേക്ക്..!!! ഉം..ന്താന്ന് വെച്ചാ പറഞ്ഞു തൊല.."
"ഓളെ വാപ്പ ഇന്നലെ വിളിച്ചാരുന്നു.."
"തന്തക്കോ അതോ തള്ളക്കോ??"
"ല്ല..ന്നെ തന്നെയാ വിളിച്ചത്.."
"അതല്ല.. അങ്ങേരു വിളിച്ചത് നിന്റെ തന്തക്കാണോ അതോ തള്ളയ്ക്കാണോ എന്ന്.."
"ജീവിച്ചിരിക്കുന്ന തന്തക്കും തള്ളക്കും പിന്നെ മരിച്ചു പോയ കാര്‍ന്നോര്മാര്‍ക്ക് വരെ തെറി വിളിച്ചു "
"തട്ടിപ്പോയ കാര്‍ന്നോര്മാര്‍ക്ക് വിളിച്ചത് നമുക്കൊന്നും ചെയ്യാന്‍ പറ്റൂല..ജീവിച്ചിരിക്കുന്നോര്‍ക്ക് വിളിച്ചത്  ചൂടാറുന്നതിനു മുമ്പ് അവര്‍ക്കെത്തിക്കാന്‍ നോക്ക്, നിന്നെ പോലോത്തെ ഒരുത്തനെ വളര്‍ത്തി വലുതാക്കിയതിന് അവര്‍ക്കുള്ള മെഡല്‍."
"ന്തായാലും ഒരുകാര്യം ഞമ്മക്ക് മനസിലായി.."
"എന്ത്?"
"എന്ത് വന്നാലും ഓളെ ഞമ്മക്ക് കിട്ടൂല എന്ന്.."
"അതെല്ലേലും നീ അങ്ങനാന്നു എനിക്കറിയാം.. വിഷു മിസ്സ്‌ ആയി എന്നും പറഞ്ഞു ക്രിസ്മസ്-ന് പടക്കം പൊട്ടിക്കണം എന്ന് പറഞ്ഞോനല്ലേ നീ.. അതോണ്ട്,  ഓളെ നിനക്ക് കിട്ടൂല എന്ന് മനസിലാക്കാന്‍ ആറു കൊല്ലം എടുത്തതിനു ഞാന്‍ നിന്നെ കുറ്റം പറയില്ല..വെറുതെ നിന്‍റെ നിര്‍മാതാവിന് ഒരു മെഡല്‍ കൂടി നല്‍കാനും വയ്യ എനിക്ക്..  "
"എന്തായാലും ഒന്ന് തീരുമാനിച്ചു.."
"എന്ത്??"
"ഓളെ നമ്മള് വിടാന്‍ തീരുമാനിച്ചു.."
"നല്ല തീരുമാനം.. ഒള് രക്ഷപ്പെട്ടു..അതിനെന്തിനാട ഹിമാറെ,നീ എന്നെ വിളിച്ചത്..??"
"ഓളെ ഒഴിവാക്കാന്‍ നീ എന്തേലും ചെയ്തു തരണം.."
"എഹ്..!!!?? പല തരത്തിലുള്ള പിരാന്തന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്..പക്ഷെ നിന്നെ പോലുള്ള ഒരു നട്ടപ്പിരാന്തനെ ആദ്യായിട്ട് കാണുവാ..പ്രേമം തുടങ്ങാന്‍ ബ്രോക്കര്‍മാരെ സമീപിക്കുന്നത് സാധാരണം..ഇതിപ്പോ  പ്രേമം മുടക്കാനും വേറൊരാളുടെ സഹായം വേണംപോലും..!!!"
"എടാ, അതല്ല.. ഞാന്‍ ഓളോട് എന്ത് പറഞ്ഞാലും ഓക്കങ്ങനെ വിട്ടുപോകാന്‍ പറ്റില്ല.. ഓക്കറിയാം,ഞാന്‍ നൊണ പറയുവാന്നു.. അതോണ്ട് ഓള് പിന്നേം വിളിക്കും,ഞാന്‍ എടുക്കേം ചെയ്യും.. ഇനിയിപ്പം ഒരേ ഒരു വഴി ഓളെ ഞാനും ഓളെന്നേം  വെറുക്കുന്നത് പോലെ പിരിയുന്നതാണ്.. അതോണ്ട്..!!!"
"അതോണ്ട്..??"
"അതോണ്ട് ഇയ്യെങ്ങനെയെങ്കിലും ഞമ്മള് രണ്ടിനേം പിരിയിക്കണം.. "
"ഇതൊരുജാതി ടൈപ്പ് പണിയായിപ്പോയിഷ്ടാ ..വല്ല പാലോ മോരോ വല്ലതുമാണോ പിരിയിക്കാന്‍..!! ശോ.. ഏതായാലും നീയൊരു കാര്യം ചെയ്, ഓളുടെ നമ്പര്‍ താ.. ഞാന്‍ വല്ല വഴിയുമുണ്ടോന്നു നോക്കട്ടെ.."
"9895XXXX38 .. "
"ഒകെ..എന്തേലും ഉണ്ടേല്‍ ഞാന്‍ വിളിക്കാം.. ഇല്ലേല്‍ നീ എന്നെ വിളിക്കേം വേണ്ട..ഞാന്‍ ഈ നമ്പര്‍ തന്നെ മാറ്റും..ബൈ.."
ബീപ്-ബീപ്-ബീപ്..

(ഫായിസ് അന്‍സാര്‍ എന്ന വ്യാജേനെ ഷമീനയെ വിളിക്കുന്നു..)
"ഹലോ.. ആരാ??"
"ഞാനാ മോളെ അന്സാറിക്ക.."
"ഇക്കെടെ സൌണ്ട് എന്താ ഇങ്ങനെ??"
"അത്.. അത്.. ജലദോഷം ഉച്ചീല്‍ കേറിയതാ "
"ഇക്കാ ന്താ ഞമ്മളെ കണ്ണൂര്‍ ഭാശ വിട്ടു ഒരുമാതിരി ബിര്ത്തികെട്ട ഭാഷേല്‍ സംസാരിക്കുന്നെ..??  "
"അത്.. അത്.. ജലദോഷം ബന്ന് തുമ്മി തുമ്മി കൊച്ചീലെ ഭാശ ആയിപ്പോയതാ മോളെ..ജ്ജ് മാപ്പാക്കീന്‍.."
"ആയിരിക്കട്ടെ.. ഇതേതാ ഈ നമ്പര്‍??"
"അത്.. ഞമ്മളെ ചാര്‍ജ് തീര്‍ന്നുപോയി.. ഞമ്മളെ ചെങ്ങായിന്റെ ഫോണില്‍ നിന്നാ വിളിക്കുന്നത്‌.. മോളോട് ഒരു ബല്യെക്കാട്ടെ കാര്യം പറയാനുണ്ട്.. "
"ന്താ ഇക്കാ??"
"മോളെ വാപ്പ വിളിച്ചിരിക്കണ് .. ഞമ്മള് ഒരിക്കലും ഒരിമിക്കാന്‍ സമ്മതിക്കൂല എന്ന് പറഞ്ഞു ആ ഷുജായി..അതോണ്ട്.."
"അതോണ്ട്..??"
"ഒന്നിച്ചു ജീവിക്കനല്ലേ ഓരുടെ സമ്മതം വേണ്ടു..മരിക്കാന്‍ ആരുടേം സമ്മതം വേണ്ടല്ലോ.. അതോണ്ട്..  "
"പിന്നേം അതോണ്ട്..??"
"അതോണ്ട്.... ഞാനിന്നു രാത്രി 11 മണിക്ക് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കും..ആദ്യം വരുന്ന വണ്ടിക്കു ഞമ്മക്ക് രണ്ടാക്കും ഈ ജീവിതം അവസാനിപ്പിക്കാം.."
"ന്റെ പടച്ചോനേ.. ഇക്ക ന്താ ഈ പറയണേ..ഇക്കാക്ക്‌ പിരാന്തായ..??ഞമ്മക്കൊന്നും മനസിലാവുന്നില്ല.... "
"മോക്ക് ഇക്കനോട് സ്നേഹം ഉണ്ടെങ്കില്‍ വാ..ഞമ്മള് ഒറപ്പിച്ചു കഴിഞ്ഞു.."
"ന്റെ പടച്ചോനെ...!!!"
ബീപ്-ബീപ്-ബീപ്..

(ഫായിസ് അന്‍സാറിനെ വിളിക്കുന്നു..)
"ടാ..എല്ലാം ശരിയാക്കി.. ഇയ്യ്‌ ഒരു കാര്യം കൂടി ചെയ്യണം ഇനി.."
"ന്താ പായിസേ??"
"ഓളോട്‌ ഇങ്ങള്‍ രണ്ടാളും ട്രെയിനിനു ചാടി ആത്മഹത്യ ചെയ്യാന്‍ പോകുവാ എന്ന് പറഞ്ഞാ ഞാന്‍ വിളിച്ചത്.. "
"എഹ്??"
"നീ ഇന്ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍ പോയി അവസാനായിട്ട് ഓളെ ഫോണ്‍ വിളിക്കണം..എന്നിട്ട്  'ഇയ്യെന്നെ ചതിച്ചു അല്ലേ ഹമുക്കെ,ഇനി നമ്മള്‍ തമ്മില്‍ കാണൂല.. ഗുഡ് ബൈ' എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്യണം.."
"അപ്പൊ ഞാന്‍ ശരിക്കും മരിക്കണോ??"
"അത് നിന്റിഷ്ടം.. വേണേല്‍ മരിച്ചോ.. പക്ഷെ എന്‍റെ തിരക്കഥയില്‍ നീ മരിക്കണം എന്നില്ല.."
"അപ്പൊ ഓള്‍ എപ്പേലും എന്നെ കണ്ടാല്‍ ചോദിക്കൂലെ,'ഇങ്ങളന്നു ചത്തില്ലേ' എന്ന് .. അപ്പൊ ന്ത് മറുപടി പറയും?? "
"അന്ന് ഒരു മൂഡ്‌ ഉണ്ടായില്ല, മൂഡ്‌ വരുമ്പോള്‍ ചെയ്യാം എന്ന് പറഞ്ഞാല്‍ മതി..അല്ല പിന്നെ.. "
"അങ്ങനെ പറഞ്ഞാല്‍ ഓള് വിശ്വസിക്കുമോ??"
"എഹ്... എടാ പോത്തെ.. ആദ്യം ഞാന്‍ പറയുന്നത് മുഴുവന്‍ നീ ഒന്ന് കേള്‍ക്ക്.. ഒരു കാര്യം പറയുമ്പോ അവന്‍റെ ഒരൊണക്ക ചോദ്യം.."
"ഉം.. പറ.."
"ആ ഡയലോഗ് പറഞ്ഞതിന് ശേഷം നീ ഒരു മെസ്സേജ് അയച്ചാല്‍ മതി.. ആ മെസ്സേജ് അയച്ചതിന് ശേഷം പിന്നൊരിക്കലും ഓളെ നീ വിളിക്കരുത്.. ഓള് നിന്നെ ചതിച്ചു എന്ന് കരുതിയാ മതി..കേട്ടോ.."
"അല്ല.. ഇനിയിപ്പോ ഓള് ശരിക്കും വന്നാലോ..??"
"എടാ ഒളൊരു പെണ്ണാ.. പോരാത്തതിനു ഈ നൂറ്റാണ്ടിലെ ഒരു കാമുകിയും.. ഓള് വരില്ല, ചതിക്കും... ഒറപ്പാ.."
"ഉം..ശരി.. ഇനി ഇയ്യാ മെസ്സേജ് അയയ്ക്കു.."
"ഓക്കേ.. ബൈ.."
ബീപ്-ബീപ്-ബീപ്..
ണിം ണിം....
1 New Message Received
Message Opening
....
"എന്നാലും ഇന്നെ വിശ്വസിച്ചു ഇറങ്ങി പൊറപ്പെട്ട അന്ന നീ ചതിച്ചല്ലോ..വയ്കിപ്പോയി ഹിമാറെ അന്നെ മനസിലാക്കാന്‍..ഞമ്മള് മരിച്ചതായി ഇയ്യും, ഇയ്യ്‌ മരിച്ചതായും ഞമ്മളും കണക്കാക്കുക..ചുംബിച്ച ചുണ്ടിനു ബിട തരിക..എന്നെ സ്നേഹിക്കാത്ത നിനക്ക് വേണ്ടി തീര്‍ക്കാനുള്ളതല്ല ന്‍റെ ഈ ജീവിതം..ഞമ്മളെ ഇനി വിളിക്കരുത്..ഗുഡ് ബൈ.. "

(രാത്രി 12 മണി..ഫായിസിന്റെ ഫോണിലേക്ക് അന്‍സാര്‍ വിളിക്കുന്നു..)

"ഹലോ.. "
"പായിസേ.. ഇജ്ജു ഉറങ്ങുവാണോ??"
"അല്ല.. കപ്പ നടുവാ..!!! "
"ഇപ്പോഴോ??"
"ഫാ..!!! അര്‍ദ്ധരാത്രിക്ക് വിളിച്ചു കിന്നാരം പറയാതെ കാര്യം പറയെടാ ശൈത്താനെ..."
"ഞാന്‍ ഇപ്പൊ റെയില്‍വേ സ്റ്റേഷനില്‍ നിന്നാ വിളിക്കുന്നെ.."
"അന്നെ ആരാ അവിടെ കുഴിച്ചിട്ടത്..?? ഞാന്‍ അയച്ച മെസ്സേജ് അവള്‍ക്കയച്ചു വീട്ടില്‍ പോകാന്‍ നോക്കെടാ..."
"അതല്ല.. ഒരു ചെറിയ കാര്യം ഉണ്ട്.."
"എന്താ..ആ മെസ്സേജ് നീ ഡിലീറ്റ് ചെയ്തു കളഞ്ഞാ.."
"അതൊന്നുമല്ല.. "
"പിന്നെ.."
"ഒരു നെയ്‌റ്റി മാത്രം ഇട്ടു ഓള് വന്നിട്ടുണ്ട്.. ട്രെയിനിനു മുന്നില്‍ ചാടണം എന്ന് പറഞ്ഞു വാശി പിടിക്കുവാ.. ഞാനെന്താ ചെയ്യേണ്ടത്?? "
"എഹ്..ന്‍റെ പടച്ചോനെ.."
"ഇയ്യ്‌ പറയുന്നത് പോലെ ഞാന്‍ ചെയ്യാം.. പറ.. ഞാന്‍ ചാടണോ? ഇയ്യ്‌ പറ പായിസേ, ഇയ്യ്‌ പറ...."
"........................"
"പറയെടാ.. ഞാന്‍ ചാടണോ അതോ ഓടണോ...?? "
".............."
"ഹലോ.. ഹലോ.. ഹലോ.."
ബീപ്-ബീപ്-ബീപ്..

കുറച്ചു നേരത്തിനു ശേഷം അന്‍സാര്‍ വീണ്ടും ഫായിസിനെ വിളിക്കുന്നു..
"നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു.."
ണിം ണിം....
1 New Message Received
Message Opening
....
"ന്‍റെ പൊന്നുമോനെ..നിങ്ങള്‍ രണ്ടാളും കൂടി ഒന്നിച്ച്‌ തീരുമാനിച്ചു ചാടുവാണേല്‍ ചാട്..പിന്നെ ചാടിക്കഴിഞ്ഞു 'വേണ്ടായിരുന്നു' എന്ന് തോന്നുവാണേല്‍ ബാക്കി പടച്ചോന്‍ നോക്കിക്കോളും...അല്ലെ പിന്നെ ഒരു കാര്യം ചെയ്..ഏതായാലും ഓള് വന്നതല്ലേ..ഓള് ചാവാന്‍ വന്നതായത് കൊണ്ട് കാശൊന്നും കൊണ്ടു വന്നിട്ടുണ്ടാവില്ല, ഇയ്യാണേല്‍ അതിനല്ലല്ലോ അവിടെ പോയത്..അതോണ്ട് അന്‍റെ കയ്യിലുള്ള കാശ് കൊണ്ട് ഓക്ക് ഒരു ജോഡി ഡ്രെസ്സും വാങ്ങികൊടുത്ത്‌ ഇനി വരുന്ന ട്രെയിനിനു  ഓളേം കൊണ്ട് ദുനിയാവിന്‍റെ ഏതേലും അറ്റത്തേക്ക് പോകാന്‍ നോക്ക്.. അവിടെ എത്തിയാലും ഇല്ലേലും ഇയ്യൊരിക്കലും എന്നെ വിളിക്കരുത്..ഇനീം ഒന്നും താങ്ങാനുള്ള ആവത്‌ എനക്കില്ല..ഞാന്‍ ഈ നമ്പര്‍ തന്നെ ഉപേക്ഷിക്കുന്നു..
ജീവിക്കുകയണേല്‍ എവിടേലും വെച്ച് കാണാം.. ഗുഡ് ബൈ.. സ്നേഹത്തോടെ, ഫായിസ്.. "

ണിം ണിം....
1 New Message Received
Message Opening
....
"ഒരു കാര്യം പറയാന്‍ മറന്നു പോയി..മരിക്കാന്‍ വളരെ എളുപ്പാ..നട്ടെല്ലിന്റെ സ്ഥാനത്ത് കരിമ്പിന്‍ചണ്ടിയുള്ള ഏതോനും അത് പറ്റും.. എന്നാല്‍ ജീവിക്കുക എന്നത് കുറച്ചു പ്രയാസാ,അതാണ് ആണത്തവും ..നട്ടെല്ല് തപ്പി നോക്കി ഇയ്യ്‌ തീരുമാനിക്ക്,മരിക്കണോ അതോ ജീവിക്കണോ എന്ന്..രണ്ടാമതും ഗുഡ് ബൈ.. സ്നേഹത്തോടെ, ഫായിസ്.."


കുറച്ചു നേരത്തിനു ശേഷം അന്‍സാര്‍ വീണ്ടും ഫായിസിനെ വിളിക്കുന്നു..
"നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല.."

അന്‍സാര്‍ വിദൂരതയിലേക്ക് നോക്കുന്നു..
ദൂരെ തുറന്നിരിക്കുന്ന തുണിക്കട.. മൈകില്‍ ഒരു ശബ്ദം,
"വണ്ടി 15 മിനിറ്റ് വൈകിയോടുന്നു.."
ഇനി...

(ശുഭം..)

Thursday, August 16, 2012

IRCTC -ക്ക് ഒരു തുറന്ന കത്ത്..

 ഒരാള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന കത്ത് പൊട്ടിച്ചു വായിക്കുന്നത് മോശമാ.. എന്നാലും ഞാന്‍ ഇന്നത്‌ ചെയ്തു,കാരണം ഇതെഴുതിയോന്‍ എന്നോട് പറഞ്ഞു , "ഇജ്ജു തുറന്നു വായിക്കെടാ പഹയാ.. എന്നിട്ട് എത്തിക്കേണ്ടടുത്ത്  എത്തിച്ചാ മതി" എന്ന്..

എന്‍റെ  സഹമുറിയന്‍ അനൂപ്‌ IRCTC -ക്ക്  എഴുതിയ  ആ കത്തിലേക്ക്..

"സ്നേഹ ബഹുമാനാദരുവുകള്‍ നിറഞ്ഞ   IRCTC വായിച്ചറിയുവാന്‍,

അങ്ങേയറ്റം ബഹുമാനത്തോടെയും നന്ദിയോടെയും ഞാന്‍ പറയട്ടെ... ഇങ്ങള് ഒരു സംഭവം തന്നെ...അല്ല,അത് കുറഞ്ഞു പോകും, ഇങ്ങള് ഒരു പ്രതിഭാസമാ...
മനുഷ്യരുടെ മൃതദേഹം മെഡിക്കല്‍ പിള്ളേര്‍ക്ക് പഠിക്കാന്‍ കൊടുക്കണ പോലെ ഇങ്ങള് ഇങ്ങടെ വെബ്സൈറ്റ് ഇന്ത്യയിലെ എല്ലാ വെബ്‌ developersinum പിന്നെ അത് ടെസ്റ്റ്‌ ചെയുന്നവര്കും വേണ്ടി മാറ്റിവെച്ചിരിക്കുന്ന  കാര്യം ഞാന്‍ അറിയാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.. ഇങ്ങള്‍ക്ക്‌ ദൈവത്തിനേക്കാളും   ബല്യ സ്ഥാനം ആണ് എന്‍റെ മനസ്സില്‍ കാരണം ദൈവം വിചാരിച്ചാല്‍ പോലും ഇങ്ങളെ നന്നാക്കാന്‍ പറ്റൂല എന്നറിയാവുന്നതു കൊണ്ടാണത്.. 
ഇന്ന് രാവിലെ 10   മണിമുതല്‍ 12 മണിവരെ ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനിരുന്ന ഞാന്‍  ഇങ്ങള് മറ്റുള്ളവര്‍ക് വേണ്ടി സ്വയം അര്‍പ്പിച്ചത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി...എന്തെല്ലാം errors ആണ് അത്രേം സമയത്തിനുള്ളില്‍  നിങ്ങള്‍ കാണിച്ചു തന്നത്..ചിലത് കാണുമ്പോള്‍ അറിയാതെ ചിരിച്ചു പോകും (അതിനു ശരിക്കും ക്ഷമ ചോദിക്കുന്നു) , ചിലത് കാണുമ്പോള്‍ കണ്ണുകള്‍ bullseye പോലെ ആവും.. ശരിക്കും കിലുക്കത്തിലെ ലോട്ടറി അടിച്ച ഇന്നസെന്റിന്റെ അവസ്ഥ...
പക്ഷെ ഒരു error എന്നെ ശരിക്കും  ഞെട്ടിച്ചു കളഞ്ഞുട്ടാ..തലകുത്തി മറിഞ്ഞു ഒടുക്കം ലോഗിന്‍ ആയപ്പോള്‍ ഇങ്ങള് പറഞ്ഞില്ലേ, വേറെ ആരോ എന്‍റെ പേരില്‍ ലോഗിന്‍ ചെയ്തു എന്ന്..പടച്ചോനെ അത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടീട്ടാ..ഏത് കള്ള ഹമുക്കാ ആ പണി പറ്റിച്ചത് എന്നോര്‍ത്ത് ഞമ്മള് ശരിക്കും തലയില്‍ കൈ വെച്ച് പോയി,  പിന്നെയല്ലേ  മനസിലായെ പഹയാ,  അതും അന്‍റെ ഒരു നമ്പര്‍ ആണെന്ന്.. (എന്‍റെ ആ സമയത്തെ പരാക്രമം കണ്ടു ഇങ്ങളെ സെര്‍വര്‍ ചിരിച്ചു കാണുമല്ലോ എന്നോര്‍ത്ത് എനിക്ക് ശരിക്കും നാണം വന്നു കേട്ടാ..ചമ്മിപ്പോയി എന്ന് തന്നെ പറയാം...)
എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഇങ്ങള് തരുന്ന എല്ലാം പഠിച്ചു ഒരു error ഇല്ലാത്ത വെബ്സൈറ്റ് create ചെയമെന്നു വിചാരിച്ചു കുത്തിരിന്നു..  അവസാനം എങ്ങനെയോ എന്‍റെ മെഡല്‍ (ticket) കിട്ടാന്‍ നോക്കുമ്പോള്‍ ദാണ്ടേ വരുന്നു  അടുത്ത കുരിശ് ... ഒരു മാതിരി സുശീല്‍കുമാറിനെ കാലേ വാരി നിലത്തടിച്ചു ഞമ്മളെ സ്വര്‍ണം കൊണ്ട് പോയ ജപ്പാന്‍  ടീമിലെ ആ ഹമുക്ക് വന്നത് പോലെ   ഫെഡ് ബാങ്കിന്‍റെ രൂപത്തില്‍... അടുത്ത പണി അവന്‍റെ  വക.. അവിടേം നിങ്ങള്‍ എന്നെ പറ്റിച്ചു..
ഭാര്യ അടുത്ത് ഉണ്ടായിരുന്നേല്‍ നല്ലോണം കലക്കി ഒരു ഹോര്‍ലിക്ക്സ് എടുക്കാന്‍ പറഞ്ഞേനെ... അവിടെ ഓളും ഞമ്മളെ തോല്‍പ്പിച്ച്..
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ഞമ്മളെ ജീവിതം പിന്നേം ബാക്കി.. തോല്‍പ്പിക്കാന്‍ ഇങ്ങളുടെ സര്‍വറും ..!!!

എന്താണേലും ഞാന്‍ ക്ഷീണം മാറ്റാതെ പിന്നേം പിന്നേം ഇങ്ങളുടെ വിക്രിയകള്‍ കണ്ടു കൊണ്ടേ ഇരുന്നു... ഇടയ്ക്കിടെ ഇങ്ങള് ലോഗ് ഔട്ട്‌ ആവുന്നത് എനികിഷ്ടപെട്ടിലായിരുന്നു.. പക്ഷെ പിന്നെ നിങ്ങള് തന്നെ അത് പറഞ്ഞു.. ' ഇങ്ങളെ സര്‍വീസ് കേമാക്കാന്‍ വേണ്ടി ഇങ്ങടെ സൈറ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ  എല്ലാം കഴിഞ്ഞു പോകുമ്പോള്‍ ലോഗ് ഔട്ട്‌ ചെയ്യാന്‍' എന്ന് ..
പഹയാ.. നമ്മള്‍ മടിയന്‍മാരാണെന്ന് അറിയാവുന്നോണ്ടല്ലേ ഇജ്ജു  സ്വയം ലോഗ് ഔട്ട്‌ ആവുന്നെ..??
സത്യം പറയാലോ ന്‍റെ IRCTC , ഇതും കൂടെ മനസിലാക്കിയപ്പോള്‍ ഇങ്ങളെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാന്‍ തോന്നിട്ടാ ..മോണിറ്ററില്‍ പൊടി ആയതു കൊണ്ട് ഒരു FLYING KISS ഞാന്‍ അടിച്ചിട്ടുണ്ടായിരുന്നു.. കിട്ടിയാരുന്നോ??
എല്ലാ ആഴ്ചയിലും  ഇങ്ങടെ ഈ ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്യുനോണ്ട് എനിക്കിപ്പോള്‍ എന്നെ തന്നെ നല്ലോണം കണ്ട്രോള്‍ ചെയാന്‍ പറ്റുന്നുണ്ട്...ഒരാള്‍ നേര്‍ക്ക്‌ നേരെ നിന്ന് തെറി വിളിച്ചാല്‍ പോലും ഞാന്‍ ഒരക്ഷരം മിണ്ടൂല, കാരണം അപ്പൊ ഞാന്‍ ഇങ്ങളെ ഓര്‍ക്കും.. ഇങ്ങളേക്കാള്‍ വലുതല്ലല്ലോ അതൊന്നും എന്നോര്‍ക്കും.. അതിനു ഒരു സ്പെഷ്യല്‍ താങ്ക്സ്...

ഇപ്രാവശ്യവും ഇങ്ങള് എന്നെ തോല്പിചെങ്കിലും ഒരു പാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി...ഇങ്ങളെ കുറ്റപെടുത്തുന്ന ആരും ഇതൊന്നും കാണുനില്ലല്ലോ..അതെങ്ങന, നല്ലത് ചെയുന്നവരെ അല്ലേലും ആര്‍കും ഇഷ്ടല്ലലോ..
പക്ഷെ ഒരു സംശയം ഉണ്ട്.. എല്ലാം കഴിഞ്ഞു  ലോഗ് ഔട്ട്‌ ചെയ്തപോല്‍ ഒരു അശരീരി "നീയൊന്നും ഒരിക്കലും നന്നാവില്ല" എന്ന്.. ഇത് ശരിക്കും എന്നെക്കുറിച്ചാണോ  അതോ IRCTC , ഇങ്ങളെ കുറിച്ചോ??

അതും കഴിഞ്ഞു  ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍  ഒരു ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചപ്പോള്‍ എന്‍റെ കിതപ്പ് കണ്ടിട്ട് അവിടത്തെ പഹയന്‍ ചോദിക്കുവാ, "ഇങ്ങള് IRCTC ട്രൈ ചെയ്തു കഴിഞ്ഞതെ ഉള്ളോ" എന്ന്..
അതേന്ന് പറഞ്ഞപ്പോ ഓന്റെ കണ്ണുവരെ നിറഞ്ഞു പോലും..
ഓന്‍ എന്നിറ്റു സഹതാപം കൊണ്ടാണോ എന്നറിയില്ല, ടിക്കറ്റ്‌ ഒപ്പിച്ചു തന്നു..

'എന്നാലും എന്‍റെ IRCTC , ഇല്ല്യോളം ഉണ്ട് കേട്ടാ മനസ്സില്‍ സങ്കടങ്ങള്.. നമ്മളില്ലേഹ്'...

ഇങ്ങളെ മുമ്പില്‍ ആയുധം വെച്ച് കീഴടങ്ങിക്കൊണ്ട്,

നേരത്തെ പറഞ്ഞ അത്രേം ബഹുമാനത്തോട് കൂടെ,
ഒരു "തല്‍ക്കാല്‍ രക്തസാക്ഷി.."

Friday, August 3, 2012

കേള്‍ക്കതിരിക്കരുത് അല്ലെങ്കില്‍ കേള്‍ക്കരുത് ഈ രോദനം..!!! :)


ഈ കാമുകന്റെ രോദനം കേള്‍ക്കാതിരിക്കരുത്.. ഈ കഥ നിങ്ങള്‍ ഷെയര്‍ ചെയ്യാതിരുന്നാല്‍ നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടില്ല, പക്ഷെ ഇത് ഷെയര്‍ ചെയ്താല്‍ വേദനിക്കുന്ന ഒരു യുവാവിനു ലഭിക്കുന്നത് അവന്റെ സ്വപ്നങ്ങളാ..!!!

ഇന്ന് രാവിലെ എന്റെ "കണ്ണൂര്‍ പാസ്സഞ്ചര്‍" എന്ന ഫേസ്ബുക്ക്‌ പേജില്‍ വന്ന ഒരു മെസ്സേജ് ഞാന്‍ അത് പോലെ താഴെ ചേര്‍ക്കുന്നു..

realy need hlp yar.... saw a grl who tuk ma heart in manglr kannur passnger tdy ... avl kannurna keriye.. me thalassryl irangy... backl ninu oru thrd or fourth boggy... oru grey clr churidar... ws hearng music... plz hlp me...jus post this... bt nt mine name.... i hve to gt her.. realy machu... atrek kolllaam... next weekum same trainl same dayl kerum...yethand athe boggyl... bt athava avlum ith kandalo .. she ws lukng at me dude...jus aale kittanam... wt to doo.. plz post dis in u r page..nd pls nt my details ..hlp plz








തല്ക്കാലം ആളുടെ പേര് ഞാന്‍ ഇവിടെ ഹൈഡ് ചെയ്യുന്നു.. ആ പെണ്‍കുട്ടി അത് വായിക്കുമെങ്കില്‍, കുട്ടീ, നിന്നെയും കാത്തു കണ്ണില്‍ മണ്ണെണ്ണയുമൊഴിച്ചു ഒരാള്‍ കാത്തിരിക്കുന്നു എന്ന കാര്യം മറക്കരുത്..

സംഭവിച്ചിരിക്കാന്‍ ഇടയുള്ളതും ഞാന്‍ ഊഹിക്കുന്നു.
മംഗലാപുരം -കണ്ണൂര്‍ പാസ്സെഞ്ചര്‍-ല്‍ വെച്ച് അവന്‍ അവളെ കണ്ടു മുട്ടുന്നു..ഇറങ്ങിയ ഉടനെ യാത്രക്കാരുടെ ലിസ്റ്റും ഫോണ്‍ നമ്പറും കിട്ടാനുള്ള ആഗ്രഹം മൂത്ത് എന്ത് ചെയ്യണം എന്നറിയാതെ നമ്മുടെ പാവം കാമുകന്‍ അലയുന്നു..
ഒടുവില്‍ ഏതൊരു യുവ കോമളന്‍ ചെയ്യുന്നത് പോലെ അദ്ദേഹം ഗൂഗിള്‍ ദേവിയെ ആശ്രയിക്കുന്നു..
ഗൂഗിള്‍ എടുത്തു മംഗലാപുരം കണ്ണൂര്‍ പാസ്സഞ്ചര്‍ എന്ന് സെര്‍ച്ച്‌ ചെയ്യുന്നു..
അവന്റെ ഭാഗ്യമോ ഹത ഭാഗ്യമോ എന്നറിയില്ല, കിട്ടിയത് കണ്ണൂര്‍ പാസ്സഞ്ചര്‍ എന്ന ഫേസ്ബുക്ക്‌ ലിങ്ക് ആയിരിക്കും..
ആദ്യം എന്നെ മനസറിഞ്ഞു ഒന്ന് പ്രാകി , പിന്നെ അഥവാ ബിരിയാണി കൊടുത്താലോ എന്നോര്‍ത്ത് കണ്ണൂര്‍ പാസ്സഞ്ചര്‍ ലൈക്‌ ചെയ്യുന്നു..
പിന്നെ ഒന്നും നോക്കിയില്ല,മെസ്സേജ് ടൈപ്പ് ചെയ്തു സെന്‍റ് ബട്ടണ്‍ അമര്‍ത്തുന്നു.. 
(കണ്ണൂര്‍ പാസ്സഞ്ചര്‍ ലൈക്‌ ചെയ്തതിനും ഈ മെസ്സേജ് അയച്ചതിനും ഇടയിലുള്ള ദൈര്‍ഗ്യം വെറും 6 മിനിറ്റ് മാത്രം.. )




ഞാന്‍ അല്ലേലും പൊതുവേ എല്ലാരേം സഹായിക്കണം എന്ന് പറഞ്ഞു നടക്കുന്ന ഒരാളായത് കൊണ്ട് , ഈ മെസ്സേജ് എനിക്ക് വെറും മെസ്സേജ് മാത്രമല്ല, ഒരു നിയോഗമാണ് എന്ന് ഞാന്‍ മനസിലാക്കുന്നു..
അപ്പൊ നിങ്ങള്‍ ചോദിക്കും. ഞാനാരായെന്നു..??
ഹേ, അതല്ല....!!!
ഇപ്പൊ അതിനു പറയുന്ന പേര് "ഡോക്ടര്‍ ലവ് " എന്നാ..

നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ഒരു യുവാവ് എവിടെയോ ഇരിക്കുന്നുണ്ടാവും എന്നാ പ്രതീക്ഷയോടെ കൂടെ,
"ഡോക്ടര്‍ ലവ് " :)

ലാസ്റ്റ് ബോഗി..
അവരെ സഹായിക്കണം എന്ന ആഗ്രഹം കൊണ്ടൊന്നുമല്ല ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടതു.. മറിച്ചു കാലം എത്ര മാത്രം മുന്നോട്ടു പോയിരിക്കുന്നു എന്ന മുന്നറിയിപ്പ് നല്‍കാന്‍ കൂടി വേണ്ടിയാ..
പണ്ടൊക്കെ ഒരു പെണ്ണിനെ പ്രേമിക്കണമെങ്കില്‍ കയ്യില്‍ ഒരു കൊച്ചു പേപ്പറില്‍ സ്നേഹം പൊതിഞ്ഞ കുറിപ്പുമായി അവള്‍ നടന്നു തീര്‍ക്കുന്ന വഴികളില്‍ വിഷണ്ണനായി നടക്കേണ്ടി വന്നു.. ഇപ്പൊ കാലം മാറി, മൊബൈല്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌-ന്‍റെ അനന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടു ഓരോരുത്തരം കരുക്കള്‍ നീക്കി തുടങ്ങി,കൂടെ കുറെ കണ്ണുനീരും പൊഴിഞ്ഞു തുടങ്ങി..എല്ലാ പ്രണയവും അങ്ങനെയാണ് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. ചിലര്‍ മാത്രം..ചിലത് മാത്രം...!!!

ഈ ഒരു പോസ്റ്റ്‌ കൊണ്ട് അവര്‍ തമ്മില്‍ ഒന്നിക്കും എന്നെനിക്കു ഒരു ശതമാനം പോലും വിശ്വാസമില്ല.. എന്നിട്ടും മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ മാത്രമാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടതു.. എങ്കില്‍ പോലും അവന്‍ അവളെ സ്നേഹിക്കുന്നത് ആത്മാര്തമാണ് എങ്കില്‍ , ഒരിക്കല്‍ പോലും അവളുടെ കണ്ണുകള്‍ നനയിക്കില്ല എന്നുണ്ടെങ്കില്‍ അവള്‍ അവനെ കണ്ടുമുട്ടട്ടെ.. അല്ലെങ്കില്‍ അവര്‍ ഒരിക്കലും കാണാതിരിക്കട്ടെ....

ആ സഹോദരി എങ്ങനേലും, ഏതേലും വഴി ഈ പോസ്റ്റ്‌ വായിക്കാന്‍ ഇടവരികയാണെങ്കില്‍ ആ പെങ്ങളോടായ് കുറച്ചു വാക്കുകള്‍..
"കേവലം എന്തെങ്കിലും ഒരു പ്രവര്‍ത്തി കൊണ്ട് മനസ്സില്‍ തോന്നുന്ന ഒന്നകരുത് പ്രണയം..
ഒരു നിമിഷത്തെ ഭ്രാന്തിനു ചെയ്തു കൂട്ടുന്നതില്‍ ജീവിതം കുടുങ്ങുന്നതും ആവരുത് പ്രണയം..
വാക്കുകള്‍ക്കും,പ്രവര്തികള്‍ക്കുമുപരി, ഒരാളുടെ മനസറിഞ്ഞു,അതിന്റെ നന്മയറിഞ്ഞു
ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഓര്‍മകളാകണം പ്രണയം..
കണ്ണില്‍ നിന്നും തുടങ്ങി കണ്ണീരില്‍ അവസാനിക്കരുത് പ്രണയം,
ഹൃദയത്തില്‍ നിന്നും തുടങ്ങി, എന്നും ഹൃദയത്തില്‍ ഒരിടം നല്കുന്നതാകണം പ്രണയം.. "

Thursday, July 19, 2012

അഫ്രീന്‍ എന്ന പെണ്‍കുട്ടിയും സ്നേഹം പഠിപ്പിക്കുന്ന കുട്ടികളും

ചില കാര്യങ്ങള്‍ എഴുതാതിരിക്കാന്‍ പറ്റില്ല എന്ന് വന്നിരിക്കുന്നു ഇപ്പോള്‍ !
ബ്ലോഗ്ഗെഴുത്തിന്‍റെ കുഴപ്പമാണോ ഇത്? കണ്ടതും കേട്ടതും  എഴുതാതിരിക്കാന്‍ വയ്യ..
മനസിന്‍റെ വേദനകള്‍ ഇറക്കി വെക്കാന്‍ ഒരിടം കൂടി ആയിരിക്കുന്നു ബ്ലോഗ്‌.
കേട്ടു മാത്രം അറിഞ്ഞ അഫ്രീനെ കുറിച്ച്.. പിന്നെ കണ്ടും, കേട്ടും തൊട്ടുമറിഞ്ഞ കുറെ കുട്ടികളെകുറിച്ചും..


അഫ്രീനെ അറിയില്ലേ ??
സ്വന്തം പിതാവിന്‍റെ കൈ കൊണ്ട് ദാരുണമായി മരണപ്പെട്ട  മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന
അഫ്രീന്‍ എന്ന പെണ്‍കുട്ടിയെ..??
പെണ്ണായി പിറന്നു എന്നതായിരുന്നു അഫ്രീന്‍ ചെയ്ത തെറ്റ്.. ഒരുപക്ഷെ അഫ്രീന്‍ പോലും അറിഞ്ഞു കാണില്ല 
എന്തിനു വേണ്ടിയാണ് വിധിയുടെ തിരശീലക്കു പിറകില്‍ തനിക്ക്  ഒളിക്കേണ്ടി വന്നതെന്ന്.


അഫ്രീനെ കുറിച്ച് പറയുമ്പോള്‍ യാച്ചുവിനെ കുറിച്ചു പറയാതെ വയ്യ..
സ്നേഹപൂര്‍വ്വം യാച്ചു എന്ന് ഞങ്ങള്‍ വിളിക്കുന്ന 'കണ്ണൂരാന്‍ ' എന്ന മുഹമ്മദ്‌ യാസീനെക്കുറിച്ച്.
അഫ്രീനെ വായിച്ച് വേദനിക്കുന്ന മനസുമായി അവനെഴുതിയിരുന്നു  "മനുഷ്യനാവുക ഒരു കലയാണ്" എന്ന്..
അതെഴുതുമ്പോള്‍ "ഭാര്യ ഗര്‍ഭിണിയാണെന്നും ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിക്കുന്നു" എന്നും യാച്ചു പറഞ്ഞിരുന്നു..
ആ പോസ്റ്റിട്ടു ആഴ്ചകള്‍ പിന്നിട്ടപ്പോള് യാച്ചുവിനു ഒരു പെണ്‍കുഞ്ഞു പിറന്നു..
ആ കുഞ്ഞിനു അവന്‍ പേര് നല്‍കി, "അഫ്രീന്‍""!"'"!
മോള്‍ക്ക്‌ ആ പേര് ഇട്ടതിനു ശേഷം യാച്ചു എന്നോട് പറഞ്ഞത് "പെണ്‍കുഞ്ഞിനെ വേണ്ടാത്ത 
ആ പിതാവിന് കാണിച്ചു കൊടുക്കണം ഞാനെന്‍റെ മോളെ വളര്‍ത്തുന്നത്" എന്നായിരുന്നു.
പെണ്ണായി പിറന്നതിന്‍റെ പേരില്‍ തന്നെ കൊന്നുമൂടിയ ലോകത്തെ നോക്കി സങ്കടപ്പെട്ട അഫ്രീന്‍,
സ്വര്‍ഗലോകത്തു നിന്നും ചിരിച്ചു കാണുമോ അപ്പോള്‍ ?? 


അതേ ബ്ലോഗ്ഗില്‍ തന്നെ 'കണ്ണൂരാന്‍' ഒരു ആരോമലിനെ കുറിച്ചും പറയുന്നുണ്ട്.
ഇടുക്കി ജില്ലയില്‍, ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് ആരോമല്‍ എന്ന കുഞ്ഞുമോനെയും 
കെട്ടിയിട്ടു പീഡിപ്പിച്ചത് സ്വന്തം അച്ഛനായിരുന്നുവെന്ന കാര്യം!!
മകന്‍റെ ദേഹത്ത് സിഗരറ്റ് കുത്തിക്കെടുത്തിയിരുന്ന ആളെ 'അച്ഛന്‍ ' എന്ന് വിളിക്കേണ്ടി വരുമ്പോള്‍  
മലിനമാകുന്നത്‌ അച്ഛനെന്ന വാക്കിന്‍റെ അര്‍ഥം തന്നെയാണ്..
അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത്
"എനിക്കെന്റെ പട്ടിയെ കാണണം" എന്നായിരുന്നുവത്രേ..
ഒരുപക്ഷെ സ്വന്തം അച്ഛനില്‍ കാണാത്ത "മനുഷ്യതം" ആരോമല്‍ ആ പട്ടിയില്‍ കണ്ടിരിക്കാം.. അതാവും..!!!

കഥകള്‍ പിന്നെയും കേട്ടു കൊണ്ടേയിരിക്കുന്നു..
"നമ്മള്‍ അനുഭവിക്കാത്തത് നമുക്ക് വെറും കെട്ടുകഥകള്‍ '" എന്നെവിടെയോ വായിച്ചതു വീണ്ടും ചേര്‍ത്ത് വായിക്കേണ്ടി വരുന്നു..
അങ്ങനെയിരിക്കെയാണ്, ഇന്നലെ ഓഫീസില്‍ നിന്നുള്ള കുറച്ചു പേര്‍ ചേര്‍ന്ന്, തങ്ങളുടേതല്ലാത്ത കാരണത്താല്‍ അഗതികള്‍ ആവേണ്ടി വന്ന കുട്ടികള്‍ താമസിക്കുന്ന ഒരു ചാരിറ്റി ഹോമിലേക്ക് പോകേണ്ടി വന്നത്..
കേട്ടു മാത്രം പരിചയമുള്ള മുഖങ്ങളെ അവിടെ കാണേണ്ടി വന്നു..
"വിധി" എന്ന രണ്ടക്ഷരം കൊണ്ട് മറന്നു കളയേണ്ടി വരുന്നവര്‍ മാത്രമല്ല എന്നോര്‍മപ്പെടുത്തലുകളില്‍ നിന്നാണ് ഈ പോസ്റ്റ്‌ പിറക്കുന്നത്..

ആ കുട്ടികള്‍ ഒരു പാഠമായി മാറുകയായിരുന്നു..
സ്നേഹത്തിന്‍റെ ,സഹനത്തിന്‍റെ, ദൈവ വിശ്വാസത്തിന്‍റെ വലിയ പാഠം..
അവര്‍ക്കാരോടും, ഒന്നിനോടും പരാതിയും പരിഭവവും ഇല്ല.. ചുറ്റും സ്നേഹം മാത്രം..
സ്നേഹിക്കുന്ന മുഖങ്ങള്‍ മാത്രം..

അതിനിടയില്‍ ഒരു പത്തു വയസ്സുകാരന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ ചൂണ്ടി  പറഞ്ഞു..
"ഈ ചേട്ടനെ കാണുമ്പോള്‍ എന്‍റെ പ്രഭു ചേട്ടനെ പോലെയുണ്ട്.."
ഞാന്‍ ചോദിച്ചു;
"ആരാ പ്രഭു ചേട്ടന്‍'"?

അവന്‍ പറഞ്ഞു തുടങ്ങി..
അവിടെ തന്നെയുള്ള അവന്‍റെ അനിയന്മാരെ കുറിച്ച്...ചേട്ടനെ കുറിച്ച്... അവന്‍റെ  അമ്മയെക്കുറിച്ച്.
(അവന്‍റെ അമ്മയെ കുറിച്ച് അവന്‍ പറഞ്ഞ വാക്കുകള്‍ മുള്ളുപോലെ തറച്ചു കേറുന്നുണ്ട്)
പരിഭവം പറച്ചിലിന്‍റെ തരി പോലുമില്ലാതെ അവന്‍ തുടര്‍ന്നു.
"അമ്മ എന്നെ ഇട്ടേച്ചു പോയതാ..."
അവന്‍ പറഞ്ഞത് സത്യമോ അല്ലയോ എന്നൊന്നുമറിയില്ല, പക്ഷെ ആ വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ചയുണ്ടായിരുന്നു.
ആ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു...
ഇതിനു മുമ്പ് ഒരമ്മയുടെ കണ്ണീരിനെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ എന്തായിരുന്നോ അത് തന്നെയായിരുന്നു അപ്പോഴും എന്റെ മനസ്സില്‍..!!!


പിന്നീടവിടെയുള്ള ഒരോ നിമിഷവും ആലോചിച്ചത് ആ കുട്ടികളെ കുറിച്ച് മാത്രമല്ല, നമ്മെക്കുറിച്ച് തന്നെയാണ്..അനുഗ്രഹങ്ങളുടെ കുന്നുമലയില്‍ നിന്നും ഒരല്‍പം അടര്‍ന്നു പോകുമ്പോള്‍ വിധിയെയും, ദൈവത്തെയും പഴിക്കുന്ന നമ്മള്‍ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു..
ആ കുട്ടികളുടെ വളര്‍ച്ചയെങ്കിലും നമുക്കുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു..!!


കളിയും ചിരിയുമൊക്കെയായി നിമിഷങ്ങള്‍ അടര്‍ന്നു വീണു കൊണ്ടേയിരുന്നു..
ഒടുവില്‍ ഇറങ്ങാന്‍ നേരം "പോകട്ടെ" എന്ന് ചോദിച്ചപ്പോള്‍ , അതുവരെ ചിരിച്ചു കൊണ്ട് മാത്രമിരുന്ന ഒരു ചെറിയ പെണ്‍കുട്ടി ചിണുങ്ങിക്കൊണ്ട്  പറഞ്ഞു,
"പോവേണ്ടാ.."'
കുറച്ചു നേരത്തേക്കെങ്കിലും കൂടെയുണ്ടായവര്‍ ഇനിയും ഉണ്ടാവണം എന്ന ആഗ്രഹം മാത്രമായിരിക്കാം ആ കുഞ്ഞു മനസുകളില്‍ .
ഒരല്പ നിമിഷത്തെ സ്നേഹംപോലും ആ കുഞ്ഞു മനസ്സില്‍ സൃഷ്‌ടിച്ച അനുഭൂതിയെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്..??
എത്ര പെട്ടെന്നാണ് ആ കുഞ്ഞു മനസ്സില്‍ ആരുമല്ലാത്ത ഞങ്ങള്‍ എത്രയോ പ്രിയപ്പെട്ടവരായിത്തീര്‍ന്നത്..!!
സ്നേഹിക്കപ്പെടുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ് എന്നായിരിക്കുമോ ആ കുഞ്ഞു മനസ്സ് വിളിച്ചു പറഞ്ഞത്..??
തീര്‍ച്ചയായും പുഞ്ചിരിക്കുക എന്നത് പോലും വലിയൊരു ദാനം തന്നെയാണ്..

കുട്ടികള്‍ ഈ ലോകത്തിന്‍റെ പ്രകാശം തന്നെയാണ് എന്ന് തോന്നിപ്പോകുന്നു..
ആ ചിരികള്‍ അവസാനിക്കാതിരിക്കണമെങ്കില്‍ ഒരിറ്റു കണ്ണുനീര്‍ എങ്കിലും നമ്മള്‍ പൊഴിച്ചാല്‍ മതിയാവും എന്നും തോന്നിപ്പോകുന്നു..
ഒരു ധാന്യമണി കൊണ്ടെങ്കിലും അവരുടെ വിശപ്പകറ്റുക എന്നത് നമ്മുടെ കടമയായി മാറുന്നു..
കാരണം പൊള്ളുന്ന വേദനകള്‍ക്കിടയിലും ആ കുഞ്ഞുങ്ങള്‍ മനസിലാക്കുന്നുണ്ടാവും,
അവരും ജീവിച്ചു തീര്‍ക്കേണ്ടത് മനുഷ്യ ജന്മങ്ങള്‍ തന്നെയാണെന്ന്,
പക്ഷെ നമ്മില്‍ പലരും ഇനിയും മനസിലാക്കിയിട്ടില്ല, നമ്മള്‍ ഇനിയും മനുഷ്യരായിട്ടില്ല എന്ന്..
തീര്‍ച്ചയായും മനുഷ്യനാവുക എന്നത് ഒരു കല തന്നെയാണ്..

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...