പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Sunday, February 26, 2012

സ്നേഹപൂര്‍വ്വം പെങ്ങള്‍ക്ക്...

ബ്ലോഗ്‌ തുടങ്ങുന്നതിനു മുമ്പ് രണ്ടു കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.. രണ്ടേ രണ്ടു കാര്യങ്ങള്‍..
ചരിത്രം തിരുത്താന്‍ ഉതുകുന്ന രണ്ടു കാര്യങ്ങള്‍..

ഒന്നാമത്തെ കാര്യം..
കഴിഞ്ഞ പല ബ്ലോഗ്ഗിലും വെറുതെയാണെങ്കിലും ഞാന്‍ എഴുതി ചേര്‍ത്ത "കഥയും കഥാ പത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്.." എന്ന വാചകം ഇവിടെ തിരുത്തുകയാണ്.. അതെ, ചരിത്രത്തിന്‍റെ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെടാന്‍ പോകുന്ന, (അല്ലേല്‍ വേണ്ട ഓവറാകും..)
ആഹ് എന്തായാലും, ആ വാക്കുകള്‍ ഈ ബ്ലോഗ്ഗില്‍ തിരുത്തിയെഴുതുന്നു.. ഈ കഥയിലെ കഥാപാത്രങ്ങള്‍, നാട്ടുകാരുടെ അപാര സഹനശക്തി ഒന്ന് കൊണ്ട് മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നു... അങ്ങനെ ജീവിച്ചിരിക്കുന്ന ആ കഥാപാത്രങ്ങളുമായി ഈ ബ്ലോഗ്ഗിലെ കഥപാത്രങ്ങള്‍ക്ക് സാമ്യം തോന്നുകയാണെങ്കില്‍ ഒട്ടും സംശയിക്കേണ്ട, ഇതവര്‍ തന്നെയാണ്.. സത്യം..!!!!

ഇനി രണ്ടാമത്തെ കാര്യത്തിലേക്ക്...
അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ഈ കഥയില്‍ സംഭവിക്കുന്നുണ്ട്..
അതെ, ഈ കഥയ്ക്ക് ക്ലൈമാക്സ്‌ ഇല്ല.. സത്യായിട്ടും ഇല്ല..
ക്ലൈമാക്സ്‌ ഇതുവരെ സംഭവിച്ചിട്ടില്ല എന്ന് പറയുന്നതാവും സത്യം...
കഥയ്ക്ക് ക്ലൈമാക്സ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും,ഈ കഥ ഇറങ്ങുന്നതോട് കൂടി കഥ എഴുതുന്ന എന്‍റെ ക്ലൈമാക്സ്‌ ആവാന്‍ സാധ്യതയുണ്ട് എന്ന പ്രവചനത്തോട് കൂടെ കഥയിലേക്ക്‌ കടക്കുന്നു..

യുഗ യുഗാന്ധരങ്ങള്‍ക്കും സംവല്‍സരങ്ങള്‍ക്കും മുമ്പ്, ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ നാല് വര്‍ഷങ്ങള്‍ക്കു മുമ്പ്,എറണാകുളത്തിന്‍റെ വിരിമാറില്‍ സന്തുഷ്ടമായി 'ബാച്ചി' ജീവിതം അടിച്ചു പൊളിക്കുന്ന കാലത്ത് നടന്ന കഥയാണിത്..
ഞാനും പ്രിജേഷും ശിനോജും.. നല്ലവരായ മൂന്നു സഹമുറിയന്മാര്‍, അവര്‍ക്കിടയില്‍ സംഭവിച്ച ഉദ്യോഗജനകമായ കഥ...!!!!! (എന്തിരോ എന്തോ??)


അങ്ങനെയുള്ള ഒരു വൈകുന്നേരം,
എന്‍റെ ഫോണിലെക്കൊരു കാള്‍.. ഞാന്‍ എടുത്തു നോക്കി..
പ്രിജേഷന്‍റെയും ശിനോജിന്‍റെയും കൂടെ വര്‍ക്ക്‌ ചെയ്യുന്ന സിജു ആണ്..
'മിസ്സ്‌ കാള്‍ മാത്രം അടിക്കുന്ന ഇവനിതെന്തു പറ്റി?? റീചാര്‍ജ് കൂപ്പണ്‍ എവിടെന്നെലും വീണു കിട്ടിക്കാണും..' എന്ന് പിറുപിറുത്തു കൊണ്ട് ഞാന്‍ ഫോണ്‍ എടുത്തു...
"എന്താടാ??"
"ഞാന്‍.. ഞാന്‍.. ഒരു കാര്യം അറിഞ്ഞെടാ.. അത് പറയാനാ വിളിച്ചത്.." ഇടറിയ ശബ്ദത്തോടെ അവന്‍ പറയുന്നു..
"എന്താടാ?? എന്ത് പറ്റി???"
"അത്.. നമ്മുടെ പ്രിജേഷ്...." അവന്‍ അത് പറഞ്ഞൊന്നു നിര്‍ത്തി.
"എന്‍റെ ദൈവമേ.. രാവിലെ ഇന്‍സൈഡും ചെയ്തു കൊണ്ട് കല്ല്‌ പോലെ ഇറങ്ങിപ്പോയ മനുഷ്യനാണല്ലോ...അവനെന്തു പറ്റിയെടാ?? " ഞാന്‍ അലറി വിളിച്ചു കരയാന്‍ തുടങ്ങി..
"ആഹ്.. അതിനു അവനു ഒന്നും പറ്റിയില്ലെടാ. പറ്റിയത്,,,,"
"പറ്റിയത്???"
പിന്നെ അവന്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാനായില്ല..
എന്‍റെ കാതുകളെ ഞാന്‍ ആദ്യമായി അവിശ്വസിച്ചു..
'പടച്ചോനേ.. കേട്ടതൊന്നും സത്യമാവല്ലേ..' ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു..

അവനോടു സംസാരിക്കുന്നതിനടയില്‍ കാള്‍ വൈടിംഗ്..
ഞാന്‍ ഫോണിലേക്ക് നോക്കി.. കലേഷ്‌ ആണ്..
സിജുവിനോട് ബൈ പറഞ്ഞു ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു..
"എടാ.. നീ അറിഞ്ഞോ?? നമ്മുടെ പ്രിജേഷിനു...................." കലേഷും വിഷമത്തോടെ ചോദിച്ചു..
"അറിഞ്ഞെടാ അറിഞ്ഞു.. സിജു വിളിച്ചു.. കേട്ടതൊക്കെ സത്യമാണോടാ??"
"സത്യമാവല്ലേ എന്നാടാ ഞാനും പ്രാര്‍ത്ഥിക്കുന്നത്‌.. ഞാന്‍ പ്രിജേഷിനെ വിളിച്ചു, അവന്‍ ഫുള്‍ ടൈം ബിസി ആണ്.. എനിക്കെന്തോ പേടി തോന്നുന്നെടാ.." കലേഷ്‌ വ്യസനത്തോടെ പറഞ്ഞു..
"ഉം.. എന്തായാലും നീ കൂടുതല്‍ വല്ലതും അറിയുമെങ്കില്‍ വിളിക്ക്.." അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു...

എനിക്ക് ചുറ്റും ശൂന്യത പോലെ എനിക്ക് തോന്നി..
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു ശിനോജിനെ വിളിച്ചു..
"അളിയാ.. നീ അറിഞ്ഞോ??" ഫോണ്‍ എടുത്ത ഉടനെ ഞാന്‍ ചോദിച്ചു..
"ഉം.. അറിഞ്ഞെടാ.. എന്നാലും അവനെങ്ങനാടാ???... " ഷിനോജ് ആദ്യമായ് വാക്കുകള്‍ കിട്ടാതെ വലഞ്ഞു..
കൂടുതല്‍ വിഷമിക്കാന്‍ കഴിയാത്തത് കൊണ്ട് ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

അന്ന് വൈകുന്നേരം,
ഷിനോജ് നേരത്തെ തന്നെ റൂമില്‍ വന്നു..
ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ദൂരെ നിന്നും ഒരു കാല്‍പെരുമാറ്റം.. ഞാനും ശിനോജും ഒരുമിച്ചു പുറത്തിറങ്ങി നോക്കി..
അതേ.. അവന്‍ തന്നെ.. പ്രിജേഷ്...
ഞങ്ങള്‍ അവന്‍റെ അരികിലേക്ക് ഓടി ചെന്നു...
"കേട്ടതൊക്കെ സത്യമാണോടാ??" ഞാന്‍ ഒറ്റശ്വാസത്തില്‍ ചോദിച്ചു..
"അതെ.. സത്യം തന്നെ.. " അവന്‍ മറുപടി പറഞ്ഞു..
ഞാനും ശിനോജും ഒരുമിച്ചു ഞെട്ടി..
"നിങ്ങള്‍ ഇത്രേം കിടന്നു വിഷമിക്കാന്‍ മാത്രം ഞാന്‍ എന്ത് തെറ്റാ ചെയ്തതെന്ന് പറ.. " അവന്‍ അല്പം ദേഷ്യത്തോടെ ചോദിച്ചു...
"തെറ്റ് ചെയ്തത് നീയല്ല " ഞാന്‍ പറഞ്ഞു..
"പിന്നെ.. ???"
"നിനക്ക് പെണ്ണ് തരുന്ന വീട്ടുകാരാ..എന്നാലും അവര്‍ക്കെങ്ങനെ തോന്നിയെടാ നിനക്ക് പെണ്ണ് തരാന്‍.."
ഠിം.. അവന്‍റെ മുഖമൊന്നു കറുത്തു..
പിന്നെ ഞങ്ങള്‍ അവന്‍റെ വിശേഷങ്ങള്‍ ഓരോന്നായി ചോദിച്ചു തുടങ്ങി..
സംസാരിച്ചിരിക്കുന്നതിനിടയില്‍ ശിനോജിന്‍റെ ഫോണിലേക്ക് ഒരു കാള്‍....
"ആരാടാ??" ഞാന്‍
"ഇതവളാ.." അവന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
"ഏതവള്??" ഞാന്‍ ചോദിച്ചു..
"അതൊക്കെയുണ്ട്.. ഞാന്‍ പിന്നെ പറയാം.." അതും പറഞ്ഞു അവന്‍ ഫോണെടുത്തു അടുത്ത മുറിയിലേക്ക് പോയി..
"ഹൊഹ്.. അവനും നിന്നെ പോലെ വഴി പിഴച്ചു പോയെന്ന തോന്നുന്നത്.." ഞാന്‍ പ്രിജേഷിനോട്‌ പറഞ്ഞു..
"നീ പിന്നെ പണ്ടേ വഴി പിഴച്ചത് കൊണ്ട് കുഴപ്പമില്ലല്ല.." അവന്‍ അതും പറഞ്ഞു എഴുന്നേറ്റു പോയി..
ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല.. (അഥവാ പറഞ്ഞാല്‍ തന്നെ ഇവിടെ പറയാനും ഉദ്ദേശിക്കുന്നില്ല.. ഞാനെന്തിനാ എന്‍റെ കുഴി തന്നെ തോണ്ടുന്നത്.. )

ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു വൈകുന്നേരം..
പ്രിജേഷ് വിളിച്ചു.. അവനു കല്യാണ വസ്ത്രങ്ങള്‍ എടുക്കാന്‍ ഞങ്ങളും കൂടെ പോകണം പോലും..
അങ്ങനെ ഷോപ്പിംഗ്‌ തുടങ്ങി..
ഷര്‍ട്ട്‌ ഒഴികെ ബാക്കി എല്ലാ വസ്ത്രങ്ങളും അവന്‍ മേടിച്ചു..
"നീ ഷര്‍ട്ട്‌ വാങ്ങുന്നില്ലേ??" ഷിനോജ് അവനോടായി ചോദിച്ചു..
"ഹേയ്.. വേണ്ട ..ഷര്‍ട്ട്‌ വാങ്ങേണ്ടാ.. " അവന്‍റെ മറുപടി..
"അതെന്താ..ഷര്‍ട്ട്‌ ഇടാതെയാണോ കല്യാണം??" എന്‍റെ ചോദ്യം..
"ആഹ്.. വേണ്ടടാ.. ഷര്‍ട്ട്‌ വേണ്ട .."
"അതെന്താ വേണ്ടാത്തത്???'
"അത്.. " അവന്‍ മുഴുവന്‍ പറയാതെ നാണിച്ചു നില്‍ക്കുന്നു...
"അത്???? എന്താന്ന് വെച്ചാല്‍ കാര്യം പറയെടാ.." ഷിനോജ് ചൂടായി..
"താലി കെട്ടുന്ന സമയത്തിടേണ്ട ഷര്‍ട്ട്‌ അവള്‍ കല്യാണ സമ്മാനമായി തരാം എന്ന് പറഞ്ഞിട്ടുണ്ട്.." അവന്‍ നാണത്തോടെ മറുപടി പറഞ്ഞു..
"ആര്.. നീ കെട്ടാന്‍ പോകുന്ന പെണ്ണോ?? "
"ഹേയ്.. അവളല്ല.. "
"പിന്നെ..??"
"എന്‍റെ ആദ്യത്തെ കാമുകി.. "
ഹയ്യേ...
"അപ്പൊ കല്യാണം കഴിഞ്ഞു റിസെപ്ഷന്‍ സമയത്ത് ഷര്‍ട്ട്‌ ഇല്ലതാണോ നില്‍ക്കുന്നത്?? " ഞാന്‍ ചോദിച്ചു..
"അല്ല.. അപ്പൊ ഇടേണ്ട ഷര്‍ട്ട്‌ മറ്റവള്‍ വാങ്ങി തരാം എന്ന് പറഞ്ഞു..."
"ഏതവള് ???..."
"ഞാന്‍ കഴിഞ്ഞ വര്‍ഷം പ്രേമിച്ച ലവള്‍.." അവനു പിന്നേം നാണം..
"അപ്പൊ അന്ന് രാത്രി ഇടാനുള്ള ഷര്‍ട്ട്‌ വേണ്ടേ???"
"അന്ന് രാത്രി.. ഷര്‍ട്ട്‌............!!!" അതും പറഞ്ഞു അവനെന്നെ തറപ്പിച്ചൊന്നു നോക്കി..
അതെന്തിനാന്നു എനിക്കിപ്പോഴും അറിയില്ല.. ഞാന്‍ കൊച്ചല്ലേ.. !!!!

"കല്യാണം കഴിഞ്ഞാല്‍ നീ ഇപ്പോഴുള്ള ജോലി വിടും അല്ലെ???" കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു..
"അതെന്താ നീ അങ്ങനെ ചോദിച്ചേ??"
"അല്ല.. നിന്‍റെ എല്ലാ കാമുകിമാരും ഷര്‍ട്ട്‌ സമ്മാനമായി തരികയാണെങ്കില്‍ നിനക്കൊരു വസ്ത്ര കട തുടങ്ങുന്നതാവും ലാഭം.."
ഗോള്‍....!!!!! അതേറ്റു.. അവന്‍ പിന്നൊന്നും മിണ്ടിയില്ല...

ഷോപ്പിംഗ്‌ കഴിഞ്ഞു.. ഞങ്ങള്‍ വണ്ടിയില്‍ കയറി,ഇനി റൂമിലേക്ക്‌..
"അളിയാ... എനിക്ക് നിന്‍റെ ഒരു സഹായം വേണം...." ഷിനോജ് എന്നോടായി പറഞ്ഞു..
"എന്താടാ???" ഞാന്‍ ഞെളിഞ്ഞിരുന്നു ചോദിച്ചു.. ഇപ്പോഴായാല്‍ എത്ര വേണേലും ഞെളിയാം.. കാരണം സഹായം വേണ്ടത് അവനല്ലേ..
"ഞാനും ഒരു പെണ്ണും കുറെ വര്‍ഷങ്ങളായി നല്ല ഫ്രണ്ട്സ് ആണ്..അവളുടെ പേര് ജിത്തു.. " അവന്‍ പറഞ്ഞു തുടങ്ങി..
"ഞാന്‍ അത് പൊളിക്കണോ???" ഒന്ന് കൂടി ഞെളിഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു..
"പോടാ.. പൊളിക്കാനല്ല.. ഇപ്പോള്‍ അവളോടുള്ള ഇഷ്ടം എനിക്കൊന്നുകൂടി കൂടി.. എന്‍റെ പ്രണയം നീ അവളെ എങ്ങനേലും അറിയിക്കണം..."
"ആ ബെസ്റ്റ്,, നല്ല ബെസ്റ്റ് ആളിനോടാ പറയുന്നത്.. ഇവന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരുത്തന് ലൈന്‍ ആക്കിക്കൊടുക്കാന്‍ പോയ കഥ ഇവനെന്നോട് പറഞ്ഞതാ.. " പ്രിജേഷ് ആ കഥ പറഞ്ഞു തുടങ്ങി..

ചതിയന്‍ ചന്തുവിന്‍റെ കഥ.. (വായിക്കാത്തവര്‍ ഇതിനു മുമ്പത്തെ പോസ്റ്റ്‌ വായിക്കുക..)


ആ കഥ കേട്ട ഷിനോജ് പിന്നെ എന്നോടൊന്നും ചോദിച്ചില്ല..
'മുകളിലൂടെ പോകുന്ന വെടിയുണ്ട എന്തിനു ഏണി വെച്ച് കേറി പിടിക്കണം ' എന്ന് വിചാരിച്ചാവും..

ദിവസങ്ങള്‍ പിന്നെയും മുമ്പോട്ട്‌.. എന്‍റെ അവധി ദിവസം..
ഞാന്‍ ശിനോജിന്‍റെ കമ്പ്യൂട്ടറില്‍ "മിന്നാരം " സിനിമ ആദ്യമായി കാണുന്നു..
കഥ ക്ലൈമാക്സില്‍ എത്തി..
'ലാലേട്ടന്‍ ശോഭനയെ രക്ഷിക്കുമോ???'
ഞാന്‍ നഖവും കടിച്ചു പടം കാണുന്നതിനിടയില്‍ മൊബൈല്‍ ബെല്ലടിച്ചു..
'കുരിശ്... ഏതു പന്നിയാണാവോ ഈ നേരത്ത്...'
ഞാന്‍ മൊബൈല്‍ എടുത്തു.. ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന കമ്പനി(റിലയന്‍സ്)-ല്‍ നിന്നുമാണ്..
അവിടെ വേറേതോ കുരിശ് പറയാതെ ലീവ് എടുത്തു പോലും...
അത് കൊണ്ട് ഞാന്‍ ഉടനെ ഞാന്‍ ഉടനെ ചെല്ലണമെന്ന്..അല്ലേല്‍ അംബാനി മുടിഞ്ഞു കുത്ത് പാള എടുക്കുമെന്ന്..
അങ്ങനെ മിന്നാരത്തിന്റെ ക്ലൈമാക്സ്‌ കാണാതെ ഞാന്‍ ഓഫീസിലേക്ക്,അംബാനിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, എന്‍റെ ജോലി പോയാല്‍ എന്‍റെ കുടുംബം കുത്തുപാള എടുക്കുമല്ലോ എന്ന് കരുതി മാത്രം..

അങ്ങനെ ആ ഒറ്റദിവസം കൊണ്ട് അംബാനിയെ കൊടീശ്വരനാക്കിയ സന്തോഷം കൊണ്ട് ഞാന്‍ റൂമിലേക്ക്‌ ഓടി കിതച്ചു വന്നു..
'ശോഭന മരിച്ചു കാണല്ലേ ' എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ കമ്പ്യൂട്ടര്‍ ഓണാക്കി..
ചിരിച്ചു കൊണ്ടിരിക്കുന്ന ശിനോജിന്റെ പടത്തിനു മുകളില്‍ ക്ലിക്ക് ചെയ്തു..
സാധാരണ വരാറുള്ളത് പോലെ Windows -ന്‍റെ നാല് പാളികള്‍ നാല് ഭാഗത്ത്‌ നിന്നും ഓടി വന്നില്ല.. അതെ, കമ്പ്യൂട്ടര്‍ ഓണായില്ല....
പകരം ഒരു വാചകം തെളിഞ്ഞു വന്നു..
"Please enter Password"
"ഇതിനേതു തെണ്ടിയാ പാസ്സ്‌വേര്‍ഡ്‌ സെറ്റ് ചെയ്തത്.." അതും പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ചിരിച്ച മുഖവുമായി മുന്നില്‍ ഷിനോജ്..
അവന്‍റെ ചിരിയില്‍ നിന്നും അവന്‍ തന്നെയാണ് ആ തെണ്ടി എന്നെനിക്കു മനസിലായി..
"എന്താടാ പാസ്സ്‌വേര്‍ഡ്‌ ??" ലാലേട്ടനെയും ശോഭനയെയും മനസ്സില്‍ ദ്യാനിച്ചു, ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു..
പക്ഷെ അവന്‍ ദേഷ്യപ്പെട്ടില്ല.. മറിച്ച് ചിരിച്ചു കൊണ്ട് എനിക്ക് മറുപടി നല്‍കി..
"എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നാ പാസ്സ്‌വേര്‍ഡ്‌.. നീ ഒന്ന് ട്രൈ ചെയ്തു നോക്കിയേ..."
'അവനേറ്റവും ഇഷ്ടപ്പെട്ട ഒന്ന്.. ' കുറച്ചു നേരത്തെ ആലോചനക്കു ശേഷം ഞാന്‍ ടൈപ്പ് ചെയ്തു..
"CHICKEN BIRIYANI" Windows-നു അനക്കമില്ല..
"ഓ.. നിനക്ക് പിന്നെ തിന്നുന്നതിനോട് മാത്രമാണല്ലോ ഇഷ്ടം.. അത് ഞാനോര്‍ത്തില്ല.. ഇത് തിന്നുന്ന സാധനമൊന്നുമല്ലെടാ....." അവന്‍ ദേഷ്യത്തോടെ പറഞ്ഞു..
'ഒഹ്.. അപ്പൊ കുടിക്കുന്നതാവും...' അതും മനസിലോര്‍ത്തു ഞാന്‍ ഞാന്‍ ടൈപ്പ് ചെയ്തു തുടങ്ങി..
"KINGFISHER"!!!!
"അതുമല്ല അല്ലെ???"
"എടാ പട്ടി.. ഞാന്‍ സ്നേഹിക്കുന്ന ഒരു മനുഷ്യ ജീവിയെ കുറിച്ചാ ഞാന്‍ പറഞ്ഞത്.." അവന്‍ പറഞ്ഞു..
ഞാന്‍ അവന്‍റെ കണ്ണുകളിലേക്കു നോക്കി.. അത് പറഞ്ഞപ്പോള്‍ അവനില്‍ ഒരു നാണം ഉണ്ടായിരുന്നു..അപ്പൊ അത് തന്നെ..
'ഇത്രേം സ്നേഹം ഉണ്ടായിരുന്നെന്ന് ഞാന്‍ അറിഞ്ഞില്ലെടാ..' എന്ന് വിചാരിച്ചു ഞാന്‍ സന്തോഷത്തോടെ ടൈപ്പ് ചെയ്തു തുടങ്ങി..
"FIROZ"
ഇല്ല.. Windows -നു അനക്കമില്ല.. അപ്പൊ ആ മനുഷ്യ ജീവി ഞാനല്ല..
ഞാന്‍ പുച്ഛത്തോടെ അവനെ നോക്കി.. അവന്‍ അതിനും വലിയ പുച്ഛത്തോടെ എന്ന് നോക്കുന്നു.
'സ്നേഹിക്കാന്‍ പറ്റിയ ഒരു പീസ്‌ ' എന്ന രീതിയില്‍..
"നീ കളിക്കാതെ പാസ്സ്‌വേര്‍ഡ്‌ പറയുന്നുണ്ടോ??" ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു..
"ഓക്കേ.. ഞാന്‍ ഒരു ക്ലൂ കൂടി പറയാം.."
"ഉം.. പണയ്.."
"ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ഒരു പെണ്ണിന്‍റെ പേര്.." അവനു പിന്നേം നാണം..
'ഇഷ്ടമുള്ള പെണ്ണ് എന്ന് വെച്ചാല്‍...' ഞാന്‍ വീണ്ടും ചിന്തിച്ചു തുടങ്ങി.. പിന്നെ ടൈപ്പ് ചെയ്തു തുടങ്ങി...
"SHAK......"

'ഏയ്‌ .. ആയിരിക്കില്ല.. അതൊക്കെ ആരേലും പാസ്സ്‌വേര്‍ഡ്‌ ആയി ഇടുമോ..'
Windows -നെ ദേഷ്യം പിടിപ്പിക്കാതെ ഞാന്‍ enter അടിക്കാതെ backspace അടിച്ചു,
"ടാ.. നീ പറയുന്നുണ്ടോ???" ഞാന്‍ ലാലേട്ടനെയും ശോഭനെയെയും ഒരു നിമിഷം മറന്നു ദേഷ്യം ഒന്ന് കൂടി കൂട്ടി അവനോട് ചോദിച്ചു..
"നീ എന്‍റെ പ്രണയ പരവഷമായ കണ്ണുകളില്‍ നോക്ക്.. എന്നിട്ട് ഒരു പെണ്ണിന്‍റെ പേര് ടൈപ്പ് ചെയ്.."
അവന്‍ പണ്ട് പറഞ്ഞ ഒരു വാചകം ഒരു കൊള്ളിയാന്‍ പോലെ എന്‍റെ മനസിലൂടെ കടന്നു പോയി..
'ഞാനും ഒരു പെണ്ണും കുറെ വര്‍ഷങ്ങളായി നല്ല ഫ്രണ്ട്സ് ആണ്..അവളുടെ പേര് ജിത്തു..' ഞാന്‍ പിന്നെ ടൈപ്പ് ചെയ്തു തുടങ്ങി..
"JITHU"
ഇല്ല.. Windows അനങ്ങിയില്ല.. 'കുരിശ്..'
ഞാന്‍ ശിനോജിനെ നോക്കി.. അവന്‍റെ നാണം ഒന്നുകൂടി കൂടിയിരിക്കുന്നു..
"അളിയാ. നീ മനസിലാക്കി കളഞ്ഞല്ല.. അതിന്‍റെ കൂടെ ഒരു പേര് കൂടെ ചേര്‍ക്കു.."
പിന്നെ അധികമൊന്നും എനിക്ക് ആലോചിക്കേണ്ടി വന്നില്ല.. ടൈപ്പ് ചെയ്തു..
"JITHUSHINOJ"
ഇത്രേം നേരം 'ഇപ്പൊ വിളിക്കും,ഇപ്പൊ വിളിക്കും' എന്ന് വിചാരിച്ചു പറ്റിച്ചത് കൊണ്ടാവണം Windows -ന്‍റെ പാളികള്‍ നാല് ഭാഗത്ത്‌ നിന്നും ഓടി ചാടി വരുന്നു..
ഞാന്‍ അവനെ നോക്കി..
അവനില്‍ നാണത്തിന്‍റെ സംസ്ഥാന സമ്മേളനം..
"അവളുടെ പേര് പാസ്സ്‌വേര്‍ഡ്‌ ആക്കാന്‍ മാത്രം എന്‍റെ പ്രേമം വളര്‍ന്നെടാ അളിയാ.. എന്നിട്ടും നിനക്കെന്നെ സഹായിക്കാന്‍ തോന്നുന്നില്ലേ???"
"പിന്നേ.. ഈ പരട്ട കമ്പ്യൂട്ടര്‍-ന്‍റെ പാസ്സ്‌വേര്‍ഡ്‌ അല്ലെ ഇട്ടതു, അല്ലാതെ സ്വിസ് ബാങ്ക് അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌ ഒന്നുമല്ലല്ലോ.." ഞാന്‍ തിരിച്ചടിച്ചു..
"അളിയാ.. നീ എന്‍റെ കണ്ണുകളില്‍ നോക്ക്.. എന്നിട്ട് പറ എനിക്ക് പ്രണയമില്ലെന്ന്.."
ഞാന്‍ അവന്‍റെ കണ്ണുകളിലേക്കു നോക്കി..
"ഇനി പറ.. ഇതുപോലെ പ്രണയം നീ വേറെ ഏതേലും കണ്ണുകളില്‍ കണ്ടിട്ടുണ്ടോ???" അവന്‍ വീണ്ടും...
"പ്രണയമാണോ എന്നറിയില്ല.. എന്‍റെ നാട്ടുകാരില്‍ ഒരുത്തനെ പേപ്പട്ടി കടിച്ചപ്പോള്‍ ഏകദേശം ഈ ഭാവമായിരുന്നു.. ."
അത് കേട്ടപ്പോള്‍ അവന്‍ കണ്ണുകള്‍ മുറുകെയടച്ചു..
അവനില്‍ വിഷാദം അലയടിച്ചു.. ഞാനത് ശ്രദ്ധിക്കാന്‍ പോയില്ല.. കാരണം ശോഭനക്കെന്തു പറ്റിയോ ആവൊ???
ഞാന്‍ "മിന്നാരം" കാണാന്‍ തുടങ്ങി.. പക്ഷെ അവന്‍ വന്നു അത് ഓഫ്‌ ചെയ്തു..
ഞാന്‍ ദേഷ്യത്തോടെ അവനെ നോക്കി..
അലവലാതി.... അവനില്‍ ഇപ്പോഴും വിഷാദഭാവം..
"അളിയാ.. നീ എങ്ങനേലും എന്നെ ഹെല്‍പ് ചെയ്യണം.. പ്ലീസ്.." അവന്‍ ആദ്യമായ് എന്നോട് അപേക്ഷിക്കുന്നു..
ആ അപേക്ഷ കേള്‍ക്കാതിരിക്കാന്‍ മാത്രം ഞാന്‍ ക്രൂരനല്ല..
"ഞാന്‍ എന്താ ചെയ്യേണ്ടത് എന്ന് നീ പറ..." ഞാന്‍ ചോദിച്ചു..
"നീ അവളോട് എന്‍റെ ഇഷ്ടം എങ്ങനേലും തുറന്നു പറയണം.. "
"എങ്ങനെ???"
"അത്.. നീ ഒരു കാര്യം ചെയ്.. അവള്‍ കോഴിക്കോട് ആണ് പഠിക്കുന്നത്.. അവിടെ പോയി നീ അവളെ നേരില്‍ കണ്ടു സംസാരിക്കു...." അവന്‍ പറഞ്ഞു..
"കോഴിക്കോട് വരെ പോവുക എന്നൊക്കെ പറഞ്ഞാല്‍................"
"അല്ലേല്‍ വേണ്ട.. ഞാന്‍ അവളുടെ അഡ്രസ്‌ തരാം.. നീ അവള്‍ക്കൊരു കത്തെഴുതി അയച്ചാല്‍ മതി.."
"ഞാന്‍ കത്തയക്കുക എന്ന് വെച്ചാല്‍...."
"അല്ലേല്‍ അതും വേണ്ട.. കത്തയച്ചാല്‍ കിട്ടാന്‍ താമസിക്കും.. നീ അവളെ ഒന്ന് ഫോണില്‍ വിളിക്ക്..."
"അവളുടെ നമ്പര്‍ ................"
"അല്ലേല്‍ വേണ്ടാ... ഞാന്‍ ഫോണ്‍ വിളിച്ചിട്ട് ഫോണ്‍ നിനക്ക് തരാം.. അപ്പൊ പറഞ്ഞാല്‍ മതി.."
"എന്താ ഞാന്‍.............??" എന്നെ അതും പറഞ്ഞു തീര്‍ക്കാന്‍ അവന്‍ സമ്മതിച്ചില്ല..
"ഡാ പട്ടി.. നീ ഒരുമാതിരി ന്യൂസ്‌ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ പോലെ പെരുമാറരുത്‌.. അഭിപ്രായം ചോദിക്കുകയും ചെയും എന്നിട്ട് ഒന്നും പറയാനും സമ്മതിക്കില്ല.. തെണ്ടി.. " ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു..
"അളിയാ..നീ എന്തേലും ചെയ്.. "
'മിന്നാരം' എന്നെ കാത്തിരിക്കുന്നില്ലേല്‍ അവനെ രണ്ടു തെറിയും വിളിച്ചു ഇറങ്ങിപ്പോയേനെ ഞാന്‍..
"നീ ഒരു കാര്യം ചെയ്.. അവളെ വിളിച്ചു ഫോണ്‍ എനിക്ക് താ.. ഞാന്‍ സംസാരിച്ചോളാം.."
അങ്ങനെ അവന്‍ അവളെ ഫോണില്‍ വിളിച്ചു.. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഫോണ്‍ എന്‍റെ നേരെ നീട്ടി..
ഞാന്‍ സംസാരിച്ചു തുടങ്ങി..
"ഹലോ.. പെങ്ങളേ..... "
ഒരു പെണ്ണിനെ വീഴ്ത്താന്‍ ഏറ്റവും എളുപ്പമുള്ള വഴി തന്നെ ഈ പെങ്ങള്‍ വിളി..
"എന്താ ആങ്ങളെ????"
അവളെ വീഴ്ത്താന്‍ 'പെങ്ങളെ' എന്ന് വിളിച്ച എന്നെ അവള്‍ 'ആങ്ങള' എന്ന് വിളിച്ചു എന്നെ വീഴ്ത്തിയിരിക്കുന്നു..
ആ 'ആങ്ങള' വിളിയില്‍ ഞാന്‍ വീണു..
എന്നെ ആങ്ങളയെ പോലെ കാണുന്ന ഒരു പെണ്ണിന് ഇവനെ ലൈന്‍ ആക്കികൊടുക്കണോ?? .. ഞാന്‍ പലതവണ ആലോചിച്ചു..
'ആഹ്, കുറച്ചു നല്ല സ്വഭാവമൊക്കെ ഉണ്ട്.. ഏതായാലും 'മിന്നാരം' കണ്ടല്ലേ പറ്റൂ,, ജോലി തീര്‍ത്തേക്കാം...' എന്ന് വിചാരിച്ചു ഞാന്‍ എന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യത്തിലേക്ക് കടന്നു..
"പെങ്ങളേ.. ഞാന്‍ ഒരു കാര്യം പറയാന്‍ വേണ്ടി വിളിച്ചതാ.."
"എന്താ???"
"ഷിനോജ്... ഷിനോജിനു ഇയാളെ ഭയങ്കര ഇഷ്ടമാണ് പോലും.. പെങ്ങളവനെ ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ അവന്‍ ജീവിച്ചിരിക്കില്ല.. അവന്‍ ജീവിചിരിപ്പില്ലേല്‍ ഞങ്ങള്‍ റൂമിലുള്ളവര്‍.................."
പറഞ്ഞു പൂര്‍ത്തിയാകാതെ ഒരു വിഷാദഭാവം നല്‍കി ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..
ഫോണ്‍ കട്ട്‌ ചെയ്ത ഉടനെ ഷിനോജ് എന്നെ കെട്ടിപ്പിടിച്ചു..
"ഞാന്‍ ജീവിചിരിപ്പില്ലേല്‍ നിങ്ങളും ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞത് എന്നെ വല്ലാതെ കീഴ്പെടുത്തികളഞ്ഞു.."
"അതിനു ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ.."
"അല്ല.. നീ അത് നിന്‍റെ വിഷമം കൊണ്ട് പറയാതിരുന്നതല്ലേ..??"
"കോപ്പാണ്.. പെങ്ങളവനെ ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ അവന്‍ ജീവിച്ചിരിക്കില്ല.. അവന്‍ ജീവിചിരിപ്പില്ലേല്‍ ഞങ്ങള്‍ റൂമിലുള്ളവര്‍ വേറെ സഹമുറിയനെ തേടേണ്ടി വരും എന്നാ ഞാന്‍ പറയാന്‍ വന്നത്..."
സ്നേഹം കൊണ്ട് തുടുത്ത അവന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞു..

ഏതായാലും ഞാന്‍ പറഞ്ഞ ആ വാക്കുകള്‍ കുറിക്കു കൊണ്ടു....
അതുവരെ സൌഹൃദം എന്ന മറവില്‍ ഒളിപ്പിച്ചു വെച്ച പ്രണയം അതോടെ മറനീക്കി പുറത്തു വന്നു.. ഒരു കാമുകനും കാമുകിയും ജനിച്ചത്‌ കണ്ട് മൊബൈല്‍ കമ്പനികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി....
അവള്‍ ഇടക്കെന്നെ 'ആങ്ങളേ ' എന്ന് പറഞ്ഞു വിളിക്കും.. സ്നേഹത്തിന്‍റെ വസന്തം വിരിയിച്ചതിന് നന്ദി പറയാന്‍...!!!!
ദിവസങ്ങള്‍ക്കു ശേഷം ഒരു അര്‍ദ്ധരാത്രി..
ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെയും പ്രിജേഷിനെയും ആരോ തട്ടി വിളിച്ചു, രണ്ടു പേരും ചാടി എണീറ്റു..
നോക്കുമ്പോള്‍ ഒരു കയ്യില്‍ ഫോണുമായി ഷിനോജ്..
"എന്താടാ??" ഞാന്‍ ഉറക്കച്ചടവില്‍ ചോദിച്ചു..
"അവള്‍ വരുന്നു..."
"എന്തോന്നാ???"
"അവള്‍ വരുന്നു..."
അവന്‍ ഉറക്കപ്പിച്ച് പറയുന്നതാണോ അല്ല ഞങ്ങള്‍ അങ്ങനെ കേള്‍ക്കുന്നതാണോ എന്ന് മനസിലാകാതെ ഞാന്‍ പ്രിജെഷിനെ നോക്കി... അവന്‍ കലണ്ടറിലേക്ക് നോക്കുന്നു.. പിന്നെ പറഞ്ഞു..
"ഇന്നായിരിക്കില്ലെടാ, വെള്ളിയാഴ്ച ആയിരിക്കും.."
"എന്ത്??" ഒന്നും മനസിലാകാതെ ഞാന്‍ പ്രിജേഷിനോട് ചോദിച്ചു..
"ഏതോ നായികാ പ്രാധാന്യമുള്ള സിനിമ വരുന്നുണ്ട്.. അതിന്‍റെ കാപ്ഷനാവും അവന്‍ പറഞ്ഞത്.. " പ്രിജേഷ് പറഞ്ഞു..
"നാട്ടപ്പാതിരക്കാണോടാ പട്ടി സിനിമാ പരസ്യം പറയുന്നത്.. " ഉറക്കം പോയ ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു..
"പോടാ.. സിനിമാ പരസ്യമൊന്നുമല്ല ഞാന്‍ പറഞ്ഞത്.. ജിത്തു വരുന്നുണ്ട് എന്നാ പറഞ്ഞത്.."
"എങ്ങോട്ട്??"
"അവള്‍ വീട്ടില്‍ നിന്നും കോഴിക്കോട് പഠിക്കുന്ന സ്ഥലത്തേക്ക് പോകുവാ ഇന്ന്.. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ അവളെ കാണാന്‍ പോകണം.. അതാ ഞാന്‍ പറഞ്ഞത്.."
"നീ അവളെ കാണാന്‍ പോകുന്നതിനെന്തിനാ ഞങ്ങളെ ഉണര്‍ത്തിയത്???"
"അവള്‍ക്കു നിങ്ങളേം പരിചയപ്പെടണം പോലും.."
അവന്‍ അത് പറഞ്ഞപ്പോള്‍ പ്രിജേഷ് ദേഷ്യത്തോടെ എന്നെ നോക്കി..
"നീ ഒറ്റ ഒരുത്തനാ എല്ലാത്തിനും കാരണം....." അവന്‍ പറഞ്ഞു..
"ഞാനെന്തു ചെയ്തെന്നാ???"
"നീയല്ലേ ഇവന് അവളെ ലൈന്‍ ആക്കികൊടുത്തത്..അനുഭവിച്ചോ..."
"എല്ലാത്തിനും കാരണം ആ പ്രിയദര്‍ശനാ..അയാള്‍ 'മിന്നാരം ' എടുത്തില്ലേല്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.."
"തമാശ പറയാതെ എണീക്കെടാ.." ഷിനോജ് അതും പറഞ്ഞു മുഖം വൈറ്റ് വാഷ്‌ ചെയ്യാന്‍ പോയി..
"അവനു തമാശയാണ് പോലും.." അതും പറഞ്ഞു ഞാന്‍ എണീറ്റു,കൂടെ പ്രിജേഷും..

മൂന്നുപേരും പോകാന്‍ തയ്യാറായി നിന്നു..
"നമ്മളെങ്ങനാ ഈ രാത്രിയില്‍ അവിടം വരെ പോകുന്നത്?? ഞാന്‍ ചോദിച്ചു..
"ബൈക്കില്‍" ശിനോജിന്‍റെ മറുപടി.
"ഒരു ബൈക്ക് മാത്രമല്ലെ ഉള്ളൂ.. ഒരു കാര്യം ചെയ്യാം.. നിങ്ങള്‍ രണ്ടുപേരും പോയിട്ട് വാ.. ഞാന്‍ ഇവിടെ ഉറങ്ങാതിരിക്കാം,. നിങ്ങള്‍ വന്നിട്ട് വിശേഷം പറഞ്ഞാല്‍ മതി.." ഞാനൊന്നു എറിഞ്ഞു നോക്കി..
"ഹയ്യടാ.. അത് കുഴപ്പമില്ല.. നമുക്ക് ട്രിപ്പിള്‍ അടിക്കാം.." ഏറു ഏറ്റില്ല.. !!!
"പോലീസ് പിടിച്ചാലോ???" എന്‍റെ അടുത്ത ഏറു....
"കരിനാക്ക് വളക്കാതെ വണ്ടിയില്‍ കേറടാ.." ആ ഏറും കൊണ്ടില്ല..

യാത്ര തുടങ്ങി..
വണ്ടി വൈറ്റില കഴിഞ്ഞു മുന്നോട്ടു..
ഒരു വളവെത്തിയതും കാക്കിധാരികളായ രണ്ടു പേര്‍ വഴിയില്‍ കയ്യും നീട്ടി നിക്കുന്നു..
'മ്യാമന്മാരെ മ്യനസ്സിലയോ മ്യക്കള്‍ക്ക്' എന്ന രീതിയില്‍ നമ്മുടെ സ്വന്തം കേരള പോലീസ്..
വണ്ടി കുറച്ചു കേറ്റി നിര്‍ത്തി..
മൂന്നു പേരും വണ്ടിയില്‍ നിന്നുമിറങ്ങി.. ശിനോജും പ്രിജേഷും എന്നെ കലിപ്പോടെ നോക്കുന്നു..
ഞാന്‍ നാക്ക്‌ നീട്ടി കാണിച്ചു കൊടുത്തു.. 'സത്യായിട്ടും കരിനാക്കല്ലടാ' എന്നര്‍ത്ഥത്തില്‍..
"നീ ഇത് പോലെ നാക്കും നീട്ടി തന്നെ നില്‍ക്ക്.. നിന്നെ പേപ്പട്ടി കടിച്ചു പേയിളകി ആശുപത്രിയില്‍ കൊണ്ട് പോകുവാ എന്ന് പറയാം.."
എന്‍റെ നില്‍പ്പ് കണ്ട് തലയില്‍ ബള്‍ബ്‌ കത്തിയ പ്രിജേഷ് പറഞ്ഞു..
"പോടാ പട്ടി..." ഞാന്‍ നാക്ക്‌ അകത്തിട്ടു..
പോലീസ് ഞങ്ങളുടെ അടുത്തേക്ക്..
"എവിടെ പോകുന്നെടാ??"
"അത്.. അത്... " ഞാന്‍ കിടന്നു വിയര്‍ത്തു.. എന്താ പറയേണ്ടത്??
"എവിടെ പോകുന്നുവെന്ന ചോദിച്ചത്.."
ഒന്നും മിണ്ടാതെ ഞാനും പ്രിജേഷും നില്‍ക്കുമ്പോള്‍ ട്രെയിന്‍ കടന്നു പോവുമോ എന്ന ആശങ്ക മാത്രം മനസ്സില്‍ വെച്ച് ഷിനോജ് അറിയാതെ പറഞ്ഞു പോയി,
"അവള്‍ വരുന്നു...!!!"
വലിച്ചു... ഗോതമ്പുണ്ട തിന്നേണ്ടി വരുമോ???
"ഏതവളാടാ വരുന്നത്???"
പോലീസുകാരന്‍ ശിനോജിന്റെ കോളറിന് പിടിച്ചു കൊണ്ട് ചോദിച്ചു..
ഒന്നും മിണ്ടാതെ ശിനോജും പ്രിജേഷും നില്‍ക്കുമ്പോള്‍ എന്‍റെ മനസ്സിലുടെ രാവിലെ വായിച്ച മനോരമ പത്രത്തിലെ ഉള്‍പേജ് തെളിഞ്ഞു നിന്നു..
'കവിയത്രി സുരേഖ അന്തരിച്ചു..മൃതദേഹം രാത്രി എറണാകുളതെതിക്കും....'
പിന്നൊന്നും നോക്കിയില്ല, ഞാന്‍ വിളിച്ചു പറഞ്ഞു..
"സര്‍. ഇന്ന് മരണപ്പെട്ട കവിയത്രി സുരെഖയെ അവസാനമായൊന്നു കാണാന്‍ പോകുവാ.."
മറുപടി കേട്ട പോലീസുകാരില്‍ ഞെട്ടല്‍..
"ഈ നേരത്ത് പോകാന്‍ മാത്രം അത്രയ്ക്ക് ഇഷ്ടമാണോ നിങ്ങള്ക്ക് ആ കവിയത്രിയെ.."
"അതെ സര്‍ അതെ.. ഞങ്ങളുടെ ജീവനാണ്.. " ഞാന്‍ വ്യസനത്തോടെ പറഞ്ഞു..
"ഒഹ്.. ഞാന്‍ ഏകദേശം എല്ലാ കവിതയും വായിക്കുന്നയാളാ,പക്ഷെ അവരുടെ ഒരു കവിത പോലും കേട്ടിട്ടില്ല.. മക്കള്‍ക്ക്‌ ഓര്‍മ ഉണ്ടെങ്കില്‍ അവരുടെ ഏതേലും കവിതയൊന്നു ചൊല്ലാമോ??? " പോലീസുകാരന്‍ അപേക്ഷിക്കുന്നു..
വീണ്ടും വലിച്ചു.. പ്രിജേഷും ശിനോജും എന്നെ നോക്കി..
ഞാന്‍ പിന്നെയൊന്നും ആലോചിച്ചില്ല..
കവിതയുടെ ആദ്യാക്ഷരം കേള്‍പ്പിച്ചു തന്ന ഫാസില്‍ സാറിനെ മനസ്സില്‍ ധ്യാനിച്ചു കാരറ്റ് രാഗത്തില്‍ ഒരെണ്ണമങ്ങു വീശി..
"അപൂര്‍വമായ സായാഹ്നം സമ്മാനിച്ച സമയമേ-
ശിവമയ അമൃതം തന്നെ സംഗീതം..
നിന്നാത്മമായ സല്ലാപമാണ് എന്നാത്മാവിലെങ്കില്‍-
സമ്പൂര്‍ണമാണ് ഈ ജന്മം ദേവാ.. "
കേട്ട് നിന്ന പോലീസുകാരില്‍ പോലും രോമാഞ്ചം..എത്ര മനോഹരമായ വരികള്‍..!!!
"അവരുടെ ജയകൃഷ്ണന്‍'സ് എന്ന കവിതാ സമാഹാരത്തിലെ വരികളാണത് .." ഞാന്‍ പറഞ്ഞു കേള്‍പ്പിച്ചു..
"ഇനിയും വൈകിയാല്‍ അവള്‍ പോകും.. ഞങ്ങള്‍ പൊക്കോട്ടെ സര്‍..??" ഷിനോജ് അപേക്ഷിച്ചു..
"മക്കള്‍ പൊക്കോ.. " പോലീസുകാര്‍ പച്ചക്കൊടി കാണിച്ചു..

ഞങ്ങള്‍ വീണ്ടും വണ്ടിയിലേക്ക്..
"എന്നാലും നിന്നെ സമ്മതിക്കണം.. അവരുടെ കവിതയൊക്കെ നീ ഓര്‍ത്തു വെക്കുന്നുണ്ടല്ലോ.." കേറിയ ഉടനെ പ്രിജേഷ് എന്നോട് പറഞ്ഞു..
"പിന്നെഹ്.. കവിത, കോപ്പാണ്.. ഹരികൃഷ്ണന്‍'സ് സിനിമയിലെ 'സമയിതപൂര്‍വ സായാഹ്നം' ഞാന്‍ വരി തിരിച്ചു പാടിയെന്നെ ഉള്ളൂ.. "
ഞാന്‍ കുറ്റസമ്മതം നടത്തി. പ്രിജേഷ് കണ്ണ് മിഴിച്ചു..
ഞാന്‍ പാടിയ വരികള്‍ ഒന്നുകൂടെ ആവര്‍ത്തിച്ചു..
"അപൂര്‍വമായ സായാഹ്നം സമ്മാനിച്ച സമയമേ-
ശിവമയ അമൃതം തന്നെ സംഗീതം..
നിന്നാത്മമായ സല്ലാപമാണ് എന്നാത്മാവിലെങ്കില്‍-
സമ്പൂര്‍ണമാണ് ഈ ജന്മം ദേവാ.. "

ഇതൊന്നും ശ്രദ്ധിക്കാതെ ഷിനോജ് വണ്ടിയോടിക്കുന്നു.. ഇടക്കൊക്കെ അവന്‍ പറയുന്നുണ്ട്..
"അവള്‍ വരുന്നു...!!!!"

അങ്ങനെ വണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തി..
വണ്ടി വന്നു.. അവളെ കണ്ടു..
"ആങ്ങളെ" എന്ന് വിളിച്ചു കൊണ്ട് അവളെന്നെ പരിചയപ്പെട്ടു..
ഞാന്‍ കാരണം ഉണ്ടായ പ്രണയം സംഭവിച്ചതിലുള്ള നന്ദി അവള്‍ പ്രകാശിപ്പിച്ചു.. ഞാന്‍ വിനയാന്വിതനായി നില്‍ക്കുക മാത്രം ചെയ്തു..

അങ്ങനെ കാലത്തിനൊപ്പം ആ പ്രണയവും പൂത്തുലഞ്ഞു..

സംഭവിക്കുന്നതിനെല്ലാം ഒരു കാരണമുണ്ട്.. കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്നാണ് ശാസ്ത്രം..
അതുപോലെ ഒരു പഴയ പ്രണയത്തിന്‍റെ തുടക്കം ബ്ലോഗ്‌ ആയതിനും ഉണ്ട് ഒരു കാരണം.. ശാസ്ത്രം തിരുത്താന്‍ ആഗ്രഹമില്ലാത്തത് കൊണ്ട് ഇനിയാ കാരണത്തിലേക്ക്.....

ഒരാഴ്ച മുമ്പ്..
എന്‍റെ മൊബൈലിലേക്ക് ഒരു ഇന്‍റെര്‍നെറ്റ് കാള്‍.. ഞാന്‍ ഫോണ്‍ എടുത്തു..
"ഹലോ... ആരാ??"
"ആങ്ങളെ,ഇത് ഞാനാടാ.. " സൌദിയില്‍ നിന്നും ജിത്തുവാണ്...
"ആഹ്.. എന്തുവാ പ്രത്യേകിച്ച്???"
"നീ ഒരു പത്തുപവന്‍ ഒരുക്കി വെച്ചോ എന്ന് പറയാന്‍ വേണ്ടി വിളിച്ചതാ.."
"ഹലോ.. കമ്പിളിപുതപ്പ്,കമ്പിളിപുതപ്പ്.

..."
"കേള്‍ക്കില്ലെടാ , കേള്‍ക്കില്ല, പരട്ട ആങ്ങളെ.."
"എന്തിനാണാവോ പത്തുപവന്‍ " ഞാന്‍ ചോദിച്ചു
"പിന്നെ പെങ്ങളുടെ കല്യാണത്തിന് ആങ്ങള സ്വര്‍ണം തരണമല്ലോ.. അതാ ചോദിച്ചത്...."
"എഹ്... പെങ്ങളുടെ കല്യാണമായോ?? വേറെ കല്യാണത്തിന് ഷിനോജ് സമ്മതിച്ചോ?? "
"പോടാ.. അവനും ഞാനുമായുള്ള കല്യാണത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞത്.."
"ആഹാ... ഗുഡ്..എപ്പോഴാ ആ കരിദിനം ???"
"അടുത്ത് തന്നെ കാണും.. അത് പറയാനാ ഞാന്‍ വിളിച്ചത്.."
"മിന്നാരം സിനിമ ശുഭാവസനമല്ലെങ്കിലും ആ സിനിമ കൊണ്ട് ഒരു ജീവിതം ശുഭാവസനിയാകുന്നു... ഏതായാലും ഞാനൊരു സമ്മാനം തന്നിരിക്കും,സ്വര്‍ണത്തെക്കാള്‍ വിലയുള്ള സമ്മാനം..... "
ഫോണ്‍ കട്ട്‌ ചെയ്തു..

എന്‍റെ പെങ്ങള്‍ക്ക് ഞാന്‍ അന്ന് വാഗ്ദാനം ചെയ്ത സമ്മാനമാണ് ഈ ബ്ലോഗ്‌..
വൃത്തികെട്ട മണ്ണിലും , തീയിലുമൊക്കെ വിയര്‍തൊലിച്ച് ഉരുകിയ സ്വര്‍ണമെന്ന മഞ്ഞ ലോഹത്തിനേക്കാള്‍ എത്രയോ വലുതാണ് ഓര്‍മകളില്‍ നിന്നും ഒപ്പിയെടുത്ത്, സ്നേഹത്തില്‍ ചാലിച്ച അക്ഷരങ്ങളായ് ഞാന്‍ കുറിക്കുന്ന ഈ വരികള്‍,... , ഇത് നിങ്ങള്‍ക്കുള്ള കല്യാണസമ്മാനം.... സ്വര്‍ണത്തെക്കാള്‍ എത്രയോ മഹനീയം തന്നെ ഈ സമ്മാനം..
(ഹും.. എന്നോടാ കളി...!!!!! പത്തു പവന്‍ ലാഭിച്ചത്‌ കണ്ടാ???.... )
ഇനിയും, ആര്‍ക്കു സമ്മാനം വേണേലും ചോദിച്ചോ.. ചോദിച്ചത് തന്നില്ലേലും ഇത് പോലുള്ള സമ്മാനങ്ങള്‍ ഞാന്‍ തന്നിരിക്കും..

Monday, February 20, 2012

ചതിയന്‍ ചന്തു.... ചതിക്കാത്ത ചന്തു..!!!!!


കിംഗ്‌ ലിയര്‍ ഇന്‍ ലവ് 2nd പാര്‍ട്ട്‌..

ആദ്യ ഭാഗം വായിക്കാത്തവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

കിംഗ്‌ ലിയര്‍ ഇന്‍ ലവ് 2nd പാര്‍ട്ട്‌..

ഒരാളെ പ്രേമിച്ചു തുടങ്ങുമ്പോള്‍ ഇതുവരെ ചെയ്യാത്ത പലതും ചെയ്യേണ്ടി വരും എന്ന് ഇതിനു മുമ്പ് പറഞ്ഞ മഹാന്‍ ആരായാലും പുള്ളിയെ ഒന്ന് നമിക്കണം.. കാരണം പുള്ളി പറഞ്ഞതിന് ശേഷം മറ്റു പലരേം പോലെ ഞാനും അങ്ങനെയൊക്കെ ആയി തുടങ്ങുകയായിരുന്നു..
കോളേജില്‍ ഒരു ഉദയെ സൂര്യനെ പോലെ വെളിച്ചം വിതറി നടന്ന ഞാന്‍ ഒരു കാര്‍മേഘമായി രൂപം കൊള്ളുകയായിരുന്നു..
(ക്ഷമിക്കുക, പ്രണയിച്ചു തുടങ്ങുമ്പോള്‍ സാഹിത്യ ഉപയോഗവും വല്ലാതെ കൂടുമെന്ന് വേറേതോ മഹാന്‍ പറഞ്ഞിട്ടുണ്ട്..!!!!)

കാന്റീനില്‍ കയറി സകല പാത്രത്തിലും കയ്യിട്ടു വാരി സായൂജ്യമടഞ്ഞിരുന്ന ഞാന്‍ ഭക്ഷണം കഴിക്കല്‍ അവളുടെ കൂടെ മാത്രമായി..
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവളുടെ കണ്ണുകളില്‍ പ്രണയ പരവശനായി ഞാന്‍ നോക്കും..
തിരിച്ചു പാത്രത്തില്‍ നോക്കുമ്പോള്‍ ബിരിയാണി നിന്നിടത്തു മുള്ളാണി പോലും കാണില്ല..
അത് കഴിഞ്ഞു ബില്‍ കൊടുക്കാന്‍ നോക്കുമ്പോള്‍ അവള്‍ പ്രണയ പരവശയായി എന്‍റെ കണ്ണിലേക്കു നോക്കും..
കാന്റീന്‍ മാനേജര്‍ എന്‍റെ കീശയിലേക്ക്‌ നോക്കും..
ഞാന്‍ അവളെ വീണ്ടും നോക്കും..
ഞാന്‍ ബില്‍ കൊടുക്കുന്നത് വരെ അവള്‍ പ്രണയവിവശയായി എന്നെ തന്നെ നോക്കിയിരിക്കും..
ബില്‍ കൊടുത്തു കഴിഞ്ഞാല്‍ അവള്‍ കാന്റീനിലെ ചില്ല് കൂട്ടിലേക്ക് നോക്കും,.
അത് കാണുമ്പോള്‍ ഞാന്‍ സകല ജീവനുമെടുത്തു പുറത്തേക്കു നടക്കും..മനസില്ല മനസ്സോടെ അവളും,..!!!

സയന്‍സ് പഠിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് എന്ന വിഷയം കൂടി പഠിക്കണോ എന്ന് ചോദിക്കുന്നവരോട് "ഏയ്‌.. ഇല്ലെന്ന തോന്നുന്നത്" എന്ന് പറഞ്ഞിരുന്ന ഞാന്‍ സയന്‍സ് പഠിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഇരിക്കേണ്ടത് ഇംഗ്ലീഷ് ക്ലാസ്സിലാണെന്നു പറയുന്ന അവസ്ഥ വരെയായി,കാരണം ഞാന്‍ പ്രണയിച്ച 'പിശാശു' സ്ഥിരമായി ഇംഗ്ലീഷ് ക്ലാസ്സില്‍ കേറും.. ഫൂ..!!!!!!!

അങ്ങനെ എന്നിലെ മാറ്റങ്ങള്‍ കണ്ടു വിഷണ്ണനായി ഇരിക്കുന്ന എന്‍റെ മുന്നിലേക്ക്‌ വായ്‌ നിറയെ ചിരിയുമായി പ്രകാശ് പ്രത്യക്ഷപ്പെട്ടു..
"എല്ലാം ഉണ്ടാക്കി വെച്ചിട്ട് കിളിക്കുന്നോ??" അവനോടു ദേഷ്യത്തോടെ ചോദിച്ചു..
"എന്തുണ്ടാക്കി വെച്ചെന്ന്.."
"വെറുതെ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്നേഹം പങ്കു വെച്ച് നടന്ന എന്നില്‍ പ്രണയത്തിന്റെ വിഷവിത്തു വിതച്ചത് നീയല്ലേടാ പട്ടി.."
"ആഹ്.. അതാണോ കാര്യം??എന്ന നീ പേടിക്കേണ്ട.. ആ വിഷവിത്തു വൈകാതെ കരിഞ്ഞുണങ്ങി കൊള്ളും.."
ഒന്നും മനസിലാകാതെ ഞാന്‍ സംശയത്തോടെ അവനെ നോക്കി..
"നീ എന്താ ഉദ്ദേശിച്ചത്??"
"നിന്നേം നോക്കി ഒരുത്തന്‍ ആരോമല്‍ ചേകവര്‍ നിക്കുന്നത് പോലെ വാളും പിടിച്ചു പുറത്തു നില്‍പ്പുണ്ട്.."
"അതിനു ഞാനാര്‌ ചന്തുവോ??? "
"വെറും ചന്തുവല്ലടാ.. ചതിയന്‍ ചന്തു.."
"കാര്യം എന്താന്ന് വ്യക്തമായി പറയെടാ തെണ്ടി.."
"ഇവളെ പ്രേമിക്കാന്‍ വേണ്ടി, മറ്റൊരുവന് വേണ്ടി ഒരുത്തിയെ ലൈന്‍ ആക്കി കൊടുക്കാം എന്ന് പറഞ്ഞത് നീ മറന്നോ?? അവനാ കാത്തിരിക്കുന്നത്..."

കുരിശ്.. ആ പിശാചു ഇതുവരെ ചത്തില്ലേ??
കുറച്ചു കഴിഞ്ഞപ്പോള്‍ ആരോമല്‍ ചേകവര്‍ അകത്തേക്ക്..
"എന്തായി എന്റെ കാര്യം??"
വന്ന ഉടനെ അവനെന്നോട് ചോദിച്ചു.
"നീ ഒരു പത്തു ദിവസം കൂടി എനിക്ക് സമയം തരണം.. അതിനുള്ളില്‍ ഞാന്‍ എല്ലാം ശരി ആക്കാം..."
"ഉറപ്പാണോ???"
"മിക്കവാറും.. "
"അതെന്താ ഒരു മിക്കവാറും.. ??"
"മനുഷ്യന്റെ കാര്യമല്ലേ.. അത് കൊണ്ട് പറഞ്ഞതാ.. അതിരിക്കട്ടെ. നിനക്കെത് പെണ്ണിനെയാ ലൈന്‍ ആക്കേണ്ടത്??"
"നിന്‍റെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന കുട്ടിയാ..പേര് ഷംന "
അവന്‍ കുട്ടിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ എന്നോട് പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞു എന്‍റെ പ്രസ്താവന..
"ഉം.. ഓക്കേ.. എല്ലാം ഇനി ഞാനേറ്റു.. കളരി പരമ്പര ദൈവങ്ങളാണേ,മലയാറ്റൂര്‍ അമ്മൂമ്മയാണേ സത്യം, ഇന്നേക്ക് പത്താം നാള്‍ അവള്‍ വീണിരിക്കും "
"എവിടെ വീണിരിക്കും എന്നു??" സംശയം പ്രകാശിന്..
"കുളിമുറിയില്‍..!!! "
കാര്യമായി മനുഷ്യന്‍ ശപഥം ചെയ്യുമ്പോഴ അവന്‍റെ ഒരു സംശയം...
"നിന്‍റെ ഈ ആത്മവിശ്വാസം എനിക്കിഷ്ടപ്പെട്ടു.. പക്ഷെ അവസാനം തോറ്റു മടങ്ങരുത്.. ആഹ്.."
ആരോമല്‍ ചേകവര്‍ അത് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല.. അതുകൊണ്ട് തന്നെ ഞാന്‍ ഒന്ന് കൂടി ചന്തുവായി..
"ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ.. ജീവിതത്തില്‍ ചന്തുവിനെ തോല്‍പ്പിച്ചിട്ടുണ്ട്..പലരും ,പലവട്ടം....
കോളേജിലെക്ക് പോക്കറ്റ്‌ മണി ചോദിച്ചപ്പോള്‍ കൈ മലര്‍ത്തിയ അച്ഛനെന്നെ ആദ്യം തോല്‍പ്പിച്ചു....
കൊണ്ട് വന്ന ഫുഡ്‌ പങ്കുവെച്ചപ്പോള്‍ എന്‍റെ സുഹൃത്തുക്കളും എന്നെ തോല്‍പ്പിച്ചു...
ബിരിയാണിക്കും നെയ്ച്ചോറിനുമൊപ്പിച്ചു സ്നേഹം തൂക്കി നോക്കിയപ്പോള്‍ മോഹിച്ച പെണ്ണും എന്നെ തോല്‍പ്പിച്ചു..
അവസാനം.... അവസാനം, കാശില്ലെന്ന സത്യം മനസിലാക്കാത്ത കാന്റീന്‍ മൊയലാളി ജമാലിക്കയും എന്നെ തോല്‍പ്പിച്ചു..
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ചന്തുവിന്‍റെ ജീവിതം പിന്നെയും ബാക്കി... പക്ഷെ സൌഹൃദം കൊണ്ടും പ്രണയം കൊണ്ടും ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായി പിറന്നവന്‍ ആരുമില്ല.. ആരുമില്ല..
ക്ലാസ്സില്‍ പോ മക്കളെ.. ക്ലാസ്സില്‍ പോ..."
വലിച്ചൂരിയ പേന പാന്റിന്റെ പോക്കെറ്റില്‍ തന്നെ കയറ്റി വെച്ച് ചന്തു മുന്നോട്ടു..

ഇനി എന്‍റെ ഉണ്ണിയാര്‍ച്ചയെ ഒന്ന് കാണണം.. അനുഗ്രഹം വാങ്ങണം..

ഉണ്ണിയാര്‍ച്ചയെ കണ്ടു..പത്തു ദിവസം ഞാന്‍ അവളുടെ കൂടെ ഉണ്ടാവില്ലെന്ന സത്യം മനസിലാക്കിയ അവള്‍ നെഞ്ച് പൊട്ടി കരഞ്ഞു..
എന്നോടുള്ള സ്നേഹം കൊണ്ടല്ല കരയുന്നത് എന്നെനിക്കറിയാം.. പത്തു ദിവസം ഇനി ആരു ഫുഡ്‌ മേടിച്ചു കൊടുക്കും എന്ന വേദന കൊണ്ട്..
പത്തു ദിവസമെങ്കിലും പഴയ ഞാന്‍ ആകാമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ പ്രകാശിനെയും കൂട്ടി അങ്കതട്ടിലേക്ക്..

പോകുന്ന വഴിയില്‍ ആരോമല്‍ ചേകവര്‍ വീണ്ടും വഴി തടഞ്ഞു.
"ആക്ച്വലി എന്താ നിന്‍റെ പ്ലാന്‍??" അവന്‍ എന്നോട് ചോദിച്ചു..
"ആദ്യം അവളെ ഒന്ന് പഠിക്കണം.. എന്നിട്ടവളുമായി ചങ്ങാത്തം കൂടണം.."
"ഉം.. കൊള്ളം.. എന്നിട്ട്??"
"എന്നിട്ടെന്താ..അവള്‍ എന്‍റെ നല്ല സുഹൃത്തായാല്‍ ഞാന്‍ അതില്‍ കേറി പിടിച്ചു നിന്‍റെ പ്രണയം അവതരിപ്പിക്കും.."
അത് കേട്ടതും അവനൊന്നു ഞെട്ടി..
"ആഹാ.. അങ്ങനെ കേറി പിടിച്ചു കൊണ്ടുള്ള അവതരിപ്പിക്കല്‍ ഒന്നും വേണ്ട..നീ ആള് കൊള്ളാമല്ലോ.."
'ഒരുപമ പറഞാല്‍ മനസിലാകാത്ത ഇവനെവിടന്നു വരുന്നെടാ' എന്നര്‍ത്ഥത്തില്‍ ഞാന്‍ പ്രകാശിനെ നോക്കി..പ്രകാശ്‌ എന്നെ രൂക്ഷമായി നോക്കുന്നു..
പിന്നെ ഒന്നും പറയാന്‍ നിക്കാതെ ഞാന്‍ പ്രകാശിനെയും കൂട്ടി ക്ലാസ്സിലേക്ക്..
"എന്നാലും നീ അത് പറഞ്ഞത് ശരിയായില്ല.. " പ്രകാശ്‌ പറഞ്ഞു..
"എന്ത് പറഞ്ഞത്??" ഒന്നും മനസിലാവാതെ ഞാന്‍ പ്രകാശിനെ നോക്കി..
"ഒരു കാമുകനോട് അവന്‍റെ കാമുകിയെ കേറി പിടിക്കും എന്നൊക്കെ പറയുന്നത് ഭയങ്കര മോശമാ.."
എന്‍റെ കര്‍ത്താവേ.. !!!!!!!!!!!!! ഞാനെന്ത ഇവനോട് പറയേണ്ടത്..
ഇല്ല.. ഒന്നും പറയുന്നില്ല.. നമിക്കുന്നു.. നമോ നമഹ...!!!!!

അങ്ങനെ ഞാനും പ്രകാശും ക്ലാസ്സിലെത്തി..
അവന്‍ പറഞ്ഞ പെണ്‍കുട്ടിയുടെ അരികില്‍ ഞങ്ങളെത്തി..
"ഇത്രേം നല്ല പെണ്‍കുട്ടിയെ ആ വൃത്തികെട്ടവന് ലൈന്‍ ആക്കി കൊടുക്കുക എന്നൊക്കെ പറയുന്നത് വലിയ ക്രൂരത ആണല്ലോടാ..."
ഞാന്‍ പ്രകാശിനോട് പറഞ്ഞു..
"ഈ ക്രൂരത നീ അവളോട ചെയ്തില്ലേല്‍ ആരോമല്‍ ചേകവര്‍ അതിലും വലിയ ക്രൂരത നിന്നോട് ചെയ്യും.."
"ആഹ്.. ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം..ഒത്താല്‍ അവനു കിട്ടുന്നത് ഒരു പെണ്ണ്.. "
"ഒത്തില്ലേല്‍ നിനക്ക് നഷ്ടപ്പെടുന്നതും ഒരു പെണ്ണ്.."
"കരിനാക്ക് വളക്കാതെടാ ചെറ്റേ...."

സമയം പിന്നെയും മുന്നോട്ടു..
ഇപ്പോള്‍ അവള്‍ക്കരികില്‍ ആരുമില്ല.. ഞാന്‍ അവളുടെ അടുത്തേക്ക് ചെന്ന്..
"ഹായ്.. എന്‍റെ പേര് ഫായിസ്..നമ്മള്‍ രണ്ടു പേരും ഒരേ ക്ലാസില പഠിക്കുന്നത്.."
ഹോ.. സ്വന്തം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ ഇങ്ങനെ പരിചയപ്പെടേണ്ടി വരുന്ന എന്‍റെ തലവര എന്നല്ലാതെ വേറെന്തു പറയാന്‍...
"ഉം.. ഞാന്‍ കണ്ടിട്ടുണ്ട്" അവളുടെ മറുപടി
"ഓഹോ.. അപ്പൊ കാന്റീനില്‍ സ്ഥിരമായി വരാറുണ്ട് അല്ലെ.. അത് പറ.."
"എന്താ ക്ലാസ്സില്‍ കേറാതിരിക്കുന്നത് ???" അവളുടെ ചോദ്യം..
"അസ്ഥാനത്ത് കുരു ഉള്ളത് കൊണ്ട് കൂടുതല്‍ നേരെ ഇരിക്കാന്‍ പറ്റില്ല എന്ന് പറയെടാ...&%^*&" അവളുടെ ചോദ്യം തീരെ ഇഷ്ടപ്പെടാത്തത് കൊണ്ട് പ്രകാശ്‌ എന്‍റെ ചെവിയില്‍ പറഞ്ഞു..
ഞാന്‍ അവന്റെ കാലില്‍ ചവിട്ടി.. അവന്‍ ഊമയായി..
"എന്താ ക്ലാസ്സില്‍ കേറാതിരിക്കുന്നത് എന്ന്???" അവള്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ച്‌..
എന്‍റെ തലയ്ക്കു മുകളില്‍ ബള്‍ബ്‌ കത്തി.. അവളുടെ മനസ് കീഴടക്കാന്‍ പറ്റിയ അവസരം..
എന്‍റെ കണ്ണ് നിറഞ്ഞു.. പിന്നെ വിറയാര്‍ന്ന സ്വരത്തില്‍ സംസാരിച്ചു തുടങ്ങി..
"കുടുംബ പ്രാരാബ്ദം.. അത്ര തന്നെ.."
അവള്‍ കണ്ണ് മിഴിച്ചു,കൂടെ പ്രകാശും.. ഞാന്‍ അത് ശ്രദ്ധിക്കാതെ വീണ്ടും പറഞ്ഞു തുടങ്ങി..
"കെട്ടുപ്രായം കഴിഞ്ഞ പെങ്ങള്‍..."
"നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഇളയുമ്മയുടെ മോളാണോടാ കെട്ടുപ്രായം കഴിഞ്ഞിരിക്കുന്നത്??"
പ്രകാശ്‌ പതിയെ ചെവിയില്‍ ചോദിച്ചു.. ഞാന്‍ അത് കാര്യമാക്കാതെ വീണ്ടും തുടര്‍ന്നു..
"ജപ്തി നോട്ടീസ് വന്നിരിക്കുന്ന വീടിന്റെ ഉമ്മറത്ത്‌ തളര്‍ന്നിരിക്കുന്ന എന്‍റെ വീട്ടുകാര്‍...അവര്‍ക്കിടയില്‍ നിന്നും വരുന്ന ഞാന്‍ എങ്ങനെയാണു കുട്ടീ ക്ലാസ്സില്‍ കേറുന്നത്..????"
അവള്‍ ഒന്നും മിണ്ടിയില്ല.. പക്ഷെ പ്രകാശ് എന്‍റെ ചെവിയില്‍ മിണ്ടി..
"ക്ലാസ്സില്‍ കേറാതിരുന്നാല്‍, നാലാം ക്ലാസ്സില്‍ പഠിക്കുന്ന പെങ്ങളെ കെട്ടിച്ചയക്കാന്‍ ലോണ്‍ തരും എന്ന്, ജപ്തി നോട്ടീസ് അയച്ചു ബാങ്കുകാര്‍ പറഞ്ഞോ??" അവന്‍ ചോദിച്ചു..
ഞാന്‍ വീണ്ടും അവനു നേര്‍ക്ക്‌ കണ്ണ് മിഴിച്ചു.. അവന്‍ വീണ്ടും ഊമയായി..
ഞാന്‍ പിന്നെയും തുടര്‍ന്നു..
"രാത്രി ഞാന്‍ ചായ വില്‍ക്കാന്‍ ടൌണില്‍ പോകും.. അത് കഴിഞ്ഞു ഓട്ടോ ഓടിക്കാന്‍ പോകും.."
"എഹ്.. ഓട്ടോ ഒക്കെ ഓടിക്കുമോ??"
കര്‍ത്താവെ.. "നമ്മള്‍" സിനിമ ചതിച്ചു.. ഓട്ടോ വേണ്ടായിരുന്നു.. അതല്പം ഓവര്‍ ആയി.. അത് കൊണ്ട് തന്നെ ഞാന്‍ പെട്ടെന്ന് തിരുത്തി..
"ഞാന്‍ ഓട്ടോ ഓടിക്കില്ല.. മറ്റുള്ളവര്‍ ഓട്ടോ ഓടിക്കുന്ന സ്ഥലത്ത് പോയി ഞാന്‍ ചായ വിക്കും.. അങ്ങനെയ ഞാന്‍ എന്‍റെ കുടുംബം പോറ്റുന്നെ."
എന്‍റെ വേദന നിറഞ്ഞ വാക്കുകള്‍ കെട്ടു അവള്‍ കരഞ്ഞു പോയി.. എന്തിനേറെ പറയുന്നു,എനിക്ക് ചായ കുടിക്കാനല്ലാതെ വേറൊന്നും അറിയില്ല എന്നറിയുന്ന പ്രകാശിന്റെ കണ്ണ് വരെ നിറഞ്ഞു.. അഭിനയിക്കുന്നതില്‍ ഞാനൊരു മഹാന്‍ തന്നെ.. ഓ.. രോമാഞ്ചം ...!!!!!!!!!
അങ്ങനെ ലോകത്തിലെ മറ്റെല്ലാം പെണ്‍കുട്ടികളെ പോലെ അവളും ഞാന്‍ കുഴിച്ച സെന്റിമെന്റ് കുഴിയില്‍ വീണു.. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി,,
ഞാന്‍ എന്‍റെ നെഞ്ചില്‍ തട്ടി എന്നെ തന്നെ അഭിനന്ദിച്ചു..
"വെല്‍ഡണ്‍ മൈ ബോയ്‌.. വെല്‍ഡണ്‍..." ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു..
പ്രേമിച്ച പെണ്ണിനെ ഒരു ദിവസം പോലും കാണാതിരുന്നാല്‍ "വിരഹം മൂത്ത് പ്രാന്താകും" എന്ന് പറഞ്ഞവന്‍ ആരെടാ???
രണ്ടു ദിവസം എന്‍റെ ഉണ്ണിയാര്‍ച്ചയെ കാണാതിരുന്നിട്ടും, എന്‍റെ പേഴ്സ്-ലെ കാശ് പോലെ തന്നെ എന്‍റെ സന്തോഷത്തിനും ഒരു കുറവില്ലല്ലോ.. ഞാനോര്‍ത്തു..
ഇനിയിപ്പോ ഉണ്ണിയാര്‍ച്ചയെ ഞാന്‍ യദാര്‍ത്ഥത്തില്‍ പ്രണയിക്കുന്നില്ലേ..???
ഹേയ്.. അങ്ങനെയാവാന്‍ വഴിയില്ല..

ആ രണ്ടു ദിവസം കൊണ്ട് ഞാനും ശംനയും നല്ല സുഹൃത്തുക്കളായി..
ഇനി അവളോട്‌ എനിക്കെന്തും പറയാം എന്നുള്ള അവസ്ഥ..

അടുത്ത ദിവസം.. ഞാന്‍ ക്ലാസ്സിലേക്ക്..
അവള്‍ എന്നെയും കത്ത് നില്‍പ്പുണ്ട്..
"നമുക്ക് കാന്റീനില്‍ പോയാലോ???"
എന്നെ കണ്ട ഉടനെ അവള്‍ ചോദിച്ചു..
'കര്‍ത്താവെ,ചതിച്ചു.. അടുത്ത ഉണ്ണിയാര്‍ച്ച ഇതാ ഇവിടെ പിറന്നിരിക്കുന്നു.. എന്നെ കാത്തോളണേ..എന്‍റെ പേഴ്സ് കാത്തോളണേ..അതിലുള്ള ആരുടെയൊക്കെയോ കാശ് കാത്തോളണേ.. !!!' ഞാന്‍ മനമുരികി പ്രാര്‍ത്ഥിച്ചു..

അങ്ങനെ ഞങ്ങള്‍ കാന്റീനിലെക്ക് ..
കാന്റീനില്‍ കാലെടുത്തു വെച്ചതും കാന്റീന്‍ മൊയലാളി ജമാലിക്ക പുച്ച ഭാവത്തില്‍ എന്നെ നോക്കി..
'സകല പത്രത്തിലും കയ്യിട്ടു വാരാന്‍ വന്നിരിക്കുന്ന *#@$@^&*' എന്നര്‍ത്ഥത്തില്‍..
പെട്ടെന്ന് എന്‍റെ പിറകില്‍ ഒരു പെണ്ണിനെ കണ്ട ജമാലിക്കയുടെ മുഖം സുമോ ഗുസ്തിക്കാരനെ കണ്ട കൊതുകിനെ പോല്‍ പ്രസന്നമായി..
'ഇനി ഇവന്‍റെ കാര്യം അവളേറ്റോളും ' എന്ന് കരുതിയാവണം..

ജമാലിക്കയുടെ മുഖത്ത് നോക്കി ചിരിച്ചു കാണിച്ചു,മനസ്സില്‍ തെറിയഭിശേഖം നടത്തി..
"ക്രൂരന്‍,ദുഷ്ടന്‍,കഷ്മലന്‍,പണ്ടാരക്കാലന്‍,&%^*$(%$*.......(എക്സട്ര... എക്സട്ര) "
ഹോ.. എന്തൊരു സമാധാനം!!!!..

"ഫായിസിനെന്താ കഴിക്കാന്‍ വേണ്ടത്.." അവള്‍ ചോദിച്ചു..
'ചോദ്യം കേട്ടാല്‍ തോന്നും അവളുടെ തറവാട്ടില്‍ നിന്നും എടുത്തു തരാനാ ചോദിക്കുന്നതെന്ന്.. ' മനസ്സില്‍ പറഞ്ഞു..
എന്തായാലും നീരസം പുറത്തു കാട്ടാതെ ഞാന്‍ മറുപടി മൊഴിഞ്ഞു.
"ഉപ്പു സോഡാ മതി.."
"അതെന്തു പറ്റി ഉപ്പുസോഡാ???" അവള്‍ ചോദിച്ചു..
"ആഹ്...ദഹിക്കാന്‍ അതാ നല്ലത്.. "
"എനിക്കൊരു ബിരിയാണി.."
ഞാന്‍ ചിരിച്ചു കാണിച്ചു.."ഒന്ന് മതിയോ??'' എന്നര്‍ത്ഥത്തില്‍..
ബിരിയാണി അവളുടെ മുന്നില്‍..
എന്‍റെ മുന്നില്‍ പതക്കുന്ന ഉപ്പുസോഡ....
ഉപ്പിനു പകരം ഇവന്മാര്‍ സോപ്പ് പൊടിയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു.. അത്രമാത്രം പത.. ഹെന്റമ്മോ..
അവളുടെ ബിരിയാണി എന്നെ മാടി വിളിക്കുന്നത്‌ പോലെ..
'ഏതായാലും കാശ് കൊടുക്കണം.. അങ്ങനെയെങ്കില്‍ വയറു നിറച്ചിട്ട്‌ കുറച്ചു കാശ് കൂടുതല്‍ കൊടുത്താല്‍ പോരെ??' ഞാന്‍ ചിന്തിച്ചു..
ചിന്തകള്‍ കാട് കയറുന്നതിനു മുമ്പ് ഞാന്‍ വിളിച്ചു പറഞ്ഞു..
"ഒരു ബിരിയാണി കൂടി.."
എനിക്ക് മുന്നിലും ഇപ്പോള്‍ ബിരിയാണി..
നിമിഷ നേരം കൊണ്ട് എന്‍റെ ബിരിയാണി പാത്രം നഗ്നനായി..
നാവുണ്ടായിരുന്നേല്‍ പ്ലേറ്റ് പോലും വിളിച്ചു പറഞ്ഞേനെ,
"ഇനി നക്കരുത്‌. പ്ലീസ്... എനിക്ക് ഇക്കിളിയാവുന്നു.. "

ഞങ്ങള്‍ എഴുന്നേറ്റു.. മനസില്ലാ മനസ്സോടെ ബില്‍ കൌണ്ടറിലേക്ക്..
അവിടെ നിറഞ്ഞ ചിരിയുമായി ജമാലിക്ക..
ഞാനും ചിരിച്ചു കാണിച്ചു, മനസ്സില്‍ നേരത്തെ പറഞ്ഞ തെറി ഒന്ന് കൂടി ആവര്‍ത്തിച്ചു..
"ക്രൂരന്‍,ദുഷ്ടന്‍,കഷ്മലന്‍,പണ്ടാരക്കാലന്‍,&%^*$(%$*.......(എക്സട്ര... എക്സട്ര)"
വീണ്ടും സമാധാനം..

"എത്രയായി..???" പതറുന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു..
"തൊണ്ണൂറു രൂപ" പതറാത്ത ശബ്ദത്തില്‍ ജമാലിക്കയുടെ മറുപടി..
പിന്നെ അവിടെ നടന്ന സംഭവം എന്നെയും ജമാലിക്കയെയും ഒരു പോലെ അത്ഭുദപ്പെടുത്തി..
അവള്‍ കാശ് കൊടുത്തിരിക്കുന്നു..!!!!
ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കുമോ ഇങ്ങനെ ഒരു സംഭവം???
എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..
ഇത് സ്വപ്നമോ അതോ യാദാര്‍ത്ത്യമോ ???
ഞാന്‍ എന്‍റെ കയ്യില്‍ തന്നെ നുള്ളി നോക്കി..
എന്നിട്ടും വിശ്വാസം വരാതെ വഴിയെ പോയി സഫീറിനെ ഒരു കാര്യവുമില്ലാതെ നുള്ളി നോക്കി..
"ഡിഷ്യും.."
മുഖത്തിന്‌ തന്നെ ഒന്ന് കിട്ടിയപ്പോള്‍ ഉറപ്പായി..
ഞാന്‍ കാണുന്നത് സ്വപ്നമല്ല.. യാദാര്‍ത്ഥ്യം തന്നെ..
അവള്‍ ബില്‍ കൊടുത്തിരിക്കുന്നു എന്ന യാദാര്‍ത്യവുമായി ഞാന്‍ പൊരുത്തപ്പെട്ടു....
"എന്നാല്‍ നമുക്ക് പോകാം.." കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു..
"എങ്ങോട്ട്?" ഞാന്‍ ചോദിച്ചു..
"ക്ലാസ്സിലോട്ട്... "
"അയ്യേ.. ഞാന്‍ വരില്ല.."
"അതെന്താ???"
"എനിക്കിഷ്ടമല്ലന്നേ.. ഞാന്‍ ഇന്റര്‍വെല്‍ ടൈം ആകുമ്പോള്‍ അങ്ങോട്ട്‌ വന്നേക്കാം.. അപ്പോള്‍ കാണാം.."
"ഉം.. ശരി.." അതും പറഞ്ഞു അവള്‍ ക്ലാസ്സിലേക്ക് പോയി..
ഞാന്‍ വീണ്ടും കാന്റീനിലെക്ക്, കയ്യിട്ടു വാരാന്‍......

കാന്റീനില്‍ എന്നെയും കത്ത് ആരോമല്‍ ചേകവരും പ്രകാശും..
"നീ എന്താ അവളോട്‌ പറയാതിരുന്നത്???" എന്നെ കണ്ട ഉടനെ ആരോമല്‍ രോഷാകുലനായി ചോദിച്ചു
"എന്തോന്ന്???"
"എന്‍റെ പ്രണയം.."
"എടേ.. കുറച്ചൂടി സമയം താടേയ്‌.. 'പണയം' അത്ര പെട്ടെന്ന് പറയാന്‍ പറ്റുന്ന കേസ് അല്ലല്ലോ.. സമയോം സാഹചര്യവുമൊക്കെ വരുമ്പോള്‍ ഞാന്‍ പറഞ്ഞോളാം.." ഞാന്‍ പറഞ്ഞു..
"എപ്പോ വരും??"
"ആര്??"
"ഈ സമയോം സാഹചര്യോം..."
"ഇന്നേക്ക് ഒരാഴ്ചക്കുള്ളില്‍ ഞാന്‍ പറഞ്ഞിരിക്കും.. ഇത് സത്യം.. സത്യം.. സത്യം.. ഈ ഇരിക്കുന്ന പ്രകാശ്‌ ആണേ സത്യം.."
അതും പറഞ്ഞു ഞാന്‍ പുറത്തേക്കു.. പ്രകാശ്‌ എന്‍റെ പിറകില്‍ ഓടി വന്നു..
"ടാ.. നിനക്കപ്പോ അവളോട്‌ പ്രണയം പറയാനുള്ള പരിപാടിയൊന്നുമില്ല അല്ലെ??" അവന്‍ ചോദിച്ചു..
"അതെന്താ നീ അങ്ങനെ ചോദിച്ചത്??"
"അല്ല.. നീ എന്നെ പിടിച്ചു സത്യം ചെയ്തപ്പോള്‍ അതേകദേശം എനിക്ക് മനസ്സിലായി.."
"ഇതാ നിന്‍റെ കുഴപ്പം.. ബുദ്ധിയില്ലേലും ഇത് പോലുള്ള കാര്യം പെട്ടെന്ന് മനസിലാക്കും.. പക്ഷെ ഇത് അത് പോലല്ല.. അടുത്ത വെള്ളിയാഴ്ച ഞാന്‍ അവളോട്‌ പറഞ്ഞിരിക്കും.. വീണ്ടും സത്യം.. സത്യം.. സത്യം.. നീയാണെ സത്യം.."
അതും പറഞ്ഞു ഞാന്‍ സ്ലോ മോഷനില്‍ ക്ലാസ്സിലേക്ക്..

അടുത്ത വെള്ളിയാഴ്ച... ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ദിവസം..
രാവിലെ കുളിച്ചൊരുങ്ങി കാമ്പസിലേക്ക്‌..
കാമ്പസില്‍ കാലു കുത്തിയതും ഒരു രൂപം എന്നെ നോക്കി പുഞ്ചിരി തൂകി..
ചുവന്ന പാന്റും ചുവന്ന ഷര്‍ട്ടും പിന്നെ കയ്യില്‍ ഒരു ചുവന്ന റോസാ പൂവുമായി ഒരു അവശ രൂപം.. നമ്മുടെ കഥാ നായകന്‍, ആരോമല്‍ ചേകവര്‍..
"എന്തുവാടാ ഇത്.. നിന്നെ ആരേലും പിടിച്ചു ചാവ് കടലില്‍ മുക്കിയെടുത്തോ?? മൊത്തം ഒരു ചുവപ്പ് മയം.."
"ഇന്ന് നീയെന്‍റെ പ്രണയം തുറന്നു പറയുന്ന ദിവസമല്ലേ.. ചുവപ്പ് പ്രണയത്തിന്‍റെ നിറമാ.."
"ഇത് കണ്ടാല്‍ ചുവപ്പ് വട്ടിന്‍റെ നിറമാണെന്നേ ആരും പറയൂ.. ഏതായാലും ഞാന്‍ പോയി അവളോട്‌ പറഞ്ഞിട്ട് വരാം.. നീ ഇവിടെ നിക്ക്.."
"അത് വേണ്ട.. അവള്‍ മറുപടി പറയുന്നത് എനിക്ക് കൂടി കേള്‍ക്കണം.. അവളുടെ വാക്കുകള്‍ മറഞ്ഞു നിന്ന് കേട്ട് എനിക്ക് തരംഗ പുളകിതനാവണം... "
"എന്താവണമെന്ന്???"
"അതൊക്കെ ഒരു സംഭവമാ.. അത് ഞാന്‍ നിന്നോട് പിന്നെ പറയാം..."
"നീ തല്‍ക്കാലം തരംഗ പുളകിതനാവണ്ട.. അങ്ങനെയവേണ്ട സമയമാകുമ്പോള്‍ നിന്നെ ഞാന്‍ വിളിക്കാം.. "
മനസില്ലാ മനസ്സോടെ അതവന്‍ സമ്മതിച്ചു..
പ്രകാശിനെയും കൂട്ടി ഞാന്‍ ക്ലാസ്സിലേക്ക്..
ക്ലാസ്സിലെതും മുമ്പ് അവളെന്‍റെ മുന്നില്‍ ..
വിറയാര്‍ന്ന കാലുകളോടെ, ഞാന്‍ അവളിലേക്ക്‌ നടന്നടുത്തു..
"ഷംനാ.. എനിക്കൊരു കാര്യം പറയാനുണ്ട്.."
"എന്താ??"
"ഞാനൊരു സത്യം പറഞ്ഞാല്‍ നീ പിണങ്ങുമോ???"
(അയ്യേ.. പൈങ്കിളി.. എന്നാലും കുഴപ്പമില്ല.. ഒരു നല്ല കാര്യത്തിനല്ലേ.. ഞാനങ്ങു സഹിച്ചു...)
"എന്താടാ??"
"അത്...അത്.. എനിക്ക്.. എനിക്ക്..."
"നിനക്ക്..???"
"എനിക്ക്.."
"നിനക്ക്???"
"എനിക്ക്..."
" 'എനിക്ക്' 'എനിക്ക്' എന്ന് ഇമ്പോസിഷന്‍ പറഞ്ഞു കളിക്കാതെ വന്ന കാര്യം പറയെടാ പട്ടി..." പ്രകാശ്‌ എന്‍റെ ചെവിയിലായ് പറഞ്ഞു..
പിന്നെ ഞാനൊന്നും നോക്കിയില്ല.. ശരീരത്തില്‍ അവിടെയും ഇവിടെയുമൊക്കെ ചിതറി കിടക്കുന്ന സകല ധൈര്യവും മനസ്സില്‍ ആവാഹിച്ചു ഞാനാ സത്യം വിളിച്ചു പറഞ്ഞു..
"എനിക്ക് ശംനയെ ഒരുപാടിഷ്ടമാണ്.. ഐ ലവ് യു..!!!!"
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി..
അവള്‍ ഞെട്ടിയില്ല.. പക്ഷെ എന്‍റെ കൂടെയുണ്ടായിരുന്ന പ്രകാശ്‌ ഞെട്ടി.. വീണ്ടും വീണ്ടും ഞെട്ടി..
"ഞെട്ടിയത് മതിയെടാ പട്ടി..." അവന്റെ ഞെട്ടല്‍ കണ്ടു ഞെട്ടിയ ഞാന്‍ പറഞ്ഞു..
"ചതിയന്‍ ചന്തു.. !!!" അവന്‍ തിരിച്ചടിച്ചു..
ഞാന്‍ അത് കേള്‍ക്കാതെ അവളുടെ മറുപടിക്കായ് കാതോര്‍ത്തു..
നാണത്തോടെ അവള്‍ മറുപടി പറഞ്ഞു തുടങ്ങി..
"എനിക്കും!!!..."
"നിനക്കും??? "
"എനിക്കും!!!..."
"നിനക്കും??? "
"എനിക്കും ഫായിസിക്കയെ ഒരുപാടിഷ്ടമാണ്.."
അത് കേട്ടതും എന്നില്‍ രോമാഞ്ചം.. നാണത്താല്‍ ഞാന്‍ കാലുകള്‍ കൊണ്ട് കളം വരച്ചു..!!!

പെട്ടെന്നെന്തോ മുരള്‍ച്ച.. പ്രകാശാവും..
ഞാന്‍ അവനിലേക്ക്‌ നോക്കി.. അല്ല.. അവനല്ല..
അവനു ചലനമേ ഇല്ല.. പിന്നെയല്ലേ മുരള്‍ച്ച.. പിന്നെ അതാര്..???
ചുവരിന്റെ അപ്പുറത്ത് നിന്നാണെന്ന് തോന്നുന്നു.. ഞാന്‍ അങ്ങോട്ട്‌ നോക്കി..
എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല..
കയ്യില്‍ റോസാപൂ ചമ്മന്തിയുമായി ചുവന്ന ഒരു ജന്തു എന്നിലേക്ക്‌ ഓടി വരുന്നു..
കാവിലമ്മേ.. ഇതവന്‍ തന്നെ.. ആരോമല്‍.. എന്‍റെ തല എടുക്കാനുള്ള വരവാ..

"ഇക്കാക്ക്‌ ഇപ്പൊ എന്ത് തോന്നുന്നു???"
കാര്യമറിയാതെ അവള്‍ നാണത്തോടെ എന്നോട് ചോദിച്ചു..
"എന്താ??"
"ഞാന്‍ ഇഷ്ടമാന്നു പറഞ്ഞ ഈ നിമിഷം ഇക്കാക്ക്‌ എന്ത് തോന്നുവെന്നു..??"
"എനിക്കോടാന്‍ തോന്നുന്നു.." എന്നിലേക്ക്‌ ഓടിയടുക്കുന്ന ആരോമലിനെ നോക്കിയാണ് ഞാന്‍ മറുപടി പറഞ്ഞത്..
"ഓടാനോ??"
"അതെ.. ഓടാന്‍.. നിനക്കെന്നോട് ഇഷ്ടമാണെന്ന് പറയുന്ന ദിവസം ക്യാമ്പസ്സിനു ചുറ്റും രണ്ടു റൌണ്ട് ഓടിക്കോളം എന്നൊരു നേര്‍ച്ചയുണ്ടായിരുന്നു.. നേര്‍ച്ച കഴിഞ്ഞു ഞാന്‍ ജീവിച്ചിരിപ്പുണ്ടെല്‍ ഉച്ചക്ക് കാണാം... "
അതും പറഞ്ഞു ഞാന്‍ ജീവനും കൊണ്ടോടി.. എന്‍റെ തൊട്ടു പിറകിലായ്‌ പ്രകാശ്‌.. അതിന്‍റെ പിറകിലായ്‌ ചുവന്ന രൂപി..
"എത്ര മനോഹരമായ ആചാരം..എത്ര മനോഹരമായ നേര്‍ച്ച.. " അവള്‍ മനസ്സില്‍ വിചാരിച്ചു കാണും..

അല്ലേലും ഓട്ടത്തില്‍ ഞാന്‍ പണ്ടേ വീക്കാ...
ഇന്നിപ്പോ ഓടിയില്ലേല്‍ വീക്കാ..
എന്തായാലും ഗ്രൌണ്ട് വരെ ഓടാന്‍ കഴിഞ്ഞു.. അവിടെ പിടിക്കപ്പെട്ടു..
ഇനി എന്തും സംഭവിക്കാം..
"അളിയാ.. തല്ലരുത്.. എല്ലാം പറഞ്ഞു തീര്‍ക്കാം.."
ചന്തുവിന്‍റെ കിതപ്പോടെയുള്ള ദീനരോദനം..
"അതേടാ.. തീര്‍ക്കാം.. നിന്നെ ഇന്ന് തന്നെ തീര്‍ക്കാം.. ചതിയാ.."
"ചതിയന്‍ ചന്തുവിന്‍റെ കൊടും ക്രൂരതകളെ കുറിച്ച് നിനക്കെന്തറിയാം??" ഞാന്‍ വീണ്ടും ചന്തുവാകാന്‍ ശ്രമിച്ചു.. പക്ഷെ ഇത്തവണ ആരോമല്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല..
"ഫാ.. നിര്‍ത്തെടാ പട്ടി.. ഇന്നെല്ലാം ഞാന്‍ അറിയിച്ചു തരാം.."
ആരോമല്‍ ചേകവരുടെ രോഷം അണപൊട്ടിയൊഴുകി..
വെട്ടും കുത്തും എത്ര കിട്ടി എന്നെണ്ണാന്‍ പറ്റിയില്ല..
എന്തായാലും അടിയേറ്റു വീണവനെ പിന്നേം അടിക്കരുത് എന്ന യുദ്ധ സമവാക്യം അവന്‍ പാലിച്ചു.. മാന്യനായ പോരാളി..
അത്കൊണ്ട് തന്നെ ഞാന്‍ ചത്തില്ല..

അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ എണീറ്റു..
"അളിയാ.. നീ എന്നോട് ക്ഷമി.. അവളോട്‌ ഇത്രേം നാള് ഇടപെട്ടപ്പോ എനിക്ക് സത്യായും അവളെ ഇഷ്ടമായി പോയി.. അവള്‍ക്കെന്നെയും.. ഇനി ഞാന്‍ നിന്‍റെ സ്നേഹം തുറന്നു പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടാവില്ല എന്നറിഞ്ഞത് കൊണ്ടാ ഞാന്‍ പറയാതിരുന്നത്.. " ഞാന്‍ കുമ്പസരിച്ചു തുടങ്ങി..
"നീ ഒരക്ഷരം മിണ്ടരുത്.. കൊന്നു കളയും നിന്നെ ഞാന്‍.."
"ഞാന്‍ ഏതക്ഷരം മിണ്ടാതിരുന്നിട്ടും കാര്യമില്ല.. നിനക്ക് വേണമെങ്കില്‍....!!! " ഞാന്‍ പകുതിക്ക് വെച്ച് നിര്‍ത്തി...
"വേണമെങ്കില്‍....???"
"വേണമെങ്കില്‍...!!!!" വീണ്ടും നിര്‍ത്തി..
ഞാന്‍ നിര്‍ത്തിയിടത്ത് നിന്നും പ്രകാശ്‌ തുടര്‍ന്നു..
"നിനക്ക് വേണമെങ്കില്‍ ഇവന്‍റെ ഉണ്ണിയാര്‍ച്ചയെ നീ എടുത്തോ എന്ന്.."
ഞാന്‍ അത്ഭുതത്തോടെ പ്രകാശിനെ നോക്കി.. 'നീ എത്ര മഹാന്‍.. എന്‍റെ മനസ് നീ വായിച്ചല്ലോ' എന്നര്‍ത്ഥത്തില്‍..
പ്രകാശ്‌ എന്നേം തിരിച്ചു നോക്കി.. 'നിന്നെ ഞാന്‍ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലല്ലോ ' എന്നര്‍ത്ഥത്തില്‍..
"അതേടാ.. ഞാന്‍ കാര്യമാ പറഞ്ഞത്.. നീ വേണേല്‍ അവളെ എടുത്തോ.." ഞാന്‍ പറഞ്ഞു..
"അതിനു അവള്‍ സമ്മതിക്കുമോ???"
'അവളല്ലേല്‍ അവളുടെ അനിയത്തി എന്ന വിശാല ചിന്താഗതിയില്‍ ' ചിന്തിക്കുന്നത് കൊണ്ട് തന്നെ അവന്‍ തിരിച്ചു ചോദിച്ചു...
"സമ്മതിക്കും.. ഇല്ലേല്‍ ഞാന്‍ സമ്മതിപ്പിക്കും.. ഉറപ്പാ.."
"ഈ കഴിഞ്ഞ ഉറപ്പു പോലോതെ ഉറപ്പു തന്നെയാണോ??"
"അല്ല.... ഇത് ശരിക്കുള്ള ഉറപ്പു.. "
ഞാന്‍ വാക്ക് കൊടുത്തു..
അവന്‍ സമാധാനത്തോടെ തിരിച്ചു പോയി..
"നീ സകല കാമുകന്മാര്‍ക്കും ഒരു മാതൃകയാണെടാ.. !!! എന്നാലും നിന്‍റെ ഉണ്ണിയാര്‍ച്ച ഇവനെ പ്രേമിക്കാന്‍ സമ്മതിക്കുമോ??" പ്രകാശ്‌ ചോദിച്ചു..
"ഒരു ചിക്കന്‍ ബിരിയാണി വാങ്ങിച്ചു കൊടുത്താല്‍ അവനെയല്ല നിന്നെ പോലും അവള്‍ പ്രേമിക്കും.. പിന്നാ..."
"കാന്റീനില്‍ ചിക്കന്‍ ബിരിയാണി ഒരുപാടു ചിലവാകുന്ന ലക്ഷണങ്ങള്‍ കാണുന്നുണ്ട്.."
"അതെന്താ നീ അങ്ങനെ പറഞ്ഞത്..??"
"അല്ല.. നീ വേറൊരുത്തിയെ കാണുമ്പോള്‍ ഇപ്പോള്‍ കിട്ടിയവളെയും ഇത് പോലെ വിടത്തില്ല എന്നെന്താ ഉറപ്പു???"
"അതില്ല.. കാരണം അവളെ ഞാന്‍ സ്നേഹിച്ചത് ഒരു ടൈം പാസ്സിന് വേണ്ടി മാത്രമായിരുന്നു.. പക്ഷെ ഇവളെ സ്നേഹിക്കുമ്പോള്‍ ടൈം ഒരിക്കലും പാസ്‌ ചെയ്യരുതേ എന്ന് മാത്രമാ ഞാന്‍ ആഗ്രഹിക്കുന്നത്..ഇനിയാണ് യദാര്‍ത്ഥ പ്രണയം തുടങ്ങുന്നത്..."
"ഉവ്വുവ്വേ.."
"സത്യായിട്ടും.. ചതിയന്‍ ചന്തു ഇനി ചതിക്കാത്ത ചന്തു ആകാന്‍ പോകുന്നു.. ഇത് സത്യം.. സത്യം.. സത്യം.. നീയാണെ സത്യം..."
"കാവിലമ്മേ.. എന്നെ കാത്തോളണേ...."അവന്‍ മനമുരികി പ്രാര്‍ത്ഥിച്ചു..
"ആരെങ്കിലുമൊക്കെ ആയി നിന്ന കാത്താല്‍ മതിയായിരുന്നു..."

Monday, February 13, 2012

വഴി മാറി ഒഴുകുന്ന കഥകള്‍,പ്രണയം പോല്‍...!!!


ഇതൊരു കുമ്പസാരമാണ്..
എഴുതാന്‍ കൊതിച്ച കഥ വഴി മാറി പോയതിന്റെ കുമ്പസാരം.. കഥകള്‍ അങ്ങനെയാണ് പോലും.. !!!!!!!!
പ്രണയദിനത്തില്‍ ഒരു പ്രണയ കഥ, ചിരിയില്‍ ചാലിച്ച് പറയാം എന്ന് കരുതിയാണ് കഥ തുടങ്ങിയത്..
"കിംഗ്‌ ലിയര്‍ ഇന്‍ ലവ് "എന്ന് കഥയുടെ രണ്ടാം ഭാഗം തുടങ്ങുകയായിരുന്നു ലക്‌ഷ്യം..

കഥ എഴുതി തുടങ്ങി..
എന്‍റെ സ്ഥിര കഥാപാത്രങ്ങള്‍.... ആത്മ കഥയുടെ ഒരംശം മാത്രം കൊണ്ട് ഒരു കഥ മെനയാന്‍ തുടങ്ങി....
എല്ലാം സാങ്കല്പികം.. കഥയും കഥാ പാത്രങ്ങളും എല്ലാം..
കളിയായി തന്നെ കഥ തുടങ്ങി..
ഞാനുള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ വെറും കോമാളികളായി മാറി..
അനുസരണയില്ലാത്ത വാക്കുകള്‍ ഒഴുകി തുടങ്ങുകയായിരുന്നു...
കഥയില്‍ ഫായിസെന്ന സാങ്കല്പിക കഥാപാത്രം പ്രണയിനിയെ തേടി അലയുകയായിരുന്നു..
പെട്ടെന്ന് കഥ വഴി മാറി ഒഴുകാന്‍ തുടങ്ങി.. കാരണം കഥാപാത്രങ്ങളില്‍ ഒരുവള്‍ അവളായി മാറി.. ഫായിസ് എന്ന സാങ്കല്പിക കഥാപാത്രം ഞാനും..

ഫായിസ് കണ്ടു മുട്ടിയ അവന്റെ പ്രണയിനിക്ക് ഷംന എന്ന പേര് നല്‍കരുതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു..
കാരണം ഷംന എന്ന പേര് കഥയില്‍ വന്നാല്‍ ഫായിസ് അവനല്ലാതെയാകും.. അത് ഞാന്‍ തന്നെയാകും...
അന്നും അതങ്ങനെ തന്നെയായിരുന്നു..അവളെ കണ്ടത് മുതല്‍ തന്നെയാണ് എന്‍റെ കഥ മാറിത്തുടങ്ങിയത്..
"ഇതെന്തു കഥ" എന്ന് ആരൊക്കെയോ ചോദിച്ചു തുടങ്ങിയത്..!!!!!

അവളെ കണ്ടത് എന്നാണെന്ന് ചോദിച്ചാല്‍ ഉത്തരം ചിലപ്പോള്‍ നീണ്ട മൌനമാകും..
സൌഹൃദത്തിന്റെ പേമാരിയായിരുന്നു ആദ്യം ഞങ്ങളില്‍ പെയ്തിറങ്ങിയത്‌..
മീന ചൂടില്‍ പെയ്ത രാത്രി മഴ പോലെ കുളിര്‍മയുള്ളതായിരുന്നു അവളുടെ സൌഹൃദം..
പേമാരി പിന്നീട് പ്രളയമായ് മാറുകയായിരുന്നു.. പ്രണയത്തിന്റെ പ്രളയം....

ആദ്യമായ് പ്രണയം തുറന്നു പറഞ്ഞ ദിവസം, അവള്‍ പറഞ്ഞത് ഇന്നലെയെന്നത് പോല്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ട്..
വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചത് ഇത്ര മാത്രമായിരുന്നു..
"കഥകളുടെ, കവിതകളുടെ എന്‍റെ സ്വപ്നലോകത്തേക്ക് എന്‍റെ കൈ പിടിച്ചു നീ വരുന്നോ " എന്ന് മാത്രം..
അത് ചോദിച്ചപ്പോള്‍ അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു..
അവളുടെ രണ്ടു കൈകള്‍ കൊണ്ട് എന്‍റെ കൈകളെ പുണര്‍ന്നു പിടിച്ചു കൊണ്ടാണ് അവളന്ന് മറുപടി പറഞ്ഞത്..
"നിന്‍റെ കവിതകള്‍ എന്റേത് കൂടിയാവട്ടെ... നീ എഴുതുന്ന കഥകള്‍ എന്നെ കുറിച്ച് മാത്രമാകട്ടെ.."

വെറുമൊരു വായനക്കാരന്‍ മാത്രമായിരുന്ന ഞാന്‍ വാക്കുകള്‍ കുറിച്ചെടുക്കാന്‍ തുടങ്ങിയത് അന്ന് മുതലായിരുന്നു..
അതിനു കവിതകള്‍ എന്ന് പേരിട്ടത് അവളായിരുന്നു.. പക്ഷെ എനിക്കറിയാമായിരുന്നു അതൊന്നും കവിതകളല്ലെന്നു...
എഴുതിയത് മുഴുവന്‍ അവളെ കുറിച്ചായിരുന്നു.. അത് വായിച്ചതും അവള്‍ മാത്രം..

കടലാസ് കഷ്ണങ്ങളില്‍ കുറിച്ചിട്ട വരികളിലൂടെ ഞങ്ങള്‍ അകലാന്‍ പറ്റാത്ത രീതിയില്‍ അടുക്കുകയായിരുന്നു..
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന മൂന്നു സഹോദരങ്ങള്‍ക്ക്‌ നടുവില്‍ അവള്‍ ജീവിക്കുന്നു എന്നത് മാത്രമായിരുന്നു എന്‍റെ ആവലാതി..
കാരണം സ്നേഹം ചിലപ്പോഴൊക്കെ അന്ധമാകും..!!!
ചിലതൊന്നും കണ്ടില്ലെന്നു നടിക്കും.. !!!

ഒരിക്കല്‍ അവള്‍ ആവേശത്തോടെ പറഞ്ഞു,
"എന്‍റെ ഇക്ക സ്നേഹിച്ചു കെട്ടിയതാ.. അതാ എനിക്കുള്ള ഒരു സമാധാനം.."
അത് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..

അവള്‍ കൂടെയുണ്ടാകുന്ന പകലുകള്‍ക്ക്‌ ധൈര്‍ഘ്യം കുറവെന്നു തോന്നും..
രാത്രികള്‍ക്ക് വല്ലാതെ ധൈര്‍ഘ്യവും...
മഴയുള്ള വൈകുന്നേരങ്ങളില്‍ ഒരു കുടക്കീഴില്‍ അവളെയും ചേര്‍ത്ത് നടന്നു നീങ്ങുമ്പോള്‍ മഴ ഒരിക്കലും തീരരുതേ എന്നാഗ്രഹിച്ചു പോയ ദിനങ്ങള്‍ മഴയില്‍ ഒലിച്ചു പോയിക്കൊണ്ടെയിരുന്നു..

കാലം പിന്നെയും മുന്നോട്ടു..
ഇപ്പോള്‍ ഞാന്‍ അവളെ പ്രണയിച്ചു തുടങ്ങിയിട്ട് രണ്ടു വര്‍ഷങ്ങളാകുന്നു..
ഒന്ന് കൂടി വ്യക്തമാക്കിയാല്‍ എന്‍റെ സ്വപ്‌നങ്ങള്‍ അവളെന്ന അച്ചുതണ്ടില്‍ കറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷങ്ങളാകുന്നു..

അന്നവളെ കണ്ടപ്പോള്‍ മഴ പെയ്തു തിമര്‍ക്കുകയായിരുന്നു..
എന്നുമെന്ന പോല്‍ അവളെയും ചേര്‍ത്ത് പിടിച്ചു ഒരു കുടക്കീഴില്‍ ഞാനും അവളും ഞങ്ങള്‍ കണ്ട സ്വപ്നങ്ങളും പങ്കു വെച്ച്, കൂട്ടുകാരുടെ കളി വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല, ഞങ്ങള്‍ക്കായ്‌ പെയ്യുന്ന അവസാന മഴയാണതെന്ന്..!!!

മഴ നിന്ന് വെയില്‍ വന്ന അടുത്ത ദിവസം..
അവളെയും കാത്തു ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുക തന്നെയാണ്..
അവള്‍ വന്നില്ല.. മഴ പെയ്തില്ല..
ഞാന്‍ അവള്‍ വരുന്ന വഴിയും നോക്കി നില്‍ക്കുക തന്നെയാണ്..

ദിവസങ്ങള്‍ പിന്നെയും അതെ നില്‍പ്പ്..
കാത്തിരിക്കുന്നത് അവള്‍ക്കു വേണ്ടിയാകുമ്പോള്‍ ദിവസങ്ങള്‍ക്കു യുഗങ്ങളുടെ ആയുസ്സാണ്..
യുഗങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു..
ഞാന്‍ അവള്‍ക്കായ്‌ കാത്തിരുന്ന് കൊണ്ടേയിരുന്നു..!!!

വിരസമായ കാത്തിരിപ്പുകള്‍ക്ക് വിട നല്‍കി, ഒരു മഴയില്‍ പൂക്കളുള്ള കുടയും ചൂടി അവള്‍ വരുന്നത് കണ്ടപ്പോള്‍ ഞാന്‍ അനുഭവിച്ച വികാരത്തിന് എന്ത് പേര് നല്‍കണമെന്നു എനിക്ക് ഇന്നുമറിയില്ല..
മഴ നനഞ്ഞു കൊണ്ട് അവളിലേക്ക്‌ ഞാന്‍ ഓടി അടുത്തു..
അവള്‍ എന്നെ കാണാത്തത് പോലെ നടന്നകലുകയായിരുന്നു...
ഞാന്‍ വിളിച്ചിട്ടും വിളികേള്‍ക്കാതെ മറ്റേതോ മുഖങ്ങള്‍ അവളെ പേടിയോടെ തേടുന്നത് പോലെ..
ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നത്‌..????

അവള്‍ കേട്ടില്ലെങ്കിലും അവളെയും വിളിച്ചു ഞാന്‍ അവളുടെ പിറകെ തന്നെ..

പോകുന്ന വഴിയില്‍ അവളുടെ കയ്യില്‍ നിന്നും ഒരു കടലാസ്സു കഷ്ണം നിലത്തേക്ക്..
ഞാന്‍ അതെടുത്തു വായിച്ചു..
"എല്ലാം വീട്ടിലറിഞ്ഞിരിക്കുന്നു.. നീയും ഞാനും നാം കണ്ട സ്വപ്നവും സ്വപ്‌നങ്ങള്‍ മാത്രമാകാന്‍ പോകുന്നു..നമുക്ക് ചുറ്റും ഒരുപാട് കണ്ണുകള്‍ ചാരന്മാരുടെ വേഷമണിഞ്ഞു നില്‍പ്പുണ്ട്..എനിക്ക് നിന്നെയും, നിന്‍റെ കവിതകളെയും നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.. "
മഴ നനഞ്ഞു കലങ്ങിയ അക്ഷരങ്ങള്‍ കരയുന്നത് പോലെ..
മനസുകള്‍ക്കിടയില്‍ മനുഷ്യന്‍ മതിലുകള്‍ തീര്‍ക്കുന്നത് ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു..
മഴയില്‍ കരഞ്ഞുവോ ഞാന്‍?????

ചുറ്റും ആരുമില്ലാത്ത നേരങ്ങളില്‍ അവള്‍ എന്‍റെ അരികിലേക്ക് വരും..
കലങ്ങിയ അവളുടെ കണ്ണുകള്‍ കഥ പറഞ്ഞു തുടങ്ങും...
കഴിഞ്ഞ ദിവസങ്ങളില്‍ അവളനുഭവിച്ച ശൂന്യതയെ കുറിച്ച്,
സ്നേഹിച്ചു മാത്രം കണ്ട കണ്ണുകള്‍ നിറഞ്ഞതിനെ കുറിച്ച്,
ചിലരുടെ സ്നേഹത്തിനു മുമ്പില്‍ അവളുടെ സ്വപ്‌നങ്ങള്‍ ചിതറി പോയതിനെകുറിച്ച്....
ഞാന്‍ ഒന്നും പറഞ്ഞില്ല... ആ കണ്ണുകളില്‍ നോക്കി ഞാന്‍ എന്താണ് പറയേണ്ടത്..??

ഒരിക്കല്‍ അവള്‍ പറഞ്ഞ വാക്കുകള്‍ മാത്രം ഞാനവളെ ഓര്‍മിപ്പിക്കും..
"എന്‍റെ ഇക്ക സ്നേഹിച്ചു കെട്ടിയതാ.. അതാ എനിക്കുള്ള ഒരു സമാധാനം.."!!!!
അവള്‍ അപ്പോള്‍ മൌനിയാവും...... ഞാനും...
ഈ ലോകം വൈരുധ്യങ്ങളുടെതാണ്..!!!!
പ്രതേകിച്ചു പ്രണയിക്കുന്നവര്‍ക്ക് മുന്നില്‍..അല്ലെങ്കില്‍ പിന്നെ പ്രണയത്തിന്റെ രുചി അറിഞ്ഞയാല്‍ എങ്ങനെ പ്രണയത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കും??!!!

മഴ ഞങ്ങള്‍ക്ക് അന്യമായി തുടങ്ങിയിരുന്നു..
ആരും കാണാതെ അവളിപ്പോഴും എന്നിലേക്കെത്തും, ഒരു വിളിയായി, ചിലപ്പോള്‍ എന്‍റെ നിഴലായി..

ഈ കഥ അവള്‍ക്കുള്ളതാണ്.. അവസാനമായി കണ്ട നാള്‍ അവള്‍ തന്ന റോസാ പൂവ് പൊതിഞ്ഞ ചുവന്ന നിറമുള്ള കടലാസ് കഷ്ണങ്ങളിലെ വാക്കുകള്‍ക്കുള്ളതാണ്...
ഞാന്‍ നെഞ്ചോടു ചേര്‍ത്ത് വെച്ച ആ വാക്കുകള്‍ ഈ പ്രണയ മാസത്തില്‍ ഇവിടെ പുനര്‍ ജനിക്കുകയാണ്..
"എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവന്,
പ്രണയം നശിച്ചു പോയി എന്ന് വിലപിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്നാണ് പ്രണയം തുടിക്കുന്ന മനസുമായി ഞാന്‍ ഇതെഴുതുന്നത്..
ഇവിടെല്ലാരും പറയുന്നു, പ്രണയം കളങ്കമായി പോയെന്നു..
നമുക്ക് മുന്നേ കഴിഞ്ഞ തലമുറയില്‍ യദാര്‍ത്ഥ പ്രണയം അസ്തമിച്ചെന്നു....
ആരൊക്കെയോ ചേര്‍ന്ന് പ്രണയം കളങ്കമാക്കിയപ്പോള്‍ ക്രൂശിക്കപ്പെട്ട അനേകം പേരില്‍ ഒരാള്‍ നീയാണ്,മറ്റൊരാള്‍ ഞാനും...
നമുക്കായ് ഇനി മഴ പെയ്തില്ലെന്നും വരാം..പക്ഷെ നാം മഴ നനഞ്ഞ നടന്നു വഴികള്‍ അവസാനിക്കുന്നില്ല, ആ വഴികളില്‍ എവിടെയേലും വെച്ച് നാം വീണ്ടും കണ്ടു മുട്ടിയേക്കാം.. കയ്യോടെ കൈ ചേര്‍ത്ത് നടക്കുന്നത് സ്വപ്നങ്ങളില്‍ കാണാം..
നാം ഒരുമിച്ചു നടന്നു തീര്‍ത്ത ഓര്‍മകളിലാണ് ഞാന്‍ ഇനി ജീവിക്കുന്നത്..
ആ ഓര്‍മ്മകള്‍ മരിക്കില്ല.. ആ ഓര്‍മ്മകള്‍ എന്നില്‍ നിന്നും ഇല്ലാതാകുന്ന നിമിഷം ഞാന്‍ ഈ മണ്ണില്‍ നിന്നും ഇല്ലാതാകും..
ഒത്തിരി സ്നേഹത്തോടെ,
നിന്‍റെ സ്വന്തം.... "

ഞാനിനിയും കാത്തിരിക്കുന്നു.. കാരണം അവള്‍ കാത്തിരിക്കാന്‍ പറഞ്ഞിട്ടുണ്ട്..
മഴ ഇനിയും പെയ്യും.. അങ്ങനെയുള്ള ഒരു മഴയില്‍ അവളെന്നിലേക്ക് ഓടി വരും..
ഒരു കുടയില്‍ അവളെയും തോളോട് ചേര്‍ത്ത് ഞാന്‍ നടന്നു തീര്‍ക്കും, ഞങ്ങള്‍ സ്വപ്നം കണ്ട വഴികള്‍......

പ്രണയദിനാശംസകളോടെ,
ഫിറോസ്‌..

Friday, February 3, 2012

Second Show Movie Review


സെക്കന്റ്‌ ഷോക്ക് "സെക്കന്റ്‌ ഷോ" കണ്ടു കളയാം എന്ന ആഗ്രഹവുമായി നാലംഗ സംഘം Q -സിനിമാസിലേക്ക്..
എസ്കലെറ്റര്‍ കയറുന്നതിനു മുമ്പേ ചാച്ചന്‍ എന്ന് വിളിക്കുന്ന സോബിന്റെ പിന്‍വിളി..
"നമുക്ക് 'അഗ്നിപത് ' കാണാന്‍ പോയാല്‍ പോരെ?? "
"അതിലെന്തോന്നിരിക്കുന്നു..??"
"അതിലാകുമ്പോള്‍ അടിയും പിടിയും വയലന്‍സുമൊക്കെ ഉണ്ട്.."
അത് പറഞ്ഞതും ചാച്ചനെ പുച്ഛത്തില്‍ ഒന്ന് നോക്കി..
"എനിക്ക് അടീം പിടീം വയലന്സുമൊക്കെ ഇഷ്ടാ.."

ഗോള്‍ഡ്‌ സൂക്ക് നാലാമത്തെ നിലയില്‍ എത്തിയപ്പോള്‍ ഒരു ആള്‍ക്കൂട്ടം.
നോക്കുമ്പോള്‍ പൊരിഞ്ഞ ഇടി,(കാരണം വ്യക്തമല്ല).. അടിയുടെ ഒടുവില്‍ ചോര ചീറ്റി..
സെക്യൂരിറ്റി എത്തി അവന്മാരെ പൊക്കി കൊണ്ട് പോയി സ്ഥലം ശാന്തമാക്കി....
ഞാന്‍ ചാച്ചന്റെ നേര്‍ക്ക്‌..
"ഇപ്പൊ അടിയും പിടിയും വയലന്സുമൊക്കെ കണ്ടല്ലോ.. ഇനി നമുക്ക് പടം കാണാം.."
"പടം എങ്ങാന്‍ മോശമായാല്‍ ഇതിലും വലിയ അടിയും ഇടിയും നിന്‍റെ നേര്‍ക്ക്‌ നടക്കും.. "
ദൈവമേ... എന്നെ കാത്തോളണേ..

പടം തുടങ്ങി.. തീര്‍ന്നു..
പുറത്തിറങ്ങി.. ചുറ്റിലും ഉള്ളവരുടെ മുഖ ഭാവം നോക്കി..

നാല് ടെസ്റ്റ്‌ തോറ്റിട്ടും ധോനിയുടെ മുഖത്തുണ്ടായിരുന്ന നിരാശയെ കടത്തി
വെട്ടിയ നിരാശയുമായി ചില മുഖങ്ങള്‍..
പുലികള്‍ എന്നൊക്കെ സ്വയം വീമ്പു പറഞ്ഞു പോയവരെ വലിച്ചു കീറി പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ ക്ലാര്‍ക്ക്-ന്റെ മുഖത്ത് കണ്ട സന്തോഷത്തെ കടത്തി വെട്ടിയ സന്തോഷവുമായി വേറെ ചില മുഖങ്ങള്‍..
ഞാന്‍ ചാച്ചന്റെ മുഖത്തേക്ക് നോക്കി.. ആ മുഖത്ത് വല്യ ഭാവ വ്യത്യാസമില്ല.
നല്ല പടമാണേല്‍ എന്‍റെ മുഖത്ത് നോക്കി "നീ എത്ര മഹാന്‍ " എന്ന ഭാവം വരുത്തിയേനെ..
പടം മോശമായിരുന്നേല്‍ എന്റെ കാര്യത്തില്‍ ഒരു തീരുമാനവുമായേനെ..
പക്ഷെ ഇതിലേതു വിഭാഗത്തില്‍ പെടും ഈ പടം??

റിവ്യൂ എഴുതാനിരിക്കുമ്പോള്‍ എന്‍റെ മനസിലും അതെ ചോദ്യം തന്നെയാണ്..
എവിടെയൊക്കെയോ ചില അപാര പ്ലസ്‌ പൊയന്റുകള്‍..
മറ്റു ചില സ്ഥലങ്ങളില്‍ അതിലും അപാര മൈനസ് പൊയന്റുകള്‍..
ആദ്യമായ് ഒരു പടത്തിന്റെ റിവ്യൂ എഴുതാന്‍ കൈ വിറക്കുന്നു..
ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ..

Positives :
കഥ പറഞ്ഞ രീതി വ്യത്യസ്തമായിരുന്നു..
അമ്മയുടെ സ്നേഹത്തെ വളരെ മനോഹരമായി, ചെറിയ ചില സീനുകളിലൂടെ വരച്ചു കാണിച്ചു.
കഥാപാത്രങ്ങള്‍ ആരും വലിയ നിരാശ നല്‍കിയില്ല..
ചില തീപ്പൊരി ഡയലോഗ്സ് കയ്യടി നേടി.. അതില്‍ ഒന്ന് ഇങ്ങനെ.
"അന്നും ഇന്നും എന്നും, പെണ്ണിന് കാമുകന്‍ പണം തന്നെ "
ഇത് പറഞ്ഞപ്പോള്‍ ഉണ്ടായ കയ്യടി കേട്ടപ്പോള്‍ 'പരീക്കുട്ടി ഫാന്‍സ്‌ അസോസിയേഷന്‍ ' എത്ര മാത്രം ശക്തമാണ് എന്ന് തോന്നിപ്പോയി..

Negatives :
മൊബൈല്‍ ക്യാമറയില്‍ ആണോ പടം പിടിച്ചത് എന്ന് ആദ്യ കുറച്ചു ഭാഗങ്ങള്‍ കണ്ടപ്പോള്‍ സംശയിച്ചു..(പിന്നീട് അതുമായി പൊരുത്തപ്പെട്ടു എന്ന് പറയാം)
കഥാപാത്രങ്ങള്‍ ചില സമയത്ത് ഒരു കാര്യവുമില്ലാതെ ചിരിക്കുന്നത് കണ്ടപ്പോള്‍ പടം കാണാന്‍ വന്നവരെ വടിയാക്കുകയാണോ എന്ന് തോന്നിപ്പോയി. സത്യം..!!!
ചില സീനുകള്‍ എന്താണെന്നും, കേറി വന്ന ചില ആളുകള്‍ ആരാണെന്നും ഇപ്പോഴും എനിക്ക് വ്യക്തമല്ല..

ഇനി കഥാപാത്രങ്ങളിലേക്ക്..

ബാപ്പ ആനപ്പുറത്ത് കേറി എന്ന് വെച്ച് മകനില്‍ തഴമ്പ് കാണില്ല എന്ന പൂര്‍ണ വിശ്വാസത്തില്‍ തന്നെയാണ് ദുല്‍കറിനെ കാണാന്‍ പോയത്..പക്ഷെ ബാപ്പ സ്ഥിരമായി ആനപ്പുറത്ത് കേറുന്നത് കാണുന്ന മകനെ ആനപ്പുറത്ത് കേറാന്‍ ആരും പഠിപ്പിക്കേണ്ട എന്ന് ദുല്‍കര്‍ തെളിയിച്ചു..
കുരുടി ആയി വന്ന നെല്‍സന്‍ മണ്ടേല പി പി തകര്‍ത്തു എന്ന് പറയാം..
എന്തിനായിരുന്നു ഒരു നായിക എന്ന് ചോദിച്ചാല്‍, സംവിധായകന്‍ പോലും ചിലപ്പോള്‍ പറയും "വെറുതെ, വെറും വെറുതെ.. "
വില്ലന്‍ കൊള്ളാമായിരുന്നു,പക്ഷെ അവസാനം വന്നപ്പോള്‍ റോള്‍ കുറഞ്ഞു പോയി..

പുതുമുഖങ്ങള്‍ ആണ് അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചത് എന്നത് കൊണ്ട് തന്നെ പടം ഇച്ചിരി മോശമായാല്‍ പോലും കുറ്റം പറയാന്‍ തോന്നുന്നില്ല..

അത് കൊണ്ട് അത് കൊണ്ട് സൈമാ....., നിങ്ങള്‍ നിങ്ങളുടെ സ്വന്തം റിസ്കില്‍ മാത്രം പടം പോയി കാണുക.. പടം നന്നായാലും ഇല്ലേലും എന്നെ ചൊറിയാന്‍ വരരുത്.. പ്ലീസ്.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...