പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Friday, May 26, 2017

ഒരാൾ...!

സിറാജിനെ പറ്റി ഇതിനു മുമ്പും എഴുതിയിട്ടുണ്ട്.. ചിലർ അങ്ങനെയാണ്,തെറ്റിദ്ധാരണകളെ വേരോടെ പിഴുതെറിയുന്ന മാജിക് കാണിക്കും ജീവിതം കൊണ്ട്.. !!
റൂമിലെ അടിച്ചു പൊളിച്ചു ജീവിക്കുന്ന നാലുപേർക്കിടയിലേക്കായിരുന്നു സിറാജ് വന്നു കേറിയത്.. !
ഒന്നിനും നിൽക്കാതെ, അവന്റെ ജീവിതവുമായി മാത്രം മുന്നോട്ട് പോകുന്ന ഒരാൾ..ഞങ്ങളുടെ അടിച്ചു പൊളിയിലേക്ക് അവനൊരിക്കലും വന്നില്ല.. അത് കൊണ്ട് തന്നെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ അവനെ ഞങ്ങൾക്ക് മടുത്തിരുന്നു..
അസർ എപ്പോഴും പറയും, അവനു പോലും അറിയില്ലായിരിക്കും അല്ലെ, അവനെന്തിനാ ജീവിക്കുന്നതെന്ന്..ഞങ്ങളപ്പോൾ ചിരിക്കും.. !
ഒരു ശനിയാഴ്ച..
കസിന്റെ കല്യാണം ഉണ്ടെന്ന് പറഞ്ഞു സിറാജ് രണ്ടു ദിവസം മുന്നേ നാട്ടിൽ പോയി.. ഞങ്ങൾ വൈകുന്നേരം ഒരു സിനിമക്ക് പോകാൻ വേണ്ടി പുറത്തിറങ്ങാൻ നേരം നന്നേ  വയസ്സായ ഒരു മനുഷ്യൻ ഞങ്ങളുടെ രണ്ടാം നിലയിലെ റൂം ലക്ഷ്യമാക്കി കോണി കയറി വരുന്നു..
"രണ്ടാം നിലയായോണ്ട് ആകെയുള്ള ഒരുപകാരം ഇത് മാത്രമായിരുന്നു.. അതും തീർന്നു.."
അയാളുടെ വരവ് കണ്ട് ഷിനു പറഞ്ഞു..
ഞാൻ ചില്ലറ നോക്കാൻ പേഴ്സ് എടുത്തു..
അയാൾ ഞങ്ങളെ കണ്ടതും പുഞ്ചിരിച്ചു.. വശ്യമായൊരു പുഞ്ചിരി..!
"സിറാജുദ്ധീൻ എവിടെയാ മക്കളെ.." അയാൾ ഞങ്ങളോടായി ചോദിച്ചു..
"അവൻ ഇന്നലെ നാട്ടിൽ പോയി .. എന്തെ?"
ഞങ്ങളുടെ മറുപടിയിൽ അയാൾ നിരാശനായ പോലെ തിരിച്ചു നടക്കാനൊരുങ്ങി..
പിന്നെ ഒരു നിമിഷം ഒന്ന് ശങ്കിച്ച് നിന്ന ശേഷം പിന്നെയും ഞങ്ങളുടെ നേരെ തിരിഞ്ഞു,
"മോനെ.. ഒരു മുന്നൂറ് ഉറുപ്പ്യ ഉണ്ടാകുമോ? സിറാജുദ്ധീൻ വരുമ്പോ തിരിച്ചു തരാൻ പറയാ.."
ഞങ്ങൾ ഒന്ന് മടിച്ചു നിന്ന്, ഒന്നാമത് മാസാവസാനം,പിന്നെ ഒരപരിചിതനും..പക്ഷെ അയാളുടെ മുഖം കണ്ടപ്പോൾ കൊടുക്കാതിരിക്കാൻ തോന്നിയില്ല.. പഴ്സിൽ നിന്നും 300 രൂപയെടുത്തു അയാൾക്ക് കൊടുത്തു..അയാൾ ഒന്ന് കൂടി പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു..
"വെറുതെയല്ല അവനിങ്ങനെ നമ്മളുമായി കമ്പനി ആകാത്തത്.. ഇങ്ങനത്തെ വയസ്സായ ആൾക്കാരുമായല്ലേ കൂട്ട്.."
അസർ അത് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ചിരിച്ചു..
"എന്നാലും ഈ പ്രായത്തിലും ആ പുഞ്ചിരിക്കെന്തൊരു മൊഞ്ചാ അല്ലെ.."
സത്യമായിരുന്നു.. അത്രയും മനോഹരമായ പുഞ്ചിരി അതിനു മുമ്പ് കണ്ടിട്ടില്ല..!
ഞങ്ങൾ പുറത്തിറങ്ങി വണ്ടിയിൽ കയറി പുറപ്പെട്ടു..പോകുന്ന വഴിയിൽ ആ മനുഷ്യൻ പതിയെ നടക്കുന്നത് കണ്ടു ഞാൻ തിരിഞ്ഞു നോക്കി, അപ്പോഴും അയാളൊന്നു ചിരിച്ചു.. തിരിച്ചു ഞാനും..
പതിവിന് വിപരീതമായി ഞായറാഴ്ച സിറാജ് റൂമിൽ തിരിച്ചെത്തി..അവൻ നന്നേ അവശനായിരുന്നു.. റൂമിൽ കയറിയ ഉടനെ അവൻ വാതിലടച്ചു ഉറങ്ങാൻ കിടന്നു..
"നല്ലോരു ഞായറാഴ്ച്ച ഇങ്ങനെ ഉറങ്ങി തീർക്കുന്ന അവനു വല്ല അവാർഡും കൊടുക്കണം" ഷിനു അത് പറഞ്ഞു പ്രകാശിനെയും അസറിനെയും കൂട്ടി പുറത്തേക്ക് പോയി..
വൈകുന്നേരം ഓഫീസിൽ പോകേണ്ടതിനാൽ ഞാൻ ടീവിയിൽ മുഴുകി..
ഉച്ചയായപ്പോൾ സിറാജ് പുറത്തിറങ്ങി..
അവൻ അപ്പോഴും ക്ഷീണിതനായിരുന്നു..
"എടാ,നിന്നെ ചോദിച്ചിട്ട് ഇന്നലെ ഒരാൾ ഇവിടെ വന്നായിരുന്നു.."
ഞാൻ അവനോടായി പറഞ്ഞു..
"ഉം.. അയാളിന്നലെ ഇവിടെ നിന്ന് ഇറങ്ങി ആശുപത്രിയിലേക്ക് പോകുന്ന വഴി മരിച്ചു.."
ഇടിത്തീ ആയിരുന്നു ആ വാക്കുകൾ...
"മൂന്ന് മക്കളുണ്ട്.. ഒരു മുന്നൂറ് ഉറുപ്പ്യ മിനിഞ്ഞാന്ന് അതിലൊരെണ്ണം അയാൾക്കെത്തിച്ചു കൊടുത്തിരുന്നേൽ ചെലപ്പോ അത് സംഭവിക്കില്ലായിരുന്നു..മയ്യിത്തു നിസ്കരിക്കാൻ പോലും വന്നില്ല ഒരുത്തൻ പോലും..."
അവൻ കണ്ണ് തുടച്ചു കൊണ്ടാണ് അത് പറഞ്ഞത്..
സിറാജ് എന്റെ മുന്നിൽ ഒരത്ഭുതമായി മാറുകയായിരുന്നു..
അത് വരെ പുച്ഛത്തോടെ കണ്ടിരുന്ന ഒരാൾ മാലാഖയോളം വലുതാകുകയായിരുന്നു..
തികച്ചും അപരിചതനായിരുന്നു ആ മനുഷ്യന് എല്ലാ മാസവും മരുന്നിനും മറ്റും പണം കൊടുക്കുന്ന,ഒടുവിൽ മരിച്ചപ്പോൾ ഒരു മോനെ പോലെ നിന്നും കർമങ്ങൾ ചെയ്തു തീർത്ത ഒരാൾ..അയാളുടെ മയ്യിത്തു നിസ്കാരത്തിനു പോലും അവനായിരുന്നു നേതൃത്വം..!
എത്ര പെട്ടെന്നായിരുന്നു അവനൊരു വിസ്മയമായത്..!
എത്ര പെട്ടെന്നാണ് അവനെ കുറിച്ചുള്ള ധാരണകൾ ഒരു മഞ്ഞുതുള്ളി പോലെ അലിഞ്ഞില്ലാതായത്..!
അവനെ കളിയാക്കാൻ എന്തർഹതയായിരുന്നു ഞങ്ങൾക്ക്..!
അയാളെ കുറിച്ച് പറഞ്ഞു പറഞ്ഞു അവൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു..ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ലാതെ എന്റെ കണ്ണും നിറഞ്ഞു..!
അപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു,

ആ മനുഷ്യൻ അവസാനമായി ചിരിച്ചത് എന്നോടായിരിക്കുമോ..!?

Thursday, May 25, 2017

കസവിൻ തട്ടമിട്ട പെൺകുട്ടി..!


"അളിയാ,അവളിന്നും അവിടെ തന്നെ ഉണ്ടായിരുന്നു.. എനിക്കുറപ്പാ അവളെന്നെ തന്നെയാ നോക്കുന്നേ.."കുളി  കഴിഞ്ഞു തോര്‍ത്തുന്നതിനിടയില്‍ സിറാജ്  ഞങ്ങളോടായി  പറഞ്ഞു..
സിറാജ്,
മൂന്നു  മാസമായി ഞങ്ങളുടെ കൂടെ താമസം ആരംഭിച്ചിട്ട്‌.
'ആര്‍ക്കോ വേണ്ടി വെറുതെ ഇങ്ങനെയങ്ങ്  ജീവിക്കുക' ,ചിട്ടയില്ലാത്ത സിറാജിന്റെ  ജീവിതം കണ്ടു സുധീര്‍ പറഞ്ഞ വാചകം അവനെ സംബന്ധിച്ച് ശരി തന്നെയായിരുന്നു..
ഒരാഴ്ച മുമ്പാണ് അവന്‍ അവളെ കുറിച്ചു ഞങ്ങളോട് പറഞ്ഞത്,ഞങ്ങൾ  വാടകക്ക് താമസിക്കുന്ന വീടിന്റെ മറുവശത്തെ വീട്ടിൽ താമസിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച്..

അവന്‍ എഴുന്നേറ്റ്‌ പുറത്ത് വരുന്ന സമയം മുതല്‍ അവള്‍ വീടിന്റെ മുൻവശത്ത് കസേരയില്‍ ഇരിപ്പുറപ്പിക്കും.. പിന്നെ അവന്‍ കുളിച്ചു വരുമ്പോഴും അവിടെ തന്നെ കാണും..
ചില നേരം അവള്‍ അവനെ നോക്കും,അവന്‍ അവളെ നോക്കി ചിരിക്കും, ചിലപ്പോഴൊക്കെ അവളും തിരിച്ചു  ചിരിക്കാറുണ്ട് എന്നാണവന്‍ പറഞ്ഞത്..
റൂമില്‍ ആദ്യം എണീക്കുന്നതും റൂമില്‍ നിന്നും ആദ്യം ജോലിയ്ക്കിറങ്ങുന്നതും സിറാജ് ആയിരുന്നു.. എന്തായാലും ഞങ്ങൾ എണീക്കുന്ന സമയം അവളെ പുറത്ത് കാണാറില്ല എന്നത്‌ വേറൊരു സത്യം..
ഒരിക്കല്‍ അവന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍,ഞങ്ങൾ നേരത്തെ എണീറ്റു ജനാല വഴി അവള്‍ കാണുന്നില്ല എന്നുറപ്പ് വരുത്തി അവളെ നോക്കി.. അവന്‍ പറഞ്ഞത് ശരിയായിരുന്നു..അവന്‍ പോകുന്നത്‌ വരെ അവള്‍ അവിടെ തന്നെയുണ്ടായിരുന്നു..
അവന്‍ പോയതിനു ശേഷം കുറച്ചു കഴിഞ്ഞു അവിടെ നോക്കിയപ്പോള്‍ അവളെ അവിടെ കണ്ടില്ല..!!
"എന്തായാലും ഞാൻ പെട്ടെന്നു തന്നെ അവളോട്‌ സംസാരിക്കാന്‍ നോക്കും.. " അതും പറഞ്ഞാണ്‌ സിറാജ് അന്ന് ഇറങ്ങിപ്പോയത്..

പിറ്റേന്നു രാവിലെ വലിയ ബഹളം കെട്ടാണ് ഞാനും സുധിയും എഴുന്നേറ്റത്..
നോക്കുമ്പോള്‍ വീടിനു പുറത്ത് കുറേ നാട്ടുകാര്‍ കൂടിയിട്ടുണ്ട്,അവരുടെ നടുക്ക് സിറാജ് ..
ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് കാര്യം മനസ്സിലായി,ഞങ്ങളും വീടിനു പുറത്തിറങ്ങി..
"എന്തു ധൈര്യത്തിലാടാ  നീ എന്റെ വീട്ടില്‍ കേറി എന്റെ മോളോട്  സംസാരിച്ചേ ..??" പെണ്ണിന്റെ ഉപ്പ സിറാജിന്റെ കോളറിനു  പിടിച്ചു കൊണ്ട് ചോദിച്ചു..
നാട്ടുകാര്‍ മുഴുവന്‍ അവനെതിരായി.. അവനൊന്നും മിണ്ടിയില്ല..
"കുറേ നാളായി ഞാൻ ശ്രദ്ധിക്കുന്നു ഇവന്മാരെ..ജനാല വഴിയും മറ്റുമുള്ള  നോട്ടോം കോപ്രായങ്ങളും.." അയാള്‍ ഞങ്ങളെയും ചേര്‍ത്തു പറഞ്ഞു..
അതു കേട്ടപ്പോള്‍ സിറാജ് മൌനം വെടിഞ്ഞു..
"ഇവന്മാരെ ഇതിലേക്ക് വലിച്ചിഴക്കേണ്ട.. ഞാനേ നോക്കിയുള്ളൂ.. ഞാൻ മാത്രമല്ല, നിങ്ങടെ മോള് എന്നേം നോക്കാറുണ്ട്.. ആ ധൈര്യത്തിൽ തന്നാ ഞാനിന്ന്  അവളോട്‌ സംസാരിക്കാന്‍ ശ്രമിച്ചെ.."
"കണ്ണ് കാണാത്ത എന്റെ മോളു നിന്നെ എങ്ങനെ നോക്കീന്നാടാ  നീയീ പറയുന്നേ... " അയാളത് പറഞ്ഞതും സിറാജ്  തരിച്ചു നിന്നു , കൂടെ ഞങ്ങളും..
വീടിന്റെ അകത്ത് ജനാലക്കമ്പി പിടിച്ചിരിക്കുന്ന ആ പെണ്‍കുട്ടിയെ ഞങ്ങൾ  വിഷമത്തോടെ നോക്കി, ആ കണ്ണുകളില്‍ അപ്പോള്‍ കണ്ണീരു പൊടിഞ്ഞിരുന്നു.. അവൾ കസവു തട്ടത്തിന്റെ തുമ്പിനാൽ അവളുടെ കണ്ണ് തുടച്ചു..അപ്പോഴും ഞങ്ങൾക്ക്  വിശ്വസിക്കാനായില്ല, ആ കണ്ണുകളില്‍ ഇരുട്ടാണെന്ന്..!!
ആരൊക്കെയോ ചേര്‍ന്നു സിറാജിനെ അടിക്കാന്‍ തുടങ്ങി.. അവന്‍ തിരിച്ചൊന്നും ചെയ്തില്ല.. അവന്റെ കണ്ണുകളിലും നനവ് പടര്‍ന്നിരുന്നു.. ഏറെ പാട്‌ പെട്ടാണ് ഞങ്ങളവനെ അവരിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ട് പോയത്‌..

ഒരാഴ്ച കൂടെയേ ഞങ്ങൾ അവിടെ താമസിച്ചുള്ളൂ.. ഞങ്ങളോട് മാത്രം പറഞ്ഞു സിറാജ് എറണാകുളം വിട്ടു,കുറ്റബോധം അവനെ വല്ലാതെ തളര്‍ത്തിയിരുന്നു..!!

ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി കഴിഞ്ഞയാഴ്ച അവന്‍ വിളിച്ചു.. വിശേഷങ്ങള്‍ പരസ്പരം ചോദിച്ചറിഞ്ഞതിനു ശേഷം അവന്‍ പറഞ്ഞു,
"അളിയാ ഫിറൂ..ഏപ്രിലിലാ കല്യാണം.. അതു പറയാനാ വിളിച്ചത്‌.. "
"ആഹാ.. കലക്കി..പെണ്ണ്??"
"നിനക്കറിയാവുന്ന പെണ്ണാ... അന്നാ കുഴപ്പം നടന്ന സംഭവം തന്നെ.. അവളെയാ ഞാൻ കെട്ടുന്നേ.."
അതു കെട്ടതും പിന്നെയും ഞാൻ ഞെട്ടി.. അല്‍പ നേരത്തേക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല..
"അത്.. അതെങ്ങനാ??.."
"ഞാൻ എറണാകുളം വിട്ടതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞു അവളുടെ വീട്ടില്‍ പോയാരുന്നു ,അറിയാതെ ചെയ്ത പോയ  തെറ്റിന് മാപ്പ് പറയാന്‍.. പിന്നങ്ങനെ... അവളുടെ കോഴ്സ് കഴിയാന്‍ കാത്തിരുന്നതാ ..അതാ കല്യാണം ഇത്രേം വൈകിയത്.. "
"അപ്പോ അവളുടെ കാഴ്ച..?? "
"കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്ക് വേണ്ടി കാണുന്നത്‌ ഞാനല്ലേ..ഇനി തുടര്‍ന്നും അങ്ങനെ തന്നെ കാണാമെന്ന് വെച്ചു.. " അതും പറഞ്ഞവന്‍ ചിരിച്ചു,കൂടെ ഞാനും.. ആ ചിരിയിലും എന്നിൽ കണ്ണീർ പൊടിഞ്ഞുവോ...!!
സലാം പറഞ്ഞതിനു ശേഷം ഫോണ്‍ വെച്ചു..
'അവളുടെ കണ്ണുകളിലെ ഇരുട്ടകറ്റാൻ നിന്റെ ഖൽബിലെ ഈ പ്രകാശം മാത്രം മതിയല്ലോ സുഹൃത്തേ.... ആ പ്രകാശം നിന്റെ ജീവിതത്തില്‍ നിറയട്ടെ,അതു കണ്ടു ഭൂമിയും ആകാശവും പുഞ്ചിരി തൂകട്ടെ....തീര്‍ച്ചയായും പ്രണയം സുന്ദരമാണ്‌,നിന്നെ പോലെ,നിങ്ങളുടെ പ്രണയം പോലെ.. '

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...