പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Saturday, July 9, 2022

അന്ത്രുവിന്റെ പ്രതികാരം..

നാട്ടിൽ തേരാ പാരാ നടന്നിരുന്ന പ്രകാശൻ ഗൾഫിലെ കാലാവസ്ഥ നോക്കിയിട്ട് വരാമെന്ന് പറഞ്ഞു പോയതാണ്.. മൂന്ന് കൊല്ലം കഴിഞ്ഞൊരു വരവ് വന്ന്.. വരവെന്ന് പറഞ്ഞാൽ അജ്ജാതി വരവ്, നല്ലസ്സല് വരവ്..

ഗൾഫിൽ കാലാവസ്ഥ നോക്കാൻ പോയ പലരും പല കോലാവസ്ഥയിൽ തിരിച്ചു വന്ന ചരിത്രം തിരുത്തിക്കുറിച്ചുള്ള വരവ്, ഒരൊന്നന്നര പണക്കാരനായിക്കൊണ്ടുള്ള വരവ്.. 

നാട്ടിലെ ഊംബാനിമാർക്കിടയിൽ ഒരു കൊച്ചു അംബാനിയായി പ്രകാശൻ  മാറി..

പണ്ട് പ്രകാശിനെ കാണുമ്പോൾ തുണി പൊക്കിക്കാണിച്ചിരുന്ന പലരും ഇപ്പൊ പ്രകാശിനെ കാണുമ്പോൾ തുണി താഴ്ത്താൻ തുടങ്ങുന്ന രീതിയിലുള്ള മാസ്സ് ട്രാൻസ്ഫോർമേഷൻ സീൻ..   

പണം വന്നതോട് കൂടി അതിന്റെ കൂടെ കോംബോ ഓഫർ ആയി പ്രതാപവും പ്രശസ്തിയുമൊക്കെ വേറേം വന്നു.. 

നാട്ടിലേത് കമ്മിറ്റി വന്നാലും അതിൽ പ്രകാശനുണ്ടാകും എന്ന അവസ്ഥ.. എന്തിനേറെ പറയുന്നു,

LP സ്കൂളിൽ സ്കൂൾ ലീഡർ ആകാൻ വരെ പ്രകാശനെ  പരിഗണിച്ചിരുന്നു, അജ്ജാതി പരിഗണന.. 


ഇങ്ങനെയൊക്കെ ആണെങ്കിലും പ്രകാശനെ കൊണ്ട് നാട്ടുകാർക്ക് വല്യ ഇടങ്ങേറൊന്നും ഉണ്ടായിരുന്നില്ല,ഒന്നൊഴിച്ചു..

അതൊരു ഓൺലൈൻ ഇടങ്ങേറാണ്, അത് വരുന്നത് WhatsApp ഗ്രൂപ്പ് വഴിയും..

ഓരോ ദിവസോം നാട്ടിലെ ഏതേലും കാരണം കണ്ടുപിടിച്ചു 21 സെക്കന്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ടത് 7 മിനിറ്റ് വരെ നീളുന്ന ഒറ്റ വോയിസ് ആയിട്ട് പ്രകാശൻ ഗ്രൂപ്പിലിടും..

പണക്കാരനായി പോയില്ലേ, പരസ്യത്തിനും പിരിവിനും ഒക്കെയായി എല്ലാർക്കും പോകാനുള്ളതല്ലേ എന്നൊക്കെ കൊണ്ട് നാട്ടുകാര് ആ വോയ്‌സിന് നല്ലോണം പ്രോത്സാഹനം കൊടുക്കേം ചെയ്യും..

നാട്ടിലൊരു മരണം നടന്നാൽ അതുനേക്കുറിച്ചു വോയിസ്, നാട്ടിൽ മരണം നടക്കാത്ത ദിവസം മനോരമ പത്രമെടുത്തു വെച്ച്  ചരമപേജ് തുറന്നുവെച്ചു കന്യാകുമാരിയിൽ ഒക്കെ ആരേലും മരിച്ചിട്ടുണ്ടേൽ അവരെക്കുറിച്ചു വരെ 5 മിനിറ്റിൽ കുറയാത്ത വോയിസ് ഗ്രൂപ്പിൽ വന്നിരിക്കും..

ആദ്യമൊക്കെ എല്ലാരും കേൾക്കുമെങ്കിലും പിന്നെ പിന്നെ കേൾക്കുന്ന പരിപാടി പതിയെ നിർത്തി 

ആദ്യം റിപ്ലൈ അയക്കുന്ന ആളുടെ റിപ്ലൈ കോപ്പി അടിക്കാൻ തുടങ്ങി..

ആദ്യത്തെ റിപ്ലൈ "ആദരാജ്ഞലികൾ" ആണേൽ എവിടെയോ ആരോ മരിച്ചിട്ടുണ്ട് എന്ന നിഗമനത്തിൽ ഗ്രുപ്പിലെ ബഹുപൂരിപക്ഷവും സമാനമായ റിപ്ലൈ അയക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ..

പ്രകാശും ഹാപ്പി നാട്ടാരും ഹാപ്പി..


പ്രകാശന്റെ ഏറ്റവും വലിയ ബിസിനസ് ശ്രിംഘല സലാലയിൽ ആരംഭിക്കാൻ പോകുന്ന കാലം .. 

അതറിയിക്കാൻ പ്രകാശ് ഒരു വോയിസ് ഇട്ടു..

ഇതുവരെയുള്ള തന്റെ ബിസിനസ് ഒന്നും ഒന്നുമല്ല എന്നും,ഇനിയാണ് യഥാർത്ഥ കളി എന്നൊക്കെയുള്ള പ്രസ്താവനകളും നാട്ടുകാർക്ക് ലഭിക്കുന്ന തൊഴിലവസരങ്ങളും മറ്റു നേട്ടങ്ങളും  ഒക്കെ ഉൾക്കൊള്ളിച്ചു കൊണ്ട് 14 മിനിറ്റ് നീളുന്ന ഒരുഗ്രൻ വോയിസ്.. എങ്ങനെ പോയാലും 250 ആളുള്ള ഗ്രൂപ്പിൽ നിന്നും 500 ലൈക്കും അയിനൊത്ത പൂവും മടലുമൊക്കെ കിട്ടുമെന്നുറപ്പുള്ള ആക്ഷൻ പാക്കഡ്‌ വോയിസ്..

ആ വോയിസ് ആദ്യം കേട്ടത് അന്ത്രുവായിരുന്നു, അലംബന്ത്രു ..!!


അന്ത്രു,

അലമ്പിന് വേറൊരു പര്യായമുണ്ടെങ്കിൽ നമ്മളെ നാട്ടിൽ അത് അന്ത്രുവെന്നാണ്..

സ്വന്തം വീട്ടിൽ കള്ളൻ കേറിയപ്പോൾ ഒന്നര കിലോമീറ്റർ അപ്പുറത്തെ വീട്ടിലുള്ള പട്ടി കുരച്ചില്ല എന്ന് പറഞ്ഞു ആ പട്ടിക്കൂട്ടിലേക്ക് പന്നിപ്പടക്കമെറിഞ്ഞ ടെറർ സാനം..

അലമ്പിന് ഒളിമ്പിക്സിൽ മത്സരമുണ്ടെങ്കിൽ ആ ഒറ്റയിനത്തിൽ സ്വർണോം വെള്ളീം വെങ്കലോം ഇന്ത്യയിൽ എത്തിക്കുമായിരുന്ന മൊതല്..

ഈ പറയുന്ന അന്ത്രുവും ആ പറഞ്ഞ പ്രകാശും തമ്മിൽ ഇപ്പൊ അത്ര നല്ല ടെംസിലല്ല, കാരണം കൊല്ലങ്ങളായി അന്ത്രു ലേലത്തിനെടുക്കുന്ന 20 സെന്റ് അടക്കാതോട്ടം ഇക്കുറി ലേലം വിളിച്ചെടുത്തത് പ്രകാശാണ് .. പ്രകാശന്റെ അമ്മൂമ്മക്ക്‌ മുറുക്കാൻ ചവക്കാൻ അടക്ക വേണമത്രേ, അയിനാണ് ലേലം പിടിച്ചതെന്നാണ് പ്രകാശന്റെ പക്ഷം.. 

ഇത്രേം അടക്ക വെച്ച് മുറുക്കാൻ തുടങ്ങിയാൽ ശ്വാസം കഴിക്കാൻ പോലും അമ്മൂമ്മക്ക്‌ ടൈം കാണില്ല എന്ന് പറഞ്ഞിട്ടും പ്രകാശ് പിന്മാറിയില്ല.. പണത്തിന്റെ കുന്തലിപ്പ്.. അല്ലാണ്ടെന്ത്..!


ഏതായാലും അതോട് കൂടി കട്ടചെങ്ങായിയായിരുന്ന പ്രകാശ് അന്ത്രുവിന്റെ ശത്രുവായി..

ഒരവസരത്തിന് വേണ്ടി കാത്തിരിക്കുന്ന നേരത്താണ് നാട്ടിലെ മെയിൻ ഗ്രൂപ്പിൽ പ്രകാശന്റെ ആ 14 മിനിറ്റ് വോയിസ് വരുന്നത്.. 

"ഓന്റെ അടുപ്പിലെ ഒരു വിസിനസ്സ്..ഒന്റമ്മൂമ്മന്റെ ഒരു തൊഴിലവസരം സൃഷ്ടിക്കൽ" എന്ന് മനസ്സിൽ പറഞ്ഞു അന്ത്രു ആ വോയ്‌സിന് ആദ്യത്തെ റിപ്ലൈ ഇട്ട്.. 

"ആദരാജ്ഞലികൾ, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു".. 


500 ലൈകും അയിനെക്കാൾ കൂടുതൽ പൂക്കളും പുഷ്പങ്ങളും സ്വപ്നകണ്ടു കൊണ്ട് ഒരു 30 മിനിറ്റ് ഉച്ചയുറക്കം കഴിഞ്ഞു ആവേശത്തിന്റെ ഉച്ചിസ്താവസ്ഥയിൽ പ്രകാശ് ഗ്രൂപ്പ് തുറന്ന് ..

ആദ്യം തന്നെ അന്ത്രുന്റെ മെസ്സേജ് കണ്ട്.. സബാഷ്.. !

അയിന്റടിയിൽ ഇരുന്നൂറോളം  "ആദരാജ്ഞലികൾ",

അഞ്ഞൂറോളം  പൂവും കൂടെ റീത്തും.. ജ്വലിച്ചു.. 

സാഹിത്യകാരൻ കൂടിയായ വായനശാല പ്രസിഡന്റ് ഇങ്ങനെ കുറിച്ച്,

"ഈ നേരവും കടന്നപോകും.. ക്ഷമിക്കാനുള്ള കരുത്തു കുടുംബത്തിനുണ്ടാവട്ടെ".. മാസ്മരികം..

ഫ്രീക്കൻ ഷംസു ഇംഗ്ലീഷിലായിരുന്നു റിപ്ലൈ ഇട്ടത്,

"Condilences, may god sorry sins" ഹമ്മേ .. എപിക്..

പ്രകാശാവിയായി.. അജ്ജാതി തളർത്തൽ..


മാസങ്ങൾക്കിപ്പറവും ഇത്രേം വല്യ ബിസിനസ് തുടങ്ങീട്ടും നമ്മളെ അറിയിച്ചില്ലല്ലോ എന്ന് പരാതി പറയുന്നോരോടൊക്കെ പ്രകാശ് പറയും "ഇന്റൊരു ആദരാജ്ഞലികൾ കിട്ടിയിരുന്നല്ലോ" എന്ന്.. 

ആർക്കുമൊന്നും മനസ്സിലാകൂല, ന്നാലും പണക്കാരനായോണ്ട് തിരിച്ചൊന്നും ചോദിക്കാനും നിക്കൂല..


6 മാസം കഴിഞ്ഞു അന്ത്രു ഇത് അടുത്ത ചെങ്ങായിമാരോട് പറയുന്നത് വരെ ആ 14 മിനിറ്റ് വോയിസ് കേട്ട രണ്ടേ രണ്ട് പേരേയുള്ളൂ.. പ്രകാശും അന്ത്രുവും.. 

അതോട് കൂടി പ്രകാശന്റെ വോയിസ് ഇടലങ്ങു നിന്ന്..സ്വന്തം അമ്മൂമ്മ 'രക്തത്തിൽ അടക്കയുടെ അംശം കൂടി' മരിച്ചപ്പോൾ പോലും വോയിസ് ഇടാൻ വേറൊരാളെ ഏൽപ്പിക്കുകയായിരുന്നു..

പ്രകാശ് തന്നിട്ടാൽ ആദ്യം കേൾക്കുന്നത് അന്ത്രുവാണെങ്കിൽ "ഇപ്പ്രായത്തിലും അമ്മൂമ്മയെ വീഗാലാന്റിലേക്ക് പറഞ്ഞയക്കുന്ന പ്രകാശന് അഭിവാദ്യങ്ങൾ" എന്ന് വല്ലോം ആ കുരിപ്പ് ടൈപ്പ് ചെയ്താൽ പിന്നെ മൊത്തം പൊകയായിരിക്കും.. 

അമ്മൂമ്മ ജയന്റ് വീലിൽ എയറിലാകും..

ഏതായാലും അടക്കത്തോട്ടം ലേലത്തിൽ പോയതിന് ശേഷം ലേശം ഡിപ്രഷനിലേക്ക് പോയ അന്ത്രുവിന് അതിന് ശേഷം നല്ല മാറ്റമായിരുന്നു.."ഇരുപത് സെന്റ് അടക്കത്തോട്ടം പോയാലെന്താ, ഓന്റെ രണ്ടേക്കർ അണ്ടിത്തോട്ടം കത്തിച്ചില്ലേ " എന്നൊരു ഫീൽ..


✍️ഫിറോസ് അബ്ദുള്ള ❣️

പ്രകാശിന്റെ അടുപ്പിലെ ഒരു ടെറർ..!

 സുനീറിന്റെ പെണ്ണ് കാണൽ ചടങ്ങാണ്..

ഓനും നമ്മള് 4 ചെങ്ങായിമാറും പിന്നെ ബ്രോക്കർ വാസുവും കൂടി നേരം വെളുത്തപ്പോ തന്നെ പെണ്ണിന്റെ വീട്ടിലേക്ക്..

പോകുംവഴി വാസു ഒറ്റകാര്യമേ പറഞ്ഞുള്ളൂ..

"നല്ല ഈമാനുള്ള കുടുംബമാണ് പെണ്ണിന്റേത്.. നിന്റെയൊക്കെ അറാംപിറപ്പ് അറിഞ്ഞാൽ നമ്മളെ ജില്ലയിൽ നിന്ന് പോലും ആ പെണ്ണിന് പുതിയാപ്ലനെ എടുക്കൂല.. അതോണ്ട് എല്ലോനും മാന്യന്മാരായിട്ട് അഭിനയിക്കുകയെങ്കിലും വേണം.. "

'ചെറ്റ..

ചെങ്ങായിന്റെ കല്യാണം നടത്തേണ്ടവനായിപ്പോയി.. ഇല്ലേൽ എടുത്തുടുത്തേനേ കുരിപ്പിനെ.. '

നമ്മൾ ഇതാലോചിക്കുമ്പോൾ സുനീർ അതിൽ ഒരു സ്പാർക്ക് കണ്ടത്തിയിരുന്നു..


വീടെത്തി..

ചായയെത്തി..

പെണ്ണുമെത്തി..

നല്ല മൊഞ്ചത്തിപ്പെണ്ണ്..

"സുനീറിന് നടന്നില്ലേൽ ഓളെ കെട്ടാൻ എനക്ക് സമ്മതാണ്"

സഫീറിന്റെ പ്രസ്താവന ആദ്യമെത്തി..

കട്ട നെഗറ്റീവ്..

സുനീറിന്റെ പെരുവിരലിൽ നിന്നും ചൊറിച്ചല്ലങ്ങു കേറി വന്ന്..

പക്ഷെ മിണ്ടീല, സംഗതി വാസു പറഞ്ഞു പോലെ മാന്യനായി അഭിനയിക്കാൻ തുടങ്ങിയതിന്റെ കൊണം..

"ഓളോട് എന്തേലും ചോദിക്കണ്ടേ"

സുനീർ എന്റെ ചെവിയിൽ ചോദിച്ചു..

"ഒരു ഗ്ലാസ് ചായ കൂടി ചോദിക്ക്..നല്ല കിടിലൻ ചായ"

ലാസ്റ്റ് ഉറ്റ് ചായയും നക്കിക്കുടിച്ചു ഞാൻ മറുമൊഴി മൊഴിഞ്ഞു.. 

ഓന്റെ ചൊറിച്ചൽ ഒന്നൂടിയങ്ങു കേറി വന്ന്..

പക്ഷെ മിണ്ടീല..


വാസു മാലാഖനായി..

ചെക്കനും പെണ്ണും സംസാരിക്കാനുള്ള ഗ്രീൻസിഗ്നൽ വീണു..

ചിങ്ങത്തിന് മുമ്പ് കന്നിമാസം വന്നതറിഞ്ഞ പട്ടിയെ പോലെ ഓളെ പിറകെ കുതിക്കാനൊരുങ്ങിയ സുനിയെ വാസു തടഞ്ഞുനിർത്തി ഒന്നൂടി ഓർമിപ്പിച്ചു..

"നല്ല ഈമാനുള്ള കുടുംബമാ.. സൂക്‌ഷിച്ചും കണ്ടുമൊക്കെ വേണം.. കഴിഞ്ഞ പ്രാവശ്യത്തെ പോലെ 'ഇപ്പൊ ഏത് ഡ്രെസ്സാ ഇട്ടിരിക്കുന്നത്' എന്നൊന്നും ചോദിച്ചേക്കരുത്"

"ഇല്ല, വാസൂ.. ഇവളെന്റെയ.. ഓളെ മറ്റാർക്കും ഞാൻ വിട്ട് കൊടുക്കൂല"

ഓൻ ഓളെ പിറകെ പോയി..❣️


നമ്മൾ അടുത്ത ചായക്ക് ഓർഡർ കൊടുത്തു..

ചായ വന്നു..

കുറേ കഴിഞ്ഞു സുനിയും വന്നു..


കൈകൊടുത്തു വിളിക്കാന്ന് പറഞ്ഞു മടങ്ങി.. 

എല്ലാം മംഗളം.. 


SSLC ജയിച്ചപ്പോ 'നിനക്കെന്താ വേണ്ടേ മോനെ' എന്ന് ഉപ്പ ഗൾഫീന്ന് വിളിച്ചു ചോദിച്ചപ്പോ തീറ്റക്കൊതിയനായ സുനി ബോണ്ടാന്ന് പറഞ്ഞപ്പോ ഉപ്പ കേട്ടത് ഹോണ്ടാന്നാണ്..

മോൻ ജയിച്ച പൗസാക്കിൽ അടുത്ത ദിവസം പൊരക്ക് ഹോണ്ട സ്‌പ്ലെണ്ടർ എത്തിച്ചാണ് ഉപ്പ വാക്ക് പാലിച്ചത്..

അയിന് ശേഷം ആ ലെവൽ സന്തോഷമായിരുന്നു പെണ്ണ് കണ്ട് വീട്ടിലെത്തിയ മുതൽ സുനീറിന്..


ഓൻ ഫേസ്ബുക്ക് ഓൺ ചെയ്തു ഓന്റെ സ്റ്റാറ്റസ് സിംഗിൾ എന്ന് മാറ്റി എൻഗേജ്ഡ് എന്നാക്കിയ നേരം തന്നെ ഫോൺ എൻഗേജ്ഡ് ആയി..

വാസുവാണ്..

വാസു വിതുമ്പുകയായിരുന്നു..

19 പെണ്ണ് കാണിച്ച ശേഷം ഇന്നാണ് പ്രതീകഷയുടെ ഒരു സ്പാർക്ക് വാസുവിന് കിട്ടിയിരുന്നത്..

ആ സ്പാർക്ക്  അടിച്ചു പോയ വേദനയായിരുന്നു വാസുവിന് .

"സംഗതി പെണ്ണിന്റെ വീട്ടുകാർക്കൊക്കെ ഇഷ്ടായിക്ക്ണ്.. പക്ഷെ പെണ്ണിനാണ് പ്രശ്നം.. പക്ഷെ ഹാമറിനടിച്ചിട്ടും പെണ്ണ് കാരണം പറയുന്നില്ല പോലും"

സുനീർ ഫോൺ കട്ട് ചെയ്തു..


ഫേസ്ബുക്കിൽ സ്റ്റാറ്റസ് മാറ്റി ഒരു മിനിറ്റ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ..

45 Like, 1 Love  , 1 Angry,  94 കമന്റും..

ലവ് ഇട്ടത് പഴയ ലൈൻ ആണ്..❤️

Angry ഇട്ടത് സഫീറും..😡


ആദ്യായിട്ടാ ഒരു പോസ്റ്റിന് ഇജ്ജാതി റീച് കിട്ടുന്നത്..  

സ്റ്റാറ്റസ് മാറ്റാൻ തോന്നിയില്ല സുനിക്ക്..


സംഗതിയറിഞ്ഞു കുടുംബക്കാരും  കൂട്ടാരും സുനിന്റെ വീട്ടിൽ ഇരമ്പിയെത്തി..

കന്നിമാസം തുടങ്ങുന്നതിന്റെ തലേന്ന് പഞ്ചായത്തിൽ പട്ടിപിടുത്തക്കാർ ഇറങ്ങിയ വാർത്ത കേട്ട പട്ടി മോങ്ങും പോലെ മോങ്ങുകയായിരുന്നു സുനി..

അത് നമ്മളെ ഖൽബിലാ കൊണ്ടേ..


നെക്സ്റ്റ് മോമെന്റിൽ നമ്മൾ പെണ്ണിന്റെ പുര ലക്ഷ്യമാക്കി വണ്ടിയെടുത്തു..

കാരണമറിയണല്ലോ, എന്നാലല്ലേ നെക്സ്റ്റ് പെണ്ണ് കാണലിന് അത് തിരുത്താൻ പറ്റൂ..


"കേറും മുമ്പേ പുരക്ക് കല്ലെടുത്തെറിഞ്ഞാലോ"

 ഏറെക്കുറെ ടെറർ മൂഡിലേക്ക് മാറിയിരുന്ന പ്രകാശിന്റെ ചോദ്യം..

"വേണ്ട.. ക്ഷമിക്ക്.. കാരണം അറിഞ്ഞതിന് ശേഷം കത്തിക്കാം നമുക്ക്.. "

അത് കേട്ടപ്പോ ഓൻ അടങ്ങി..


മ്മളെ വരവ് കണ്ടപ്പോ തന്നെ പൊരയിലുള്ളവർക്ക് പന്തികേട് മണത്തു..

"വാ മക്കളെ, ചായ എടുക്കട്ടേ?.."

സംഗതി കൂൾ ആക്കാൻ ഓളെ വാപ്പാന്റെ മാസ്റ്റർ പ്ലാൻ..

എടുത്തോന്ന് പറയാൻ ഞാൻ നാക്ക് അണ്ണാക്കിൽ നിന്നും വലിച്ചെടുത്ത മൊമെന്റ് തന്നെ പ്രകാശിന്റെ മറുപടി വന്ന്.. 

"ഇങ്ങളെ ഊളച്ഛായ ഞങ്ങളെ പട്ടികുടിക്കും.. "

ഞാനോനെ വേദനയോടെ നോക്കി..

ആ പോട്ട്, പുല്ല്.. 


നമ്മള് നാലാളും നാല്‌ മൂലക്കും നിന്നും നാവിട്ടടിച്ചിട്ടും ഓള് മറുപടി പറയുന്നില്ല..

"മോൾക്ക് മറുപടി പറയാൻ മടിയാണെങ്കിൽ വേണ്ട.. വണ്ടിയിൽ പന്നിപ്പടക്കമുണ്ട്, അത് നിന്റെ അണ്ണാക്കിൽ വെച്ച് പൊട്ടിച്ചിട്ട് ഞങ്ങളങ്ങു പൊക്കോളാം"

പ്രകാശ് വീണ്ടും ടെററായി..

ഓള് വാ തുറന്ന്..

"നമ്മള് മാത്രം സംസാരിച്ച സമയത്തു  ഓൻ ഒരു കാര്യം പറഞ്ഞു.. അതാണ്"

"എന്ത് കാര്യം"

"ഞങ്ങളെ പോലെ നല്ല ഈമാനുള്ള ആളാണ് ഓനെന്ന്" ഓള് അത് പറഞ്ഞങ്ങു നിർത്തി..

'ഇനി ഇവൾക്ക് ഈമാനുള്ള ആളെ വേണ്ട എന്നാണോ.. ഞാൻ കെട്ടേണ്ടി വരുവോ'

ടെറർ മൂഡിൽ നിന്നും റൊമാന്റിക് മൂഡിലേക്ക് മാറി പ്രകാശ് എന്റെ ചെവിയിൽ ചോദിച്ചു..

ആ ചോദ്യത്തിന് കനത്ത അവഗണന സമ്മാനിച്ച് ഞാൻ ഓൾക്ക് നേരെ തിരിഞ്ഞു..

"അത് നല്ലതല്ലേ.. അയിനെന്താ ഇത്ര പ്രശ്നം?? "

"അത് നല്ലതാ.. പക്ഷെ അയിന് ശേഷം വേറൊരു കാര്യം കൂടി പറഞ്ഞു.."

"എന്ത് ??"

ഓൾക്ക് നാണം.. പിന്നെ പതിയെ മറുപടി പറഞ്ഞു..

"ഓൻ ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ഓനിക്ക് ലൈംഗിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന്"

ന്റെ പള്ളീ..

4 ഹാർട്ട് അറ്റാക്ക് 4 മൂലയിൽ നിന്നും ഒരുമിച്ചു വന്നു..

പെണ്ണ് കാണുന്ന ദിവസം കെട്ടാൻ പോകുന്ന പെണ്ണിനോട് പറയാൻ ഇതിലും മാസ്റ്റർപീസ് ഡയലോഗ് വേറെയില്ല..

"ഓനെ എനിക്കറിയാം.. അതിനൊക്കെ നല്ല താല്പര്യമാ.. ഓൻ നുണ പറഞ്ഞതാവും"

സംഗതി കോമ്പ്രോമൈസ് ആക്കാനുള്ള സജേഷിന്റെ മാസ്റ്റർ സ്‌ട്രോക് ..

ഭാഗ്യത്തിന് ഓൾക്കൊന്നും മനസ്സിലായില്ല..

"ഓൻ പറഞ്ഞത് നീ ഒന്നൂടി പറഞ്ഞെ" ഓളോട് ഞാൻ ചോദിച്ചു ..

"ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ലൈംഗിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന്"

എനിക്ക് കത്തി..

ഇപ്പൊ ഒരു പരീക്ഷ നടത്തിയാലും മലയാളത്തിന് D ഗ്രേഡും കഴിഞ്ഞു E ഗ്രേഡ് കിട്ടാൻ ചാൻസുള്ള കുരിപ്പ് സാഹിത്യം ഉണ്ടാക്കാൻ പോയതാണ്..

സംഗതി ഞാൻ ഓളോട് കാര്യം പറഞ്ഞു..

"ഓൻ ആളൊരു ശുദ്ധനാ.. പക്ഷെ പറഞ്ഞപ്പോ തെറ്റിയതാ.. ഓൻ ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ഓനിക്ക് ലൗകിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന് ആവും ഉദ്ദേശിച്ചത്"

വളരെ ചെറിയൊരു സ്പെല്ലിങ് മിസ്റ്റേക്ക്..

അപ്പൊ തന്നെ മലയാള സാഹിത്യത്തിന്റെ പിതാവിനെ വിളിച്ചു ..

സംഗതി അതെന്നെ..

ഓന്റെ മലയാളം ബുക്ക് ഓന്റെ നെഞ്ചത്ത് അടുപ്പ് കൂട്ടി കത്തിക്കുമിന്ന്..


പുറത്തിറങ്ങി ഒരു ചായക്ക് ചോദിച്ചാലോ എന്ന് തോന്നി..

പക്ഷെ ഗേറ്റിന്റെ അടുത്ത് നാല് പട്ടികളെ കണ്ടപ്പോൾ ചോദിക്കാൻ തോന്നിയില്ല..


കാർമേഘം മാറി..

മങ്ങലം നടന്ന്..

ഓള് 4 പെറ്റു..

ഒരു നൊമ്പരം മാത്രം ബാക്കിയാവുന്നു..

ഇന്ന് വരെ ആ വീട്ടീന്ന് ഓന്റെ ചെങ്ങായിമാർക്ക് ചായ കുടിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല..


പ്രകാശിന്റെ അടുപ്പിലെ ഒരു ടെറർ..!


☺️✍️ഫിറോസ്

Friday, May 6, 2022

അന്ന..

 "ഹലോ "

"ഹലോ , ഇത് ഞാനാടാ അന്ന "
"അന്നയോ ?? ഏത് അന്ന ??
"നിനക്കതിന് എത്ര അന്നയെ അറിയും??"
ഒരു തീമഴ പോൽ പെയ്തിറങ്ങുന്ന ചോദ്യമാണത്.. മറുപടി പറയാനാവാതെ ഞാൻ തരിച്ചു നിന്നു.. ഫോൺ കയ്യിൽ നിന്നും അടർന്നു വീണു...
അവളുടെ ചോദ്യം..
  "നിനക്കതിന് എത്ര അന്നയെ അറിയും??" 
ശരിയാണ്.. എനിക്കാകെ ഒരു അന്നയെ മാത്രമേ അറിയൂ.. എന്നെ ഞാനാക്കിയ അന്ന..അവൾ..

ഓർമ്മകൾ ചിതറിത്തെറിക്കാൻ തുടങ്ങി..ആറു വർഷമായി ഉള്ളിൽ ചങ്ങലക്കിട്ടിരിക്കുന്ന ഓർമ്മകൾ..
ക്യാമ്പസ്സിന്റെ മുഴുവൻ കുരുത്തക്കേടുകളും അടിമുടി വിഴുങ്ങിയിരുന്ന  ഞാനെന്ന വെയിലിലേക്കായിരുന്നു  അന്ന ഒരു മഴയായി പെയ്തിറങ്ങിയത്..
അമിതമായ രാഷ്ട്രീയവും എന്തിനും ഏതിനും എടുത്തു ചാടി തെറിച്ചു നടന്നിരുന്ന എന്നിലെ താന്തോന്നിയിലേക്ക് അന്ന മാലാഖയെ പോൽ നടന്നടുക്കുകയായുന്നു..

ആരോടും അധികം സംസാരിക്കാത്ത അന്ന എന്നോട് മാത്രം വാചാലയായി.. അവിടെ തുടങ്ങിയ ആരെയും അസൂയപ്പെടുത്തുന്ന സൗഹൃദം..
ക്ലാസ്സുകളിൽ  കയറാതെ അലഞ്ഞു നടന്നിരുന്ന ഞാൻ അന്നയോടൊപ്പം ക്ലാസ്സുകളിൽ കയറാൻ തുടങ്ങി..
പഴയ ഏതോ മാഗസിനിൽ ഞാനെഴുതിയ വരികളെ കഥയെന്നു വിളിച്ചത് അവൾ മാത്രമായിരുന്നു.. 
അങ്ങനെ ഞാനൊരു കഥാകാരനായി..
പറഞ്ഞു പറഞ്ഞു അവളെന്നെക്കൊണ്ട് കഥയെഴുതിക്കാൻ തുടങ്ങി..
എഴുതിയ കഥകൾ  അവൾക്ക് വേണ്ടി മാത്രമായിരുന്നു..
കഥകൾ വായിക്കാൻ ഒരുപാടിഷ്ടപ്പെട്ടിരുന്ന അന്ന മാത്രം എന്റെ കഥകൾ വായിച്ചു..
അന്ന  എന്ന പേരിനോടൊപ്പം എന്റെ  പേര് കൂടി ക്യാമ്പസ് ചേർത്ത് വായിച്ചു..
"നിങ്ങൾ തമ്മിൽ വെറും സൗഹൃദമാണോ അതോ വേറെന്തെങ്കിലും ഉണ്ടോ " എന്നാദ്യം ചോദിച്ചത് റിഷാന ആയിരുന്നു.. 
 അപൂർവമായി മാത്രം ഒരു ചോദ്യത്തിന് ഉത്തരമില്ലാതെ ഞാനവളുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി..
അന്ന് വൈകുന്നേരം ഒരുപാട് ബുദ്ധിമുട്ടി അന്നയോട് റിഷാന ചോദിച്ച ചോദ്യം ഒന്നുകൂടി ചോദിച്ചു..
"നീ ഇന്നാണോ ആ ചോദ്യം ആദ്യമായി കേൾക്കുന്നത്.. ഞാൻ എത്രയോ തവണ ആ ചോദ്യം കേട്ട് തഴമ്പിച്ചിരിക്കുന്നു" അവൾ കുസൃതി നിറഞ്ഞ ഒരു ചിരിയോടെ ഞാനെന്ന ചോദ്യചിഹ്നത്തിനെ ഒന്ന്കൂടി നിസ്സഹായനാക്കി..
"അപ്പൊ നീ എന്താ അവരോട് മറുപടി പറഞ്ഞത് അന്നാ ??? "
" സൗഹൃദത്തിനും പ്രണയത്തിനുമപ്പുറമാണ്  എനിക്ക് നീയെന്ന്"
തിരിച്ചൊരു ചോദ്യത്തിന് ഒരു ചെറു പ്രസക്തി പോലുമില്ലാതെയാണ്  അന്ന എനിക്ക് മറുപടി തന്നത്..
അത് പറഞ്ഞവൾ എന്റെ കൈകൾ അവൾ ഒന്നുകൂടി ചേർത്ത് പിടിച്ചു.. അവളുടെ വലതു കയ്യിൽ എന്റെ ഇടത് കൈ ചേർത്ത് ചെറുമഴയിൽ അവൾ നടന്ന് നീങ്ങുമ്പോൾ അന്നയെന്ന സ്നേഹമഴ എന്നിൽ ഒരു പേമാരി പോൽ പെയ്തിറങ്ങുകയായിരുന്നു..
 അവളേറെ ഇഷ്ടപ്പെടുന്ന നെരൂദയുടെ കവിതകൾ എന്റെ തോളിൽ തലചേർത്തു വായിക്കുമ്പോൾ ആ കവിത എന്റേത് കൂടിയായി മാറി..
നെരൂദയെ ഞാനിഷ്ടപ്പെട്ടു തുടങ്ങിയത് അവളിലൂടെയായിരുന്നു..
കഥ പറഞ്ഞും കവിതയായും ദിവസങ്ങൾ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടേ ഇരുന്നു..
ഞാൻ അന്നയെന്ന ഉപഗ്രഹത്തിൽ  ചുറ്റാൻ തുടങ്ങിയിട്ട് ഒന്നര വർഷമാകുന്നു..

മഴയുള്ളൊരു ദിവസം ക്ലാസ്സിലേക്ക് നീങ്ങിയ എന്നോട് "നമുക്കിന്ന് ലൈബ്രറിയിൽ ഇരിക്കാം കുറച്ചധികം നേരം" എന്ന് പറഞ്ഞു എന്റെ കൈ ചേർത്ത് പിടിച്ചു അവൾ ലൈബ്രറിയിലേക്ക് നടന്നു..
എന്റെ തോളിൽ തലവെച്ചു അവൾ നെരൂദയെ വായിച്ചു..
"I love you without knowing how, or when, or from where.I love you straightforwardly, without complexities or pride;
so I love you because I know no other way than this:
where I does not exist, nor you,
so close that your hand on my chest is my hand,
so close that your eyes close as I fall asleep."
അന്ന കവിതയാകുകയായിരുന്നു.. ഞാനൊരു കാമുകനും..!
"പ്രണയത്തിന് പൂച്ചയെ പോൽ 9 ജന്മങ്ങളുണ്ടെന്ന് നെരൂദ പറയുന്നു.. അപ്പൊ നമുക്കതിനേക്കാൾ ജന്മങ്ങൾ കാണും അല്ലേ?? " ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.. 
"പിന്നെ നീ വലിയൊരു കഥാകാരനാവുമ്പോൾ എന്നെക്കുറിച്ചു എഴുതില്ലേ??" കൊഞ്ചലോടെ അവൾ ചോദിച്ചു.. എനിക്ക് ചിരിയാണ് വന്നത്..ഞാനൊന്ന് മൂളുക മാത്രം ചെയ്തു..
"എന്ന കുറിച്ചെഴുതുന്ന കഥക്ക് നീ എന്ത് പേരിടും??"
" "നെരൂദയെ സ്നേഹിച്ച പെൺകുട്ടി' എന്നിട്ടാലോ?? " 
"പോടാ, അതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടല്ലോ.. അങ്ങനൊന്നും ഇടേണ്ട.. എന്റെ കഥക്ക് എന്റെ പേര് തന്നെ മതി.. 'അന്ന'.. "
"ശരി.. സമ്മതിച്ചു" 
"ഞാൻ കാത്തിരിക്കും"
അവളെന്റെ തോളിലോട്ട് തല താഴ്ത്തി കണ്ണുകളടച്ചു.. 


"ഡാ നാളെ അത്യാവശ്യമായി വീട്ടിൽ പോണം.. എന്നെ നീ റെയിൽവേ സ്റ്റേഷനിൽ ആക്കണേ "
അന്ന് തിരിച്ചവളെ ഹോസ്റ്റലിൽ ആക്കുന്നതിനിടയിൽ അവളെന്നോട് പറഞ്ഞു..
"ഈ ആഴ്ച വന്നതല്ലേ ഉള്ളൂ നീ.. പിന്നെന്തിനാ നാളെ പോകുന്നെ?? "
"അതൊക്കെ വന്നിട്ട് പറയാം.. ഞാൻ രാവിലെ ബസ് സ്റ്റോപ്പിൽ ഉണ്ടാകും..എന്നും കേറാറുള്ള ബസിൽ കേറിയാൽ മതി, ഇവിടെത്തുമ്പോൾ ഞാൻ  അതിൽ കേറിക്കോളാം.."
ഞാൻ മൂളി.. 

പിറ്റേന്ന്  പറഞ്ഞ സമയം തന്നെ ഞാൻ സമ്മാനിച്ച മഞ്ഞ ചുരിദാറും ധരിച്ചു ഞാനിരിക്കുന്ന സീറ്റിൽ അന്ന ചേർന്നിരുന്നു..
സാധാരണ  വാ തോരാതെ  സംസാരിക്കുന്ന അന്ന അന്നൊന്നും പറഞ്ഞില്ല.. എന്റെ തോളിൽ തലവെച്ചവൾ കണ്ണുകൾ അടച്ചിരുന്നു.. അവളുടെ നേർത്ത മുടിയിൽ തലോടി ഞാനും കണ്ണുകളടച്ചു..
പുറത്തു നല്ല മഴയായിരുന്നു..
ബസിന്റെ വിന്ഡോ ഷട്ടറുകൾ അടച്ചിട്ടത് കൊണ്ട് ഒരിരുട്ട് ബസിൽ നിറഞ്ഞു നിന്നു..
ബസ് കണ്ണൂരെത്താറായി.. ഞാൻ അന്നയെ വിളിച്ചെഴുന്നേല്പിച്ചു..
അവളെന്നെ നോക്കി ചിരിച്ചു..പിന്നെ എന്റെ ഉള്ളം കൈ പിടിച്ചു അതവളുടെ മുഖത്തേക്ക് ചേർത്ത് വെച്ചു..
ബസ് നിർത്തി.. 
ഞാൻ എഴുന്നേൽക്കാൻ നേരം അവളെന്റെ കയ്യിൽ നേർത്തൊരു ചുംബനം നൽകി..
ആദ്യ ചുംബനം., ആ നേർത്ത ചൂടിൽ ഞാൻ കുറച്ചു നേരം മൗനിയായി..
"ഇതെന്താ പതിവില്ലാതെ ??? " ചെറിയ ഞെട്ടലിനൊടുവിൽ ഒരു നേർത്ത ചിരിയോടെ ഞാൻ ചോദിച്ചു..
"ഒന്നുല്ലടാ.. ഞാൻ ഇത്രയേറെ സേഫ് ആണെന്ന് തോന്നിയ വേറൊരു കൈയ്യില്ല.. അതിനൊരു സമ്മാനം കൊടുക്കാൻ തോന്നി" അവൾ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു..
അവളുടെ കൈ പിടിച്ചു ഞാൻ സ്റ്റേഷനിലേക്ക് നടന്നു..
അവൾ ട്രെയിനിൽ കേറി വിന്ഡോ സീറ്റിൽ വന്നിരുന്നു.. ഞാൻ പുറത്തും..
ട്രെയിൻ വിടാൻ നേരം എന്നത്തേയും പോലെ അവൾ കൈകൾ പുറത്തേക്ക് നേടി..ഞാനാ കൈകൾ പുണർന്നു, പിന്നെ പതിവിന് വിപരീതമായി അവൾ പോലും നിനച്ചിരിക്കാത്ത നേരം എന്റെ ചുണ്ടുകൾ അവളുടെ പുറംകൈയിൽ അടുപ്പിച്ചു നേർത്തൊരു ചുംബനം തിരിച്ചു നൽകി..
"To my safe hands"
അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. ആ കണ്ണിൽ കണ്ണീർ പൊടിഞ്ഞുവോ..
എന്റെ അന്നയെയും കൊണ്ട് ട്രെയിൻ നീങ്ങി തുടങ്ങി..
പിന്നീടുള്ള രണ്ട് ദിവസങ്ങൾക്ക് എന്തൊരു നീളമായിരുന്നെന്നോ.. 
അവളെ കാത്തിരിക്കുന്ന ദിവസങ്ങളുടെ പ്രശ്നമാണത്.. 

തിങ്കളാഴ്ചയായി..
അന്നയെ കാത്തു ക്ലാസ് റൂമിന്റെ മുന്നിൽ ഞാൻ അക്ഷമനായി നിന്നു.. പക്ഷെ അന്ന വന്നില്ല..
അന്നയില്ലാത്ത ക്ലാസ്സിലേക്ക് ഞാനും പോയില്ല.. ലൈബ്രറിയിൽ പോയി അവളുടെ നെരൂദയെ വായിച്ചു, പക്ഷെ എന്റെ തോളിൽ അവളുടെ സാന്നിധ്യമില്ലെങ്കിൽ കവിതകൾ വെറും അക്ഷരങ്ങൾ മാത്രമാണെന്ന് ഞാൻ തിരിച്ചറിയുകയിരുന്നു..
ഞാൻ പുറത്തിറങ്ങി ബൂത്തിൽ കേറി ആകെ അറിയാവുന്ന അവളുടെ അയൽവാസിയുടെ വീട്ടിലേക്ക് ഡയൽ ചെയ്തു..
"ആ നമ്പർ നിലവിലില്ല" പോലും.. 
ദിവസങ്ങൾ പിന്നെയും കഴിഞ്ഞു..
അന്ന വന്നില്ല.. അന്നയില്ലാത്ത ക്യാമ്പസിന് കറുത്ത നിറമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു..
ആരും കാണാതെ കരഞ്ഞും, ആരോടൊക്കയോ കലഹിച്ചും അന്നയില്ലാത്ത വേദന ഞാൻ ഇറക്കിവെക്കാൻ തുടങ്ങി..
മാസങ്ങൾ കഴിഞ്ഞപ്പോൾ അന്ന എന്റെ ജീവിതത്തിൽ  ഇനിയില്ല എന്ന സത്യവുമായി ഞാൻ പൊരുത്തപ്പെടാൻ തുടങ്ങി.. 

കാലം ഒഴുകി..
ഇന്നിപ്പോൾ ആറ് വർഷങ്ങൾക്കിപ്പുറം അന്ന എന്നെ വിളിച്ചിരിക്കുന്നു..
താഴെ വീണപ്പോൾ അടറിത്തെറിച്ച ബാറ്ററി വീണ്ടും ഫോണിൽ ഇട്ട നേരം അതേ നമ്പറിൽ നിന്നും വീണ്ടും വിളി വന്നു..
"എന്താ കട്ട് ആക്കിയത്?? " അവളുടെ ചോദ്യം.. അവളുടെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു..
"അറിയാണ്ട് കട്ട് ആയതാ"
"നീ ഇപ്പൊ എറണാകുളത്തു ഉണ്ടല്ലേ?? " ആ ചോദ്യം എന്നെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി.. 
"അതെങ്ങനെ അറിഞ്ഞു?? ഈ നമ്പർ എവിടുന്ന് കിട്ടി??"
"അതങ്ങനാ, ശരിക്കും സ്നേഹമുള്ളവർ അങ്ങനാ.."
"ഉം"
"പിന്നെ ഞാനും എറണാകുളത്തുണ്ട്.. നാളെ വൈകുന്നേരം ഒന്ന് കാണാൻ പറ്റുമോ??"
മരുഭൂമിയിൽ പെയ്ത മഴ പോലെയായിരുന്നു അന്നയുടെ ആ ചോദ്യം.. 
ഒന്നും പറയാതെ ഒരിക്കൽ എങ്ങോട്ടോ പോയ അവളോടുള്ള പരിഭവങ്ങൾ മുഴുവൻ ഒരൊറ്റ വിളിയിലൂടെ ഒലിച്ചു പോയിരിക്കുന്നു..
മറൈൻ ഡ്രൈവിൽ കാണാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.. 
ആറ് വർഷങ്ങളായി അന്നയെ കുറിച്ചോർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.. 
നേർത്ത വേദനയായിരുന്ന അന്ന അപ്പോൾ മുതൽ പ്രത്യാശയുടെ വിത്തായിമാറുകയായിരുന്നു..
കാലം എന്റെ അന്നയിൽ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടാകും??
ശബ്ദം വല്ലാതെ മാറിയത് പോലുണ്ട്, അതോ എനിക്ക് തോന്നുന്നതോ?? 
ആദ്യം ആരാവും സംസാരിച്ചു തുടങ്ങുക?? 
എന്തിനായിരുന്നു ഏകാന്തതയുടെ തടവിൽ എന്നെ തനിച്ചാക്കിയത് എന്ന് ചോദിച്ചു പരിഭവിക്കണോ??
ചോദ്യങ്ങളുടെ പെരുമഴയായിരുന്നു മനസ്സിൽ... ഉത്തരമില്ലാത്ത ചോദ്യങ്ങൾ..

ഞാൻ പരിഭവിച്ചാലും ഇല്ലെങ്കിലും അന്ന എന്നോട് ഒരു കാര്യത്തിൽ മാത്രം പരിഭവിക്കും എന്നുറപ്പാണ്..
അവളോട് പറഞ്ഞ ഒരു വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോ..
ബ്ലോഗിലും മറ്റുമായി നൂറോളം കഥകൾ പബ്ലിഷ് ചെയ്തിട്ടും അന്നയെക്കുറിച്ചു മാത്രം ഞാൻ എഴുതിയിരുന്നില്ല..
അവളെ കുറിച്ചെഴുതിയാൽ വാക്കുകൾ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കും, അത്കൊണ്ടാണ് എഴുതാതിരുന്നത് എന്ന് കള്ളം പറയാം, അല്ലെങ്കിൽ എഴുതി തീർത്ത ആദ്യ തിരക്കഥക്ക് നൽകിയ പേര് "അന്ന" എന്നാണെന്ന സത്യം പറഞ്ഞു അവളെ അത്ഭുതപ്പെടുത്താം..
എല്ലാ പരിഭവവും അത് കേൾക്കുമ്പോൾ മാറും, ഉറപ്പാണത്.. 

പറഞ്ഞ സമയമായി..
മറൈൻ ഡ്രൈവിൽ അവളിരിക്കാമെന്ന് പറഞ്ഞ സ്ഥലത്തേക്ക് നടന്നടുക്കുമ്പോൾ മനസ്സിൽ വ്യക്‌തമായ പ്ലാൻ ഉണ്ടായിരുന്നു..
ദൂരെ നിന്ന് കുറെ നേരം എന്റെ അന്നയെ നോക്കി നിൽക്കണം.. 
അവൾ പോലുമറിയാതെ അവളിൽ സംഭവിച്ച മാറ്റങ്ങൾ കണ്ണ് കൊണ്ട് അളന്നെടുക്കണം,അടുത്തെത്തിയാൽ ചിലപ്പോ അതിന് കഴിഞ്ഞെന്ന് വരില്ലല്ലോ.. !

അവൾ ഇരിക്കാമെന്ന് പറഞ്ഞ ബെഞ്ചിൽ ഒരു മഞ്ഞച്ചുരിദാറുകാരി ഇരിക്കുന്നുണ്ട്..
പക്ഷെ അന്ന തന്നെയാണോ അത്..??
അവളറിയാതെ കുറച്ചധികം നേരം ആ പെൺകുട്ടിയെ തന്നെ നോക്കി..
അല്ല, അതെന്റെ അന്നയല്ല.. ഉറപ്പാണ്.. 
ഒരുപക്ഷെ വേറാർക്കോ വേണ്ടി കാത്തിരിക്കുന്ന വേറെയാരുടെയോ അന്നയായിരിക്കണം..!
എന്റെ അന്ന വന്നു കാണില്ല..
ഞാൻ ആ ബെഞ്ചിനടുത്തേക്ക് നടന്നു, ആ പെൺകുട്ടി എന്നെ തിരിഞ്ഞു നോക്കി..
എന്നെ കണ്ടതും അവൾ എഴുന്നേറ്റ് വശ്യമായൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു..
എനിക്കൊന്നും മനസ്സിലായില്ല, എങ്കിലും ഞാനും ഒന്ന് ചിരിച്ചെന്ന് വരുത്തി..
"ഹായ്.. എന്താ ലേറ്റ് ആയത്?? " അവളുടെ ചോദ്യം കേട്ടപ്പോൾ ആശങ്ക അത്ഭുതത്തിന് വഴിമാറി..
"ആരാണെന്ന് എനിക്ക് മനസ്സിലായില്ല "
"ഞാൻ മെറിൻ.. അന്നയാണെന്ന് പറഞ്ഞു വിളിച്ചത് ഞാനാണ്.. "
അത് കേട്ടതും നിരാശയാണോ ദേഷ്യമാണോ എന്നറിയാത്ത ഒരു വികാരമായിരുന്നു എന്നിൽ..
"ക്ഷമിക്കണം കേട്ടോ. അന്ന ചേച്ചി പറഞ്ഞായിരുന്നു ചേച്ചിയുടെ പേര് പറഞ്ഞു വേണം ഇക്കയെ വിളിച്ചു വരുത്താൻ എന്ന്..."
എന്റെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു, പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല..
"അപ്പൊ അന്ന.. അന്നയെവിടെയാ? "
അവൾ മൗനിയായി, അത് വരെ മുഖത്തുണ്ടായിരുന്ന നേർത്ത ചിരി പതിയെ മാറി...
കണ്ണിൽ ചെറുതായി കണ്ണീർ പടരുന്നത് പോലെ..
"5 കൊല്ലം മുമ്പ് അന്ന മരിച്ചു പോയി.."
ഒരു ഇടിത്തീ എന്റെ ശിരസ്സിലേക്ക് വീഴുന്നത് പോലെ..
കണ്ണിൽ ഇരുട്ട് പടരുന്നു.. 
ഞാൻ കാത്തിരിക്കുന്ന എന്റെ അന്ന മരിച്ചു പോയെന്ന്.. 
അവൾ കളി പറയുന്നതാകണേ ദൈവമേ..!
ഞാൻ ആ ബെഞ്ചിൽ അറിയാതെ ഇരുന്ന് പോയി, എന്റെ അരികിലായി മെറിനും..
"ക്യാൻസർ ആയിരുന്നു ചേച്ചിക്ക്.. നിങ്ങൾ പിരിയുന്നതിന്റെ ഒരാഴ്ച്ച മുമ്പാണ് ചേച്ചിയും അറിഞ്ഞത്, പക്ഷെ ഒരുപാട് വൈകിയിരുന്നു.."
ഞാൻ കണ്ണുകളടച്ചു മുഖം താഴ്ത്തി ഇരിക്കുകയാണ്.. മനസ്സിൽ അന്നയുടെ മുഖം മാത്രമാണ്,അവളെന്നോട് യാത്ര പറഞ്ഞു നീങ്ങിയ അവസാന ദിവസത്തിന്റെ ഓർമ്മകളിൽ ഹൃദയം തിളക്കുകയാണ്... 
"ഒന്നും നിങ്ങളാരും അറിയരുതെന്നായിരുന്നു ചേച്ചിക്ക്.. പക്ഷെ ശേഷിച്ച മാസങ്ങളിൽ ഒരു ദിവസം പോലും ഇക്കയെ കുറിച്ച് പറയാതിരുന്നിട്ടില്ല..
മരിക്കുന്ന നേരം എന്റെ കൈപിടിച്ച് അവസാനം പറഞ്ഞ വാക്ക് പോലും നിങ്ങളുടെ സ്നേഹത്തെകുറിച്ചായിരുന്നു..
അവനോടൊപ്പം ഇനിയും എട്ട് ജന്മങ്ങൾ ബാക്കിയുണ്ടെന്ന് പറഞ്ഞു ചിരിച്ചു കൊണ്ടാണ് ചേച്ചി കണ്ണടച്ചത്"..
അത് വരെ പിടിച്ചു വെച്ച കണ്ണുനീർ പെരുമഴ പോലെ പെയ്തിറങ്ങാൻ തുടങ്ങി..
അന്നയുടെ ഓർമ്മകൾ ആ കണ്ണീരിന്റെ കൂടെ ഒലിച്ചിറങ്ങുകയായിരുന്നു..
മെറിൻ എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..
നീണ്ട മൗനമായിരുന്നു കുറേ നേരത്തേക്ക്..
ആ മൗനം മുറിച്ചതും മെറിനായിരുന്നു..
"അന്നയാണെന്ന് പറഞ്ഞു അവനെ വിളിക്കണമെന്നും അവന്റെ കയ്യിൽ ഈ ഡയറി കൊടുക്കണമെന്നും എന്നോട് പറഞ്ഞതാ.. പക്ഷെ ഞാനത് പാടേ മറന്നു, കഴിഞ്ഞ മാസം വീട് ഷിഫ്റ്റ് ചെയ്യുമ്പോളാ ഈ ഡയറി കിട്ടിയത്.. പിന്നെ നമ്പർ ഒപ്പിച്ചു വിളിച്ചു.."
അവളെന്റെ നേരെ ആ ഡയറി നീട്ടി..
ഞാനത് വാങ്ങി..
എന്റെ അന്നയുടെ മണമുള്ള ഡയറി.. ഞാനത് ചുണ്ടോട് ചേർത്തു..
നെരൂദയുടെ കവിതകൾ,എന്റെ പേര്, എന്റെ ഓർമ്മകൾ, ഞങ്ങൾ നടന്ന് തീർത്ത വഴിയോരങ്ങൾ, നനഞ്ഞു തീർത്ത മഴയോർമ്മകൾ,സ്വപ്‌നങ്ങൾ, ആദ്യമായും അവസാനമായും നൽകിയ ചുംബനങ്ങൾ, അന്ന ജീവിച്ചിരിപ്പുണ്ടെന്ന ഓർമ്മ നൽകി മരിച്ചെന്ന് കേൾപ്പിച്ചതിനുള്ള ക്ഷമ പറച്ചിൽ, രണ്ടാം ജന്മത്തിൽ അവളുടെ ഉള്ളംകൈയിൽ ഒരു വടിയെടുത്തടിച്ചു ശിക്ഷിച്ചാൽ മതിയെന്ന ഓർമ്മപ്പെടുത്തൽ, ഇനിയും കരഞ്ഞാൽ പിണങ്ങുമെന്നുള്ള പരിഭവങ്ങൾ..
അങ്ങനെയങ്ങനെ വാക്കുകളിലൂടെ അന്ന പരന്നൊഴുകുകയിരുന്നു..

കാലം ഇനിയുമൊഴുകും..
മഴയും മഞ്ഞും പെയ്തിറങ്ങും, അന്നയുടെ ഓർമ്മകളും.. 
ഇത് നിനക്കുള്ളതാണ് അന്ന , നിന്നോട് പറഞ്ഞ വാക്ക്..
ഞാൻ കഴിഞ്ഞാൽ നീ ഏറെ ഇഷ്ടപെട്ട നിന്റെ നെരൂദയെ തന്നെ ഞാൻ കടമെടുക്കട്ടെ..

Tonight I can write the saddest lines.
The night wind revolves in the sky and sings.
Tonight I can write the saddest lines.
I loved her..

Tonight I can write the saddest lines.
To think that I do not have her.
To feel that I have lost her.  

ഞാനെന്റെ വാക്ക് പാലിക്കുന്നു അന്ന..
ഇനി നീ നിന്റെ വാക്ക് പാലിക്കുക..
പ്രണയത്തിന് പൂച്ചയെ പോലെ ഒമ്പത് ജന്മങ്ങളുണ്ടെന്ന് നിന്റെ നെരൂദ പറഞ്ഞത് ശരിയാണെന്ന് നീ തെളിയിക്കുക..
ഞാൻ കാത്തിരിക്കുന്നു അന്ന.. 

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...