പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Sunday, August 21, 2011

ഡോക്ടര്‍ അകത്തുണ്ട്....


വീണ്ടും കാമ്പസ്സിലേക്ക്..
"ടാ,വേഗം വാ.. കാന്റീനില്‍ പോകാം.. പ്രധാനപെട്ട ഒരു കാര്യം ചര്‍ച്ചാ ചെയ്യാനുണ്ട്.. " കോളേജില്‍ കാല് കുത്തിയപോള്‍ തന്നെ സുനീര്‍ എന്നോടും പ്രകാശിനോടുമായി പറഞ്ഞു..
ചര്‍ച്ചയില്‍ വല്യ താല്പര്യമില്ലെങ്കില്‍ പോലും വിളിച്ചത് കാന്റീനിലേക്ക് ആയതു കൊണ്ടു മാത്രം ഞങ്ങള്‍ അവന്‍റെ കൂടെ പോകാന്‍ തീരുമാനിച്ചു..
"എന്താടാ കാര്യം??" കാന്റീനില്‍ എത്തിയ ഉടനെ ഞാന്‍ അവനോടു ചോദിച്ചു..
"വളരെ കലുങ്കിഷമായ ഒരു കാര്യം ചര്‍ച്ചാ ചെയ്യാനാ ഞാന്‍ നിങ്ങളെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വന്നത്.."
"കലുങ്കില്‍!!! എന്തോന്നാ ??? " സംശയം പ്രകാശിന്,.
"കലുങ്കില്‍ അല്ലേട..കലുങ്കിഷമായ കാര്യം .... " സുനീര്‍ അവനെ തിരുത്തി..
"എന്ന് വെച്ചാല്‍??? "
"എന്ന് വെച്ചാല്‍!!!!!!!!!!!! "
സുനീര്‍ ഒരു വാക്ക് പറഞ്ഞു കുടുങ്ങിയിരിക്കുന്നു.. എനിക്ക് സമാധാനമായി..
"കലുങ്കിഷമായ എന്ന് പറഞ്ഞാല്‍ എന്താന്ന് പറയെടാ.." പ്രകാശ്‌ വിടുന്ന ലക്ഷണമില്ല..
"ഇക്കാ, രണ്ടു പഴം പൊരി.. " പ്രകാശിന്റെ വായ അടപ്പിക്കനായ് സുനീര്‍ അകതോട്ടു നോക്കി വിളിച്ചു പറഞ്ഞു..
അതേറ്റു.. പ്രകാശ്‌ മൌനിയായി..
"രണ്ടു പഴം പൊരിയോ?? അതെന്താ നീ കഴിക്കാത്തത് ???" ഞാന്‍ സംശയത്തോടെ സുനീറിനോട് ചോദിച്ചു..
"എനിക്കും ഇവനും കൂടിയാ പറഞ്ഞത്.. "
"ഓഹോ.. അങ്ങനാണോ?? എന്നാല്‍ ശരി.. ആക്ച്വലി ഈ കലുങ്കിഷമായ എന്ന് പറഞ്ഞാല്‍ എന്താടാ സുനീറെ?? " ഇപ്പോള്‍ സംശയം എനിക്ക്..
"ഇക്കാ,, ഒരു പഴം പൊരി കൂടി.. "
അവന്‍ അത് പറഞ്ഞപോള്‍ ഞാനും മൌനിയായി..
ഒരു വാക്ക് പറഞ്ഞതിന്റെ പേരില്‍ രണ്ടു പഴം പൊരി ബലി കൊടുക്കേണ്ടി വന്ന ഹതഭാഗ്യനായി സുനീര്‍ മാറിയിരിക്കുന്നു.. ഇനി കൊന്നാലും അവന്‍ ഞങ്ങളോട് സാഹിത്യം പറയില്ല.. ഉറപ്പു..
ചര്‍ച്ച തുടങ്ങുന്നു..
"ടാ, സുവോളജി അസോസിയേഷന്‍ സെമിനാര്‍ ഈ മാസം തന്നെ നടത്തണം എന്ന് ജാബിര്‍ സര്‍ എന്നോട് പറഞ്ഞു.."
സുനീര്‍ അത് പറഞ്ഞതും ഞാനും പ്രകാശും ചിരി അടക്കാന്‍ പാട് പെട്ടു..
സുവോളജി അസോസിയേഷന്‍ സെമിനാര്‍!!!! , അത് നടത്താന്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഞങ്ങളെയും!!! പസ്റ്റ്.. എങ്ങനെ ചിരിക്കാതിരിക്കും..
"ഇതിനു മുമ്പ് നമ്മളായിട്ടു നടത്തിയിട്ടുള്ള എല്ലാ പരിപാടികളും കുളമായിട്ടും വീണ്ടും ഞങ്ങളെ തന്നെ ഏല്‍പ്പിച്ച ജാബിര്‍ സാറിനെ സമ്മതിക്കണം. "
ഞാന്‍ പറഞ്ഞു..
"നമ്മള്‍ നടത്തിയ പരിപാടി എന്ത് കുളമായെന്നാ ???" സുനീര്‍ രോഷത്തോടെ ചോദിച്ചു..
"ഒന്നും ഓര്‍മയില്ല അല്ലെ?? മണ്ണിര കമ്പോസ്റ്റ് സെമിനാറില്‍ ആകൃഷ്ടരായി മണ്ണിര കംപോസ്റിംഗ് തുടങ്ങിയത് ഓര്‍ക്കുന്നുണ്ടോ??"
"അതിനെന്തയിരുന്നു കുഴപ്പം?"
"കുറെ കാശ് കളഞ്ഞു ഉണ്ടാക്കിയ ആ മണ്ണിര കമ്പോസ്റ്റ് മുഴുവനായും ഹോസ്റ്റല്‍-ലെ പിള്ളേര്‍ മീന്‍ പിടിക്കാന്‍ ഇരയാക്കാന്‍ എടുത്തുകൊണ്ടു പോയി പണ്ടാരമടങ്ങി.. ആ ഇര ഉപയോഗിച്ച് അവന്മാര്‍ക്ക് മീന്‍ വല്ലതും കിട്ടിയിരുന്നേല്‍ അതെങ്കിലും ഉപകാരമായേനെ.. അതുമില്ല.. "
"അത് നമ്മുടെ കുഴപ്പമല്ലല്ലോ.. മണ്ണിരയുടെ കുഴപ്പമല്ലേ?? " അവന്‍ ന്യായീകരിച്ചു..
"അപ്പോള്‍ പെസ്റ്റിസൈഡ് സെമിനാര്‍ കഴിഞ്ഞതിന്റെ ബാക്കി പത്രം എന്തായിരുന്നു?? " ഞാന്‍ അടുത്ത ചോദ്യം ചോദിച്ചു..
"അത്.........പെസ്റ്റിസൈഡ് ഉപയോഗിക്കുന്നത് ചെടികള്‍ക്ക് കുഴപ്പമാണെന്നറിഞ്ഞത് കൊണ്ടു നമ്മള്‍ കോളേജ് പൂന്തോട്ടത്തില്‍ ഉണ്ടായിരുന്ന പെസ്റ്റിസൈഡ് മുഴുവന്‍ കത്തിച്ചു കളഞ്ഞു.. അത് നല്ല കാര്യമല്ലേ?? "
"വളരെ നല്ല കാര്യമാ.. അതിലും നല്ല കാര്യം ചെയ്യണം എന്ന് പറഞ്ഞു പൂന്തോട്ടക്കാരന്‍ മുനീര്‍ക്ക വന്നിട്ടുണ്ടായിരുന്നു"
"അതെന്തു കാര്യം?? "
"പൂന്തോട്ടം കത്തിച്ചു കളയാനുള്ള കൊട്ടേഷന്‍.. പെസ്റ്റിസൈഡ് അടിക്കാത്തത്‌ കൊണ്ടു പോന്തോട്ടം കരിയിലത്തോട്ടം പോലെ ആയെന്നു.. "
അത് കേട്ടപ്പോള്‍ അവനു സന്തോഷമായി.. ഞാന്‍ പിന്നെയും തുടര്‍ന്നു..
"അത് കഴിഞ്ഞു പട്ടുനൂല്‍ വളര്‍ത്തല്‍ സെമിനാറില്‍ 'ആകൃഷ്ടരായി ' പട്ടുനൂല്‍ പുഴു കൃഷി ക്ലാസ്സ്‌ റൂമിന്റെ അടുത്ത് തന്നെ തുടങ്ങി..പട്ടുനൂല്‍ പുഴുവിന് പകരം വന്നത് നല്ല ഒന്നാംതരം ചൊറിയന്‍ പുഴു.. നമ്മുടെ കാര്യം പോട്ടെ..ക്ലാസ്സിലിരിക്കുന്ന കുട്ടികള്‍ക്ക് പോലും അങ്ങോട്ട്‌ പോകാന്‍ വയ്യാതായി.. "
അതും കൂടി കേട്ടപ്പോള്‍ അവനു ഒന്നുകൂടി സമാധാനമായി..
"ഇത്രയൊക്കെ ചെയ്തിട്ടും ഇനിയും നമ്മളായിട്ടു അപരാധം ചെയ്യണോടാ ??" ഞാന്‍ ചോദിച്ചു..
"എടാ.നമുക്ക് ഇതൊക്കെ കാരണമായ ചീത്തപ്പേര് കളയാന്‍ പാകത്തില്‍ ആരും ഇതുവരെ ചെയ്യാത്ത എന്തേലും ചെയ്തു സ്റ്റാര്‍ ആകാം. എന്തെ??"
അവന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു..
"ആരും ഇതുവരെ ചെയ്യാത്തത് ഇന്ന് പറഞ്ഞാല്‍???" സംശയം എനിക്ക്..
"എന്ന് വെച്ചാല്‍ വളരെ വ്യത്യസ്തമായ ഒരു സെമിനാര്‍.."
"അതെന്തോന്നാ എന്ന ചോദിച്ചത്.."
"അത് ആലോചിക്കാനാ നിങ്ങളേം കൂട്ടി ഇങ്ങോട്ട് വന്നത്.."
ഓഹോ.. എന്നാല്‍ ആലോചിച്ചേക്കാം.. അങ്ങനെ ഞങ്ങള്‍ ആലോചന തുടങ്ങി..
അതുവരെ മിണ്ടാതിരുന്നു, പഴംപൊരിയില്‍ മാത്രം ശ്രദ്ധയൂന്നി ഇരുന്ന പ്രകാശ്‌ എന്തോ ഐഡിയ കിട്ടിയത് പോലെ ചാടി എണീറ്റു,..
"ടാ.ഇതുവരെ ഒരു അസോസിയേഷന്‍ പോലും നടത്താത ഒരു പരിപാടി നമുക്ക് ചെയ്താലോ??"
അവന്‍ അത് പറഞ്ഞതും ഞങ്ങള്‍ക്കും ആവേശമായി..
"എന്ത് പരിപാടിയാടാ ??" ഞങ്ങള്‍ ഒരുമിച്ചു ചോദിച്ചു..
"നമുക്ക് ഗാനമേള നടത്തിയാലോ??"
ഡിഷ്യും..
അവന്‍ അത് പറഞ്ഞതും,കാന്റീനിലെ ഒടിഞ്ഞ കസേര എടുത്തു അവന്‍റെ തലമണ്ട നോക്കി അടിക്കാന്‍ തോന്നി ഞങ്ങള്‍ക്ക്..വെറുതെ എന്തിനാ ഇങ്ങനെയുള്ള ഒരുത്തനെ ഈ ഭൂമിക്കു മുകളില്‍ വെചോണ്ടിരിക്കുന്നത് ?? ഹല്ല പിന്നെ..
ഞങ്ങളുടെ മുഖ ഭാവം കണ്ടിട്ടാവണം അവന്‍ ഒന്ന് കൂടി വിശദീകരിക്കാന്‍ തുടങ്ങി..
"ടാ,ഗാനമേള ആകുമ്പോള്‍ ഇതുവരെ ഒരു അസോസിയേഷന്‍-ഉം നടത്തിയിട്ടില്ല.. അതുകൊണ്ട് കേള്‍ക്കാന്‍ നല്ല ആള്‍ക്കരുണ്ടാകും.."
"എടാ തെണ്ടി,ഇത് സുവോളജി അസോസിയേഷന്‍ നടത്തുന്ന സെമിനാറിനെ കുറിച്ചാ ഞങ്ങള്‍ സംസാരിക്കുന്നതു..അല്ലാതെ നിന്‍റെ അമ്മായിയപ്പന്റെ പതിനാറടിയന്തരത്തിന് നടത്തേണ്ട കലാപരിപാടിയെ കുറിച്ചല്ല.. അത്കൊണ്ട് സുവോളജിയുമായി ബന്ധമുള്ള എന്തേലും പറയ്‌.." സുനീര്‍ പല്ല് കടിച്ചു കൊണ്ടു പറഞ്ഞു..
"സുവോളജി എന്ന് പറഞ്ഞാല്‍ ജന്തുശാസ്ത്രമല്ലേ.. അത് കൊണ്ടു നമുക്ക് മൃഗങ്ങളുടെ പേര് മാത്രം വെച്ച് ഒരു ഗാനമേള നടത്തിയാലോ??? അതായതു കാക്ക പൂച്ച തുടങ്ങിയ മൃഗങ്ങളുടെ പേര് ഉള്‍പ്പെടുന്ന പാട്ടുകള്‍ മാത്രം. എന്തെ?? "
വളരെ കാര്യമായി അവന്‍ അത് പറഞ്ഞതും സുനീര്‍ ചാടി എണീറ്റു അവന്‍റെ കോള്ളറിന് കുത്തിപ്പിടിച്ചു..
കാര്യം അത്ര പന്തിയെല്ല എന്ന് തോന്നിയ ഞാന്‍ അകതോട്ടു നോക്കി വിളിച്ചു പറഞ്ഞു..
"ഇക്കാ, രണ്ടു ഉണ്ടംപൊരി എടുത്തോ??"
അത് കേട്ടതും സുനീര്‍ എന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു..
"പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ നോക്കുന്നോടാ???"
"ഉണ്ടംപൊരി എനിക്കല്ലട.. പ്രകാശിന്റെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കാനാ..അങ്ങനെയെങ്കിലും അവന്‍ തൊള്ള തുറക്കാതിരിക്കട്ടെ.."
ഞാന്‍ അത് പറഞ്ഞപോള്‍ സുനീര്‍ അടങ്ങി..ഉണ്ടംപൊരി കിട്ടിയ സന്തോഷത്തില്‍ പ്രകാശും..
ഞങ്ങള്‍ വീണ്ടും ആലോചന തുടങ്ങി..
"ടാ,എനിക്കൊരു ഐഡിയ " കുറെ നേരത്തേ ആലോചനക്കു ശേഷം ഞാന്‍ പറഞ്ഞു..
"മിമിക്രി വല്ലതും കാണിക്കാം എന്നാണെങ്കില്‍ പറയണം എന്നില്ല.." എന്ന് സുനീര്‍
"അതിനു എന്‍റെ പേര് പ്രകാശ്‌ എന്നല്ലല്ലോ.." ഞാന്‍ തിരിച്ചടിച്ചു..
പ്രകാശിന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.. പക്ഷെ വായിലിരിക്കുന്ന ഉണ്ടംപൊരി സമ്മതിച്ചില്ല..
ആദ്യമായിട്ടെനിക്ക് അവന്‍റെ ഭക്ഷണം കഴിക്കുന്നു എന്ന ശീലം ഇഷ്ടപ്പെട്ടു.. അല്ലേല്‍ ഒരു പൂരപ്പാട്ട് കേള്‍ക്കേണ്ടി വന്നേനെ..
"എന്താ നിന്‍റെ ഐഡിയ ?" സുനീര്‍ ചോദിച്ചു..
"നമുക്കൊരു മാനസികാരോഗ്യ വിദഗ്ദനെ കൊണ്ടു വന്നു ഒരു സെമിനാര്‍ നടത്തിയാലോ??"
സുനീര്‍ ഒരു നിമിഷം ആലോചിച്ചു.. തൊണ്ടയില്‍ പിടിച്ച ഉണ്ടംപൊരി വെള്ളം കുടിച്ചു വിഴുങ്ങിയ പ്രകാശ്‌ എന്‍റെ നേരെ തിരിഞ്ഞു..
"അല്പം ചീപ് ആണെങ്കിലും ഐഡിയ കൊള്ളാം "
പ്രകാശ്‌ ഇത് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല..
"എന്തോന്ന് ചീപ്പ്‌??"
"ഒരു മാനസിക രോഗ വിദഗ്ദനെ കൊണ്ടു വരിക എന്നൊക്കെ പറഞ്ഞാല്‍??"
"മാനസിക രോഗ വിദഗ്ദനോ??"
"നിന്‍റെ ഐഡിയ എനിക്ക് മനസിലായി.. ഒരു മാനസിക രോഗ വിദഗ്ദനെ കൊണ്ടു വന്നു 'ഇയാള്‍ വരെ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവര്ക്കും ജീവിക്കാന്‍ പറ്റും' എന്ന് സമര്‍ഥിക്കാന്‍ വേണ്ടിയുള്ള സെമിനാര്‍ അല്ലെ ഉദ്ദേശിച്ചത്?? "
എന്‍റെ കര്‍ത്താവേ.. ഇവനിത്ര മാത്രം ബുദ്ധിയാ..
കുറെ നേരത്തേക്ക് ഞാനും സുനീറും ഒന്നും മിണ്ടാതിരുന്നു.. കാരണം ഇനി ഇവനോടൊക്കെ എന്തെങ്കിലും പറഞ്ഞിട്ടെന്തു കാര്യം??
കുറച്ചു കഴിഞ്ഞപോള്‍ പ്രകാശ്‌ എന്‍റെ തോളില്‍ തട്ടി പറഞ്ഞു..
"നിന്‍റെ ഐഡിയ ചീപ് ആണെന്ന് ഞാന്‍ പറഞ്ഞതില്‍ നിനക്ക് വിഷമമുണ്ട് അല്ലെ?? നിന്‍റെ മുഖ ഭാവം കണ്ടാലറിയാം.."
അതും കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ ഒന്ന് കൂടി തകര്‍ന്നു പോയി..
"നമിച്ചളിയാ നമിച്ചു.." ഞങ്ങള്‍ രണ്ടും അവനു നേരെ കൈകൂപ്പി.. പിന്നെ ഞാന്‍ ഉദ്ദേശിച്ചതെന്താണെന്ന് അവനു പറഞ്ഞു മനസിലാക്കി കൊടുത്തു..
അങ്ങനെ ഒടുവില്‍ ഒരു മാനസികാരോഗ്യ വിദഗ്ദനെ കൊണ്ടു വന്നു സെമിനാര്‍ നടത്താന്‍ തീരുമാനമായി..
പക്ഷെ ഇതു ഡോക്ടറെ കൊണ്ടു വരും എന്ന കാര്യത്തില്‍ വീണ്ടും ചര്‍ച്ചയില്‍..
കുറച്ചു കഴിഞ്ഞപോള്‍ സുനീറിന്റെ തലയില്‍ വീണ്ടും ബള്‍ബ്‌ കത്തി..
"അളിയാ... തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ ഉണ്ട്.. അയാളെ കൊണ്ടു വരാം.." അവന്‍ പറഞ്ഞു..
"നിന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ ആണേല്‍ വേണ്ട... വല്യ കാര്യം കാണില്ല.. ഇത്രേം കാലമായിട്ടു നിന്‍റെ രോഗത്തിന് ഒരു മട്ടവുമില്ലല്ലോ.." പ്രകാശ്‌ ചിരിച്ചു കൊണ്ടു പറഞ്ഞു..
സുനീര്‍ ഒന്നും പറഞ്ഞില്ല... പറഞ്ഞിട്ടും കാര്യമില്ല..
************************************* ### ****************************************
അങ്ങനെ മനശാസ്ത്രന്ജനെ തേടി ഞങ്ങള്‍ ഒരു ദിവസം രാവിലെ തളിപ്പറമ്പ സഹകരണ ആശുപത്രിയിലേക്ക്..
ഡോക്ടറുടെ റൂമിന് മുന്നില്‍ ഒരു പൂരത്തിനുള്ള തിരക്ക്.. അറ്റെന്‍ടറെ കണ്ടു കാര്യം പറഞ്ഞപോള്‍ എല്ലാവരും കഴിഞ്ഞതിനു ശേഷം മാത്രമേ കയറാന്‍ പാടുള്ളൂ എന്ന് മുന്നറിയിപ്പ്..
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും ഒഴിഞ്ഞ കസേരയില്‍ ഇരുന്നു..പിന്നെ ചുറ്റിലും നോക്കി..
പല ആള്‍ക്കാര്‍, ചിലര്‍ ചിരിക്കുന്നു,ചിലര്‍ കരയുന്നു,ചിലര്‍ സംസാരിക്കുന്നു...അതിനിടയില്‍ ചിലര്‍ ഞങ്ങളെ മാത്രം നോക്കുന്നു..
ഞങ്ങളെ മാത്രം നോക്കുന്നവര്‍ വേറാരുമല്ല,രോഗികളുടെ കൂടെ വന്നവര്‍ ആണ്..
പക്ഷെ അവരെന്തിനാണ് ഞങ്ങളെ ഇങ്ങനെ നോക്കുന്നത് എന്ന് മാത്രം ഞങ്ങള്‍ക്ക് മനസിലായില്ല..
അതുകൊണ്ട് തന്നെ നോക്കുന്നവരെ നോക്കി ഞങ്ങളും നന്നായി പുഞ്ചിരി തൂകി..
അതിനിടയില്‍ വയസ്സായ ഒരമ്മൂമ ഞങ്ങളുടെ മുന്നില്‍ വന്നു നിന്നു ഞങ്ങളെ മൂന്നു പേരെയും അടിമുടി ഒന്ന് നോക്കി..
ആദ്യം കാര്യം മനസിലായില്ലെങ്കിലും പിന്നീടു എനിക്കും സുനീരിനും ഏകദേശ കാര്യം മനസിലായി...
ഞങ്ങളിലാര്‍ക്കാണ് അസുഖം എന്നറിയാന്‍ വേണ്ടിയ അവര്‍ നോക്കുന്നത്....
ഞാനും സുനീറും പരസ്പരം നോക്കി.. അപോഴും പ്രകാശ്‌ ഒന്നും മനസിലാവാതെ ചിരിച്ചു കൊണ്ടേ ഇരിക്കുകയാണ്..
പിന്നെ ഞാനും സുനീറും രണ്ടു വശത്ത് നിന്നുമായി പ്രകാശിന്റെ രണ്ടും കൈകളും മുറുകെ പിടിച്ചു..
"എന്തിനാട നിങ്ങള്‍ രണ്ടും എന്‍റെ കൈ പിടിക്കുന്നത്‌??" അവനു സംശയം..
"നിന്നെ പോലെ നല്ല ഒരു സുഹൃത്തിനെ ഒരിക്കലും കൈവിട്ടു പോകാതിരിക്കാനാ ..."
എന്‍റെ ആ മറുപടി അവനെ വല്ലാതെ സുഖിപ്പിച്ചു..
ഞങ്ങളെ നോക്കി കൊണ്ടിരിക്കുന്ന തള്ളയുടെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍, കൂടെ ഒരു ആത്മഗതവും..
"ഇത്ര ചെറുപ്പത്തിലെ ഈ ഗതി വന്നല്ലോ ഈശ്വരാ..!!!!"
ഇത് കേട്ട പ്രകാശ്‌ ചാടി എണീറ്റു.. അവനു കാര്യം മനസിലാക്കിയിരിക്കുന്നു..
ഇത് കണ്ടതും അവന്‍ വയലന്റ് ആയി എന്ന് കരുതി ആ അമ്മൂമ ജീവനും കൊണ്ടോടി..!!!
ഞാനും സുനീറും കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ചു..
അത് കണ്ടതും പ്രകാശ്‌ ഞങ്ങളെ രൂക്ഷമായൊന്നു നോക്കി..
"നിനക്കൊക്കെ ഉള്ളത് ഞാന്‍ തരാമെടാ " എന്നും പറഞ്ഞു കൊണ്ടു അവന്‍ അടുത്ത സീറ്റും നോക്കി നീങ്ങി...
ഞങ്ങളുടെ എതിര്‍ വശത്തായി ഒരു ഇരുപതു വയസ്സ് തോന്നിക്കുന്ന ഒരല്‍പം തടിച്ച ഒരു പയ്യനും അവന്‍റെ അമ്മ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും ഇരിപ്പുണ്ട്.. ആ പയ്യനെ കണ്ടാലറിയാം,അവനു സുഖമില്ല എന്ന കാര്യം.. അവന്‍ എന്തോ എണ്ണിക്കൊണ്ടിരിക്കുകയാണ്‌..
അവന്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്ത സീറ്റില്‍ പ്രകാശ്‌ ഇരിപ്പുറപ്പിച്ചു..
കുറച്ചു കഴിഞ്ഞപ്പോള്‍ പയ്യന്‍ പ്രകാശിനെ നോക്കി ഒന്ന് ചിരിച്ചു.. പ്രകാശും തിരിച്ചു ചിരിച്ചു..
ടിഷ്യും ..
പയ്യന്‍ പ്രകാശിന്റെ കരണം നോക്കി ഒരൊറ്റ ഇടി.. കൂടെ ഒരു ഡയലോഗും..
"തൊട്ടേ.. ഇനി ചേട്ടന്‍ എണ്ണിക്കോ .. ഞാന്‍ ഒളിക്കാം.."
അടി കിട്ടേണ്ട താമസം പ്രകാശ്‌ ഓടി വന്നു ഞങ്ങളുടെ അടുത്ത് തന്നെ ഇരുന്നു..
അപോഴും ആ പയ്യന്‍ പ്രകാശിനെ തന്നെ നോക്കി ഉച്ചത്തില്‍ പറഞ്ഞു..
"ചേട്ടനോട് എണ്ണാനല്ലേ പറഞ്ഞത്... "
പ്രകാശ്‌ മുഖം തടവിക്കൊണ്ട് പയ്യന്റെ അമ്മയുടെ നേര്‍ക്ക്‌ നോക്കി..
അവര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു..
"മോന്‍ എണ്ണുന്നത് പോലെ അഭിനയിച്ചാല്‍ മതി.."
പിന്നെ പ്രകാശ്‌ എന്‍റെ നേരെ തിരിഞ്ഞു ...
"എങ്ങനെയാട എണ്ണുന്നത് പോലെ അഭിനയിക്കുന്നത്..??"
"അത് പിന്നെ........ ഒന്ന്,രണ്ടു,മൂന്നു....... അങ്ങനെയങ്ങനെ.. " ഞാന്‍ മറുപടി കൊടുത്തു ..
"അത് ശരിക്കും എണ്ണലല്ലേ?? അതെങ്ങനാട അഭിനയമാകുന്നത്??"
"ജീവിതം തന്നെ ഒരു അഭിനയമല്ലേ പ്രകാഷേ ??"
അത് കേട്ടതും അവന്‍ എന്നെയൊന്നു നോക്കി..
"മനുഷ്യന് തല്ലു കൊണ്ടിരിക്കുമ്പോഴ അവന്‍റെ ഒരു സാഹിത്യം.. "
"ചേട്ടനോട് എണ്ണാനല്ലേ പറഞ്ഞത്.. " പയ്യന്‍ അങ്ങനെ പറഞ്ഞപോള്‍ അവന്‍റെ ശബ്ദം പഴയതിനേക്കാള്‍ ഉയര്‍ന്നിരുന്നു..
കാര്യം പന്തിയല്ല എന്ന് തോന്നിയ പ്രകാശ്‌ എണ്ണി തുടങ്ങി...
"ഒന്ന്,രണ്ടു,മൂന്നു......."
"കള്ളക്കളി കള്ളക്കളി,, !! കണ്ണ് തുറന്നു പിടിച്ചു എണ്ണാന്‍ പാടില്ല...." എന്നായി പയ്യന്‍..
പ്രകാശ്‌ രണ്ടു കണ്ണും മുറുകെ അടച്ചു എണ്ണാന്‍ തുടങ്ങി...
"ഒന്ന്,രണ്ടു,മൂന്നു,നാല്,........"
അവന്‍റെ ഭാഗ്യത്തിന് നൂറ്റി നാല്പത്തി എട്ടു വരയെ എന്നേണ്ടി വന്നുള്ളൂ..അപോഴെക്കും അവരുടെ ടോക്കെന്‍ വിളിച്ചു..
"ഞാന്‍ പോയി ഒളിക്കട്ടെ" എന്ന് പറഞ്ഞു പയ്യന്‍ ഡോക്ടറുടെ റൂമിലേക്ക്‌ പോയി..
ഞാനും സുനീറും വരാന്ത മുഴുവന്‍ നോക്കി.. ഇല്ല.. ആരുമില്ല.. നമ്മള്‍ മൂന്നു പേര്‍ മാത്രം..
ഞാനും സുനീറും ചിരിച്ചു തുടങ്ങി..ചിരിച്ചു ചരിച്ചു തളര്‍ന്നു ഒരു പരുവമായി.. ഹയ്യോ..
അപോഴും പ്രകാശ്‌ മുഖം തടവിക്കൊണ്ടേ ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോള്‍ ഡോര്‍ തുറക്കുന്ന ഒച്ച കേട്ടു..
ഇനി അകത്തേക്ക് കയറേണ്ടത് ഞങ്ങളായത് കൊണ്ടു തന്നെ ഞങ്ങള്‍ ഡോറിനടുത്തെക്ക് നീങ്ങി..
വാതില്‍ തുറന്നു പുറത്തു വന്നത് പയ്യന്‍, അവന്‍ ആദ്യം കണ്ടത് തന്നെ പ്രകാശിനെ..
ഡിഷ്യും.. പ്രകാശിന്റെ വയര്‍ തന്നെ നോക്കി ഒരൊറ്റ കുത്ത്..കൂടെ വേറൊരു ഡയലോഗും..
"ഒളിച്ചിരുന്നിട്ടും കണ്ടു പിടിച്ചു അല്ലെ കള്ളാ .. ???"
ആ ഒരു കുത്തില്‍ പ്രകാശ്‌ ഒന്ന് കുനിഞ്ഞു പോയി.. പയ്യനെ അവന്‍റെ അമ്മ വിളിച്ചു കൊണ്ടുപോയി..
ഒരു കൈ കൊണ്ടു മുഖവും മറ്റേ കൈ കൊണ്ട് വയറും തടവിക്കൊണ്ട് പ്രകാശും, കൂടെ ഞങ്ങളും അകത്തേക്ക്...

ഡോക്ടര്‍ ഞങ്ങള്‍ മൂന്നുപേരെയും അടിമുടി നോക്കി.. എന്നിട്ടിരിക്കാന്‍ പറഞ്ഞു..
കുറച്ചു കഴിഞ്ഞപ്പോള്‍ സുനീര്‍ സംസാരിച്ചു തുടങ്ങി,,
"സര്‍, ഞാന്‍ എസ് എസ് കോളേജ് ചെയര്‍മാന്‍ ആണ്...."
ചെയര്‍മാനോ?? അതെപ്പോ ? എന്ന അര്‍ത്ഥത്തില്‍ ഞാനും പ്രകാശും സുനീറിനെ നോക്കി..
സുനീര്‍ ഞങ്ങളെ മൈന്‍ഡ് ചെയ്യാതെ വീണ്ടും ഡോക്ടറോട്.
"ഞാന്‍ സാറിനെ ഒരു സെമിനാറിന് ക്ഷണിക്കാന്‍ വന്നതാ.."
ഡോക്ടര്‍ ഒന്ന് ചിരിച്ചു.. പിന്നെ എന്‍റെ നേരെ തിരിഞ്ഞു..
"എത്ര കാലമായി തുടങ്ങിയിട്ട്..??"
"എന്ത്??" എനിക്ക് സംശയമായി..
"ആഹ്.. കുഴപ്പമില്ല.. ഒരു ഷോക്ക്‌ കൊണ്ടു തീരുന്നതേ ഉള്ളു..."
"ഷോക്കോ?? ആര്‍ക്കു??"
"ആഹ് കുഴപ്പമില്ലന്നെ.. ഇന്ത്യന്‍ പ്രസിഡന്റ്‌ എന്ന് പറഞ്ഞു വന്നവനെ ഞാന്‍ കണ്ടിരിക്കുന്നു.. പിന്നയല്ലേ കോളേജ് ചെയര്‍മാന്‍...."
പടച്ചോനെ.. ഡോക്ടര്‍ സുനീരിനു വട്ടാണെന്നുറപ്പിച്ചു.. ഇനി ഷോക്ക്‌.. എനിക്ക് ചിരിയ വന്നത്..
സുനീര്‍ ചാടി എണീറ്റു.. പോക്കറ്റില്‍ നിന്നും ഐഡി കാര്‍ഡ്‌ വലിച്ചെടുത്തു.. എന്നിട്ടലറി,
"എന്‍റെ പോന്നു ഡോക്ടര്‍,സത്യായിട്ടും എനിക്ക് വട്ടില്ല..ഞാന്‍ പറഞ്ഞത് സത്യമാ..ഇതാ എന്‍റെ കോളേജ് ഐഡി കാര്‍ഡ്‌ "
അവന്‍ ഐഡി ഉയര്‍ത്തി കാറ്റി..അത് നോക്കിയ ഡോക്ടര്‍ എനിക്കും പ്രകാശിനും നേര്‍ക്ക്‌ തിരിഞ്ഞു..
ഒരു കൈ കൊണ്ടു മുഖവും മറ്റേ കൈ കൊണ്ട് വയറും തടവിക്കൊണ്ടിരിക്കുന്ന പ്രകാശിനെ നോക്കി ഡോക്ടര്‍ പുഞ്ചിരി തൂകി..
ഒഹ്.. എനിക്ക് സമാധാനമായി..
ഡോക്ടര്‍ പ്രകാശിനോടു,
"എന്ത് പറ്റു തടവിക്കൊണ്ടിരിക്കുന്നു??"
"പുറത്തു നിന്നു തല്ലു കൊണ്ടതാ.." അവന്‍ പറഞ്ഞു..
"ആഹ.. തല്ലു കൊള്ളാന്‍ മാത്രം കൂടുതലാണോ??"
"ആണെന്നാ തോന്നുന്നത്.. മുഖത്തും വയറിനും കിട്ടി.."
"അഹ.. എത്ര കാലമായി തുടങ്ങിയിട്ട്??? "
"അതെങ്ങന എനിക്കറിയാവുന്നത്??"
"പിന്നെ ആരോട് ചോദിക്കണം??"
"കൂടെ വന്നവരോട് ചോദിയ്ക്കാന്‍ പാടില്ലേ ഡോക്ടര്‍ക്ക്‌.."
അത് കേട്ടപ്പോള്‍ ഡോക്ടര്‍ എന്‍റെ നേരെ തിരിഞ്ഞു..
"എത്ര കാലമായി തുടങ്ങിയിട്ട്??"
"എന്ത്??"
"അസുഖം??"
"ആര്‍ക്കു??"
"ഇയാള്‍ക്ക് അസുഖം തുടങ്ങിയിട്ട് എത്ര കാലമായി എന്ന്??"
പ്രകാശിനെ ചൂണ്ടി ഡോക്ടര്‍ ഇത് പറഞ്ഞതും അവനും ചാടി എണീറ്റു..
"എന്‍റെ പോന്നു ഡോക്ടറെ, എനിക്കും വട്ടില്ല.. ഇതാ എന്‍റെ ഐഡി "
അവനും ഐഡി ഉയര്‍ത്തിക്കാട്ടി..
"പിന്നെഹ്.. വട്ടില്ലെങ്കില്‍ പിന്നെങ്ങന തല്ലു കിട്ടുന്നത്.." എന്നായി ഡോക്ടര്‍
"ഞങ്ങളുടെ തൊട്ടു മുമ്പേ കയറിയ ആ പയ്യനാ എന്നെ തല്ലിയത്.. അല്ലാതെ ഡോക്ടര്‍ വിചാരിക്കുന്നത് പോലെ എന്‍റെ വട്ടു മൂത്ത് ആരും പിടിച്ചു പെരുമാറിയതല്ല ." പ്രകാശ്‌ വിശദീകരിച്ചു..
അത് ഡോക്ടര്‍ വിശ്വസിച്ചു.. പിന്നെ ഡോക്ടര്‍ പതിയെ എന്‍റെ നേരെ തിരിഞ്ഞു,,
അടുത്ത ഇര ഞാന്‍.. അതിനു മുമ്പേ ഞാനും ഐഡി കാര്‍ഡ്‌ ഉയര്‍ത്തിക്കാണിച്ചു..ഡോക്ടര്‍ എന്‍റെ ഐഡി നോക്കി.. ഞാന്‍ ചിരിച്ചിരിക്കുന്ന ഫോട്ടോ.. ആള് മാറിയിട്ടില്ല എന്നറിയിക്കാന്‍ ഞാന്‍ ചിരിച്ചു കാണിച്ചു..(ഓവര്‍ ആയോ എന്തോ??).. എന്നിട്ട് മെല്ല പറഞ്ഞു..
"സത്യായിട്ടും എനിക്കും വട്ടില്ല ഡോക്ടര്‍.."
ഡോക്ടര്‍ ഒരു ദീര്‍ഘനിശ്വാസം കഴിച്ചു,,
"അപ്പൊ നിങ്ങള്‍ മൂന്നു പേര്‍ക്കും വട്ടില്ല എന്നാ പറയുന്നത് അല്ലെ??"
"അതേ ഡോക്ടര്‍.. " മൂന്നുപേരും ഒരുമിച്ചു പറഞ്ഞു..
"പിന്നെ ആരെ കെട്ടിക്കാനാടാ മൂന്നും കൂടി ഇങ്ങോട്ട് വലിഞ്ഞു കേറി വന്നത് " ഡോക്ടര്‍ വയലന്റ് ആയി.
"ഡോക്ടര്‍,ഞാന്‍ നേരത്തേ പറഞ്ഞത് സത്യമാ, ഞങ്ങള്‍ മൂന്നും എസ് എസ് കോളേജില്‍ നിന്നു വരുന്നതാ.. ഡോക്ടറെ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാന്‍ വേണ്ടിയാ വന്നത്... അമ്മയാണെ സത്യം.." സുനീര്‍ പറഞ്ഞൊപ്പിച്ചു..
ഡോക്ടര്‍ ഒന്ന് തണുത്തു..
ഞങ്ങള്‍ വിഷയം കാര്യമായി അവതരിപ്പിച്ചു.. എല്ലാം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു..
"സെമിനാര്‍ എന്നൊക്കെ പറഞ്ഞാല്‍ കേട്ടു നില്‍ക്കുന്നവര്‍ക്ക് വല്ലാതെ ബോറടിക്കും.. അത് കൊണ്ടു ഒരു question answer സെഷന്‍ ആകാം.. എല്ലാവരുടെയും സംശയങ്ങള്‍ക്കും ഞാന്‍ മറുപടി പറയാം.. അതാകുമ്പോള്‍ ഇപോഴത്തെ കാലത്തേ കുട്ടികളുടെ ഏകദേശ എല്ലാ പ്രശ്നങ്ങളും കവര്‍ ചെയ്യാന്‍ പറ്റും. ഉദാഹരണത്തിന് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തത്,മാതാപിതാക്കളില്‍ നിന്നുള്ള സ്‌ട്രെസ്, ഉറക്കമില്ലയ്മയുടെ മാനസിക വിശംഗങ്ങള്‍..അങ്ങനെയങ്ങനെ.... "
ഞങ്ങള്‍ ഉറങ്ങിതുടങ്ങിയിരുന്നു.. "സെമിനാര്‍ വേണ്ട ഡോക്ടര്‍,ബോറടിക്കും.. സത്യായിട്ടും ബോറടിക്കും.. question answer തന്നെ മതി" എന്ന് വിളിച്ചു പറയാന്‍ തോന്നി..
കാരണം അത്രയ്ക്ക് ബോറിംഗ് ആയിരുന്നു വിശദീകരണം തന്നെ ..
"ഓക്കേ ഡോക്ടര്‍.. അത് മതി..അത് തന്നെ മതി.. "ഞാന്‍ പറഞ്ഞു..
"ഡോക്ടര്‍, നോട്ടീസ് ബോര്‍ഡില്‍ ഇടാന്‍ വേണ്ടി വിഷയം ഒന്ന് വേണമായിരുന്നു.. അതൊന്നു പറഞ്ഞു തരാമോ??" സുനീര്‍ ചോദിച്ചു..
ഡോക്ടര്‍ കുറച്ചു സമയം ആലോചിച്ചു.. പിന്നെ സുനീറിനോടായി പറഞ്ഞു..
"നോട്ട് ചെയ്തോളു.. സൈക്കൊലോജിക്കള്‍ അടോലസെന്‍സ് ഇന്‍ യൂത്ത്..(Psychological Adolescence in Youth)"
എഴുതാന്‍ തയ്യാറായി നിന്ന സുനീര്‍ ഡോക്ടറെ നോക്കി.. എന്നിട്ട് പതിയെ ചോദിച്ചു..
"എന്തോന്നാ??"
ഇപ്പോള്‍ ഡോക്ടറുടെ മുഖത്ത് മുഴുവന്‍ പുച്ഛം.. പിന്നെ ഡോക്ടര്‍ പതിയെ എന്നിലേക്ക്‌ തിരിഞ്ഞു പറഞ്ഞു..
"സൈക്കൊലോജിക്കള്‍ അടോലസെന്‍സ് ഇന്‍ യൂത്ത്.."
"എങ്ങനെ ??" എന്ന് ഞാന്‍..
പുച്ഛം ഒന്നുകൂടി മൂര്‍ച്ചിച്ചു.. പ്രകാശിന്റെ നേര്‍ക്ക്‌..
"സൈക്കൊലോജിക്കള്‍ അടോലസെന്‍സ് ഇന്‍ യൂത്ത്.."
"ആരാന്നാ പറഞ്ഞത്??" എന്ന് പ്രകാശ്‌..
പിന്നെ ഡോക്ടര്‍ ഒന്നും ആലോചിച്ചില്ല.. ഒരു വെള്ള പേപ്പറില്‍ വല്ല വൃത്തിയായി എഴുതി തന്നു..(Psychological Adolescence in Youth)"
ആ ദിവസത്തിന് വിരാമം..


സെമിനാര്‍ ദിവസം പിറകെ വരും.. കാത്തിരിക്കുക.. :)

Tuesday, August 2, 2011

സന്തോഷ്ജി.. സുല്ല്.. സുല്ല്..





"ചരിത്രം വഴി മാറും, ചിലര്‍ വരുമ്പോള്‍."
അടുത്തിടെ കേട്ടു കൊണ്ടിരിക്കുന്ന ഒരു പരസ്യ വാചകം.. പക്ഷെ ആ പരസ്യ വാക്ക് പൂര്‍ണമാകുന്നത് സന്തോഷ്ജിയുടെ കാര്യത്തിലാണെന്നു തോന്നുന്നു..
കാരണം ചരിത്രം വഴി മാറുക മാത്രമല്ല,ചരിത്രം ഓടി ഒളിക്കുന്ന കാഴ്ചയാണ് അയാളുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്.. (ഇനിയും അയാളെ വെച്ച് പോറുപ്പിച്ചാല്‍ ചരിത്രം ആത്മഹത്യ ചെയ്തെന്നും വരാം..)
അല്ലെങ്കില്‍ യുടുബില്‍ നിന്നും ഒരു സായിപ്പ് ഒരു മലയാളിയെ വിളിക്കുക എന്നത് നമുക്കൊക്കെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുമോ??
സായിപ്പ് വിളിച്ചിട്ട് ചോദിച്ചു പോലും,
"സന്തോഷേട്ടാ,സന്തോഷേട്ടാ.. ചേട്ടന്റെ ആല്‍ബം ഇപ്പോള്‍ രണ്ടര ലക്ഷം ആള്‍ക്കാര്‍ കണ്ടിരിക്കുന്നു.. അത് കൊണ്ട് അതിന്റെ കോപ്പി റൈറ്റ് ഞങ്ങള്‍ക്ക് തരുമോ സന്തോഷേട്ടാ " എന്ന്....
അതിനു മരുപടിയെന്നോളം,വെള്ളക്കാരുടെ മുന്നില്‍ മുട്ട് മുടക്കാത്ത ഭാരതീയന്റെ,അതിലുപരി ഒരു മലയാളിയുടെ മഹിമയുയര്‍ത്തി അദ്ദേഹം മറുപടിയും കൊടുത്തു..
"ഇല്ല മോനെ സായിപ്പേ.. ഇല്ല.. ആല്‍ബത്തിന്റെ കോപ്പി റൈറ്റ് ഞാന്‍ തരില്ലാ......"
അങ്ങനെ ചരിത്രം വഴി മാറിയ അത്യപൂര്‍വമായ എത്രയെത്ര കാഴ്ചകള്‍...
-------------------------------------------------------------------------------------
ഭാവന വരാന്‍ നെട്ടോട്ടമോടുന്ന മലയാളി എഴുത്തുകാരും ഇദ്ദേഹത്തെ കണ്ടു പഠിക്കണം..
കല്ലിലും മുള്ളിലും വരെ ഇദ്ദേഹം ഭാവന കണ്ടെത്തും..
അതറിയണമെങ്കില്‍ "രാത്രി ശുഭരാത്രി" എന്ന "ക്ലാസ്സിക്‌ " പാട്ടിന്റെ ജനനത്തെ കുറിച്ചറിയണം.. (അതറിയണമെങ്കില്‍ വീട്ടില്‍ ഹിന്ദിയും ഇംഗ്ലീഷും മറാത്തിയുമൊക്കെ സംസാരിച്ചു തുടങ്ങണം..അല്ലാതെ പറ്റില്ല മക്കളേ..)
വഴിയരികില്‍ നടന്നു പോകുമ്പോള്‍ ഒരു മണവാട്ടിയെ കണ്ടത് കൊണ്ടാണത്രേ "ഇവളെന്നും മണവാട്ടി" എന്ന മഹത് വാചകം പിറന്നു വീണത്‌..
(വഴിയരികിലൂടെ ആ സമയത്ത് ശവമഞ്ചം ഒന്നും പോകഞ്ഞത് മലയാളിയുടെ ഭാഗ്യം.. അല്ലേല്‍ "ഇവിടെന്നും ശവമഞ്ചം" എന്ന് കേള്‍ക്കേണ്ടി വന്നേനെ.. )
-------------------------------------------------------------------------------------
നിര്‍മാണ ചെലവു കൂടുന്നു, നിര്‍മാണ ചെലവു കൂടുന്നു എന്ന് നാഴികക്ക് നാല്‍പതു വട്ടം പ്രസംഗിക്കുന്ന നിര്‍മാതാക്കളും ഈ "മഹദ് വ്യക്തിയെ" (തെറി വിളിക്കാന്‍ പറ്റാത്തത് കൊണ്ട ഇത് പോലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത്.. ക്ഷമിക്കുക) കണ്ടു പഠിക്കണം..
"താങ്കളുടെ ആല്‍ബത്തിലെ നായികമാര്‍ക്ക് ഡ്രസ്സ്‌ കുറവാണല്ലോ" എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാന്‍ "മഹാന്മാര്‍ക്ക്" മാത്രമേ പറ്റു..
അതിങ്ങനെ,
"ഇപോ വസ്ത്രങ്ങള്‍ക്കൊക്കെ എന്താ വില..?? ചെലവു കുറക്കാന്‍ വേണ്ടിയാ ഡ്രസ്സ്‌ കുറച്ചുപയോഗിക്കുന്നത്" എന്ന്..
(ദയവു ചെയ്തു അങ്ങുന്ന് ഒരു 2015 ആകുമ്പോഴേക്കും(ജീവിചിരുപ്പുന്ടെല്‍) പടം പിടുത്തം നിര്‍ത്തണേ.. കാരണം എന്തായാലും ആ സമയമാകുമ്പോഴേക്കും വസ്ത്രങ്ങള്‍ക്ക് ഇനിയും വില കൂടും..ഇതൊരപേക്ഷയാണ്‌.. കേള്‍ക്കണം... പ്ലീസ്.. പ്ലീസ് )
-------------------------------------------------------------------------------------
പറയാന്‍ ഇനിയും ഒരുപാടുണ്ട്.. പക്ഷെ പറഞ്ഞു തുടങ്ങിയാല്‍ ഒരു സാധാരണ മലയാളി എന്ന നിലയില്‍ എന്റെയും നിയന്ത്രണം വിട്ടു പോകും..
അത് കൊണ്ട് തല്‍കാലം നിര്‍ത്തുവാ..
എന്നെ പോലെ എല്ലാ മലയാളികളും ഇപ്പോള്‍ ആ "മാന്യ ദേഹത്തോട്" സുല്ല് പറഞ്ഞിരിക്കുവ.. സുല്ല് പറയുക എന്ന് വെച്ചാല്‍ ആയുധം വെച്ച് കീഴടങ്ങുന്നതിന് തുല്യം.. ആയുധം വെച്ച് കീഴടങ്ങിയ യോദ്ധാക്കളെ ആക്രമിക്കാന്‍ പാടില്ല എന്ന സത്യം സന്തോഷ്ജിയെ പോലെ ഇംഗ്ലീഷില്‍ BA എടുത്തു ഹിന്ദിയില്‍ MA ചെയ്തു സിവില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന ആള്‍ക്ക് മനസിലാവും എന്ന് വിശ്വസിക്കുന്നു..
-------------------------------------------------------------------------------------
വാല്‍കഷ്ണം..
എവിടെ പോയാലും ഞാന്‍ മാത്രം ശ്രദ്ടിക്കപ്പെടനം എന്ന് വിചാരിക്കുന്നവരെ കുറിച്ച് എന്‍റെ നാട്ടില്‍ പറയുന്ന ഒരു നാടന്‍ ചൊല്ലുണ്ട്..
"കല്യാണ വീട്ടില്‍ പോയാല്‍ ചെക്കനാവണം,മരിച്ചെടുത്തു പോയാല്‍ മയ്യിത്താവണം" എന്ന്..
അത് തന്നെയാണ് ഈ "മാന്യ ദേഹവും" ചെയ്യുന്നത്.. പക്ഷെ,................ :)



സാമൂഹ്യ സേവനം മാത്രം ലക്ശ്യമാക്കി നടത്തുന്ന ഈ പരിപാടിയില്‍ എന്നോടൊപ്പം പങ്കാളിയാവു.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...