പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Tuesday, August 16, 2016

ഒരു വട്ടം കൂടി...


ഒരു വെടീം പൊകേം മാത്രമേ ഓർമയുള്ളൂ.. എല്ലാം വളരെ പെട്ടെന്നെന്നെ തീർന്നു..

കോളേജിൽ ഒരുമിച്ച് പഠിച്ചവരെയൊക്കെ തപ്പിയെടുത്തൊരു വാട്ട്സപ്പ് ഗ്രൂപ്പ് ,വെറുതെ ഒരു രസത്തിനു ചിന്തിച്ചതാ.. മുകളിലൂടെ പോകുന്ന വെടിയുണ്ട ഏണി വെച്ച് കേറി പിടിച്ചു നെഞ്ചിൻ കൂട്ടിനകത്തേക്കു കേറ്റുന്നതായിരുന്നു അയിനേക്കാൾ നല്ലതു എന്ന് ഇപ്പൊ തോന്നുന്നു..!!

സകലോനേം ആഡ് ചെയ്തു, മഹിളാ മണികളെ റിക്രൂട്ട് ചെയ്യാൻ റിഷാനയെ ഓടിച്ചിട്ട് പിടിച്ചു ഗ്രൂപ്പിൽ കേറ്റി അഡ്മിനും ആക്കി..
സംഗതി കേറിയങ്ങു കത്തി..ജീവിച്ചിരിപ്പുണ്ടോ അതോ ആരേലും തല്ലിക്കൊന്നോ എന്ന ഒടുക്കത്തെ ചോദ്യത്തിന് ഉത്തരം എന്നോണം ഒന്നും ചത്തില്ല, നാട്ടുകാരുടെ ക്ഷമ കൊണ്ട് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിച്ചു പലവഴി ഗ്രൂപ്പിലേക്കൊഴുകിയെത്തി..
അതിനിടയിലാ ഞാനടുത്ത വെടിയുണ്ട ഓർഡർ ചെയ്തേ.. ഒരു കാര്യോമില്ലായിരുന്നു.. ഒരു ഗെറ്റ് ടുഗതർ..!! ഒരിക്കൽ ജ്വലിച്ച ദിവസത്തിന് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ..!!
സംഗതി എല്ലാർക്കും പെരുത്തിഷ്ടായി.. ലൈക്കോട് ലൈക്ക്..ഓഗസ്റ്റ് 15 അങ്ങനെ ഫിക്സും ചെയ്തു.. പിന്നെ അതിന്റെ പ്ലാനിംഗ് എന്നും പറഞ്ഞായി ചർച്ച..ചർച്ചയിൽ ഒരു ചേർച്ചയില്ല എന്ന് പറഞ്ഞായി അടുത്ത തല്ല് .. നടക്കട്ട് പുല്ല്.. ഞാനൊന്നും മിണ്ടാൻ പോയില്ല.. !!

അതിനിടയിൽ പ്രകാശിന്റെ ഫോൺ.. ന്തിനാ ??

"അളിയാ.. സംഭവം ഒക്കെ എനിക്കിഷ്ടായി.. പക്ഷെ ഞാൻ വരൂല.."

എനിക്കൊന്നും തോന്നിയില്ല.. കാരണം ഓൻ പണ്ടേ ഇങ്ങനാ.. ഇഷ്ടായതൊന്നും ചെയ്യൂല.. CD കടയിൽ പോയിട്ട്  കാണാത്ത 'ദേവാസുരം' വെറുതെ തരാന്ന് പറഞ്ഞപ്പോ അത് വാങ്ങാണ്ട്  തിയേറ്ററിൽ ഫസ്റ്റ് ദിവസം തന്നെ പോയിക്കണ്ട 'വാമനപുരം ബസ് റൂട്ട്' കാശ് കൊടുത്തു വാങ്ങിയ ലെഗസി ഉള്ളോനാ..!!

എന്തായാലും വെറുതെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി  ചോദിച്ചു..
"ന്തേ നിനക്ക് വന്നാല്.."
"വരണേൽ ഓളേം കൂടി വിളിക്കണം.. എന്നാ ഞാൻ വരും.." അവന്റെ ഉത്തരം..
"ങേ.. ആരുടെ ഓളെ " എന്റെ സംശയം..
"ആരുടേലും ഓളായോ എന്നറിയൂല.. ആയാലും ഇല്ലേലും ഓളുണ്ടേൽ ഞാൻ വരാം.."
"ആരാന്ന് പറയെടാ പരട്ടേ??" എനിക്ക് കലിപ്പ് കേറി..
"അത്.. അത്.. സൗമ്യ.. "
ന്റെ പൊന്നെ.. മ്മളെ ജൂനിയർ.. ഓന്റെ പഴേ കാമുകി.. കാമുകീന്ന് മുഴുവനായും പറയാൻ പറ്റൂല,കാരണം ഓനങ്ങോട്ടെ പ്രേമിച്ചിട്ടുള്ളു,തിരിച്ചിങ്ങോട്ട് തെറീം വെടീം പൊകേം മാത്രേ ഉണ്ടായിട്ടുള്ളൂ..ആ സമയത്തു  ഓന്റെ പിരാന്ത് കാരണം ഓൻ എന്നേം സഫീറിനേം വിളിച്ചോണ്ട് ഓൾടെ നാട്ടിലേക്കൊരു പോക്കാ.. അടുത്ത സീൻ ഓട്ടമാ,മരണ ഓട്ടം. അന്നാട്ടില്‌ നല്ലൊരു ഓട്ടക്കാരൻ ഉണ്ടായിരുന്നേൽ അന്നേ ഡെഡ്ബോഡി  ആകേണ്ട ബോഡീസ് ആയിരുന്നു ഞങ്ങളുടേത്.. !!

അതോണ്ടെന്നെ ചോദ്യേം ഉത്തരോന്നും പിന്നെ ഉണ്ടായില്ല.. "നീ വരണ്ട " എന്ന് പറഞ്ഞു ഞാൻ ഫോണങ്ങു വെച്ച്..
ഓൻ വിട്ടില്ല.. വിളിയോട് വിളി..
"എടാ.. ജൂനിയേഴ്സിനെ വിളിക്കാൻ പാടില്ലാന്നാ നിയമം.. അതോണ്ട് അത് വേണ്ട.." ഒഴിവാക്കാൻ അടുത്ത നമ്പർ ഇട്ട് ഞാൻ..
"പിന്നെ.. ഒരു നിയമം.. പാർലിമെന്റിൽ ഒന്നുമല്ലല്ല നമ്മൾ പോകുന്നെ നിയമം തെറ്റിക്കാണ്ടിരിക്കാൻ..പാർക്കിലേക്കല്ലേ..?"
"പോടാ.. അതിരിക്കട്ട്.. ഓളിപ്പോ എവിടാ?? നീ കണ്ടിട്ട്ണ്ടാ അടുത്തെങ്ങാനും ??"
"അതൊന്നും അറിയൂല.. ഓളെ നാട്ടിപ്പോയി അന്വേഷിക്കണം.."
"ആ.. പസ്ററ്.. നിന്റെ പിരാന്തിന് ഇപ്പോം ഒരു കുറവില്ല അല്ലെ.. പണ്ട് ഓളുടെ നാട്ടിൽ വന്ന് ഓടിയ ഓട്ടം ഞാനും സഫീറും നേരെ ഓടിയെങ്കിൽ അങ്ങ് സിറിയയിൽ എത്തിയേനെ..അന്ന് പക്ഷെ കൊയപ്പൂല്ല ,പക്ഷെ ഇന്നങ്ങനെ പോയാൽ IS-ൽ പോയി,ചാനൽ ചർച്ച,മയ്യിത്ത് കാണണ്ട എന്നൊക്കെ തൊടങ്ങി വെല്യക്കാട്ടെ വിഷയാവും.. അതോണ്ട് നീ പോയെ.. "
എന്നിട്ടും ഓൻ വിടുന്നില്ല..കരച്ചിലോട് കരച്ചിൽ..
പക്ഷെ ആ കരച്ചിലിൽ ഞാൻ വീണില്ല.. കാരണം എനിക്കിപ്പോ ഒരു ഓളുണ്ട്,ഒരു മോളുണ്ട്,ഒരു കുടുംബൂണ്ട്.. രക്തസാക്ഷിയാവാൻ വയ്യ..
ഫോൺ വെച്ച്..!

അങ്ങനെ ഓഗസ്റ്റ് 14 ആയി.. ചെങ്ങായി ജാബിന്റെ മങ്ങലം മംഗളമായി കഴിഞ്ഞു..ഓഗസ്റ്റ് 14-ന് ഞാൻ വീട്ടിൽ ആ പ്രഖ്യാപനം അങ്ങ് നടത്തി..
"നാളെ ഞാൻ കോളേജിൽ പോകുന്നു,ഈ ഗെറ്റ്-ടുഗതർ ജ്വലിക്കും,നോക്കിക്കോ.."
"ഒവ്വ.. സഹകരണാശുപത്രീൽ എത്താണ്ട് നിന്നാ മതി.. " ഓളുടെ ഓർമ്മപ്പെടുത്തൽ പുച്ഛിച്ചു തള്ളി..
"നാളെ കമ്പ്ലീറ്റ് നൊസ്റ്റാൾജിയ ആണ്.. അതോണ്ട് പണ്ട് കോളേജിൽ പോയ ദിവസം എങ്ങനാണോ അങ്ങനാ നാളേം.. അതോണ്ട് നാളെ ബൈക്കിനല്ല,ബസിനാ പോണേ.." എന്റെ അടുത്ത പ്രഖ്യാപനം..
"എല്ലാം അത് പോലാണോ??" ഉമ്മേടെ ചോദ്യം..
"ആ.. എന്ത്യേ ??"
"അങ്ങനാണേൽ ഇറങ്ങാം നേരം ഉപ്പാനെ എവിടേം പോവാതെ ഇവിടെ തന്നെ നിറുത്തണം..ഉപ്പാന്റെ വായിലിരിക്കുന്നത് കേൾക്കാതെ 3 കൊല്ലം നീ ഇവിടന്ന് ഇറങ്ങിയിട്ടില്ലല്ലോ.."

ഫ്ളഷ്ബാക്കിന്റെ ടോൺ..
'കണ്ട തെണ്ടിപ്പിള്ളേരുടെ കൂടെ പാതിരാത്രി മുഴുവൻ അലഞ്ഞു തിരിഞ്ഞു കേറി വന്നിരിക്കുന്നു കോളേജിൽ പോകാൻ..' 
മൈൻഡ് ഒരു വേള പഴയ കാലത്തിലേക്ക് തിരിച്ചു പോയി.. വല്ലാണ്ട് അവിടെ നിക്കാൻ മൈൻഡിനെ വിടാണ്ട് തിരിച്ചെടുത്തു..ബാക്കി ഡയലോഗ് അതുക്കും മേലെയാ..
 "മാണ്ട.. നിങ്ങളൊക്കെ തൽക്കാലം നൊസ്റ്റാൾജിയ ആക്കണ്ട.. ഞാൻ മാത്രം ആക്കിക്കോളാം..കേട്ടാ.." ആ സീൻ പിരിച്ചു വിട്ടു.. ഇല്ലേൽ കുറെ എന്തൊക്കെയോ വരും..

ആ രാത്രി അങ്ങനങ്ങു തീർന്നു..നേരം നേരത്തെ തന്നെ വെളുത്തു..

കുളിക്കാൻ നേരമാ ഡ്രസ്സ് കോഡ് ഉണ്ടാക്കിയ കാര്യം ഓർമ്മ വന്നത്.. നീലക്കുപ്പായമോ പാന്റോ വേണമെന്നാ പറഞ്ഞത്..
മമ്മിഞ്ഞിന്റെ കല്യാണത്തിനിട്ട നീലക്കുപ്പായം തന്നെ ഇടാം.. CITU ഡ്രസ്സ് പോലുണ്ട് എന്നെല്ലാരും പറഞ്ഞന്ന് ഇനി ഈ പുല്ലിടൂല എന്ന് പറഞ്ഞു ഊരിവെച്ചതാ.. അതൊന്നൂടി എടുത്ത്..
അതൊന്ന് തേക്കാൻ ഓൾക്ക് നേരെ നീട്ടി..
"ഇതെന്താ നീലയൊക്കെ.."
"ഡ്രസ്സ് കോഡ് നീല വേണമെന്നാ റിഷാന പറഞ്ഞേ.."
"അതെന്തിനാ..?" അവളുടെ ഡൌട്ട്..
"ഓ.. റിഷാന പുതിയ നീല ചൂരിദാറ് വല്ലോം വാങ്ങിക്കാണും.. അത് കാണിക്കാൻ നമ്മളേം കൂടി നീലയാക്കുന്നു.. അല്ലാണ്ട്ന്നാ..നീ തേക്കാൻ നോക്ക്.."
"ഇന്നത്തെ ദിവസം കോളേജിൽ പണ്ട് പോയ ദിവസം പോലെ തന്നെയാ എന്നല്ലേ പറഞ്ഞെ.. അന്ന് ഞാൻ സ്കൂളിൽ പഠിക്കുവാ.. തേക്കാൻ നേരൂല്ല..എനിക്ക് ഹോം വർക്ക് ചെയ്ത് തീർക്കാനുണ്ട് കേട്ടാ.." ഓള് തേച്ചിട്ടങ്ങു പോയി,ഡ്രെസ്സല്ല,എന്നെ..!!
വന്ന് വന്ന് ഓളും സിമ്പോളിക് ആയി വരുന്നുണ്ട്.. ഒന്നും മിണ്ടാൻ പറ്റാത്ത ഓരോ അവസ്ഥാന്തരങ്ങൾ.. !

ഞാനെന്നെ തേക്കാൻ തേപ്പു പെട്ടി എടുത്ത്.. എന്നും ചെയ്യാറുള്ളത് പോലെ തേപ്പു പെട്ടിയുടെ പൊടി കളയാൻ തേപ്പു പെട്ടി കൊണ്ട് തുടക്ക് രണ്ട് തേപ്പ്..
അടുത്തത് വൻ അലർച്ചയാ..
എന്നതാ കാര്യം ??
അതെന്നെ.. ഉപ്പ ഡ്രെസും തേച്ചു  പ്ളഗ് ഊരിയ മൊമെന്റിലായിരുന്നു എന്റെ പൊടി കളയൽ.. പൊടീം പോയി,ഇച്ചിരി തോലും പോയി..പൊന്നീച്ച പറന്നു.. ജ്വലിച്ചു തുടങ്ങി മോനെ..!!

ഏതായാലും പൊള്ളിയ സെന്റിമെന്റിൽ ഓള് ഡ്രസ്സ് തേക്കാൻ സമ്മയിച്ചു.. ഓള് ആദ്യം തന്നെ എന്നെ തേക്കാണ്ട് ഡ്രസ്സ് തേച്ചിരുന്നേൽ ആ ജ്വലിക്കൽ ഒഴിവാക്കാരുന്നു..!!

കുളീം കഴിപ്പും ഡ്രസിങും ഒക്കെ കഴിഞ്ഞു.. ഇറങ്ങാൻ നേരം ഓള് പിറകീന്ന് വിളിച്ചു..
"നല്ലോരു കാര്യത്തിന് പോകുമ്പോൾ പിറകീന്നു വിളിക്കല്ലേ.. ജ്വലിക്കേണ്ടതാ.. എന്തേ??" ദേഷ്യത്തോടെ ചോദിച്ചു...
ഓളൊന്നും മിണ്ടാണ്ട് ഉറങ്ങിക്കിടക്കുന്ന മോളെ ചൂണ്ടി കാണിച്ചു..
അതെന്തിനാ.. കുറച്ചു നേരം ഒന്നും മനസ്സിലാവാതെ ആലോചിച്ചു..
പിന്നാ ഓർത്തത്,സിംബോളിക്കാ,സിംബോളിക്ക്..
'പണ്ടത്തെ പോലെ കെട്ട് വിട്ട പട്ടമല്ല,കെട്ടിയിട്ട പശുവാന്ന്' ഓള് സിംബോളിക് ആയി ഓർമപ്പെടുത്തിയതാ..!!
ഒന്നും മിണ്ടാണ്ട് മോൾക്ക് ഒരുമ്മ കൊടുത്തിറങ്ങി..!!

ബസ് വന്നു..പഴേ പോലെ ചാടിക്കേറി..
കണ്ടക്ടർ വന്നപ്പോൾ ഒരു രൂപ 25 പൈസാ കൊടുത്തു.. കൺസഷൻ..അങ്ങേരു അടിമുടിയൊന്ന് നോക്കി..
സംഭവം എനിക്കപ്പോഴാ കത്തിയത്..15 രൂപ എടുക്കുന്ന നേരം കൊണ്ട് അങ്ങേരുടെ അനർഘ നിർഗ്ഗള വാക്കുകളാൽ കൊട വിരിഞ്ഞു.. പൂരം കണ്ട സന്തോഷം..!!

ബസ്സിന്‌ പുറത്തെ കാഴ്ച്ചകൾ പോലെ ഓർമ്മകളും പിന്നോട്ട് സഞ്ചരിച്ചു തുടങ്ങി..
ഒരു കാര്യവുമില്ലാതെ വ്യവസ്ഥിതിയെ  വെല്ലുവിളിച്ച മൂന്നു വർഷങ്ങൾ..
പെണ്ണ് സെറ്റ് ആവുന്നത് വരെ പ്രണയത്തോടും സെറ്റ് ആയതിനു ശേഷം അതെ പെണ്ണിനെ തന്നെ വളക്കാൻ ശ്രമിച്ച മറ്റു അലവലാതികളോടും കലഹിച്ച മൂന്നു വർഷങ്ങൾ..
കൂട്ടത്തിലുള്ളവനെ നമ്മള് തല്ലുകയോ തലോടുകയോ ചെയ്യും,പക്ഷെ പുറത്തുള്ളോൻ ഓനെയൊന്നു തുറിച്ചു നോക്കിയാൽ പോലും "വാ അളിയാ.. ഓന്റെ മയ്യിത്ത് കൊണ്ട് ചിരിയും കളിയുമാ ഇന്നെന്ന്" പറഞ്ഞു നെഞ്ചും വിരിച്ചിറങ്ങിയ ദിനങ്ങൾ,ആൾബലം കണ്ട് കൊടുത്ത തല്ലുകൾ,തിരിച്ചു കിട്ടിയ കല്ലേറുകൾ,തെറി വിളികൾ..!!
പ്രണയിച്ച, സൗഹൃദം എന്തെന്ന് പഠിപ്പിച്ച,കോപ്പിയടിയിലും ഒരു കലയുണ്ടെന്നു തിരിച്ചറിഞ്ഞ,സെമിനാർ കണ്ടു പിടിച്ചവന്റെ തന്തക്ക് വിളിച്ച,ഇന്റെർണൽ അസൈന്മെന്റ് കണ്ടു പിടിച്ചവന്റെ തള്ളക്ക് വിളിച്ച മൂന്നു വർഷങ്ങൾ..
ഓർമ്മകൾക്കെന്തു സുഗന്ധം..!!

ബസ് സർ-സയ്ദ് കോളേജ് സ്റ്റോപ്പിലെത്തി.. ഒന്നും നോക്കാണ്ട് ചാടിയിറങ്ങി..
കണ്ടക്ടർ ചൂഴ്ന്ന് നോക്കുന്നു.. വിട്ടില്ല,തിരിച്ചും അതെ നോട്ടം കലിപ്പോടെ നോക്കി..
അപ്പോഴാ വല്യൊരു സത്യം ഓർമ്മ വന്നത്..
'പടച്ചോനെ,ഗെറ്റ് ടുഗതർ പറഞ്ഞത് കോളേജിൽ അല്ലല്ലോ, തളിപ്പറമ്പും കഴിഞ്ഞുള്ള കുപ്പത്തല്ലേ.. പിന്നെന്തിനാ ഞാൻ ഇവിടെ ചാടിയിറങ്ങിയേ..' ഞാനെന്നോട് തന്നെ ചോദിച്ചു..
ചുമ്മാതല്ല കണ്ടക്ടർ തെണ്ടി നോക്കുന്നെ,തളിപ്പറമ്പിലേക്കു ടിക്കറ്റ് എടുത്ത് അവിടെത്തും മുമ്പ് ചാടിയിറങ്ങിയാ ആരായാലും നോക്കും..
തിരിച്ചു കേറിയാലോ??
അങ്ങേരുടെ പുച്ഛം ഏറ്റു വാങ്ങേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ആ ചിന്ത അപ്പൊത്തന്നെ മടക്കി വെച്ച്.. അങ്ങേരിപ്പോഴും ആ നോട്ടം തന്നെയാ.. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ,ഞാനും തിരിച്ചു നോക്കി നെഞ്ചും വിരിച്ചു പറഞ്ഞു.
"പൈസ എനിക്ക് പുല്ലാ.. എനിക്കിഷ്ടമുള്ളിടത്തു ഞാനിറങ്ങും.ചിലപ്പോ കണ്ണൂരേക്ക് ടിക്കറ്റ് എടുത്ത് തളിപ്പറമ്പിൽ ഇറങ്ങും.നിനക്കെന്താ അതിന് ?"
"നിനക്ക് പ്രാന്താടാ.. " അതും പറഞ്ഞു അങ്ങേര് ഡബിൾ അടിച്ചു,ബസ് പോയി,എന്റെ മാനോം..!

അടുത്ത ബസിൽ കേറി ഒന്നൂടി തളിപ്പറമ്പിലേക്ക് ടിക്കറ്റ് എടുത്ത്..ഒന്നും ഓർക്കാൻ നിന്നില്ല,ഇനീം നാണം കെടാൻ വയ്യ..!
തളിപ്പറമ്പ എത്തി.. ഫോൺ എടുത്ത് പ്രിജേഷിനെ വിളിച്ചു..
"ഞാൻ തളിപ്പറമ്പ എത്തി..നീ എവിടാ അളിയാ..?"
"പോടാ.. ഞാൻ കോളേജിന്റവിടെ ബസ് ഇറങ്ങി 10 മിനിറ്റ് ആയി ഇവിടെ പോസ്റ്റ് ആയിട്ട്.."
"ങേ.. നീ തളിപ്പറമ്പും കഴിഞ്ഞു എന്തിനാ അവിടെ പോയെ.. കുപ്പത്തല്ലേ പരിപാടി വെച്ചിരിക്കുന്നത്.."
"ശെടാ.. ശരിയാണല്ലേ..ഞാനെന്തിനാ ഇവിടെ വന്നേ.." അവന്റെ ചോദ്യം..
ഞാനുത്തരം പറഞ്ഞില്ല..ഫോൺ കട്ട് ചെയ്തു..
ഞാൻ ഒന്നെറിഞ്ഞാ ഓൻ ഒമ്പതെറിയും.. അതാ ഓൻ ..
ഓനേം വെയിറ്റ് ചെയ്തു 10 മിനിറ്റ് പോസ്റ്റ് ആയ നേരം നോക്കി ഫേസ്ബുക്കിൽ ഒരു പോസ്റ്റും ഇട്ട്..!

അവനെത്തി..ഓട്ടോ പിടിച്ചു കുപ്പത്തേക്കു..
ലേക്ക് പാർക്ക് ആണ് ഡെസ്റ്റിനേഷൻ.. അവിടാ പ്രോഗ്രാം പ്ലാൻ ചെയ്തിരിക്കുന്നെ..!
താക്കോൽ വാങ്ങി ഗേറ്റ് തുറന്നു..
ഞാൻ നോക്കി..ഏകദേശം ഒരു 2 സെന്റ്‌ സ്ഥലത്തു നിർമ്മിച്ചിരിക്കുന്ന വലിയ വിശാലമായ പാർക്ക്..പ്രിജേഷ് കണ്ടിഷ്ടപ്പെട്ടു ബുക്ക് ചെയ്തതാ.. അവനെ നോക്കി പുച്ഛിക്കാൻ നിന്നില്ല.. എത്രാന്നു വെച്ചാ..!!
"നല്ല വിശാലമായ പുറം".. പ്രിജേഷിന്റെ ഡയലോഗ്..
ഞാനവനെ കലിപ്പോടെ നോക്കി.. റോഡിലൂടെ നടന്നു പോകുന്ന ചേച്ചിയെ നോക്കിയാ അവൻ  പറഞ്ഞെ..ഞാനും നോക്കി..
"ശരിയാ.. നല്ല വിശാലമായ പുറം.." ചേച്ചി പോയി..ഇത് പോലോത്ത വല്ല കാഴ്ചയും കണ്ടോണ്ട് തന്നാവും തെണ്ടി പാർക്ക് ബുക്ക് ചെയ്തത്.. ഞാൻ പിന്നേം പാർക്കിലേക്ക് നോക്കി..
ചെറുതാണേലും പ്രകൃതി രമണീയത നിറഞ്ഞൊഴുകുന്ന പാർക്കൊക്കെ തന്നെയാ..
വിശാലമായ പച്ചപ്പുല്ലിൽ ഇരിക്കാനുള്ള സ്ഥലമുണ്ടെന്നാ ഓൻ ഗ്രൂപ്പിൽ പറഞ്ഞത്..മഴ നല്ലോണം പെയ്തോണ്ട് പുല്ലിൽ ഇരിക്കാനുള്ള പൂതി നാലായി കീറി പുഴയിലെറിയേണ്ടി വന്നു..പുല്ല്..!!

പാർക്കിന്റെ തൊട്ടടുത്തുള്ള ഹാളിന്റെ താക്കോലുമായി പാർക്കുടമ ചേച്ചി വന്നു.. മുറി തുറന്നു.. !
കുറ്റം പറയരുതല്ലോ..നല്ല ഹാൾ..കൊള്ളാം..
പെട്ടെന്നൊരു കാർ വന്നു..
സഫീറ ഫാമിലിയായി വന്നിരിക്കുന്നു.. കൂടെ റിഷാനയും.. എന്റെ ഊഹം ശരിയായിരുന്നു,റിഷാനയുടെ പുതിയ  നീല ചൂരിദാർ കാണിക്കാൻ വേണ്ടി മനപ്പൂർവാ ഓള് നീല യൂണിഫോം എന്നൊക്കെ പറഞ്ഞത്.. മിടുക്കി..!!
വിശാലമായ പാർക്ക് കഥ കേട്ട് തന്നാ സഫീറയുടെ മക്കളും വന്നതെന്ന് തോന്നുന്നു..പാർക്ക് കണ്ട ഉടനെ തന്നെ പിള്ളേര് തിരിച്ചു വണ്ടീൽ കേറി..ഉമ്മാനെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല..
"ഇത്രേം വല്യ പാർക്കിൽ പിള്ളേരെ കളിക്കാൻ വിട്ടാ ചിലപ്പോ കാണാതായി പോകും.." ഓളെ മാപ്പിളേടെ ഡയലോഗ് കൂടി ആയപ്പോ സംഗതി ഒന്നൂടെ ജ്വലിച്ചു..
ഫാമിലി ആയി വന്ന സഫീറ അങ്ങനെ പാർക്കിന്റെ കൊണം കൊണ്ട് സിംഗിൾ ആയി..!!

തൊട്ടു പിറകെ ഓട്ടോ വന്നു.. ഷംസീനയും മിതയും ഷാനിബയും ഇറങ്ങി..
15 പേര് ഉറപ്പായും വരുമെന്ന് പറഞ്ഞതാ.. ലാസ്റ്റ് ടൈം എല്ലാരും നൈസ് ആയി വഞ്ചിച്ചു..
സഫീറിന് കണ്ണൂർ കോട്ടയിൽ സ്വാതന്ത്ര ദിനത്തിന്റെ സല്യൂട്ട് സ്വീകരിക്കാൻ പോണം പോലും..ഓരോരോ കാരണങ്ങൾ..ഓനിപ്പോഴും നല്ല ബിടലെന്ന്യാ..!!
പണ്ട് പഠിക്കാനുള്ളത് മുഴുവൻ പച്ചവെള്ളം പോലെ പഠിച്ചിട്ടു  വന്നാലും പരീക്ഷ എന്ന് കേൾക്കുമ്പോൾ വിറയ്ക്കുന്ന മിനി ഇപ്പൊ പോലീസിലാണ് എന്നറിഞ്ഞപ്പോ മൂന്നു ദിവസാ ഞാൻ ചിരി നിർത്താൻ കഷ്ടപ്പെട്ടെ..ഓള് സല്യൂട്ട് അടിക്കാനും പോയി.. !!

അങ്ങനെ ശുഷ്കിച്ച അംഗങ്ങളെ വെച്ച് സെൽഫി തുടങ്ങി..അതിനിടയിൽ സജേഷ് വന്നു..

ഉയരം കൂടുംതോറും ചായക്ക്‌ സ്വാദ് കൂടും എന്ന് പറഞ്ഞത് കേട്ട് കുടിയാന്മലയിൽ കേറി നിന്ന് ചായ കുടിച്ച അതേ സജേഷ്..അകന്നിരുന്നാൽ സ്നേഹത്തിന്റെ ആഴം കൂടും എന്ന് പറഞ്ഞു പ്രേമിക്കുന്ന പെണ്ണിനെ കുറച്ചൂസം വിളിക്കാണ്ട് നിന്നു... അത് ഓള് മുതലാക്കി..ഓനെ നൈസ് ആയി തേച്ചിട്ട് ഓള് ഓന്റെ ചെങ്ങായിന്റെ കൂടെ പോയി.. അന്ന് മുതൽ നിരാശാകാമുകനായി നടക്കുന്ന സജേഷിനെ എല്ലാരും ചേർന്ന് പഴേ പോലെ ആക്കി.. ഓനുഷാറായി..!
ജംഷീറിനെ വിളിച്ചപ്പോൾ ഓൻ കോളേജിലേക്കുള്ള ബസ് കേറിയെന്നു പറഞ്ഞു..
"മണ്ടൻ കുണാപ്പി,നൊസ്റ്റാൾജിയ വലിച്ചെറിഞ്ഞു പാർക്കിലേക്ക് വാടാന്നു" പറഞ്ഞു ഓനെ പ്രിജേഷ് പച്ചത്തെറി വിളിച്ചു..കലികാലം..!!
വൈകാതെ ജംഷീറും എത്തി..
പിന്നീടങ്ങോട്ട് സംഗതി കത്തിക്കയറി.. കഷണ്ടിയും ഫഹദ് ഫാസിലും തുടങ്ങി വേലുത്തമ്പി ദളവയെ കുറിച്ച് വരെ സംസാരിച്ചു.. റിഷാന പ്ലാൻ ചെയ്ത് കൊണ്ട് വന്ന ഗെയിംസ് ഒക്കെ കത്തിക്കേറി..
മണിക്കൂറുകൾ മിനിറ്റുകളായി മാറി..എല്ലാവരുടെയും പ്രായം പിന്നെയും പിന്നെയും കുറഞ്ഞു വന്നു..ഇനീം കുറഞ്ഞാ ശരിയാവൂല എന്ന് പടച്ചോന് തോന്നി തുടങ്ങിയത് കൊണ്ടാവും പടച്ചോൻ പ്ലാനങ്ങട്‌ മാറ്റിപ്പിടിച്ചു.. ഷാനിന്റെ മാപ്പള വിളിച്ചു..
"ഇനീം വൈകിയാ കുഞ്ഞുങ്ങളെ നോക്കാൻ ഞാൻ വേറെ കെട്ടും " എന്ന് ഭീഷണി..
ഓളോടി..!!
മറ്റുള്ള ഭർത്താക്കന്മാരും ഇതേ ടോൺ പറയാൻ സാധ്യത ഉള്ളതിനാൽ മനസ്സില്ലാ മനസ്സോടെ മറ്റുള്ളവരും.. !!

മനസ്സു നിറഞ്ഞ മൂന്നു മണിക്കൂറുകൾ.. സൗഹൃദത്തിന്റെ കുളിർമയിൽ നനഞ്ഞ നിമിഷങ്ങൾ..ശരിക്കും ജ്വലിച്ചു.. !!
സജേഷ് പോയി.. ഞാനും ജംഷിയും പ്രിജേഷും പഴയത് പോലെ ഒരുമിച്ച് നടന്നു.. പെട്ടെന്ന് എന്തോ കണ്ടു പ്രിജേഷ് പോസ് അടിച്ചു നിന്ന്.. അവൻ ഒരു വീടിന്റെ മുകളിലേക്ക് നോക്കി..
അവിടെ ഒരു പെൺകുട്ടി.. ഞങ്ങൾ സൂക്ഷിച്ചു നോക്കി..
അതവളാ.. സൗമ്യ..!!
"ഫിറോസ്,നീ പ്രണയത്തിൽ വിശ്വസിക്കുന്നുണ്ടോ?? " ഓന്റെ ചോദ്യം..
"ഇല്ല.. നല്ല നാടനടിയിൽ വിശ്വസിക്കുന്നുണ്ട്" ഓളുടെ ആങ്ങളമാരുടെ മുഖങ്ങൾ ഓർമയിൽ പതിഞ്ഞപ്പോൾ ഞാൻ പറഞ്ഞു..
"അല്ലടാ..ഈ ഗെറ്റ് ടുഗതർ ഒരു  നിമിത്തമാ.. എന്റെ പ്രണയം പൂവണിയാൻ ദൈവം വെച്ച് നീട്ടിയ നിമിത്തം.. "
അതും പറഞ്ഞു ഓൻ ആ വീട്ടിന്റെ ഗേറ്റ് ലക്ഷ്യമാക്കി നടന്നടുത്തു..

ഇനിയാണ് ജ്വലിക്കുക.. പ്രണയത്തിന്റെ ജ്വാല ഒരു തീപ്പിടുത്തമാവുമോ?
കണ്ടറിയണം...

Thursday, August 4, 2016

സ്നേഹമുള്ള അട്ട..

"നമസ്കാരം.. നമുക്കെന്നാ ചർച്ചയിലേക്ക് കടക്കാം.. എറണാകുളം ഇൻഫോപാർക്കിലെ തപസ്യ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ക്യാന്റീനിൽ... "
"എടേയ്.. എടേയ്.. നിർത്തിനിടെയ്.. പ്രമുഖ കാന്റീൻ എന്നാ.. പേര് പറയാൻ പറ്റൂലേ ??"
"അങ്ങനെ പാടില്ലെന്നാ.. സാധാരണ ഇങ്ങനെ വരുമ്പോൾ കേട്ടിട്ടില്ലേ, പ്രമുഖ വ്യവസായി,പ്രമുഖ ആശുപത്രി എന്നൊക്കെ.. അത് പോലെ.."
"ഓ.. അപ്പൊ സ്നേഹ എന്നൊന്നും പറയാൻ പറ്റില്ലല്ലേ.. എന്നാ വേണ്ട.."
"എറണാകുളം ഇൻഫോപാർക്കിലെ തപസ്യ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ക്യാന്റീനിൽ നിന്നും ഓർഡർ ചെയ്ത സവാള വടയിൽ നിന്നും അട്ടയെ കിട്ടി എന്നതാണ് നമ്മുടെ വിഷയം..പറയൂ എന്താണ് സംഭവം. ,എപ്പോഴാണ് അട്ടയെ കിട്ടിയത്.."
"ഓഗസ്റ്റ് 4  വൈകുന്നേരം ചായയുടെ കൂടെ കടി കിട്ടുമോന്നു ചോദിച്ചതാ..അവർ കടി കിട്ടുമോ എന്ന് മാത്രേ കേട്ടുള്ളൂ എന്ന് തോന്നുന്നു. അതോണ്ടാവും അട്ടയുള്ള സവാള വട തന്നെ എടുത്ത് തന്നത്..ഒരു സവാള മാത്രം എന്താ ഇങ്ങനെ കരിഞ്ഞിരിക്കുന്നേ എന്ന് നോക്കിയപ്പോ ആട്ടയങ്ങു നീണ്ടു നിവർന്നു കിടക്കുകയാ... "
"എന്തായിരുന്നു അപ്പോൾ അട്ടയുടെ അവസ്ഥ??"
"അട്ടയുടെ അവസ്ഥ എന്തായിരുന്നു എന്നറിയില്ല.. പക്ഷെ അത് കിട്ടിയവരുടെ അവസ്ഥ വളരെ വളരെ നല്ലതായിരുന്നു.. "
"അതല്ല.. അട്ട ചത്തിരുന്നോ അതോ ജീവനോടെ ആയിരുന്നോ എന്ന്.."
"അത് പിന്നെ.. അട്ട നമ്മളെ പോലെ പ്രതിരോധ കുത്തിവെപ്പൊന്നും എടുക്കാറില്ലല്ലോ.. സോ ചൂടുള്ള എണ്ണയിൽ വീണപ്പോൾ തന്നെ ചത്ത് കൊടുത്തതാവാനാ സാധ്യത.."
"പക്ഷെ അവർ പറയുന്നത് ആ വട പുറത്തു നിന്ന് വാങ്ങിയതാണ് എന്നാണല്ലോ.."
"അങ്ങനെയാണേൽ അവർ നാളെ വല്ല പെരുച്ചാഴിയോ,അല്ലേൽ വല്ല വിഷമോ കലക്കി തന്നു, ദിസ് ഈസ് നോട്ട് മേഡ് ഫ്രം ഹിയർ..മേഡ് ഫ്രം കുന്നംകുളം എന്നൊക്കെ പറഞ്ഞാൽ നമ്മള് മിണ്ടാതിരിക്കണോ ??"
"മിണ്ടാതിരിക്കുന്നതല്ലേ ഇതിനും നല്ലത്.. ഇതിനുമുമ്പ് പാറ്റയും,പിന്നെ ബാൻഡ് എയ്ഡും കിട്ടിയിട്ടും എന്തുണ്ടായെന്നാ??ബാൻഡ് എയ്‌ഡ്‌ കട്ലെറ്റിൽ ചെറിയ മുറിവുണ്ടായത് കൊണ്ട് ഒരു ഫസ്റ്റ് എയ്ഡ് എന്ന നിലക്ക് കെട്ടിയതാണ് എന്നല്ലേ പറഞ്ഞെ.."
"അതല്ല പിള്ളേച്ചാ.. ഇന്നവർ പിന്നാമ്പുറം കാണിച്ചു.. നാളെയവർ ഉമ്മറം കാണിച്ചാലോ എന്ന് പേടിച്ചിട്ടാ..."
"എന്തുട്ട്‌ ??"
"അല്ല.. പെരുച്ചാഴി,പാമ്പ്,പരാമർ തുടങ്ങിയ എന്തേലും കിട്ടുന്നതിന് മുമ്പ് ഒന്നുറക്കെ നിലവിളിക്കുവുകയെങ്കിലും ചെയ്യാലോ എന്ന് കരുതിയാ.. ഒന്നുറക്കെ നിലവിളിച്ചിരുന്നെങ്കിൽ ഞാനുണർന്നേനെ എന്നാണല്ലോ ശാസ്ത്രം.."
"ഉവ്വുവ്വ്.. ഉണരുന്നതും കാത്തു തെക്കോട്ടു നോക്കി നിന്നോ.. നിങ്ങൾക്കത് ബഹിഷ്‌കരിച്ചൂടെ.."
"അതിനെല്ലാരും വിചാരിക്കണ്ടേ.. ഇന്നലെ അവിടെ അത്രേം ബഹളം നടക്കുമ്പോൾ അകത്തു ഇതുവരെയില്ലാത്ത കച്ചോടം നടക്കുകയായിരുന്നു. ആ കച്ചോടം കണ്ട് അവരെല്ലാ ദിവസവും അട്ട പൊരിച്ചു തരുമോ എന്നാ ഇപ്പോഴത്തെ പേടി.."
"അതെന്താ അങ്ങനെ.."
"ആർക്കും വേറെ വഴിയില്ല .. ആ കട മാത്രേ ഉള്ളൂ.. അതോണ്ട് കണ്ണടച്ചു അവിടന്നു തന്നെ കഴിക്കുന്നു.. അവർ അത് മുതലാക്കുന്നു..ഹോട്ടൽ എന്ന് വെച്ചാൽ വെറും ബിസിനസ് മാത്രമല്ല,ഒരൽപം സേവനം കൂടിയാണ് എന്ന് മനസ്സിലാക്കാത്ത ഇതുപോലോത്തെ ബിസിനസ് മൈൻഡഡ്‌ ആൾക്കാർ ഉള്ളടുത്തോളം ഇതുപോലുള്ള പലതും കാണേണ്ടി വരും.."
"ശോ.. പതറ്റിക്.. എന്നാ ഇവർക്ക് വല്ല വിഷവും കലക്കി തന്നു ഒറ്റയടിക്ക് എല്ലാത്തിനേം കൊന്നൂടെ.."
"ഏയ്.. അതില്ല. ഒറ്റയടിക്ക് കൊല്ലൂല .. ഇഞ്ചിഞ്ചായി മരിച്ചാ മതി നീയൊക്കെ.. അതാണ് ലൈൻ.. "
"ഉം.. പക്ഷെ കാന്റീൻ മൂന്ന് ദിവസത്തേക്ക് അടച്ചിരിക്കുകയാണ് എന്നാണല്ലോ കേട്ടത്.."
"അതൊക്കെ കോമേഡിയല്ലേ ചേട്ടാ.. സാധാരണ ശനീം ഞായറും അവധി ദിവസമാണല്ലോ.. ഇതിപ്പോ എന്താ,ഒരു ദിവസം കൂടുതൽ അടച്ചു എന്ന് മാത്രം... "
"ഉം.. ഇതൊക്കെ കേട്ടിട്ട് മെമ്പർ താഹിർ  എന്താ മിണ്ടാതിരിക്കുന്നെ.."
"ഏയ്,, ഞാൻ ഇമ്മാതിരി കാര്യങ്ങളിലൊക്കെ കേറി അഭിപ്രായം പറയുന്നതങ്ങു നിർത്തി.. ഇതിപ്പോ അട്ടയെ അവഹേളിച്ചു എന്നും പറഞ്ഞു മൃഗ സംരക്ഷണ വകുപ്പുകാർ വന്ന് കേസ് എടുത്ത് നിന്നെയൊക്കെ കൊണ്ടുപോയി ജയിലിൽ അടക്കും.. അവരൊക്കെ അന്ത മാതിരി പെരുമയാന ആള്.. തെരിയുമ.. "
"ങേ.. അതും ശരിയാ.."
"സൊ ഗോ യുവർ ഓഫീസെസ്, ഡൂ യുവർ വർക്ക്,ടേക്ക് സം ബ്രേക്ക്,ഈറ്റ്‌ സം അട്ടഫ്രൈ..ഹാവ് ഫൺ..."

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...