പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Monday, July 4, 2011

മുറ്റമടിക്കുന്ന വെള്ളമയില്‍...!!!!!


മുറ്റമടിക്കുന്ന വെള്ളമയില്‍...!!!!!
(വഞ്ചിക്കപ്പെടുന്ന ഹൃദയങ്ങള്‍ക്ക്‌ വേണ്ടി വേദന പൂര്‍വ്വം ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു....‌...)


നീണ്ട ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം നാട്ടിലേക്കു..
കഴിഞ്ഞ വെള്ളിയാഴ്ച..
എറണാകുളം Q സിനിമാസില്‍ നിന്നും ഒരു സിനിമയും കഴിഞ്ഞു റെയില്‍വേ സ്റ്റേഷന്‍ വരെ പോകണം.. പതിനൊന്നു മണിക്കാണ് ട്രെയിന്‍..
വൈറ്റിലയില്‍ നിന്നും ഓട്ടോക്ക് പോകാം എന്നൊരാഗ്രഹവുമായി ഓട്ടോയും കാത്തു നിന്നു.. ഒരു ഓട്ടോ വന്നു..
കയറാന്‍ വലതു കാല്‍ എടുത്തു ഓട്ടോയുടെ അകത്തു വെച്ചതും ഒരുള്‍വിളി ഗാന രൂപത്തില്‍ വന്നു ‍..
"അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്‍.. "
അത് കൊണ്ടു തന്നെ മുന്നോട്ടെടുത്ത കാല്‍ പിന്നോക്കം വലിച്ചു ഓട്ടോ ഡ്രൈവറോട് ഒരു ചെറിയ കിന്നാരം പറച്ചില്‍..
"ചേട്ടാ.. മനോരമ സ്റ്റോപ്പ്‌ വരെ എത്ര കാശ് ആകും .. ?? "
"ഇരുനൂറ്റി ഇരുപതു രൂപ.. "
"വണ്ടി എനിക്ക് തന്നു വിടേണ്ട .. എന്നെ അവിടെ കൊണ്ടു വിട്ടു ചേട്ടന്‍ വണ്ടിയും കൊണ്ടു വീട്ടില്‍ പൊയ്ക്കോ.. "
ഹല്ല പിന്നെ.. വെറും 5 കിലോമീറ്റര്‍ പോകാന്‍ ഇരുനൂറ്റി ഇരുപതു രൂപയേ ...
"രാത്രി ചാര്‍ജ് കൂടുതലാണെന്ന് തനിക്കറിയാന്‍ പാടില്ലേ?? " അയാള്‍ ചൂടായി തുടങ്ങി..
"അതെന്താ.. രാത്രി പെട്രോളിന് പകരം സ്വര്‍ണം വല്ലതുമാണോ ഉരുക്കി ഒഴിക്കുന്നത്?? "
"അങ്ങനെ സ്വര്‍ണം ഉരുക്കി ഒഴിക്കുന്നതാവും ഇപ്പൊ ലാഭം.. പെട്രോളിനിപ്പോ സ്വര്‍ണത്തേക്കാള്‍ വിലയാ.. "
"ഓഹോ.. എന്തായാലും ചേട്ടന്‍ തല്‍കാലം പൊക്കോ.. ഞാന്‍ നടന്നു വല്ലതും പോക്കോളം.. അതാ ലാഭം.. "
അയാള്‍ പോയി.. അടുത്ത വണ്ടിയും കാത്തു ഞാന്‍ വീണ്ടും..
ഒരു ഓട്ടോ കൂടി വന്നു.. കൈ നീട്ടി.. നിര്‍ത്തി..
"ചേട്ടാ.. മനോരമ സ്റ്റോപ്പ്‌ വരെ എത്ര കാശ് ആകും .. ?? "
"ഇരുന്നൂറ്റി അമ്പതു രൂപ.. "
"ആഹാ,, പിടിച്ചതിനെക്കാള്‍ വലുതായിരുന്നല്ലേ മാളത്തില്‍.. "
"എന്താ?? "
"ഒന്നുമില്ല.. ചേട്ടന്‍ പൊക്കോ.."
"അത് പറയാനാണോ കൈ നീട്ടി നിര്‍ത്തിച്ചത്.. ?? " അയാളും ചൂടായി തുടങ്ങി..
ഞാനൊന്നും പറയാന്‍ നിന്നില്ല.. വെറുതെ എന്തിനാ വഴിയെ പോകുന്ന തല്ലൊക്കെ കൈ നീട്ടി വാങ്ങുന്നത്..
അയാള്‍ പിന്നെയും പല തെറികളും പറഞ്ഞു അത് പോലങ്ങനെ നീങ്ങി..
ഞാന്‍ പിന്നെയും പഴയത് പോലെ തന്നെ..
അധികം കാത്തിരിക്കേണ്ടി വന്നില്ല.. അതാ വരുന്നു നമ്മുടെ സ്വന്തം "ആന വണ്ടി"..
കൈ നീട്ടി.. ഒരു നൂറു മീറ്റര്‍ അകലെയായി വണ്ടി നിര്‍ത്തി..
ബ്രേക്ക്‌ കിട്ടിക്കാണില്ല എന്ന് സമാധാനിച്ചു ഓടി ചെന്ന് ചാടിക്കയറി..
വണ്ടി പുറപ്പെട്ടു.. 10 .30 ആയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി..
റെയില്‍വേ സ്റ്റേഷനില്‍ എത്തിയതും ആ മധുര മനോഹര ശബ്ദം എന്‍റെ ചെവിയിലേക്ക്..
എപ്പോഴും കേള്‍ക്കുന്ന അതേ ശബ്ദം..അതേ പെണ്ണ്..
"Passengers , your kind attention please ..... "
ഉം... എല്ലാവരെയും പോലെ ട്രെയിന്‍ എത്ര മണിക്കൂര്‍ ലേറ്റ് ആണെന്നറിയാന്‍ ഞാനും കാതോര്‍ത്തിരുന്നു..
"ഒഹ്.. ഇന്നെന്തു പറ്റി ആവോ?? വെറും 45 മിനിറ്റ് മാത്രമേ ലേറ്റ് ആവത്തുള്ളൂ എന്ന്.. ഇനിയിപ്പോ മൈകില്‍ വിളിച്ചു പറയുന്ന പെണ്ണിന് തെറ്റിയതായിരിക്കുമോ??" ഞാന്‍ സംശയിച്ചു,,
ആഹ്.. ഏതായാലും റെസ്റ്റ് റൂമില്‍ ചെന്നിരിക്കാം എന്നും കരുതി ഒരു കുപ്പി തണുത്ത വെള്ളവും വാങ്ങി റെസ്റ്റ് റൂമിലേക്ക്‌..
വാതില്‍കലെത്തി അകത്തോട്ട്‌ നോക്കിയതും, ചെറിയ പിള്ളേരുടെ കണക്കു നോട്ട് പുസ്തകത്തിലേക്ക് നോക്കിയ അതേ അനുഭവം..
തലങ്ങും വിലങ്ങും ,കൂട്ടലും കുറയ്ക്കലും ഹരിക്കലും തുടങ്ങി പല പല ഗണിത ചിഹ്നങ്ങള്‍... ആള്‍ക്കാര്‍ കിടന്നുറങ്ങുന്നു . കഷ്ടം..

പതിയെ അടുത്ത സ്ഥലം നോക്കി പുറത്തേക്കു..
പാപി മൊട്ടയടിച്ചപ്പോള്‍ കല്ല്‌ മഴ എന്ന് പറഞ്ഞത് പോലെ എല്ലാ സ്ഥലത്തും നിറയെ ആള്‍ക്കാര്‍.. ഒടുവില്‍ ഒഴിഞ്ഞ ഒരു സീറ്റ്‌ കണ്ടെത്തി..
അങ്ങോട്ട്‌ ഓടി ചെന്ന്, നോക്കുമ്പോള്‍ ഒഴിഞ്ഞ കസേരയുടെ അടുത്ത് ഒരുഗ്രന്‍ "കിളി.." മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി മോനേ..!!!!

ഒരു താല്‍പര്യവുമില്ലാത്ത പോലെ അഭിനയിച്ചു ആ കസേരയിലേക്ക്..
അവള്‍ ആരെയോ ഫോണ്‍ വിളിക്കുകയാണ്‌..
അമ്മയെയായിരിക്കും!!!! ഞാന്‍ സമാധാനിച്ചു...
ഞാന്‍ പതിയെ വെള്ളക്കുപ്പിയും കസേരയുടെ താഴെ വെച്ച് ആ കസേരയില്‍ ഇരുന്നു..
അവള്‍ ഇപ്പോഴും ഫോണ്‍ വിളിക്കുകയാണ്‌..
അമ്മയോടിത്രേം സ്നേഹമുള്ള കുട്ടിയോ... ഒഹ്.. സമ്മതിക്കണം..
പെട്ടെന്ന് പല്ലി ചെലക്കുന്ന ഒരൊച്ച...
"ഈശ്വരാ. റെയില്‍വേ സ്റ്റേഷന്‍ ഉത്തരവും താങ്ങി നിര്‍ത്തുന്നത് പല്ലി തന്നെയാണോ??" എന്നര്‍ത്ഥത്തില്‍ ഞാന്‍ മുകളിലേക്ക് നോക്കി..
പക്ഷെ പല്ലിയെ മാത്രം കണ്ടില്ല..
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അതേ ഒച്ച.. ഇത്തവണ പല്ലി ചെലക്കുന്നതിനോടൊപ്പം ഒരു കിളി നാദവുമുണ്ടായിരുന്നു....
ഹേയ്.. അല്ല.. ഈ ഒച്ച ഉത്തരത്തില്‍ നിന്നുമല്ലല്ലോ.. ഞാന്‍ എന്‍റെ വലതു വശത്തേക്ക് നോക്കി..
"ഹമ്പടി കള്ളീ.. അത് നീയായിരുന്നോ?? അമ്മയെ വിളിക്കുകയാണെന്ന് എന്നെ തെറ്റിധരിപ്പിച്ചു നീ എന്നെ വഞ്ചിക്കുകയായിരുന്നല്ലേ.....??"
എന്നുറക്കെ വിളിച്ചു പറയാന്‍ തോന്നി.. പക്ഷെ പറഞ്ഞില്ല.. ഈ വഞ്ചകിയോടൊക്കെ അത് പറഞ്ഞിട്ടെന്തു കാര്യം..??

അവള്‍ പിന്നെയും ഫോണ്‍ വിളി തുടര്‍ന്നു.. ഞാന്‍ പതിയെ ഒറ്റക്കണ്ണാല്‍ അവളെ ഒന്ന് കൂടി നോക്കി..
"കിളിയൊക്കെ തന്നെ.. പക്ഷെ കാക്കയാണെന്ന് മാത്രം.. " ഞാന്‍ സമാധാനിക്കാന്‍ വേണ്ടി എന്നോട് തന്നെ പറഞ്ഞു..
(അന്നും ഇന്നും, കിട്ടാത്ത മുന്തിരിക്കു വല്ലാത്ത പുളി തന്നെയാ...)

"പല്ലിയുടെ ചെലക്കള്‍" കൂടി കൂടി വന്നപ്പോള്‍ എനിക്ക് ബോറടിച്ചു തുടങ്ങി!!!!!!!!!
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..

ആര്‍ക്കേലും വിളിച്ചു ഞാനേതോ ജില്ലാ കളക്ടര്‍ ആണെന്ന രീതിയില്‍ അവള്‍ കേള്‍ക്കെ സംസാരിക്കണം..
എറണാകുളം ജില്ല നന്നാക്കി ഇനി കണ്ണൂര്‍ നന്നാക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ചതാനെന്നവളെ കേള്‍പ്പിക്കണം..
ഇതൊക്കെ കേട്ട് കഴിയുമ്പോള്‍ എന്നെ പോലെ ഒരു മഹാനെ അടുത്ത് കിട്ടിയിട്ടും പരിചയപ്പെടാന്‍ വൈകിയ നിമിഷത്തെ ശപിച്ചു അവള്‍ ഈ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യാ ചെയ്യണം.. .
ഇതൊക്കെ മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ എന്‍റെ ഫ്രണ്ട്സിനു ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചു..
അനൂപ്‌,അരവിന്ദ്,ജാബിര്‍......... എല്ലാരേയും വിളിച്ചു..
പക്ഷെ ഒരുത്തനും ഫോണ്‍ എടുക്കുന്നില്ല..

ഇതാ.. ഇവന്മാരുടെ കുഴപ്പം.. ഒരാവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല....
അപോഴാ ബാഗില്‍ വിനു ജോസഫ്‌ എഴുതിയ "മുറ്റമടിക്കുന്ന വെള്ളമയില്‍" എന്ന കവിതാ സമാഹാരമുള്ളത് ഓര്‍ത്തത്‌..
ഏതായാലും അതെടുത്തു വായിച്ചു കളയാം.. അതാകുമ്പോള്‍ ഒരു ബുദ്ധി ജീവി പരിഗണനയും കിട്ടും.. "വാട്ട്‌ അന്‍ ഐഡിയ സര്‍ജീ,,!!!"

"ഞാന്‍ ബുദ്ധി ജീവിയാ.. വേണേല്‍ ഞാന്‍ വായിക്കുന്ന പുസ്തകം കണ്ടോ?? " എന്ന ഭാവത്തില്‍ എല്ലാരേം നോക്കി ബാഗിനുള്ളില്‍ കയ്യിട്ടു പുസ്തകം പുറത്തെടുത്തു.
പുസ്തകത്തിന്റെ പുറം ചട്ട നോക്കിയ ഞാന്‍ ഞെട്ടി പോയി..
പെങ്ങളുടെ മോള്‍ക്ക്‌ വേണ്ടി വായിക്കാന്‍ വാങ്ങിയ "പൂമ്പാറ്റ.."
അയ്യേ.. മുന്നിലിരിക്കുന്നവരെ നോക്കി.. ഭാഗ്യം.. അവരാരും കണ്ടില്ല..
പതിയെ പിറകിലേക്ക് നോക്കി..
വീണ്ടും ഭാഗ്യം..
അത് സകല ജനങ്ങളും കണ്ടിരിക്കുന്നു.. എല്ലാരുടെം മുഖത്ത് പുച്ച ഭാവം.. അയ്യേ.
പുസ്തകം മാറി പോയതാന്നു വിളിച്ചു പറയണമെന്ന് തോന്നി..
അല്ലേല്‍ വേണ്ട.. ട്രെയിന്‍ വൈകുമെന്ന് എപ്പോഴും വിളിച്ചു പറയുന്ന ആ പെണ്ണിനോട് മൈകിലൂടെ പറയാന്‍ പറയാം..
അല്ലേല്‍ എന്തിനു.. പറഞ്ഞാല്‍ തന്നെ ആരു വിശ്വസിക്കാന്‍???
പുസ്തകം പതിയെ ബാഗിലോട്ടു താഴ്ത്തി ബാഗിനുള്ളിലേക്ക് തലയിട്ടു..

ഇത്തവണ പുസ്തകം മാറിയില്ല എന്നുറപ്പ് വരുത്തി "മുറ്റമടിക്കുന്ന വെള്ളമയില്‍" പുറത്തെടുത്തു..
മാലോകര് കാണ്‍കെ തന്നെ വായന തുടര്‍ന്നു..

അല്പം കഴിഞ്ഞപോള്‍ ട്രെയിന്‍ ലേറ്റ് ആകുമെന്ന് പറയുന്ന പെണ്ണിന്റെ ശബ്ദം വീണ്ടും..
"Passengers , your kind attention please ..... "
എല്ലാവരും കാതോര്‍ത്തു..
ഭാഗ്യം.. ഇത്തവണ ലേറ്റ് ആകും എന്ന് പറഞ്ഞില്ല..
ട്രെയിന്‍ എത്തി കൊണ്ടിരിക്കുന്നു പോലും..
എല്ലാവരും എഴുന്നേറ്റു.. കൂടെ ഞാനും പിന്നെ ആ കിളിയും..
പെട്ടെന്ന് ഫോണ്‍ ബെല്‍ അടിച്ചു.. നോക്കുമ്പോള്‍ അനൂപ്‌..
ഒരല്പം മാറി നിന്നു കാള്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ.. എന്താടാ?? "
"ആ.. നിന്‍റെ ഒരു മിസ്സ്‌ കാള്‍ കണ്ടിട്ട് വിളിച്ചതാ"
"മിസ്സ്‌ കാള്‍ ഒന്നുമല്ല.. കാര്യമായിട്ട് തന്നെ വിളിച്ചതാ.. "
"ആഹ്.. എന്തായാലും എന്‍റെ ഫോണില്‍ 1 Missed Call എന്ന് പറഞ്ഞ വന്നെ.. "
"തമാശിക്കാതെ പോടെ.. ഒരാവശ്യത്തിന് വിളിച്ചപോള്‍ ഫോണ്‍ എടുക്കാതെ ഇപ്പൊ വിളിച്ചു കാമടി പറയുന്നു..
നേരത്തേ ആണേല്‍ നീ പറയുന്ന ഏതു വളിച്ച കോമഡിയും ഞാന്‍ ചിരിച്ചു ചിരിച്ചു പ്രോത്സാഹിപ്പിച്ചേനെ.. ഇപ്പോള്‍ ആരു കേള്‍ക്കാന?? .".
അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

ട്രെയിന്‍ സ്റ്റേഷനില്‍ എത്തി.. ഓടി ചെന്ന് വെള്ളമെടുക്കാന്‍ നോക്കിയ ഞാന്‍ വാ പൊളിച്ചു നിന്നു പോയി..
നിറയെ വെള്ളമുള്ള എന്‍റെ കുപ്പിക്ക്‌ പകരം ഒരല്പം മാത്രം വെള്ളമുള്ള ഒരു കുപ്പി..
"അത് ശരി.. സീറ്റും ചാരി നിന്നവള്‍ വെള്ളോം കൊണ്ടു പോയെന്നു ചുരുക്കം.. "
അത് കഴിഞ്ഞു "മുറ്റമടിക്കുന്ന വെള്ള മയിലിനെ" എടുത്തു ബാഗിലിടാന്‍ നോക്കിയ ഞാന്‍ വീണ്ടും ഞെട്ടി..
"മയിലിനേം കാണ്മാനില്ല.. "
വെള്ളം മാറി എടുത്തതാന്നു പറയാം.. അപ്പൊ പുസ്തകം.. ...
അവള്‍ കള്ളിയായിരുന്നോ ???
ഏയ്.. ആയിരിക്കില്ല.. ചിലപ്പോ മയിലും കാക്കയെ പോലൊരു കിളിയായിരിക്കും.. ബോറടിച്ചപോള്‍ അതും പറന്നു പോയതായിരിക്കും..
അല്ലാതെന്തു പറയാന്‍.. പക്ഷെ അപ്പോഴും എനിക്കും സംശയമായിരുന്നു...
"മയില്‍ ശരിക്കും ഒരു കിളി തന്നെയാണോ??? "

സംശയം സംശയമായി തന്നെ ഇരുന്നു.
ഞാന്‍ ട്രെയിനില്‍ കയറി.. എന്‍റെ ബര്‍ത്തില്‍ കയറി ഇരുന്നു ചുറ്റും നോക്കി..
അവള്‍ എന്‍റെ കൂപ്പയില്‍ വല്ലതും ഉണ്ടോ എന്നറിയാന്‍..
"എന്താ നോക്കുന്നെ??? " അടുത്ത ബര്‍ത്തില്‍ കിടക്കുന്ന ആളുടെ ചോദ്യം..
"കിളിയെ നോക്കുവാ.. " അറിയാതെ പറഞ്ഞു പോയി..
"അര്‍ദ്ധ രാത്രി ട്രെയിനിനുള്ളില്‍ കിളിയോ???? " അയാള്‍ക്ക് സംശയം..
ഞാന്‍ തിരുത്താനൊന്നും പോയില്ല.. അയാള്‍ എന്‍റെ നേര്‍ക്ക്‌ കുറച്ചു സമയം കൂടി നോക്കി നിന്നു..
എന്‍റെ ഉത്തരം കിട്ടാതെ വന്നപ്പോള്‍ അയാളും ചുറ്റിലും നോക്കി..
അര്‍ദ്ധ രാത്രിയില്‍ ട്രെയിനിനുള്ളില്‍ കാണപ്പെടുന്ന കിളിയെ കാണാന്‍.. കഷ്ടം..

പെട്ടെന്ന് എന്‍റെ മൊബൈലില്‍ ഒരു കാള്‍..എടുത്തു നോക്കി..
എന്‍റെ പഴയ ക്ലാസ്സ്‌മേറ്റ് സുധീര്‍.. കാള്‍ എടുക്കുന്നതിനു മുമ്പേ തന്നെ കാര്യം എനിക്ക് മനസിലായിരുന്നു..
നേരത്തേ മിസ്സ്‌ കാള്‍ അടിച്ച നമ്പറില്‍ അവനും ഉള്‍പ്പെടും എന്നത് തന്നെ കാര്യം..
ഏതായാലും ഞാന്‍ ഫോണ്‍ എടുത്തു..
"ഹലോ.. അളിയാ.. പറയെടാ.. "
"നീ എന്തിനാ നേരത്തേ വിളിച്ചത്??? "
"അത്.. ഗുഡ് നൈറ്റ്‌ പറയാന്‍ വേണ്ടി വിളിച്ചതാ.. അപോഴെക്കും നീ ബിസി.. "
"ഗുഡ് നൈറ്റ്‌ പറയാന്‍ വേണ്ടിയ.. നിന്‍റെ അസുഖത്തിന് ഒരു കുറവും ഇല്ല അല്ലെ??? "
"ആഹ്.. പോടെയ്.. അത് വിട്.. ആരോടായിരുന്നു ഈ അര്‍ദ്ധരാത്രിയില്‍ കത്തിയടിച്ചു കൊണ്ടിരുന്നത്.. "
"അത്.. അതെന്‍റെ കാമുകിയായിരുന്നെടാ.. "
"ഈശ്വരാ.. നിനക്കും കാമുകിയോ??? അവള്‍ നിന്നെ കണ്ടിട്ട് തന്നാണോ പ്രേമം തുടങ്ങിയത്.. "
"കണ്ടാല്‍ എന്നെ പ്രേമിക്കില്ലെന്നെനിക്കറിയില്ലേ.. ഫോണ്‍ വഴിയ പരിചയപ്പെട്ടതും പ്രണയിച്ചതുമൊക്കെ..'
അത് പറയുമ്പോള്‍ അവനൊരു നാണം.. പിന്നെയും അവന്‍ തുടര്‍ന്നു..
"പിന്നെ അവള്‍ എറണാകുളത്ത പഠിക്കുന്നെ.. വീട് കണ്ണൂരില്‍ ആണ്.. ഇന്നത്തെ മാവേലി എക്സ്പ്രസ്സ്‌ല്‍ അവള്‍ നാട്ടിലേക്കു വരുന്നുണ്ട്.. നാളെ ഞങ്ങള്‍ തമ്മില്‍ കാണുവാ.. "
"മാവേലി എക്സ്പ്രസ്സ്‌??? ഞാനും ഇപ്പോള്‍ മാവേലി എക്സ്പ്രസ്സ്‌ല്‍ ഉണ്ടെട.."
"ആഹാ..അവള്‍ ജനറല്‍ ബോഗ്ഗിയിലായിരിക്കും "
"ഉം.. അപ്പൊ ചോര വാര്‍ന്നു കിടന്നാലും മിസ്സ്‌ കാള്‍ മാത്രമടിക്കുന്ന നീ കാശ് കളഞ്ഞു ഫോണ്‍ വിളിക്കാനൊക്കെ തുടങ്ങി അല്ലെ?? "
"ഫോണ്‍ വിളി മാത്രമോ?? അവളുടെ മൊബൈലിലും അവളുടെ ഫ്രണ്ട്സിന്റെ മൊബൈലിലും ഒക്കെ റീചാര്‍ജ് ചെയ്തു ചെയ്തു ഞാന്‍ ഒരു വഴിക്കായി.. പക്ഷെ എനിക്കിന്ന് സന്തോഷമായി. "
"അതെന്താ.. നാളെ അവളെ കാണുന്നതിന്‍റെ സന്തോഷം ആണോ??? "
"അത് മാത്രമല്ലെടാ.. അവള്‍ നാളെ എനിക്കൊരു സമ്മാനം കൊണ്ടു വരുന്നുണ്ട്.. "
"എന്ത് സമ്മാനം??? "
"കഥയും കവിതയും ഒരുപാടിഷ്ടപ്പെടുന്ന എനിക്കായ് ഒരപൂര്‍വ കവിതാ സമാഹാരം... "
അത് പറഞ്ഞതും എന്‍റെ മനസ്സില്‍ വേറൊരു ലഡ്ഡു പൊട്ടി തുടങ്ങി..
"കവിതാ സമാഹാരമോ?? "
"അതെട.. അവളതു സസ്പെന്‍സ് ആക്കി വെച്ചിരിക്കുകയായിരുന്നു..ഇപോ ഒരു മെസ്സേജ് അയച്ചതാ.."
"എന്താ കവിതാ സമാഹാരത്തിന്റെ പേര്..?? "
"അത്.. ഒരു മിനിറ്റ് ടാ.. മെസ്സേജ് നോക്കട്ടെ.. "
ഒരല്പ നിമിഷത്തെ നിശബ്ദത.. പിന്നെ അവന്‍ പറഞ്ഞു തുടങ്ങി..
"മുറ്റമടിക്കുന്ന വെള്ളമയില്‍.. "
"എന്തിര്??"
"മുറ്റമടിക്കുന്ന വെള്ളമയില്‍.. "
മനസ്സിലെ ലഡ്ഡു ഒന്ന് കൂടി ശക്തമായി പൊട്ടി ചിതറി.. പിന്നെ ചോദ്യം തുടര്‍ന്നു..

"ഓഹോ.. അതിനു നല്ല വിലയുണ്ടോ ??? "
"ഉം.. നല്ല വിലയാണെന്ന അവള്‍ പറഞ്ഞത്.. "
("പിന്നേ.. 37 രൂപയല്ലേ വല്യ വില.. പോടാ ചെക്കാ.." എന്നുറക്കെ പറയാന്‍ തോന്നി.. പക്ഷെ ഞാനൊന്നും പറഞ്ഞില്ല..)
"മറിച്ചു നീ എത്ര രൂപയുടെ സമ്മാനമാ കൊടുക്കുന്നത്?? "
"ഞാന്‍ പത്തഞ്ഞൂറു രൂപ വിലയുള്ള ഒരു നല്ല ഗിഫ്റ്റ് തന്നെ വാങ്ങണം.. ഏതായാലും അവള്‍ നല്ലൊരു ഗിഫ്റ്റ് എനിക്ക് തരുവല്ലേ??"
"ഉം.. വാങ്ങിക്കോ.. വാങ്ങിക്കോ.. ഗുഡ് നൈറ്റ്‌.. "
അവന്‍ എന്തോ പറയുന്നതിന് മുമ്പ് ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..കാരണം ഇനിയും സംസാരിച്ചാല്‍ എനിക്ക് പല സത്യങ്ങളും വിളിച്ചു പറയേണ്ടി വരും.. ഒരു കാമുക ഹൃദയത്തെ വേദനിപ്പിക്കാന്‍ വയ്യ..

--------------------------------------------------------------------------------------------------------------------------------------------------------

ഇന്ന് ഈ ബ്ലോഗ്ഗിലുടെ അവനോടൊരു കാര്യം മാത്രം...
"എന്‍റെ പ്രിയ സുഹൃത്തിന്, അതിലുപരി വഞ്ചിക്കപ്പെടുന്ന ലോകത്തിലെ സകല കാമുകര്‍ക്കും വേണ്ടിയുള്ളതാവട്ടെ അവള്‍ നിനക്ക് തരുന്ന ഞാന്‍ കാശ് കൊടുത്തു വാങ്ങിയ "മുറ്റമടിക്കുന്ന വെള്ളമയില്‍.. " :)

12 comments:

  1. soooper daa machaa

    ReplyDelete
  2. @salmandesign.. Veruthe oru rasam.. :)

    ReplyDelete
  3. ഇവളുമാരെയൊന്നും ഒരു കാലത്തും വിശ്വസിക്കരുത്

    ReplyDelete
  4. "കിളിയൊക്കെ തന്നെ.. പക്ഷെ കാക്കയാണെന്ന് മാത്രം.. "
    ഹ ഹ ഹ, കൊള്ളാട്ടോ നന്നായിട്ടുണ്ട്. പിന്നെയും പഴേ കുറുക്കന്‍ ...

    ReplyDelete
  5. ഞാന്‍ കഴിഞ്ഞാഴ്ച കൊച്ചിയില്‍ നിന്ന് പാലക്കാടിലേക്ക് ട്രെയിനില്‍ വരുകയായിരുന്നു
    ഓപ്പോസിറ്റ് ഒരു "ചുള്ളന്‍"
    മോനെ മനസ്സില്‍ ഒന്നല്ല രണ്ടും മൂന്നും ലഡ്ഡു പൊട്ടി
    പക്ഷെ ജാട വിട്ടില്ല...
    ഒളിഞ്ഞും പാത്തും നോക്കി കൊണ്ടിരുന്നു
    ചുള്ളന്‍ സത്യം മനസിലാക്കിയപ്പോ
    ആദ്യം മൊബൈല്‍ എടുത്തു പുറത്തു വച്ചു
    samsung galaxy
    കുഴപ്പല്ല്യ ഞാന്‍ മാര്‍ക്കിട്ടു
    കാലെടുത്തു കാലിന്മേല്‍ വച്ചു
    puma
    അതും കുഴപ്പല്ല്യ
    സംഗതി ജോറായി
    "can love happen twice" വായിച്ചിരുന്ന എന്നെ കാണിക്കാന്‍
    എടി കൂറ പെണ്ണെ ഞാനും വായിക്കും ബുക്ക്‌
    എന്ന് കാണിക്കാന്‍ ബാഗില്‍ കയ്യിട്ടു ബുക്ക്‌ എടുത്തു
    "മുത്തുച്ചിപ്പി"
    അയ്യേ
    ഒരു നിമിഷം ഞാന്‍ അറിയാതെ പറഞ്ഞു പോയി
    അത് മറയ്ക്കാന്‍ പുള്ളിക്കാരന്‍ പെട്ട പാട്
    വേഗം ആള് സീറ്റ്‌ മാറി പോയി
    ചിരി സഹിക്കാന്‍ വയ്യാതെ ഞാനും

    ReplyDelete
  6. ഫിറോസ്‌, കലക്കി മോനെ കലക്കി... ഞങ്ങള്‍ മലപ്പുറംകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ചീറിപ്പൊളിച്ചിട്ടുണ്ട്'.
    നല്ല എഴുത്തും അവതരണവും. വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...