പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Wednesday, November 28, 2012

ഒറ്റക്കണ്ണന്‍...

ഇതൊരൊറ്റക്കണ്ണന്റെ കഥയാണ്..
ഇരുകണ്ണുള്ളവര്‍ ഒരുപാടു ജീവിക്കുന്ന ഈ ലോകത്ത് ഒരൊറ്റക്കണ്ണന് എന്ത് കാര്യം എന്ന് ചോദിക്കരുത്..
രണ്ടു കണ്ണുള്ളവര്‍ കൂരിരുട്ടില്‍ ജീവിക്കുമ്പോള്‍ ഈ ഒറ്റക്കണ്ണന് ഒരുപാട് പറയാനുണ്ട്, പാതി വെളിച്ചം കൂടി അണയുന്നതിനു മുമ്പ്..



നാട്ടിന്‍പുറത്തെ ഒരു കടയുടെ വരാന്തയിലാണ് അയാളെ ആദ്യമായ് കണ്ടത്..
അയാളാര്,എവിടെ നിന്നു വന്നു എന്ന് ആര്‍ക്കുമറിയില്ല..
മഴ ക്രൂരമായ്‌ പെയ്ത ഒരു പകലില്‍, മഴയൊന്നു ചോര്‍ന്ന നേരം കട വരാന്തയില്‍ അയാളുണ്ടായിരുന്നു..
മെലിഞ്ഞു എല്ലിന്‍ തോലുമായൊരു കോലം,അലക്ഷ്യമായ്‌ പാറി നടക്കുന്ന മുടികള്‍, അനുസരണയില്ലാതെ വളര്‍ന്ന താടി രോമങ്ങള്‍,അറുപതു വയസിനോടടുത്തു പ്രായം കാണും..
അതാണയാളുടെ രൂപം..
"ഒരു ഭ്രാന്തന്‍" എന്നെല്ലാവരും പിറുപിറുത്തു..
കുഴിഞ്ഞു പോയ കണ്ണുകളിലൊന്നില്‍ ഇരുട്ട് കയറിയിരിക്കുന്നത് കൊണ്ടാകും അയാള്‍ ഒരു കണ്ണെപ്പോഴും  കൂര്‍പ്പിച്ചു വെക്കും..
ആദ്യമൊന്നും ആരും അയാളെ കാര്യമാക്കിയില്ല..
പിന്നീടയാള്‍ ഞങ്ങളുടെ നാട്ടുകാരില്‍ ഒരാളായി.. ഞങ്ങളുടെ നാട്ടിന്റെ കാവല്‍ക്കാരന്‍..!!!

ആരോടും അയാള്‍ കൂട്ട് കൂടിയില്ല.. എങ്കിലും നാട്ടിലെ കുട്ടികളോട് അയാള്‍ക്കെന്തെന്നില്ലാത്ത വാത്സല്യമായിരുന്നു..
ആദ്യം പേടിച്ചു മാറി നിന്ന കുട്ടികള്‍ പിന്നീട് അയാള്‍ക്ക് ചുറ്റും തന്നെയായി..
കുട്ടികള്‍ അയാളെ "ഒറ്റക്കണ്ണന്‍" എന്ന് വിളിച്ചു..
അത് കേള്‍ക്കുമ്പോള്‍ അയാള്‍ ചിരിക്കുന്ന ഒരു ചിരി ഉണ്ട്.. വല്ലാത്തൊരു ആകര്‍ഷണം തന്നെയായിരുന്നു ആ ചിരിക്കു..
ഒരാളെ ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുമ്പോള്‍ അയാള്‍ ചിരിക്കുക.. അതായിരുന്നു ഞങ്ങളുടെ കൌതുകം..!!!!

ആദ്യം കുട്ടികള്‍ മാത്രം അയാളെ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചപ്പോള്‍ പിന്നീട് നാട്ടുകാരും അയാളെ അത് തന്നെ വിളിച്ചു..
അതയാളുടെ വശ്യമായ ചിരി കാണാന്‍ വേണ്ടി മാത്രമായിരുന്നു...
എല്ലാവരും അയാളുടെ ചിരിയെ ഇഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ ഇഷ്ടപ്പെട്ടത് അയാളുടെ കണ്ണുകളെയായിരുന്നു...
ഒരു ഭാഗം ഇരുട്ടുകയറിയ ആ കണ്ണുകള്‍ എന്തോ കഥ പറയുന്നത് പോലെ എനിക്ക് തോന്നിയത് കൊണ്ടാവം അത്..
കഥകളെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം ആ കണ്ണുകളെ ഞാന്‍ ഇഷ്ടപ്പെടുന്നത്..!!!!!!

ഞാന്‍ ഒരിക്കലും അയാളെ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചില്ല.. കാരണം എനിക്കയാളുടെ ചിരി കാണേണ്ട..
എനിക്കയാളുടെ കണ്ണുകള്‍ കണ്ടാല്‍ മതി..
കഥ പറയും കണ്ണുകള്‍..

അയാളോട് ഒന്നൊറ്റക്ക് സംസാരിക്കുവാന്‍ ഞാന്‍ വല്ലാതെ കൊതിച്ചിരുന്നു..
അതയാളുടെ കണ്ണുകളുടെ കഥ കേള്‍ക്കാനായിരുന്നു.. പക്ഷെ എനിക്കൊരിക്കലും അയാളെ ഒറ്റയാനായ് കിട്ടിയില്ല..
പലപ്പോഴും അയാള്‍ യാത്രയിലാവും.. അല്ലേല്‍ കുട്ടികളുടെ കൂട്ടത്തില്‍....

ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി കൊടുത്തു..
അയാള്‍ ഞങ്ങളുടെ നാട്ടില്‍ വന്നതിനു ശേഷമുള്ള രണ്ടാം മഴക്കാലം..
പ്രകൃതി കലിതുള്ളിതുടങ്ങിയ ഒരു മഴക്കാല സായാഹ്നത്തില്‍ മഴയില്‍ നനഞ്ഞു കട വരാന്തയില്‍ ഓടി കയറിയതാണ് ഞാന്‍..
കുടയെടുക്കാന്‍ തോന്നാതിരുന്ന നേരത്തെയും, പിന്നെ മഴയും ശപിച്ചു  മഴയില്‍ അലിഞ്ഞു ചേരവേ ദൂരെ നിന്നും മഴ നനഞ്ഞു ഒരാള്‍ നടന്നു വരുന്നത് കണ്ടു..
അതയാളാണ്.. ഒറ്റക്കണ്ണന്‍..!!

മഴയെ പരിഭവിച്ചു നില്‍ക്കുന്ന എന്‍റെ അരികിലായ് അയാള്‍ വന്നു നിന്നു..
അയാള്‍ക്കൊന്നിനോടും പരിഭവമില്ല..മഴയോടും,മഞ്ഞിനോടും
,മനുഷ്യനോടും..
ഇതെന്തൊരു മനുഷ്യനാണ്.. !!!!!!

സമയം പിന്നെയും മുന്നോട്ടു..
മഴ പ്രതികാരദാഹിയെ പോലെ പെയ്തു കൊണ്ടിരിക്കുക തന്നെയാണ്..
കട വരാന്തയില്‍ ഞാനും അയാളും മാത്രം..
അയാളുടെ കണ്ണുകള്‍ പറയുന്ന കഥ കേള്‍ക്കാന്‍ ദൈവം പെയ്യിക്കുന്നതാവാം ഈ മഴ..
അതേ.. അയാളെക്കുറിച്ച് ഈ മഴയില്‍ എനിക്കെല്ലാം അറിയണം..
ഈ മഴ പെയ്തു തീരും മുമ്പ് ഒറ്റക്കണ്ണന്റെ കഥ എന്‍റെ മുന്നില്‍ പെയ്തുതീരണം.. ഞാന്‍ തീരുമാനിച്ചു..

പിന്നെ ഒരു ചെറു ചിരിയോടെ അയാളുടെ നേര്‍ക്ക്‌..
എന്‍റെ ചിരി കണ്ടാവണം അയാള്‍ എന്നെ നോക്കി ഒന്ന് കൂടി ചിരിച്ചു,ഒരു കോമാളിയെ പോലെ..
മറ്റുള്ളവര്‍ തന്നെ നോക്കി ചിരിക്കുന്നത്, തന്‍റെ ചിരി കാണാന്‍ മാത്രമെന്ന് മനസിലാക്കിയ കോമാളിയെ പോലെ..
"നിങ്ങളുടെ പേരെന്താണ്??" ഞാന്‍ ചോദിച്ചു..
അയാള്‍ ഒന്നും പറയുന്നില്ല.. പകരം അയാള്‍ എന്നെ നോക്കി ചിരിക്കുക തന്നെയാണ്..
"നിങ്ങളുടെ പേരെന്താ എന്ന ചോദിച്ചത്.. " ഞാന്‍ ഒന്ന് കൂടി ഉച്ചത്തില്‍ ചോദിച്ചു..
"ഒറ്റക്കണ്ണന്‍.."
ചിരിച്ചു കൊണ്ടു അയാള്‍ മറുപടി പറഞ്ഞു..
ആ മറുപടി എന്നെ അമ്പരപ്പിച്ചു....
മറ്റുള്ളവര്‍ കളിയാക്കി വിളിക്കുന്നത്‌, സ്നേഹത്തോടെ തന്‍റെ പേരാക്കി മാറ്റിയ ഇയാള്‍ക്ക് ഒന്നുകില്‍ മുഴുഭ്രാന്ത്‌..
അല്ലെങ്കില്‍ ഭ്രാന്തനെന്ന പേരില്‍ എല്ലാവരുടെയും ദയ പിടിച്ചു പറ്റി ഒരു നാട്ടുകാരെ കബളിപ്പിച്ചു ജീവിക്കുന്ന അതിബുദ്ധിമാനായ ഒരുവന്‍..
ഇതില്‍ ഏതാണായാല്‍???
"ഒറ്റക്കണ്ണന്‍ എന്നത് നാട്ടുകാര്‍ നിങ്ങളെ കളിയാക്കി വിളിക്കുന്ന പേരല്ലേ.. അതല്ലാതെ നിങ്ങള്‍ക്ക് വേറെ ഒരു പേര് കാണുമല്ലോ.. അതെന്താണ് എന്നാ ഞാന്‍ ചോദിച്ചത്.. " ഞാന്‍ ഒന്ന് കൂടി വ്യക്തമായി പറഞ്ഞു..
"ഒരു പേര് എന്ന് പറഞ്ഞാല്‍ എന്തിനാണ് മോനെ??"
അയാള്‍ ഇത് ചോദിച്ചു എന്നെ ഒരു ചോദ്യ ചിഹ്ന്നമാക്കിയിരിക്കുന്നു..
എന്താണ് ഞാന്‍ ഉത്തരം പറയേണ്ടത്.. ??
കുറച്ചു നേരം ഞാന്‍ മിണ്ടാതെ നിന്നു.. എന്‍റെ നിശബ്ദത കണ്ടിട്ടാവണം അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി..
"മറ്റുള്ളവര്‍ നമ്മളെ തിരിച്ചറിയാന്‍, മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ വേണ്ടി മാത്രം അവര്‍  ഉപയോഗിക്കുന്നതല്ലേ ഒരു പേര് എന്നത്....?? "
അയാള്‍ പറഞ്ഞു നിര്‍ത്തി.. എനിക്കൊന്നും മനസിലായില്ല..  
അയാള്‍ വീണ്ടും തുടര്‍ന്നു..
"അങ്ങനെ വരുമ്പോള്‍ മറ്റുള്ളവര്‍ ഇപ്പോള്‍ എന്നെ വിളിക്കുന്ന പേര് ഒറ്റക്കണ്ണന്‍ എന്നാ..അത് കേള്‍ക്കുമ്പോള്‍ എനിക്കറിയാം, അതെന്നെ തന്നെയാണെന്ന്..അങ്ങനെ പേരില്ലാത്ത നാല്‍കാലികളും,പേരുള്ള ഇരുകാലികളും ജീവിക്കുന്ന ഈ  ലോകത്ത് എന്‍റെ പേര് ഒറ്റക്കണ്ണന്‍ എന്ന് തന്നെയാണ്.."
ഇത് പറഞ്ഞു അയാള്‍ ഉച്ചത്തില്‍ ചിരിച്ചു.. ഇടി മുഴങ്ങുന്ന ഉച്ചത്തില്‍..

അല്ല.. ഇയാള്‍ ഒരിക്കലും ഒരു ഭ്രാന്തനല്ല.. അയാളില്‍ ഒരു അഗ്നി ഒളിഞ്ഞു കിടപ്പുണ്ട്..
അയാളുടെ ചിരി ഇപ്പോഴും മുഴങ്ങുക തന്നെയാണ്.. അയാള്‍ ആരെയോ കളിയാക്കുന്നത് പോലെ..
അതൊരിക്കലും എന്നെയല്ല.. ഒരുപക്ഷെ ഈ പ്രപഞ്ചത്തെ ആകുമോ???
"നിങ്ങളുടെ വീട് എവിടെയാ ????" എന്‍റെ അടുത്ത ചോദ്യം..
അത് കേട്ടപ്പോള്‍ അയാള്‍ ചിരി നിര്‍ത്തി.. എന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു..
"ഇപ്പോള്‍ ഈ കട വരാന്ത.. ഇതാണെന്റെ വീട്.......  ഇവിടെ വന്നിരിക്കാറുള്ള കുട്ടികള്‍,അവരാണെന്റെ ലോകം.. "
പറഞ്ഞു കഴിഞ്ഞു.. പക്ഷെ അയാള്‍ ചിരിച്ചില്ല.. അകലെ മഴയില്‍ നോക്കിയിരിക്കുന്നു,നിര്‍വികാരനായി..
"ഇവിടത്തെ കാര്യമല്ല.. ഇവിടെ വരുന്നതിനു മുമ്പ്,ഒരുപക്ഷെ അതിനും മുമ്പ്, നിങ്ങള്‍ക്കൊരു വീടുണ്ടാവണം,വീട്ടുകരുണ്ടാവണം ..അവരെ കുറിച്ചാണ് ഞാന്‍ ചോദിച്ചത്.."
അത് ചോദിച്ചതും അയാള്‍ എന്നെയൊന്നു തുറിച്ചു നോക്കി..
അല്ല.. ഇത് ഞാന്‍ കാണാന്‍ ആഗ്രഹിച്ച കഥ പറയുന്ന കണ്ണുകളല്ല.. കനലെരിയുന്ന ഒന്നര കണ്ണുകള്‍..!!!!!
ദൈവമേ.. ഇയാള്‍ ആരാണ്.. ഇയാളെന്തിനാണ് എന്നെ ഇങ്ങനെ ഒരു ചോദ്യ ചിഹ്ന്നമാക്കുന്നത്??
ആ കണ്ണുകള്‍ ചുവക്കാന്‍ തുടങ്ങിയിരിക്കുന്നു..
വികാരങ്ങളുടെ വേലിയേറ്റം അയാളുടെ മുഖത്ത് വ്യക്തം....
പുറത്തു മഴ ശക്തി കൂടുന്നു.. 
ആ കണ്ണുകളിലെ കനല്‍ കാണാന്‍ എനിക്ക് വയ്യ.. ഞാന്‍ അയാളുടെ മുഖത്ത് നിന്നും കണ്ണെടുത്ത്‌ മഴയിലേക്ക്‌ നോക്കി..
ആ മഴയിലും ഞാന്‍ വല്ലാതെ വിയര്‍ത്തു തുടങ്ങുകയായിരുന്നു.. കാരണം അയാളുടെ നോട്ടം എന്നെ വല്ലാതെ പേടിപ്പിക്കുന്നു..
ഇല്ല.. ഇനി ഞാന്‍ ഒന്നും ചോദിക്കില്ല.. എനിക്കയാളുടെ കഥ അറിയേണ്ട..

ഞാന്‍ മൌനിയായി മഴയില്‍ നോക്കി നിന്നു..
"എനിക്കും ഒരു വീടുണ്ടായിരുന്നു.."
ഞാന്‍ പോലും വിചാരിക്കാത്ത നേരത്ത് ഒരു നനുത്ത ശബ്ദമായ് അയാള്‍ പറഞ്ഞതാണത്...
എനിക്ക് വിശ്വസിക്കാനായില്ല.. കാരണം അയാളുടെ കണ്ണുകളില്‍ കണ്ണുനീര്‍ പടര്‍ന്നിരിക്കുന്നു..
ആ കണ്ണുനീര്‍ തുടച്ചെടുക്കാന്‍ അയാള്‍ വല്ലാതെ കഷ്ടപ്പെടുന്നു..
കണ്ണുനീര്‍ ഒരു മഴ പോലെ പെയ്തിറങ്ങുന്നു..
ദൈവമേ.. അല്‍പ നേരം മുമ്പേ ചിരിച്ചു കൊണ്ട് എന്നെ ഒരു ചോദ്യ ചിഹ്ന്നമാക്കിയ മനുഷ്യന്‍ തന്നെയാണോ ഇത്??
ഞാന്‍ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
ഒരല്‍പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു തുടങ്ങി..
"നിങ്ങളുടെ പേരോ, വീടോ, നാടോ ഒന്നും എനിക്കറിയില്ല.. പക്ഷെ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത എന്തോ  നിങ്ങളില്‍ ഉണ്ടെന്നു നിങ്ങളുടെ കണ്ണുനീര്‍ എന്നോട് പറയുന്നുണ്ട്.. ആ കണ്ണുനീര്‍ ഇവിടെ അവസാനിക്കട്ടെ.. നിങ്ങള്‍ ഇനിയും വെറും ഒറ്റക്കണ്ണന്‍ തന്നെ ആയിരിക്കട്ടെ.."
അതും പറഞ്ഞു ഞാന്‍ പിന്തിരിഞ്ഞു നടന്നു.. കാരണം ആ കണ്ണുനീര്‍ അത്രമാത്രം എന്നെ വേദനിപ്പിച്ചു കഴിഞ്ഞിരുന്നു..
"എന്‍റെ കണ്ണീരിനെ പാതി വഴിയില്‍ നിര്‍ത്തി മോന്‍ പോവുകയാണല്ലേ..??"
ചോദ്യം ഒരല്‍പം ഉച്ചത്തില്‍ തന്നെയായിരുന്നു.. എന്‍റെ കാതുകള്‍ തുളയ്ക്കുന്നത്രയും ഉച്ചത്തില്‍..
ഞാന്‍ നിന്നു... കാരണം ആ ചോദ്യത്തില്‍ നിന്നും എനിക്കൊന്നു വ്യക്തമാണ്..
അയാള്‍ക്കെന്തോ എന്നോട് പറയാനുണ്ട്..
അയാളുടെ ഹൃദയത്തില്‍ തളം കെട്ടി നില്‍ക്കുന്ന വേദന തുറന്നു വിടാന്‍ അയാള്‍ എന്നെ ക്ഷണിക്കുകയാണ്..
ഒരാള്‍ ഇത്രയും ദീനമായ് വിളിക്കുമ്പോള്‍  ഞാന്‍ എങ്ങനെയാണു പോകാതിരിക്കുക..
ഞാന്‍ അയാളുടെ അരികിലേക്ക് ചെന്നു..
അയാള്‍ അയാളുടെ സഞ്ചിയില്‍ നിന്നും ഒരു കവര്‍ വലിച്ചെടുത്തു.. അതില്‍ ഒളിപ്പിച്ചു വെച്ച ഒരു ഫോട്ടോ എന്‍റെ നേര്‍ക്ക്‌ നീട്ടി..
"ഇതായിരുന്നു ഞാന്‍.."
ഹോ.. എന്തൊരു വാക്കാണത്.. ഇതാണ് ഞാന്‍ എന്നല്ല, ഇതായിരുന്നു ഞാന്‍ എന്ന്..  
അയാള്‍ പറഞ്ഞത് സത്യം തന്നെയായിരുന്നു..
തുടുത്ത മുഖവും,നക്ഷത്ര കണ്ണുകളും, നീട്ടി വളര്‍ത്തിയ മുടിയുമുള്ള ഒരാള്‍...
അയാളെങ്ങനെ ഇയാളാകും??..
എങ്കിലും ആ ഫോട്ടോയുടെ നിഴലാണ്‌ എന്‍റെ മുന്നില്‍ നില്‍ക്കുന്ന ഒറ്റക്കണ്ണന്‍ എന്ന് മനസിലാക്കാന്‍ എനിക്കധികം നോക്കേണ്ടി വന്നില്ല..
"ഒരാള്‍ക്കെങ്ങനെ ഇങ്ങനെ മാറാന്‍ പറ്റും??"
എന്‍റെ ചോദ്യം കേട്ടിട്ടാവണം.. അയാള്‍ ഉച്ചത്തില്‍ ചിരിച്ചു.. ചോദിച്ച ഞാന്‍ ഒരു കോമാളിയെന്ന പോലെ..
"ഒരു മനുഷ്യന് ജീവിതത്തില്‍ രണ്ടു രൂപങ്ങള്‍ ഉണ്ടാവും.. സന്തോഷവും ദുഖവും ആണത്....സന്തോഷത്തിന്‍റെ രൂപമാണ്‌ നിങ്ങളുടെ കയ്യിലിരിക്കുന്ന ആ ഫോട്ടോ.. ദുഖത്തിന്റെ നേര്‍പതിപ്പാണ്‌  നിങ്ങളുടെ മുന്നിലുള്ള ഈ ഒറ്റക്കണ്ണന്‍.. "
അതും പറഞ്ഞു അയാള്‍ ഒന്ന് കൂടി ഉച്ചത്തില്‍ ചിരിച്ചു..
എന്ത് വിചിത്രമാണ് അയാളുടെ വാക്യങ്ങള്‍.. ഒരു ഭ്രാന്തന്‍ പറയുന്നത് പോലെ എന്ന് ചിലപ്പോള്‍ തോന്നിപ്പോകുന്നു അത്..
"ഈ മാറ്റം.. അതെങ്ങനെ?? അതെങ്ങനെയാണ് സാധ്യമാകുന്നത്??.."
"മോന്‍ ചോദിച്ചില്ലേ,എന്‍റെ വീടിനെ കുറിച്ച്, വീട്ടുകാരെ കുറിച്ച്..അവരെ കുറിച്ച് പറഞ്ഞു കഴിഞ്ഞാല്‍ മോന് മനസിലാകും അത്.."
ചിരിച്ചു കൊണ്ടിരുന്ന അയാളുടെ ഭാവം പെട്ടെന്ന് മാറി.. അയാളുടെ കണ്ണുകള്‍ വീണ്ടും നിറയാന്‍ തുടങ്ങി..!!!
എന്താണിത്..??
ഒരാള്‍ക്കെങ്ങനെ ചിരിച്ചു കൊണ്ടു കരയാനും ,കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ചിരിക്കാനും കഴിയുന്നത്‌.. വല്ലാത്ത വിചിത്രം തന്നെ ഈ മനുഷ്യന്‍..

അയാള്‍ കഥ പറഞ്ഞു തുടങ്ങുകയാണ്..
"എനിക്കൊരു വീടുണ്ടായിരുന്നു.. സ്വര്‍ഗം പോലെയൊരു വീട്.. ഞാനും ഭാര്യയും ആറു മക്കളും അടങ്ങുന്ന ഒരു കൊച്ചു സ്വര്‍ഗം.."
അത് പറഞ്ഞപ്പോള്‍ അയാള്‍ ഒന്ന് കൂടി ചിരിച്ചു..
പക്ഷെ ആ ചിരിയില്‍ എനിക്ക് വിശ്വാസമില്ലായിരുന്നു.. കാരണം ചിരിച്ചു കൊണ്ടു കരയുന്ന അപൂര്‍വ ജീവിയാണയാള്‍ ‍..!!!!!!!

"എന്‍റെ മക്കളെ വല്യ നിലയിലാക്കണം.. അതിനു വേണ്ടിയ ഞാന്‍ എന്‍റെ ഭാര്യയും വീടും ഉപേക്ഷിച്ചു ഗുജറാത്തിലേക്ക് വണ്ടി കയറിയത്..അവിടെ കഴിക്കാതെയും ,ഉറങ്ങാതെയും ഒരുപാടലഞ്ഞിട്ടുണ്ട്  ഞാന്‍.. പിന്നെ എനിക്കവിടെ ഒരു കെമിക്കല്‍ കമ്പനിയില്‍ ജോലി കിട്ടി. വര്‍ഷത്തിലൊരിക്കല്‍ ഞാന്‍ എന്‍റെ വീട്ടില്‍ വരും.. എന്‍റെ മക്കളോടൊത്തു   ഒരാഴ്ച കാലം.. എന്‍റെ ആ വര്‍ഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലം ആ ഒരാഴ്ച തന്നെയായിരിക്കും.."
അയാളുടെ മുഖതിപ്പോഴും ഒരു ചെറു ചിരിയുണ്ട്.. 12 മാസം ജോലി ചെയ്തു കഷ്ടപ്പെട്ടവന് ഒരാഴ്ച വെറുതെ കിട്ടിയാല്‍ ചിരിക്കുന്ന വേദനിപ്പിക്കുന്ന ചിരി..
കഥകള്‍ കേട്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍ അയാളുടെ കഥയ്ക്ക് വേണ്ടി കാതോര്‍ത്തിരുന്നു..
അയാള്‍ തുടര്‍ന്നു,
".നീണ്ട പതിനഞ്ചു വര്‍ഷം ഞാന്‍ അവിടെ അടിമയെ പോലെ പണിയെടുത്തു.. ഓരോ തുള്ളി   വിയര്‍പ്പിലും ഞാനെന്റെ മക്കളുടെ സന്തോഷം കണ്ടു.. അത് കൊണ്ടു തന്നെ ഞാന്‍ അന്നും ഇന്നത്തെപോലെ ചിരിക്കുകയായിരുന്നു.. "
അത് പറഞ്ഞു ദീര്‍ഘ നിശ്വാസം.. പിന്നെ അയാള്‍ വീണ്ടും ചിരിച്ചു.. ഉച്ചത്തില്‍..

ഞാന്‍ ഒന്നും ചോദിച്ചില്ല.. അയാള്‍ പറയും.. കാരണം അയാള്‍ക്കിനി പറയാതിരിക്കാന്‍ ആവില്ല..
എന്‍റെ വിശ്വാസം ശരിയായിരുന്നു.. അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി..
"അതിനിടയില്‍ കെമിക്കല്‍ കമ്പനിയില്‍ നടന്ന ഒരു പൊട്ടിത്തെറി.... അതെന്നെ ഇന്നത്തെ ഒറ്റക്കണ്ണനാക്കി..."
അയാള്‍ അയാളുടെ കണ്ണുകള്‍ വിടര്‍ത്തി ഒന്ന് കൂടി ചിരിച്ചു..ഇരട്ടക്കണ്ണനാവാനുള്ള വിഫലശ്രമം..!!
ഒരു പൊള്ളലോടെ ഞാന്‍ എല്ലാം കേട്ടു നില്‍ക്കുകയാണ്..
"അങ്ങനെ ഒരു കണ്ണില്‍ ഇരുട്ടുമായി ഞാന്‍ എന്‍റെ പ്രിയപ്പെട്ടവരുടെ അടുക്കലേക്കു,എന്‍റെ സ്വര്‍ഗത്തിലേക്ക്.."
അതും പറഞ്ഞു അയാള്‍ അയാളുടെ നഷ്ടപ്പെട്ട ഇടം കണ്ണ് പൊത്തിപ്പിടിച്ചു ഭ്രാന്തമായ് പിന്നെയും ചിരിച്ചു..
ഒന്നും മനസിലാവാതെ ഞാന്‍ അയാളെ നോക്കിക്കൊണ്ടിരുന്നു..
പിന്നെ എവിടെയാണ് ഇയാള്‍ക്ക് പിഴച്ചത്?? ഞാന്‍ ചിന്തിച്ചു പോയി..

അയാള്‍ പിന്നെയും പറഞ്ഞു തുടങ്ങി..
"എന്നെ എല്ലാവരും ഇപ്പോള്‍ ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്നു.. എനിക്കതില്‍ വലിയ സങ്കടമൊന്നുമില്ല മോനെ.. പക്ഷെ അച്ഛാ എന്ന് വിളിച്ച നാവ് കൊണ്ടു എന്‍റെ മക്കള്‍ എന്നെ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചപ്പോള്‍.. മുത്തച്ഛന്‍ എന്ന് പറഞ്ഞു എന്‍റെ തോളില്‍ ആന കളിയ്ക്കാന്‍ വന്ന എന്‍റെ കൊച്ചു മക്കള്‍ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചപ്പോള്‍....."
അയാളുടെ കരച്ചിലിന്റെ ശക്തി ഒന്നുകൂടി കൂടി...ദൈവമേ...
അയാളുടെ കണ്ണുനീര്‍ പെയ്തു തീരാത്ത മഴ പോലെ എന്നില്‍ പെയ്യുക തന്നെയാണ്..

ആരെങ്കിലും ഞങ്ങളുടെ അടുത്തേക്ക് വന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ കൊതിച്ചു പോയി.. കാരണം കൊടുംകാറ്റിനു മുന്നുള്ള ശാന്തതയിലാണ് അയാളെന്നു എനിക്ക് ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളു..
പക്ഷെ ആരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല..
കാറ്റു വീണ്ടും വീശി തുടങ്ങി..
"ഒരിക്കല്‍ എന്‍റെ പൊന്നുമോന്‍ പറയുന്നത് കേട്ടു 'ഈ ഒറ്റക്കണ്ണന്‍ എവിടേലും തട്ടിയോ മറിഞ്ഞോ ചത്ത്‌ പോയെങ്കില്‍'.." എന്ന്...
അതും പറഞ്ഞു അയാള്‍ വാവിട്ടു കരയാന്‍ തുടങ്ങി, ഒരു കുഞ്ഞിനെ പോലെ....
എനിക്കയാളോട് പറയാന്‍ വാക്കുകളില്ലായിരുന്നു..
കാരണം അയാളുടെ മകന്‍റെ വാക്കുകള്‍..
'ഈ ഒറ്റക്കണ്ണന്‍ എവിടേലും തട്ടിയോ മറിഞ്ഞോ ചത്ത്‌ പോയെങ്കില്‍ '
ഹോ.. ഈ വാക്കുകള്‍ എന്നെപോലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അയാളുടെ കാര്യം എന്താണ്...
അയാള്‍ പരിസരം മറന്നു കരയുക തന്നെയായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും തുടര്‍ന്നു..
"അന്ന് ഞാന്‍ അവിടെ നിന്നും ഇറങ്ങിയതാണ്.. ആ യാത്ര അവസാനിച്ചിരിക്കുന്നത് ഇപ്പോള്‍ എവിടെയും.."
അയാള്‍ കരച്ചില്‍ നിര്‍ത്തി..പിന്നെ എന്‍റെ അരികിലേക്ക് വന്നു എന്‍റെ തോളില്‍ കൈ വെച്ച് വീണ്ടും പറഞ്ഞു..
"എങ്കിലും ഇവിടത്തെ കുട്ടികളും മറ്റും എന്നെ ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുമ്പോള്‍ എന്‍റെ ഹൃദയം പിടയാറുണ്ട്.. പിടഞ്ഞു പിടഞ്ഞു തകരുന്നത് പോലെ തോന്നാറുണ്ട്.. "
അതയാള്‍ പറഞ്ഞത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി..
"എന്നിട്ടും... എന്നിട്ടും എന്തിനാണ് നിങ്ങള്‍ അത് കേള്‍ക്കുമ്പോള്‍ ഒരു കോമാളിയായി ഇങ്ങനെ ചിരിക്കുന്നത്???"
അയാള്‍ ചിരിച്ചു.. എന്നിട്ട് വീണ്ടും പറഞ്ഞു..
"അവര്‍ അങ്ങനെ വിളിക്കുമ്പോള്‍ ഞാനെന്‍റെ മകന്‍ പറഞ്ഞതോര്‍ക്കും.. എന്‍റെ മക്കളെയോര്‍ക്കും.. എന്‍റെ മക്കള്‍ സുഖമായി ജീവിക്കുന്നതോര്‍ക്കും.. ഒരച്ഛനു ചിരിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം.. ??"
മക്കള്‍ക്ക്‌ വേണ്ടി ചിരിക്കുന്ന മക്കള്‍ക്ക്‌ വേണ്ടാത്ത ഒരച്ചന്‍..
അയാള്‍ വീണ്ടും എന്നെ ചോദ്യ ചിഹ്ന്നമാക്കുന്നു..

നിങ്ങള്‍ എന്തിനാണ് എന്നോടീ കഥ പറഞ്ഞത്..
എന്‍റെ നിദ്രകളില്‍ നിഴല്‍ പടര്‍താനോ ?
അതോ എന്‍റെ സ്വപ്നങ്ങളില്‍ കണ്ണീരിന്‍റെ ഉപ്പു രസം കലര്‍ത്താനോ??
ഞാന്‍ ഇവിടെ വരാന്‍ പാടില്ലായിരുന്നു, മഴ പെയ്യരുതായിരുന്നു, നിങ്ങളിതൊന്നും എന്നോട് പറയരുതായിരുന്നു..
ഇന്നലെ വരെ ഒരു ചിരിച്ചിത്രമായ ഒറ്റക്കണ്ണന്‍ എനിക്കിപ്പോള്‍ മുതല്‍ ഒരു കണ്ണീര്‍ ചിത്രമാകുന്നു..

മഴ മുഴുവനായും മാറി.. അയാളുടെ കണ്ണീരും തോര്‍ന്നു..
അയാള്‍ പിന്നെയും ചിരിച്ചു..
കുട്ടികള്‍ വന്നു തുടങ്ങി.. അവര്‍ അയാളെ സ്നേഹത്തോടെ വിളിച്ചു..,
"ഒറ്റക്കണ്ണാ " എന്ന്..
 അയാള്‍ ചിരിക്കുന്നു.. ഒരു കോമാളിയെ പോലെ..

പിന്നീടയാളെ കാണുമ്പോള്‍ ഞാനും വിളിക്കും..
"ഒറ്റക്കണ്ണാ " എന്ന്..
അയാള്‍ ചിരിക്കും.
അയാള്‍ ചിരിക്കുന്നതും നോക്കി ഞാന്‍ നില്‍ക്കും..
പക്ഷെ പിന്നീടൊരിക്കലും അയാളുടെ കണ്ണുകളില്‍ ഞാന്‍ നോക്കിയിട്ടില്ല..
കാരണം അയാളുടെ കണ്ണുകള്‍ എന്നോടൊരിക്കല്‍ കഥ പറഞ്ഞു കഴിഞ്ഞല്ലോ..
ആ കഥ എന്‍റെ നെഞ്ചില്‍  ഒരു കനലായി നില്‍ക്കുമ്പോള്‍ ഞാനെങ്ങനെ ആ കണ്ണില്‍ നോക്കും???

ചുണ്ടില്‍ ചെറു ചിറയും പരത്തി ഒരുപാടു ഒറ്റക്കണ്ണന്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്..
അവരുടെ ചിരികള്‍ മായാതിരിക്കട്ടെ.. 
____________________________________________________________
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്" 'ആടുജീവിതത്തില്‍ ' വായിച്ചതു ഇവിടെയും ചേര്‍ത്ത് വായിക്കാം..
ആറു മക്കളെ പെറ്റുവളര്‍ത്തി ഒടുവില്‍ അനാഥയെ പോല്‍ സര്‍ക്കാരാശുപത്രിയില്‍ കിടന്ന ആലുവയിലെ ഒരുമ്മയും,എട്ടു  മക്കള്‍ ക്രൂരതയുടെ പര്യായമായി മാറിയപ്പോള്‍  ഒരൊറ്റ കയറില്‍ തൂങ്ങിയാടിയ ഒരച്ഛനും , പിന്നെ ഈ ഒറ്റക്കണ്ണനും  നമുക്ക് കഥകള്‍ മാത്രമാണ്.. വെറും കെട്ടുകഥകള്‍....!!!

Tuesday, November 6, 2012

Salt n Pepper..പലഹാരങ്ങള്‍ ഉണ്ടാക്കിയ കഥ..:)


മാസങ്ങള്‍ക്ക് മുമ്പ്...
പുതുതായി കല്യാണം കഴിഞ്ഞ സുഹൃത്തിനും അവന്റെ വിദേശിയായ ഭാര്യക്കും വീട്ടില്‍ ഒരു സല്കാരം നടത്താന്‍ തീരുമാനിച്ചു.. (ദയവു ചെയ്തു ആരും തെറ്റിദ്ധരിക്കരുത്... ആ സുഹൃത്തിന്റെ  പേര് അനൂപ്‌ എന്നല്ല...)
പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉമ്മയെ സഹായിക്കാന്‍ അമ്മായിയെയും വിളിച്ചു വരുത്തി..
പലഹാരം ഉണ്ടാക്കാന്‍ അമ്മായിക്ക് ഒരു "മോട്ടിവേഷന്‍ " ആവട്ടെ എന്ന് കരുതി മൊബൈലില്‍ പാട്ടും വെച്ച് കൊടുത്തു..
"അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി.. അമ്മായി ചുട്ടത് മരുമോനിക്കായ് .... "
"ഞാന്‍ അപ്പം ചുടുന്നത് നിനക്കല്ലല്ലോ..പിന്നെന്താ അമ്മായി ചുട്ടത് മരുമോനിക്കായ്  എന്ന് പാടുന്നെ ?? " അമ്മായിക്ക് സംശയം..
"നല്ല സംശയം...അത് പിന്നെ..... "
"സത്യം പറ.... ഇനി ശരിക്കും നിനക്ക് തിന്നാന്‍ വേണ്ടി തന്നെയാണോ?? ഞാന്‍ ചുട്ടു തരില്ല എന്ന്  വിചാരിച്ചാണോ ചെങ്ങായി വരുന്നുണ്ട് എന്ന് പറയുന്നത്??" അമ്മായിടെ സംശയം മൂര്ചിച്ചു...
'ശെടാ... ആരോ ഒരു പാട്ടെഴുതിയത് ഇങ്ങനേം കുരിശാവുമോ???'
"എന്റെ പോന്നമ്മായീ... ചുടുന്നത് ചെങ്ങായിക്കു വേണ്ടി തന്നെയാ...എന്ന് വെച്ച് ആരോ എഴുതിയ പാട്ട്  'അമ്മായി ചുട്ടത് മരുമോന്റെ ചെങ്ങായിക്കായ്‌' എന്നാക്കാന്‍ പറ്റുമോ? ശെടാ..." ഞാന്‍ കാര്യം പറഞ്ഞു....
അമ്മായിക്ക് സന്തോഷമായി..

രാവിലെ പതിനൊന്നു മണിക്ക് വരാം എന്ന് പറഞ്ഞവര്‍ 12 മണിയായിട്ടും വരാതെ കണ്ടപ്പോള്‍ അവനെ ഫോണ്‍ വിളിച്ചു..
ഫോണ്‍ എടുത്തത്‌ അവള്‍..
"എവിടെയായി ? എപ്പോ എത്തും??" ഞാന്‍ ചോദിച്ചു..
"ഞങ്ങള്‍ ഇച്ചിരി ലേറ്റ് ആകും.. " അവളുടെ മറുപടി..
"ഓഹോ.. അപ്പൊ ഇത്രേം ലേറ്റ് ആയതു പോരല്ലേ.. ഇച്ചിരി കൂടി ലേറ്റ് ആവും പോലും.. ഹും.. "
"പിന്നെ..ഞങ്ങള്‍ക്ക് കഴിക്കാന്‍ ബിരിയാണി ഒന്നും വേണ്ടാട്ടാ.."
"ബിരിയാണിയാ ?? അതിനിവിടെ ബിരിയാണി അരുണ്ടാക്കിയെന്നാ??? ." എനിക്ക് തന്നെ സംശയമായി..
"എഹ്.. ഉണ്ടാക്കിയില്ലേ?? എന്നാല്‍ ഇനി ഉണ്ടാക്കെണ്ടാ..ഞങ്ങള്‍ക്ക് പലഹാരങ്ങള്‍ മതി.."
"ആയിക്കോട്ടെ.."
"പലഹാരം എന്ന് പറഞ്ഞാല്‍ നല്ല മുസ്ലിം പലഹാരങ്ങള്‍ തന്നെ വേണം."
"എന്തിര് പലഹാരങ്ങള്‍??"
"മുസ്ലിം പലഹാരങ്ങള്‍ "
"ഉവ്വ.. " അതും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്ത് അമ്മായിയുടെ അടുത്തേക്ക്..
"അവര്‍ക്ക് മുസ്ലിം പലഹാരങ്ങള്‍ വേണം പോലും.."
"അപ്പൊ ഇതുവരെ ഉണ്ടാക്കിയത് എന്തോ ചെയ്യാനാ??"
എഹ്.!!! മുസ്ലിം പലഹാരങ്ങള്‍ എന്നുദ്ദേശിച്ചത് മലബാര്‍ പലഹാരങ്ങള്‍ ആണെന്ന് അമ്മായിക്ക് കത്തിയില്ലേലും എന്റെ തലയ്ക്കു മുകളില്‍ വലിയൊരു ബള്‍ബ് കത്തി..!!!
(പവര്‍ കട്ട്‌ നേരത്താണ് ഇത്രേം വല്യ  ബള്‍ബ്‌ കത്തിയതെങ്കില്‍ കേരളം ഒരിക്കലും ഇരുട്ടിലാകില്ലായിരുന്നു. അത്രയ്ക്ക്  വല്യ ഐഡിയ സര്‍ ജീ....)

പിന്നൊന്നും നോക്കിയില്ല, ഒരു തുണി വൃത്തിയായി മുറിച്ചു ഉന്നക്കായക്ക്‌  ഇടത്തോട്ട് മുണ്ടുടുപ്പിച്ചു.. നല്ല അസ്സല്   മുക്രി സ്റ്റൈല്‍...!!!
ഉണ്ടംപോരിക്ക് വെള്ള തൊപ്പി വെച്ച് കൊടുത്തു..വാഹ്‌.. സുന്ദരന്‍..!!!
അടയ്ക്ക് തട്ടം ഇട്ടു കൊടുത്തു..നോക്കിയപ്പോള്‍ "തട്ടത്തിന്‍ മറയത്തിലെ" ഉമ്മച്ചി കുട്ടിയേക്കാള്‍ മൊഞ്ചത്തി..!!! (ഈ അട കണ്ടു കഴിഞ്ഞാല്‍ പിന്നെന്റെ  സാറേ,ച്ചുറ്റിലുള്ള കടിയോന്നും പിന്നെ കാണാന്‍ പറ്റൂല....)
ഇലയട കുറച്ചുകൂടി  കരിച്ചു നല്ല "മട്ടത്തില്‍ " താടിയും നിസ്കാര തയമ്പ് വരെ വരുത്തിച്ചു..!!!
അങ്ങനെ ഒരു "അഖിലലോക മുസ്ലിം പലഹാര സംഗമം" ഒരുക്കി അമ്മായിക്ക് ശരിക്കും വട്ടായിപ്പോയി..
"വട്ടായിപ്പോയി ,വട്ടായിപ്പോയി എന്ന് നീ പാട്ട് കേള്‍പ്പിച്ചപ്പോള്‍ ഇത്രേം പെട്ടെന്ന് വട്ടായിപ്പോകുമെന്നു ഞാന്‍ നിരീച്ചില്ല.. " അമ്മായി കലിപ്പോടെ പറഞ്ഞു..

അല്പം വൈകിയാണെങ്കിലും നവവരനും വധുവും വന്നു..
അല്‍പനേരത്തിനു ശേഷം പലഹാരങ്ങള്‍ക്ക് മുമ്പിലേക്ക്..

'ബുള്‍സൈ ഉണ്ടാക്കിയില്ലായിരുന്നല്ലോ.. പിന്നിതെന്താ??' ഞാനൊന്നു സംശയിച്ചു..
ഒഹ്. ബുള്‍സൈ അല്ല, പലഹാരങ്ങളുടെ "മട്ടും മാതിരിയും " കണ്ട് മണവാളന്റെ കണ്ണ് തള്ളിയതാ..!!!

"എന്താ ഇതിന്റെ പേര്??" കഴിച്ചു കൊണ്ടിരിക്കെ ഉന്നക്കായ എടുത്തു കൊണ്ട് അവള്‍ ചോദിച്ചു..
"അതിന്റെ പേര് KP ഇസ്മായില്‍ ഉന്നക്കായന്‍..!!! "
ഠിം..
പിന്നെ അടയെടുത്തു കാണിച്ചു കൊടുത്തു പറഞ്ഞു,
"ഇത് ജമീല തെക്കേടത്തട..!!!"
മറുപടിയായി ഒരു വലിയ ചിരി മാത്രം.. അല്ലേലും എന്നോടെന്തേലും പറഞ്ഞിട്ടെന്തു കാര്യം??
അവര്‍ ചോദിച്ചത് ഞാന്‍ ചെയ്തു, അത്രമാത്രം..!!!

കഴിച്ചു തീരാറായപ്പോള്‍ അവളെ നോക്കി ഒന്നേ ചോദിച്ചുള്ളൂ..
"എങ്ങനെ ഉണ്ട് മുസ്ലിം പലഹാരങ്ങള്‍..??"
"മുസ്ലിം പലഹാരങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ ഇത്രേം ഓര്‍ത്തഡോക്സ് മുസ്ലിം പലഹാരങ്ങള്‍ പ്രതീക്ഷിച്ചില്ല..തെറ്റ് പറ്റി.ക്ഷമി... നമ്മളില്ലെയ്.... "

ഹല്ല.. എന്നോടാ കളി..!!!
"കണ്ണൂരാനോണാണോടാ അന്റെ കളി..!!!"

കുറച്ചു പലഹാരങ്ങള്‍ ഉണ്ടാക്കിയ ഈ കഥ ഇവിടെ തീരുന്നു..
കടപ്പാട്:: സാള്‍ട്ട് ന്‍ പെപ്പെര്‍
ഇടിപ്പാട് : വിരുന്നിനു വന്ന ദമ്പതികള്‍ :)


ഒരു ബ്ലോഗ്ഗെറുടെ തുറന്നു പറച്ചിലുകള്‍ വായിക്കാന്‍ മറക്കല്ലേ.. 

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...