പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Wednesday, September 28, 2011

സഹമുറിയെനെന്നാല്‍....


എറണാകുളം ജീവിതത്തിന്‍റെ ആദ്യ നാളുകള്‍..
ക്യാമ്പസ്‌ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടബോധം തോന്നിയത് കോളേജ് ഹോസ്റ്റലില്‍ നില്ക്കാന്‍ പറ്റാത്തതായിരുന്നു..
കാരണം വീട്ടില്‍ നിന്നും വെറും 10 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളു കോളേജിലേക്ക് എന്നത് കൊണ്ട് തന്നെ..
പക്ഷെ എറണാകുളത്തെ സൌഹൃദജീവിതം നഷ്ടബോധം നികത്തി..
ഞാനും ഷിനോജും പ്രകാശും.. ഒന്നിനൊന്നു മെച്ചം വരുന്ന ഉത്തമ സഹമുറിയന്മാര്‍..
കടുത്ത നിരീശ്വരവാദിയായ വീട്ടുടമസ്ഥനെ, നല്ല ഒന്നാംതരം ദൈവവിശ്വസിയായി മാറ്റാന്‍ പോലും കഴിവുണ്ടായിരുന്ന 3 യുവരക്തങ്ങള്‍.. അതാണ് ഞങ്ങള്‍..
വീട്ടുടമസ്ഥന്‍ എന്നും വീട്ടില്‍ വരും.
എന്നിട്ട് ഞങ്ങള്‍ വൃത്തികേടാക്കിയ ചുമരും മറ്റും, ചുരണ്ടിയും മാന്തിയും ഒന്ന് കൂടി വൃത്തികേടാക്കും.
പോകാം നേരം ഒരിക്കല്‍ സുന്ദരമായിരുന്ന തന്‍റെ വീട് നോക്കി,രണ്ടു തുള്ളി കണ്ണീര്‍ വാര്‍ത്ത് പ്രാര്‍ത്ഥിക്കും,
"കര്‍ത്താവെ ,, വീട് നീ തന്നെ കാത്തോളണേ........"
കേട്ടു കൊണ്ടിരിക്കുന്ന ഞങ്ങള്‍ ഉറക്കെ പറയും..
"ആമേന്‍.."
അങ്ങനെയുള്ള ദിവസങ്ങളിലെ ഒരു ഞായറാഴ്ച..
ഞാനും പ്രകാശും റൂമില്‍ വെറുതെ ടീവിയും കണ്ടു കൊണ്ടിരിക്കുമ്പോള്‍ കാള്ളിംഗ് ബെല്ലടിക്കുന്ന ശബ്ദം..
ഞാന്‍ പോയി വാതില്‍ തുറന്നു.. വീട്ടുടമസ്ഥന്‍..
"ഉം.. എന്തെ.. എന്തിനാ വന്നത്???" ഞാന്‍ ചോദിച്ചു..
അയാള്‍ എന്നെ ഒന്ന് തുറിച്ചു നോക്കി.. "ഇത് എന്‍റെ വീടാണോ അതോ നിന്‍റെ വീടാണോ" എന്നര്‍ത്ഥത്തില്‍...പിന്നെ പതിയെ പറഞ്ഞു..
"ഞാന്‍ മിനിഞ്ഞാന്ന് വന്നു നോക്കിയപ്പോള്‍ കുറച്ചു സ്ഥലത്തൊക്കെ ചിതല്‍ പിടിച്ചിരിക്കുന്നത് കണ്ടു.."
"അത് കൊണ്ട്???"
"അല്ല.. അത് വൃത്തിയാക്കാന്‍..."
"അതിനെന്താ?? ചേട്ടന്‍ കേറി വൃത്തിയാക്കിക്കോ.....ഇത് ചേട്ടന്റെ വീടല്ലേ.. "
"അത് ശരി.. വൃത്തിയാക്കാന്‍ വരുമ്പോള്‍ മാത്രം എന്‍റെ വീട്.. അല്ലേല്‍ നിന്റെയൊക്കെ തറവാട് വീടും.. "
അയാള്‍ ഒരല്‍പം വേദനയോടെ പറഞ്ഞു ..ഞാന്‍ കേട്ടത് പോലും നടിക്കാതെ അകത്തു പോയി കപ്പലണ്ടി വിഴുങ്ങി തുടങ്ങി..
പിന്നെ അയാള്‍ അകത്തുകയറി ചിതല്‍ വൃത്തിയാക്കി തുടങ്ങി..
കുറച്ചു കഴിഞ്ഞപ്പോള്‍ റൂമിലേക്ക്‌ ഷിനോജ് കയറി വന്നു..
ഹാള്ളില്‍ കയറിയതും വൃത്തികേടായ റൂം കണ്ടു അവന്‍ പല്ല് ഞെരിച്ചു കൊണ്ടു പറഞ്ഞു..
" തെണ്ടി ഓണര്‍ ഇന്നും വന്നായിരുന്നു അല്ലെ??"
അതും പറഞ്ഞു അവന്‍ അടുക്കളയിലേക്കു തിരിഞ്ഞതും മുന്നില്‍ ചളിഞ്ഞ മുഖവുമായി വീട്ടുടമസ്ഥന്‍...
" ചേട്ടനോ.. ചേട്ടനെപ്പോ വന്നു.. !! ചേട്ടനെ കുറിച്ച് ഞാനിപ്പോ പറഞ്ഞതെ ഉള്ളു.."
ചമ്മലൊതുക്കി, നിറഞ്ഞ ചിരിയോടെ അവന്‍ പറഞ്ഞു....
"ഉം.. കേട്ടു കേട്ടു..."
അതും പറഞ്ഞു പകുതി വൃത്തിയാക്കിയ അടുക്കളയില്‍ രണ്ടുതുള്ളി കണ്ണുനീര്‍ വാര്‍ത്ത് അയാള്‍ പുറത്തേക്കു...
അത് കഴിഞ്ഞു ഷിനോജ് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു..
"ടാ.. ഒരു സന്തോഷ വാര്‍ത്ത‍യുണ്ട്"
"എന്താടാ???"
ഞാനും പ്രകാശും ഒരുമിച്ചു ചോദിച്ചു..
"നമ്മുടെ റൂമിലേക്ക്‌ പുതിയ ഒരാള്‍ കൂടി വരുന്നുണ്ട്.."
വാടക ഷെയര്‍ ചെയ്യാന്‍ ഒരാള്‍ കൂടി വരുന്നതിന്റെ സന്തോഷത്തില്‍ എന്റെയും പ്രകാശിന്റെയും മുഖം പ്രസന്നമായി...
അതേ.. കേരളത്തിലെ തന്നെ മികച്ച മാതൃകാ സഹമുറിയന്മാരുടെ ഇടയിലേക്ക് ഒരാള്‍ കൂടി വരുന്നു..
അവന്‍..
സാജന്‍..!!!!!
അടുപ്പമുള്ളവര്‍ സാജ് എന്ന് വിളിക്കും..
ഒന്ന് കൂടി അടുത്താല്‍ തന്തക്കു വിളിക്കും..അത്രയ്ക്ക് മഹാന്‍..
അതാണവന്‍.. സാജ്...!!!!!!!!!

ചിലരെ കുറിച്ച് സംസാരിച്ചു തുടങ്ങിയാല്‍ വാക്കുകള്‍ ഇടമുറിയാതെ പെയ്തു കൊണ്ടിരിക്കും..
സാജിനെ കുറിച്ച് പറഞ്ഞാലും അങ്ങനെ തന്നെ..
നിറയെ പെണ്ണുങ്ങള്‍ മാത്രമുള്ള വീട്ടില്‍ ജനിച്ചത്‌ കൊണ്ടാവണം, ഒരു "പെണ്‍സ്വഭാവം" അവനിലും നിഴലിച്ചിരുന്നു..
സാജിന്റെ ചില കുസൃതികളിലേക്ക്,,
വെറുതെ ഇരുന്നു ടീവി കണ്ടു കൊണ്ടിരിക്കുന്നവരുടെ പിറകില്‍ പോയിരുന്നു പേന്‍ നോക്കുക..
അയല്‍വക്കത്തെ ചേച്ചിയുമായി പരദൂഷണം പറയുക..
ഒരു കാര്യവുമില്ലാതെ മുറ്റമടിക്കുക.. അങ്ങനെയങ്ങനെ പോകും...
ചുരുക്കി പറഞ്ഞാല്‍ വാടക ഷെയര്‍ ചെയ്തു ചെലവു കുറക്കാന്‍ പരിപാടിയിട്ടിരുന്ന ഞങ്ങള്‍ക്ക് ചെലവു പിന്നെയും കൂടി തുടങ്ങി..
കാരണം ശനിയും ഞായറും എവിടെയും പോകാതെ വല്ലതും വെച്ചുണ്ടാക്കി കഴിച്ചു, ടീവിയും കണ്ടിരുന്ന ഞങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ വീട്ടിലിരിക്കാന്‍ വയ്യാതായി..
കാരണം,............................
രാവിലെ ഒമ്പത് മതി മുതല്‍ പത്തുവരെ "കുക്കറി ഷോ.."
അത് കഴിഞ്ഞാല്‍ "സാംസ്‌കാരിക കേരളം ഡോകുമെന്ററി..."
പിന്നെ പുരാതന തമിഴ് സിനിമ വല്ലതുമുണ്ടേല്‍ അതും..
ഇതെല്ലം കണ്ടും കേട്ടും കുരു പൊട്ടി ഞങ്ങള്‍ വീട് വിട്ടറങ്ങും. പിന്നെ അന്നത്തെ ദിവസം ഗോപി..!!!!!
**************** **************** ******************* ******************** **************
ചില സാജ് കഥകള്‍...
പറയാന്‍ ഒരുപാടു കഥകളുണ്ടെങ്കിലും,അതില്‍ ചിലതൊക്കെ പറഞ്ഞാല്‍ ഇലക്കും മുള്ളിനും,അത് വഴി പ്രകൃതിക്കും, പിന്നെ കഥയെഴുതുന്ന എനിക്കും വരെ കേടു വരും.. അത്രക്കും കേമം..
എങ്കിലും ഒന്നും പറയാതിരിക്കാന്‍ വയ്യല്ലോ..
അങ്ങനെ പ്രസിദ്ധമായ സാജ് കഥകളില്‍ "നിലവാരം വളരെ കുറഞ്ഞ" രണ്ടു കഥകള്‍...

ഒരു ഞായറാഴ്ച..
പാചകലോകവും ശാസ്ത്രീയ സംഗീതവും കേട്ടു ഭ്രാന്തു പിടിച്ചു ഞാനും ഷിനോജും മറൈന്‍ ഡ്രൈവില്‍ പോകാനൊരുങ്ങി നില്‍ക്കവേ സാജന്‍റെ പിന്‍വിളി..
"എങ്ങോട്ടാടാ??"
"മറൈന്‍ ഡ്രൈവിലേക്ക്.." ഞാന്‍ മറുപടി കൊടുത്തു..
"ഞാനും വരുന്നു.." എന്ന് അവന്‍..
"എന്നാല്‍ നീ പൊക്കോ.. ഞങ്ങള്‍ ഇവിടെ ഇരുന്നോളം.."
"എഹ്.. അതെന്താ????"
"അത്.. മറൈന്‍ ഡ്രൈവിലൊക്കെ ഭയങ്കര വെയിലാടാ... കറുത്ത് പോകും.." ഞാന്‍ പറഞ്ഞു..
"ഞാന്‍ ഇനി ഇതില്‍ കൂടുതല്‍ എന്തോന്ന് കറുക്കാന്‍??"
"വെയില്‍ കറുക്കുന്ന കാര്യമാ ഇവന്‍ പറഞ്ഞത്.."
ഷിനോജ് ദേഷ്യത്തോടെ പറഞ്ഞു..
"പോടാ.. ,, ഏതായാലും ഞാനും വരുന്നു.. "
അതും പറഞ്ഞു ഡ്രസ്സ്‌ മാറ്റാന്‍ അവന്‍ അകതോട്ടു പോയി..
"കുരിശായല്ലോ" എന്നും പറഞ്ഞു ഞാനും ഷിനോജും മുഖത്തോട്ടു മുഖം നോക്കി..

വൈറ്റിലയില്‍ നിന്നും ഞങ്ങള്‍ ബസ്‌ കയറി..
ഞാനും ഷിനോജും ഒരു സീറ്റില്‍... അതില്‍ തൊട്ടു മുന്നിലെ സീറ്റില്‍ സാജ് ഒറ്റയ്ക്ക്..
ബസ്‌ അടുത്ത സ്റ്റോപ്പില്‍ എത്തിയപോള്‍ ഒരുമ്മയും,രണ്ടു മക്കളും ബസില്‍ കയറി..
സുന്ദരിയായ മകള്‍,ഒരു പതിനാല് വയസും പ്രായം കാണും..
പിന്നെ മകന്‍,അവനും ഒരു നാല് വയസു തോന്നിക്കും..
കയറിയ ഉടനെ അവന്‍ സാജ് ഇരിക്കുന്നതിന്റെ തൊട്ടടുത്ത്‌ ഇരുന്നു..
സാജ് എത്തി വലിഞ്ഞു പെണ്‍കുട്ടിയെ നോക്കി..
"കൊള്ളാം.. നല്ല കുട്ടി.. "
അവന്‍ പതിയെ കൈ പയ്യന്‍റെ ചുമലില്‍ ഇട്ടു..
പയ്യന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു.. അവനും..
സാജ് അവനോടു എന്തോ പറയാന്‍ ഒരുങ്ങുന്നു..
ഞാനും ഷിനോജും അവരുടെ സംസാരം കേള്‍ക്കാന്‍ കാതും കൂര്‍പ്പിച്ചിരുന്നു..
അവരുടെ സംഭാഷണത്തിലേക്ക്,,,
"മോന്‍ എത്രാം ക്ലാസില പഠിക്കുന്നെ??" സാജന്‍റെ ആദ്യ ചോദ്യം..
"LKG " പയ്യന്‍റെ നിഷ്കളങ്കമായ മറുപടി..
"അതാരൊക്കെയാ???"
പയ്യന്‍റെ ഉമ്മയെയും പെങ്ങളെയും ചൂണ്ടി അവന്‍ ചോദിച്ചു..
"എന്‍റെ ഉമ്മയും ഇത്തയും.."
"ഇത്ത എത്രാം ക്ലാസ്സിലാ പഠിക്കുന്നെ???"
അത് ചോദിച്ചതും പയ്യനുത്തരമില്ല.. കാരണം അവനതറിയാന്‍ മാത്രം പ്രായമായില്ലല്ലോ...
മിണ്ടാതിരിക്കുന്ന പയ്യനെയും പിന്നെ പിറകിലിരിക്കുന്ന ഞങ്ങളെയും അമ്പരപ്പിച്ചു കൊണ്ടു സാജിന്റെ അടുത്ത ചോദ്യമെത്തി..
"മോന്‍റെ പെങ്ങളെ എനിക്ക് കെട്ടിച്ചു തരുവോ???"
ഠിം.. ഠിം.. ഠിം..
ഞാനും ഷിനോജും മുഖത്തോട്ടു മുഖം നോക്കി..
"അഞ്ചു വയസ്സ് തികയാത്ത പയ്യനോട് പെങ്ങളെ കെട്ടിച്ചു തരുമോന്നു.. ഇവനെന്താ പ്രാന്താ???"
അന്തിച്ചു നില്‍ക്കുന്ന പയ്യനോട് സാജ് വീണ്ടും ..
"മോന്‍റെ പെങ്ങളെ എനിക്ക് കെട്ടിച്ചു തരുവോന്നു.."
അവന്‍ ഒന്നും മിണ്ടിയില്ല..
പക്ഷെ എന്നിട്ടും സാജ് അവനെ വിടാതെ തോണ്ടി കൊണ്ടിരിക്കുന്നു.. പിന്നെ ചോദ്യവും..
"കെട്ടിച്ചു തര്വോ????"
ഗതികെട്ടു പയ്യന്‍ പതിയെ പറഞ്ഞു..
"ഉമ്മയോട് ചോദിച്ചു നോക്ക്.. "
പിന്നെയും സാജ് അവനോടു എന്തോ ചോദിയ്ക്കാന്‍ ഒരുങ്ങി നില്‍ക്കവേ, പയ്യന്‍റെ കാരണവന്മാര്‍ ചെയ്ത പുണ്യം കൊണ്ടാകണം അവര്‍ക്കിറങ്ങേണ്ട സ്ഥലമെത്തി..
അവന്‍ എഴുന്നേറ്റു.. കൂടെ അവന്‍റെ ഉമ്മയും പെങ്ങളും..
വണ്ടി നിര്‍ത്തി.. അവര്‍ ഇറങ്ങി..
എന്നെയും ഷിനോജിനെയും ഒന്ന് കൂടി അമ്പരപ്പിച്ചു കൊണ്ട് സാജും സ്റ്റോപ്പില്‍ ചാടി ഇറങ്ങി..
ഞാനും ഷിനോജും മുഖത്തോട്ടു മുഖം നോക്കി ഇരുപ്പു തന്നെ..

അന്ന് വൈകുന്നേരം..
ഞാനും ഷിനോജും തിരിച്ചു റൂമിലെതിയിട്ടും അവനെ മാത്രം കണ്ടില്ല..
"അവനു തല്ലു കിട്ടിക്കാണുമോടാ ??" ഞാന്‍ ഷിനോജിനോടു ചോദിച്ചു..
"കിട്ടിയാല്‍ മതിയായിരുന്നു.." ഷിനോജ് മനസ് തുറന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയുമായി അവന്‍ കയറി വന്നു..
അവന്‍റെ മുഖത്തെ ചിരി കണ്ടപ്പോള്‍ ഞങ്ങളുടെ മുഖത്തെ ചിരി മാഞ്ഞു..
കാരണം.. തല്ലു കിട്ടിയില്ലാന്നു തോന്നുന്നു..
"എന്തയാടാ പെണ്ണാലോചിച്ചു പോയിട്ട്,, കല്യാണം കഴിഞ്ഞോ?? "
ഷിനോജ് ചോദിച്ചു..
"അവര്‍ ഒരു പതിനഞ്ചു കൊല്ലം കാത്തിരിക്കാന്‍ പറഞ്ഞു.. "
"അത്രയേ പറഞ്ഞുള്ളോ ?? നീ പയ്യനോട് ചോദിച്ച പോലെയാണ് ചോദിച്ചതെങ്കില്‍ ഒരു അമ്പതു കൊല്ലമെങ്കിലും കാത്തിരിക്കാന്‍ പറയേണ്ടതയിരുന്നല്ലോ.."
"ഉം.. എന്തായാലും അവര്‍ക്ക് നമ്പര്‍ കൊടുത്തിട്ടുണ്ട്.. വിളിക്കാം എന്ന് പറഞ്ഞു.."
"അതിനു നിനക്ക് നമ്പര്‍ ഇല്ലല്ലോ.. പിന്നേതു നമ്പരാ കൊടുത്തത്??"
ഷിനോജിനു സംശയം..
"എനിക്ക് നമ്പര്‍ ഇല്ലല്ലോ..അത് കൊണ്ട് നിന്‍റെ നമ്പര്‍ കൊടുത്തു.."
"കര്‍ത്താവേ.. അപ്പോള്‍ ഞാന്‍ നമ്പര്‍ മാറ്റേണ്ടി വരുമല്ലോ.. എടാ പട്ടി .. "
അതും പറഞ്ഞു അവന്‍റെ നേരെ ചാടിയ ഷിനോജിനെ ഞാന്‍ പിടിച്ചു വെച്ചു.
"ഇതിലും വലുതെന്തോ വരാനിരുന്നതാ.. ഇങ്ങനെ തീര്‍ന്നെന്നു വിചാരിച്ചാല്‍ മതി.."
പിന്നെടെന്നും ഷിനോജിനു ആരുടെ കാള്‍ വന്നാലും ഏതുറക്കില്‍ നിന്നായാലും സാജ് ചാടി എണീക്കും..
എന്നിട്ട് ചോദിക്കും..
"അവരാണോടാ??"
എല്ലാ ചോദ്യത്തിനും ഷിനോജിനു ഒരുത്തരം മാത്രം..
"അതേ.. അടുത്ത ഞായറാഴ്ച കല്യാണത്തിന് നീ റെഡി ആണോ എന്ന് ചോദിച്ചു.. ഹല്ല പിന്നെ.. "

ഇനി അടുത്ത കഥയിലേക്ക്‌..(ഇതൊരല്‍പം "A " ആണ്.. പ്രായപൂര്‍ത്തി ആകാത്തവരും ,വേണ്ട എന്ന് തോന്നുന്നവരും വായന ഇവിടെ വെച്ചു നിര്‍ത്തുക.. )

"കല്യാണരാമന്‍" സിനിമയില്‍ ദിലീപ് പറഞ്ഞത് പോലെ ഞങ്ങള്‍ക്ക് "ജെട്ടിശാപം" വാങ്ങി തന്ന കഥ..

ഞങ്ങളുടെ വീടിന്‍റെ താഴെ നിലയില്‍ "ദി ഹിന്ദു " ന്യൂസ്‌ പേപ്പറില്‍ വര്‍ക്ക്‌ ചെയ്യുന്ന നാല് തമിഴന്മാരാണ് താമസിക്കുന്നത്..
രണ്ടു റൂം ഒരടുക്കള എന്ന് പറയുന്നത് പോലെ ,താമസം രണ്ടു നിലയിലാണെങ്കിലും രണ്ടു ടീമും ഒരൊറ്റ അഴയായിരുന്നു ഡ്രസ്സ്‌ ഉണക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത്..
അങ്ങനെ ഒരു ദിവസം..
അലക്കിയ നാല് ജെട്ടികള്‍ സാജ് താഴെ അഴയില്‍ ഉണക്കാനിട്ടു..
പിറ്റേന്ന് പോയി നോക്കിയപ്പോള്‍ അത്ഭുതമെന്നു പറയട്ടെ അവന്‍റെ പഴയ നാല് ജെട്ടികള്‍ക്ക് പകരം അവിടെ പുതിയ നാലെണ്ണം...
(അതിനിടയില്‍ സംഭവിച്ചത്: നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്ന ഒരു തമിഴന്‍ തന്‍റെ സഹമുറിയന്റെതാണ് എന്ന് കരുതി അതെടുത്തു അകത്തു വെച്ചു അവന്‍റെ ജെട്ടികള്‍ അവിടെ ഉണങ്ങാനിട്ടു )
ഏതായാലും സാജ് അവിടെ കണ്ടതും എടുത്തു റൂമിലേക്ക്‌ വന്നു..

പിറ്റേന്ന് രാവിലെ..
റൂമിലെ കാഴ്ചകളിലേക്ക് ..

ഒരു കയ്യില്‍ മൊബൈല്‍ ഫോണും മറു കയ്യില്‍ റിമോട്ടുമായി ടീവി കാണുന്ന ഞാന്‍..
ഷേവിങ്ങും, പല്ല് തേപ്പും ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഷിനോജ്..
ലാപ്ടോപില്‍ നിന്നും പെന്‍ ഡ്രൈവിലേക്ക് പാട്ട് കോപ്പി ചെയ്യാന്‍ കൊടുത്തു, നെയില്‍ കട്ടര്‍ എടുത്തു നഖം വെട്ടാന്‍ ഒരുങ്ങുന്ന പ്രകാശ്‌..
കുളിച്ചു റെഡിയായി,ഇന്‍സൈഡ് ഒക്കെ ചെയ്തു സുന്ദരനായി ഓഫീസില്‍ പോകാന്‍ റെഡി ആയിരിക്കുന്ന സാജ്..

പെട്ടെന്ന് കാള്ളിംഗ് ബെല്ലടിച്ചു..
സാജ് വാതില്‍ തുറന്നു..
ആദ്യം അകത്തോട്ടു വന്നത് ഒരു വടി.. അതില്‍ മുത്ത്‌ മലകള്‍ കോര്‍ത്തത് പോലെ കീറിയ നാല് ജെട്ടികള്‍..
അതേ.. തമിഴന്‍ തന്‍റെ "മുതലും" തേടി വന്നിരിക്കുന്നു..
അറിയാവുന്ന മലയാളത്തില്‍ അവന്‍ കാര്യം പറഞ്ഞു..
കാര്യം ഞങ്ങള്‍ക്ക് നാല് പേര്‍ക്കും മനസിലായി.
ചിരിച്ച മുഖത്തോടെ സാജ് അകത്തേക്ക്..
കുറച്ചു കഴിഞ്ഞു മൂന്നു തൊണ്ടി മുതലുമായി അവന്‍ പുറത്തേക്കു..
അത് തമിഴന്‍റെ കയ്യില്‍ കൊടുത്തു.. തമിഴന്‍ എണ്ണി നോക്കി.. എന്നിട്ട് പതിയെ ചോദിച്ചു..
"ഒന്ന് കൂടി ഇറിക്കുമേ..അതെങ്കെ??"
ഇത് കേട്ടതും അവന്‍ വീണ്ടും അകതോട്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു..
ഉടുത്തിരുന്ന പാന്റ് അഴിച്ചു മാറ്റി,പകരം ഒരൊറ്റമുണ്ടും ഉടുത്തു, തമിഴന്‍ ചോദിച്ചതും കയ്യില്‍ പിടിച്ചു, ചിരിച്ചു കൊണ്ട് അവന്‍ തമിഴന്‍റെ അടുത്തേക്ക്..
അതവന്‍ അയാള്‍ക്ക് നേരെ നീട്ടി..
അയാള്‍ അവന്‍റെ മുഖത്തോട്ടു നോക്കി..
ഇല്ല.. ഒരു ഭാവ മാറ്റവും ഇല്ല..
ചിരി തന്നെ .. ചിരി..
അത് കഴിഞ്ഞു തമിഴന്‍ ഞങ്ങളുടെ നേര്‍ക്ക്‌ നോക്കി..

നിമിഷം റൂമില്‍ പല അത്ഭുത സംഭവങ്ങളും അരങ്ങേറി..
അതേ..
മൊബൈല്‍ ഫോണ്‍ കൊണ്ടു ചാനല്‍ മാറ്റുന്ന ഞാന്‍..!!!
ഷേവിംഗ് ക്രീം കൊണ്ടു പല്ല് തേച്ചു, ടൂത്ത് പേസ്റ്റ് മുഖത്ത് പതപ്പിക്കുന്ന ഷിനോജ്..!!!
USB പോര്‍ട്ടിന്റെ അകത്തേക്ക് നെയില്‍ കട്ടര്‍ തള്ളികേറ്റുന്ന പ്രകാശ്‌..!!!
അങ്ങനെയങ്ങനെ പല പല അത്ഭുതങ്ങള്‍..
ഏതായാലും തമിഴന്‍ വാതിലും കൊട്ടി അടച്ചു പുറത്തേക്കു.. കൂടെ ഒരു ഡയലോഗും..
"ഇങ്കെ തങ്കി ഇറിക്കത് എല്ലാമേ പയ്ത്യക്കാരിന്‍കളാ കടവുളേ..... "
ഠിം..

ഏതായാലും ഒരു സംഭവത്തോട് കൂടെ അതുവരെ അല്പം ആരാധനയോടെ ഞങ്ങളെ നോക്കിയിരുന്ന തമിഴ്മക്കള്‍ ഞങ്ങളെ നികൃഷ്ട ജീവികളെ നോക്കുന്നത് പോലെ നോക്കാന്‍ തുടങ്ങി..
അത് കാരണം ഞങ്ങള്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്തു..
എങ്ങിനെ വന്നാലും കണ്ണിലെ വലിയ കരടു ഒഴിവാക്കുക തന്നെ..
അതേ.. സാജിനെ പുറത്താക്കാന്‍ ഞങ്ങള്‍ തല പുകച്ചു തുടങ്ങി..
ഒടുവില്‍ ഞങ്ങളുടെ തലയില്‍ ഒരു വഴി തെളിഞ്ഞു.. അതേ ഒരൊന്നൊന്നര വഴി..
"ഗാന്ധി നഗര്‍,2nd സ്ട്രീറ്റ് " സിനിമയില്‍ മോഹന്‍ലാലിനെ വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ ശ്രീനിവാസന്‍ ഉപയോഗിച്ച അതേ വഴി..
ഇതൊരല്‍പം ക്രൂരം.. പക്ഷെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല സുഹൃത്തെ..

(തുടരും..)

Tuesday, September 20, 2011

ട്രിഗാള്‍മെന്‍റ് പോയതാ!!!!!

ട്രിഗാള്‍മെന്‍റ് പോയതാ!!!!! (ചിരിയില്ലാത്ത ചെറുകഥ..)


രണ്ടാഴ്ചക്കപ്പുറം നാട്ടിലെ ഒരു വൈകുന്നേരം..
ഞങ്ങള്‍ നാല് സുഹൃത്തുക്കള്‍ കത്തിയടിച്ചു കൊണ്ടിരിക്കുന്നു.. ഞാന്‍,ജാബിര്‍,റാഷിദ് പിന്നേ അല്ലുവും..
ഇതില്‍ അല്ലു നാട്ടിലെ പേര് കേട്ട ഇലക്‌ട്രീഷ്യന്‍ ആണ്..
പെട്ടെന്ന് അവന്‍റെ മൊബൈലില്‍ ഒരു കാള്‍.. ആരെയോ തെറി പറഞ്ഞു അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
മറുതലക്കലില്‍ നിന്നുള്ള സംസാരം വ്യക്തമായി ഞങ്ങള്‍ക്കും കേള്‍ക്കാം..
"ഹലോ.. മിനിഞ്ഞാന്ന് വിളിച്ചു പറഞ്ഞതാണല്ലോ ഇവിടത്തെ മോട്ടര്‍ വെള്ളം വലിക്കുന്നില്ല എന്ന്...വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല.. അത് കൊണ്ട് വിളിച്ചതാ.."
"ഹയ്യോ.. ഞാന്‍ ഭയങ്കര തിരക്കിലായിരുന്നു.. വളരെ അത്യാവശ്യമായി തീര്‍ക്കേണ്ട കുറച്ചു ജോലിയുണ്ടായിരുന്നു.. ഇപ്പോഴും അത് തീര്‍ന്നില്ല.. അതാ വരാതിരുന്നത്.. "
വളരെ അത്യാവശ്യമായ കാരംസ് കളിക്കിടയില്‍ ഇതും പറഞ്ഞു അവന്‍ വിനയാന്വിതനായി..
"ഒന്ന് ജസ്റ്റ്‌ വന്നു നോക്കാമോ?? എന്തോ ചെറിയ ഒരു പ്രശ്നമേ ഉള്ളു എന്ന തോന്നുന്നേ.. "
"ഞാന്‍ ഒരു കാര്യം ചെയ്യാം.. എന്‍റെ ഒരു അസ്സിസ്ടന്റിനെ വിടാം ഞാന്‍.. അവന്‍ വന്നു നോക്കിക്കോളും.."
"ഓ.. ആയിക്കോട്ടെ.. വളരെ നന്ദി.." മറു തലക്കലില്‍ ഒരു വലിയ ആശ്വാസ നിശ്വാസത്തോടെ ഫോണ്‍ കട്ട്‌ ആയി.
ഫോണ്‍ പോക്കറ്റില്‍ തിരുകി വെക്കുന്നതിനിടയില്‍ അല്ലു ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു..
"ടാ.. നിങ്ങള്‍ പോകുന്ന വഴിക്ക് അയാളുടെ വീട്ടില്‍ കയറി ആ മോട്ടര്‍ ഒന്ന് നോക്കണേ.."
ഇത് കേട്ടതും ഞങ്ങള് മൂന്നു പേരും തിരിഞ്ഞു നോക്കി..
ഇല്ല.. ആരുമില്ല.. അപ്പൊ ഞങ്ങളോട് തന്നെ..
"മോട്ടര്‍ വെള്ളമെടുക്കനാണോ, അതോ മണ്ണ് വാരാനാണോ എന്നറിയാത്തവരോടാണോ മോട്ടര്‍ ശരിയാക്കാന്‍ പോകാന്‍ പറയുന്നത്?? കഷ്ടം തന്നെ.."
"ഇതൊക്കെ അറിഞ്ഞിട്ടാണോ എല്ലാരും ചെയ്യുന്നത്.. നിങ്ങള്‍ പോയി ജസ്റ്റ്‌ ഒന്ന് നോക്കി, എന്തേലും പറഞ്ഞു വന്നാല്‍ മതി..ബാക്കി ഞാന്‍ പിന്നെ ശരിയാക്കി കൊടുത്തോളാം..ഇപ്പൊ ഞാന്‍ ആ വഴിക്ക് വരുന്നില്ലല്ലോ.. അത് കൊണ്ടാ.. "
"ഉം.. ഓക്കേ ടാ.. എല്ലാം ഞാന്‍ ഏറ്റു.."
ഒരു രക്ഷകനെ പോലെ റാഷിദ് അതേറ്റെടുത്തു..
എന്താകുമോ എന്തോ??
--------------------XXXXXXXXXXXXXXX-----------------------------------------
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും ഞങ്ങളുടെ വീട്ടിലേക്കു പോകും വഴി അയാളുടെ വീട്ടിലേക്ക്....
ഞങ്ങളെ കണ്ടതും അയാള്‍ ഞങ്ങളെ രൂക്ഷമായൊന്നു നോക്കി..
"ഉം.. എന്തിനു വന്നതാ..??"
"മോട്ടര്‍ നോക്കാന്‍ വന്നതാ.." റാഷിദ് പറഞ്ഞു..
"അപ്പൊ നീയാണോ അല്ലുവിന്റെ അസ്സിസ്ട്ടന്റ്റ് ..??"
അതവനു അത്രക്കങ്ങു ഇഷ്ടപ്പെട്ടില്ല..
"ശരിക്കും അല്ലുവിനെ ഇതൊക്കെ പഠിപ്പിച്ചത് തന്നെ ഞാന്‍ ആണ്.. അങ്ങനെ പറഞ്ഞാല്‍ ശരിക്കും അവനാ എന്‍റെ അസ്സിസ്ട്ടന്റ്റ്"
അതും പറഞ്ഞു റാഷിദ് അകതോട്ടു കയറി..
മോട്ടര്‍ നോക്കുന്നതിനു മുമ്പ് തന്നെ അവന്‍ ആദ്യം പോയത് കിണറിന്റെ അടുത്തേക്ക്..
"നീയെന്തിനാട കിണര്‍ നോക്കുന്നത്??"
ആരും കേള്‍ക്കാതെ ഞാന്‍ അവനോടു ചോദിച്ചു..
"ചിലപ്പോ കിണറില്‍ വെള്ളമില്ലാഞ്ഞിട്ടാണ് വെള്ളം കയറാത്തതെങ്കിലോ ?? അങ്ങനയണേല്‍ നമ്മുടെ പണി കുറയുമല്ലോ.."
അതും പറഞ്ഞു അവന്‍ കിണറിലേക്ക് നോക്കി.. അവന്‍റെ പ്രതീക്ഷകള്‍ തല്ലി കെടുത്തി കിണറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം..
ഇനി അകത്തേക്ക്..
മോട്ടറിന്റെ സ്വിച്ച് വെച്ച സ്ഥലത്തേക്ക്..
അടച്ചു വെച്ചിരിക്കുന്ന കിളി വാതില്‍ തുറന്നും അടച്ചും കുറച്ചു സമയം തള്ളി നീക്കി..
പിന്നെ അവിടെ ഉണ്ടായിരുന്ന ചിലന്തി വല കളയാന്‍ കുറച്ചു സമയം..
പിന്നെ അവന്‍ അകതോട്ടു രൂക്ഷമായി നോക്കി.. എന്തോ കണ്ടു പിടിച്ചത് പോലെ ഉച്ചത്തില്‍ പറഞ്ഞു..
"ഒഹ്.. മൈ ഗോഡ്.. "
"എന്താ?? എന്ത് പറ്റി??" വിഷമത്തോടെ വീട്ടുടമസ്ഥന്‍ ചോദിച്ചു..
"ഇതിന്റെ ട്രിഗാള്‍മെന്‍റ് പോയതാ..!!!!!!!"
ട്രിഗാള്‍മെന്‍റ് ??????
"ട്രിഗാള്‍മെന്‍റ് .. അങ്ങനെ വെച്ചാല്‍ എന്താ??"
എന്നായി അയാള്‍..
"അത് ഇതിന്റെ അകത്തുള്ള ഒരു സാധനമാ.. അത് അടിച്ചു പോയതാ..അത് മാറ്റി വെക്കേണ്ടി വരും.. "
"അതിനു കുറെ ചെലവകുമോ??"
വേദനയോടെ വീണ്ടും വീട്ടുടമസ്ഥന്‍..
"അത് അല്ല് ശരിയാക്കാന്‍ വരുമ്പോള്‍ ചോദിച്ചാല്‍ മതി.."
അതും പറഞ്ഞു അവന്‍ പുറത്തേക്കു...
"ഇവനെ കാണുന്നത് പോലല്ലല്ലോ.. ഇവന് ഇതൊക്കെ അറിയാം.. മിടുക്കനാ.."
ഞാന്‍ സന്തോഷത്തോടെ ജാബിരിനോട് പറഞ്ഞു..
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും പുറത്തേക്കു...
--------------------XXXXXXXXXXXXXXX--------------------------------------
"ശരിക്കും ട്രിഗാള്‍മെന്‍റ് എന്ന് പറഞ്ഞാല്‍ എന്താടാ?? "
പുറത്തിറങ്ങിയ ഉടനെ ഞാന്‍ അവനോടു ചോദിച്ചു..
"ആഹ്.. ആര്‍ക്കറിയാം.."
"എഹ്.. അപ്പൊ നീ ട്രിഗാള്‍മെന്‍റ് അടിച്ചു പോയതാ എന്ന് പറഞ്ഞത്??"
"ആ സമയത്ത് അങ്ങന വായില്‍ വന്നത്..അത് പറഞ്ഞു.. അത്രമാത്രം.."
എടാ പാപീ..
ഞാനും ജാബിറും പരസ്പരം നോക്കി..
പിന്നെ അല്ലുവിനെ വിളിച്ചു,,
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു സംശയമെന്നോളം ഞാന്‍ ചോദിച്ചു..
"ശരിക്കും ട്രിഗാള്‍മെന്‍റ് എന്ന് പറയുന്ന ഒരു സാധനമുണ്ടോ??"
"ആഹ്.. ആര്‍ക്കറിയാം.. ???"
കൊള്ളാം.. ബെസ്റ്റ്..
--------------------XXXXXXXXXXXXXXX--------------------------------------
ഒരാഴ്ചക്കിപ്പുറം, കഴിഞ്ഞ ശനിയാഴ്ച..
വീണ്ടും പഴയ അതേ കൂട്ടുകാര്‍, അപോഴും പഴയത് പോലെ അല്ലുവിന്റെ ഫോണിലേക്ക്, പഴയ അതേ കാള്‍..
"ശരിയാക്കാന്‍ വരാം എന്ന് പറഞ്ഞു ഇതുവരെ വന്നില്ലല്ലോ.. എന്ത് പറ്റി??"
പഴയ വീട്ടുടമസ്ഥന്‍ വേദനയോടെ ചോദിക്കുന്നു..
പാവം.. !!!!!
"അത് ട്രിഗാള്‍മെന്‍റ് തളിപ്പറമ്പില്‍ നിന്നും കിട്ടിയില്ല.. മിക്കവാറും കണ്ണൂരില്‍ പോകേണ്ടി വരും.. അപ്പൊ വാങ്ങിയിട്ട് വരാം.."
അവന്‍റെ വേദനപൂര്‍വമുള്ള മറുപടി..
ഈശ്വരാ.. വീണ്ടും ട്രിഗാള്‍മെന്‍റ്!!!!!!!!!!!!!!!!!!!!!!!
ഞങ്ങള്‍ മൂന്നു പേരും പരസ്പരം നോക്കി..
"ടാ.. ഞാന്‍ അന്ന് തല്‍കാലത്തേക്ക് രക്ഷപെടാന്‍ വേണ്ടി പറഞ്ഞതാടാ ട്രിഗാള്‍മെന്‍റ് പോയി എന്ന്.. അത് നീ ഇങ്ങനെ മുതലെടുക്കരുത്.."
റാഷിദ് രോഷത്തോടെ പറഞ്ഞു..

"ഞാനും ഇപ്പോള്‍ പലരില്‍ നിന്നും രക്ഷപെടാന്‍ ഉപയോഗിക്കുന്ന വാക്കും അത് തന്നെയാ...ട്രിഗാള്‍മെന്‍റ് എന്ന വാക്ക് കണ്ടു പിടിച്ച നിനക്ക് നന്ദി.."

നിറഞ്ഞ ചിരിയോടെ അല്ലു പറഞ്ഞു നിര്‍ത്തി..
--------------------XXXXXXXXXXXXXXX--------------------------------------

അവന്‍ "ട്രിഗാള്‍മെന്‍റ്" കൊണ്ടു വരുന്നതും കാത്തു ഇപ്പോഴും ഒരു വീട്ടുടമസ്ഥന്‍ നോക്കിയിരിപ്പുണ്ട്..
കാത്തിരുന്നു മുഷിയുമ്പോള്‍ അയാള്‍ ഇടക്കൊക്കെ അല്ലുവിനെ വിളിക്കും..
ഇപ്പോഴും അവന്‍ മറുപടി പറയുന്നുണ്ട്..
"ട്രിഗാള്‍മെന്‍റ് കണ്ണൂരില്‍ കിട്ടാനില്ല..ഏതായാലും ഫായിസ് എറണാകുളത്ത് നിന്നു വരുമ്പോള്‍ ട്രിഗാള്‍മെന്‍റ് കൊണ്ടുവരും.. കാത്തിരിക്കു.. കിട്ടാതിരിക്കില്ല.."

Wednesday, September 14, 2011

ഒരു രോഗിയെ ഉണ്ടാക്കിയ കഥ... :)


ആദ്യ ഭാഗം വായിക്കാത്തവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
ഡോക്ടര്‍ അകത്തുണ്ട്..

അങ്ങനെ ആ ദിവസം വന്നെത്തി.. ഞങ്ങളെല്ലാരും ആകാംഷയോടെ കാത്തിരുന്ന സെമിനാര്‍ ദിവസം..
സ്വാഗതം പറയുന്നത് സുനീര്‍,പിന്നെ കുട്ടികളുടെ ചോദ്യത്തിനുള്ള മറുപടി ഡോക്ടര്‍ നല്‍കും,നന്ദി പ്രകാശിപ്പിക്കുന്നത് ഫായിസ് എന്ന ഞാന്‍..
ഡോക്ടര്‍ വരുന്നതിനു മുമ്പ് നോട്ടീസ് ബോര്‍ഡില്‍ വിഷയം എഴുതണം.. ഭാഗ്യത്തിന് ഡോക്ടര്‍ എഴുതിത്തന്ന കുറിപ്പും കാണാതായി..
എഴുതാന്‍ നിന്ന സുനീര്‍ എന്നോട് ചോദിച്ചു..
"ഡോക്ടര്‍ പറഞ്ഞ വിഷയം എന്തായിരുന്നെടാ??"
"സൈ... സൈ....സൈക്കോളജി " അതിനപ്പുറം എനിക്ക് പോകുന്നില്ല...
"എന്തായാലും യൂത്ത് എന്നുണ്ട് ... അതുറപ്പാ " എന്ന് പ്രകാശ്‌..
ഒടുവില്‍ ഞങ്ങളുടെ ഭാഷയില്‍ എഴുതി..
ഡോക്ടര്‍ സ്ഥലത്തെത്തി.. സെമിനാര്‍ ഹാളിലേക്ക് ക്ഷണിച്ചു..സെമിനാര്‍ ഹാളില്‍ തൂക്കിയ ബോര്‍ഡ് ഡോക്ടര്‍ വായിച്ചു..
"മനശാസ്ത്രഞാനോട് ചോദിക്കാം.."
"Psychological Adolescence in Youth " എന്ന മനോഹരമായ പേര് "മനശാസ്ത്രഞാനോട് ചോദിക്കാം.." എന്ന രീതിയില്‍ ഒന്നുകൂടി മനോഹരമാക്കിയ മിടുക്കരായ ഞങ്ങള്‍ക്ക് നേരെ ഡോക്ടര്‍ തിരിഞ്ഞു..
"ഇതെന്താട വല്ല പൈങ്കിളി വാരികയിലെ പങ്ക്തിയുമാണോ?? ഇതല്ലല്ലോ ഞാന്‍ പറഞ്ഞു തന്നത്??"
"എന്‍റെ പോന്നു ഡോക്ടറെ, സംഭവം പിള്ളേര്‍ക്കും മനസിലായി ഡോക്ടര്‍ക്കും മനസിലായി.. പിന്നെന്ത കുഴപ്പം??" എന്ന് സുനീര്‍..
ഡോക്ടര്‍ അവനെ ഒന്ന് നോക്കി.. എന്നിട്ട് പറഞ്ഞു..
"നിന്നെയൊക്കെ എന്നെങ്കിലും എന്‍റെ മുന്നില്‍ കിട്ടും.. അന്ന് കാണിച്ചു തരം.. "
എന്ന് വെച്ചാല്‍ സുനീര്‍ വട്ടനായി ഡോക്ടറുടെ മുന്നിലെത്തിപ്പെടും എന്ന്.. !!!!!

കാര്യപരിപാടി തുടങ്ങി..
സുനീര്‍ സ്വാഗതം പറഞ്ഞു തുടങ്ങി.. സ്വാഗത പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളിലേക്ക്..
"ഇത് പോലൊരു വിഷയം തെരഞ്ഞെടുക്കാന്‍ ഞങ്ങള്‍ മൂന്നു പേരും വളരെ വലിയ ഗവേഷണം തന്നെ നടത്തി സുഹൃത്തുക്കളെ "
("ഓഹോ.. കാന്റീനില്‍ പഴംപോരിയുടെയും ഉണ്ടംപോരിയുടെയും മുകളില്‍ നടത്തിയതിനാണോ ഗവേഷണം എന്ന് പറയുന്നത്" , ഞാന്‍ പ്രകാശിന്റെ ചെവിയില്‍ ചോദിച്ചു ..)
പിന്നെ അവന്‍ ഹോസ്പിറ്റലില്‍ പോയ കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു..
ഒന്നുകൂടി വ്യകതമാക്കി പറഞ്ഞാല്‍ പ്രകാശിനെ മുഴുവട്ടനാക്കി എന്നര്‍ത്ഥം..

ഡോക്ടര്‍ സംസാരിച്ചു തുടങ്ങി..ഈ പരിപാടിയിലേക്ക് ക്ഷണിച്ച ഞങ്ങള്‍ മൂന്നു പേര്‍ക്കും ആദ്യം തന്നെ നന്ദി പറഞ്ഞു..
ഞങ്ങള്‍ മൂന്നു പേരും മറ്റു കുട്ടികളുടെ മുന്നില്‍ അഹങ്കാരത്തിന്റെ മൂര്‍ദന്യാവസ്ഥയില്‍ തലയുയര്‍ത്തി നിന്നു..
ഇനി ചോദ്യോത്തര പരിപാടി..!!!
പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തത്,മാതാപിതാക്കളില്‍ നിന്നുള്ള സ്‌ട്രെസ്, ഉറക്കമില്ലയ്മയുടെ മാനസിക വിശംഗങ്ങള്‍..അങ്ങനെയങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന ഡോക്ടറുടെ മുന്നിലേക്ക്‌ ആദ്യ ചോദ്യത്തിനായി സജീഷ് എഴുന്നേറ്റു,,.
"ഡോക്ടര്‍,എനിക്ക് ഒരു പെണ്‍കുട്ടിയെ ഒരുപാടു കാലമായി ഇഷ്ടമാണ്.. പക്ഷെ അവള്‍ എന്നെ ഒരു സുഹൃത്തായി മാത്രം കാണുന്നു.. അവളുടെ സ്നേഹം ലഭിക്കാന്‍ ഞാനെന്തു ചെയ്യണം ഡോക്ടര്‍..?? "
ഡോക്ടര്‍ ഒന്ന് ഞെട്ടി.. ഇതെന്തു ചോദ്യം..?? എങ്കിലും മറുപടി പറയാനായി ഡോക്ടര്‍ എഴുന്നേറ്റു..
ഡോക്ടറുടെ വായില്‍ നിന്നും വാക്കുകള്‍ അനന്ത നിര്‍ഗളം പ്രവഹിച്ചു.. !!! ആര്‍ക്കും ഒന്നും മനസിലായില്ല..
സജീഷിന്റെ മുഖത്ത് നിരാശ..അവന്‍ പതിയെ എന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു..
"ഡോക്ടര്‍ സാഹിത്യം ചാലിച്ചു പറഞ്ഞതെന്താണെന്ന് നിനക്ക് മനസിലായോടാ??"
"എനിക്കിതൊക്കെ മനസിലാകുമെങ്കില്‍ ഞാന്‍ എന്നെ മനശാസ്ത്രന്ജന്‍ ആയേനെ... അത് വിട്.. നീ ഏതു പെണ്‍കുട്ടിയുടെ കാര്യമാ പറഞ്ഞത്?? "
"ഹാ.. ഒരുപാടു പെണ്‍സുഹൃത്തുക്കള്‍ ഉണ്ടല്ലോ..ഈ ചോദ്യം കേട്ടു ഏതേലും ഒന്ന് വലയില്‍ വീണാലോ എന്ന് കരുതി ചോദിച്ചതാ.. " അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു..
"അമ്പട മിടുക്കാ.. മനശാസ്ത്രന്ജനെ കണ്ടപ്പോള്‍ തന്നെ നീ കാര്യങ്ങള്‍ മനശാസ്ത്രപരമായി കൈകാര്യം ചെയ്യാന്‍ പഠിച്ചല്ലോ .. മിടുക്കന്‍.. തല്‍കാലം നീ അവിടെ ഇരിക്ക്.. " ഞാന്‍ പറഞ്ഞു..
അവന്‍ ഇരുന്നു..
അടുത്ത ചോദ്യകര്‍ത്താവ് എഴുന്നേറ്റു നിന്നു.. മൈക്ക് കയ്യിലെടുത്തു.. അവന്‍റെ കൈകള്‍ വിറക്കാന്‍ തുടങ്ങി..
ഇതെന്തോ വല്യ പ്രശ്നമാ.. എല്ലാവരും ഉറപ്പിച്ചു..
ഡോക്ടറുടെ കണ്ണുകളില്‍ ഒരു രോഗിയെ കിട്ടിയ പ്രസരിപ്പ്.. എത്ര വല്യ പ്രശ്നമായാലും ഉത്തരം എന്‍റെ കയ്യില്‍ ഉണ്ടെന്നര്‍ത്ഥത്തില്‍ ഡോക്ടര്‍ എഴുന്നേറ്റു നിന്നു..
ഇടറുന്ന ശബ്ദത്തോടെ ചോദ്യ കര്‍ത്താവു ചോദിച്ചു തുടങ്ങി..
"ഡോക്ടര്‍ .. ഈ ചോദ്യം ഇവിടെ ചോദിക്കാമോ എന്നെനിക്കറിയില്ല.." അവന്‍ കുറച്ചു സമയം അവന്‍റെ കണ്ണുകള്‍ മുറുകെ അടച്ചു..
"എന്തായാലും ചോദിക്ക് മോനെ.. ഉത്തരമില്ലാത്ത ചോദ്യമില്ല.. മോന്റെ പ്രശ്നം എന്തായാലും ഈ അങ്കിള്‍ പരിഹരിച്ചു തരും.. "
അവനോടുള്ള സ്നേഹത്തിന്‍റെ പുറത്തു ഡോക്ടര്‍ അങ്കിളായി മാറി..
ആ വാക്കുകള്‍ അവനു ധൈര്യം പകര്‍ന്നിരിക്കണം.. അവന്‍ ചോദ്യം തുടര്‍ന്നു..
"ഡോക്ടര്‍. എനിക്ക് ക്ലാസ്സ്‌ ടീച്ചറോട്‌ വല്ലാത്തൊരു അടുപ്പം.. എപ്പോഴും ക്ലാസ്സില്‍ തന്നെ ഇരിക്കണം എന്ന് തോന്നിപ്പോകുന്നു.. അത് ക്ലാസ്സ്‌ ടീച്ചറോടുള്ള പ്രേമമായിരിക്കുമോ ഡോക്ടര്‍??"
ഈ ചോദ്യം കേട്ടതും ഡോക്ടര്‍ ഒന്ന് ഞെട്ടി.. കൂടെ ഞങ്ങളും.. പിന്നെ പതിയെ ടീച്ചര്‍മാര്‍ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കി..
ചിലര്‍ക്ക് രോഷം, മറ്റു ചിലര്‍ നാണം കൊണ്ടു മുഖം താഴ്ത്തി.. അയ്യേ...
ഡോക്ടര്‍ ആ ചോദ്യത്തിനുത്തരം പറഞ്ഞില്ല.. അല്ലേലും എന്ത് പറയാന്‍??
"ഒരു പരിഹാരം പറഞ്ഞു താ അങ്കിള്‍.." എന്നായി ചോദ്യകര്‍ത്താവ്..
"ഫഹ്..അങ്കിള്‍ നിന്‍റെ അമ്മാവന്‍.. അവിടെ ഇരിക്കെടാ __________ മോനെ.. " ഡോക്ടര്‍ പബ്ലിക്‌ ആയി പേഷ്യന്റ് ആയി..
ചോദ്യകര്‍ത്താവ് നിരാശനായി ഇരുന്നു..
അടുത്ത ചോദ്യത്തിലേക്ക്.. ചോദ്യം ചോദിക്കുന്നത് അന്‍സാര്‍..
"ഡോക്ടര്‍,അത്രയും വൃത്തിഹീനമായ ചോദ്യം ചോദിച്ചതിനു എന്‍റെ സുഹൃത്തിന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു.."
ആദ്യം തന്നെ അവന്‍ പഴയ ചോദ്യം ഡോക്ടറെ മുരിവേല്പ്പിച്ചതിനു ക്ഷമ ചോദിച്ചു.. അത് ഡോക്ടര്‍ക്ക്‌ ഇഷ്ടപ്പെട്ടെന്നു തോന്നുന്നു..
ഡോക്ടര്‍ മൈക്ക് കയ്യിലെടുത്തു.. അന്‍സാര്‍ ചോദ്യം തുടര്‍ന്നു..
"ഡോക്ടര്‍,ഞാന്‍ ഒരു പെണ്‍കുട്ടിയെ 'ആത്മാര്‍ഥമായി' സ്നേഹിക്കുന്നു..പക്ഷെ അവളുടെ അനിയത്തിയെ കണ്ടതിനു ശേഷം അവളോടുള്ള സ്നേഹത്തില്‍ കുറവുണ്ടോ എന്ന് സംശയം.. കൂടുതല്‍ സ്നേഹം ദാഹിക്കുന്ന എന്‍റെ മനസ് കൊണ്ട് അവളുടെ അനിയത്തിയെ സ്നേഹിക്കുന്നത് കൊണ്ടു തെറ്റുണ്ടോ ഡോക്ടര്‍??'"
ഠിം ഠിം ഠിം..
ഞങ്ങളുടെ മൂന്നു പേരുടെ നെഞ്ചില്‍ പെരുമ്പറ കൊട്ടി.. ഡോക്ടറുടെയും..
ഉത്തരം കിട്ടാതായപ്പോള്‍ അവന്‍ ഒന്ന് കൂടി ചോദിച്ചു..
"പറയു ഡോക്ടര്‍, അവളുടെ അനിയത്തിയെ സ്നേഹിക്കുന്നത് കൊണ്ടു തെറ്റുണ്ടോ ??'"
"നീ എന്തേലും ചെയ്യെടാ പന്നീ .." ഡോക്ടര്‍ ദേഷ്യത്തോടെ പറഞ്ഞു..
ഇത് കേട്ടതും മുന്‍ നിരയില്‍ നിന്നും ഒരു പെണ്‍കുട്ടി ചാടി എണീറ്റു..
"ഡോക്ടര്‍ക്ക്‌ അങ്ങനെ പലതും പറയാം.. അവന്‍ നാലു വര്‍ഷമായി എന്നെ സ്നേഹിക്കുവാ..ഇപോ എന്‍റെ അനിയത്തിയെ മതി എന്ന് പറഞ്ഞാല്‍ ഞാനെത് ചെയ്യാനാ ഡോക്ടര്‍?? "
ഠിം.. "കുരിശായല്ലോ" എന്നര്‍ത്ഥത്തില്‍ ഡോക്ടര്‍ എന്നെ നോക്കി..
"ഞങ്ങള്‍ ഇത്രേം പ്രതീക്ഷിച്ചില്ല ഡോക്ടര്‍" എന്നര്‍ത്ഥത്തില്‍ ഞാന്‍ ഡോക്ടറെയും നോക്കി..
ചോദ്യങ്ങള്‍ പിന്നെയും തുടര്‍ന്നു.. ഡോക്ടര്‍ വിചാരിച്ച ഒരു ചോദ്യവും ചോദിച്ചില്ല എന്ന് മാത്രമല്ല,ചോദിക്കുന്ന ചോദ്യം മുഴുവന്‍ പ്രേമം,സ്നേഹം,ഇഷ്ടം.. !!!!!! എന്റെമ്മോ...
ഡോക്ടര്‍ വട്ടനാകാന്‍ പോകുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി..
"അല്ലേലും പിള്ളേരെ പറഞ്ഞിട്ടും കാര്യമില്ല.. കോളേജില്‍ വരുന്നത് തന്നെ പ്രേമിക്കാനല്ലേ???"
ഞാന്‍ എന്നോട് തന്നെ പറഞ്ഞു..

അതെന്തെലുമാകട്ടെ,ആരെങ്കിലും ഒരു ചോദ്യമെങ്കിലും മര്യാദക്ക് ചോദിച്ചെങ്കില്‍ എന്ന് വിചാരിച്ചിരിക്കുന്ന സമയം പിറകില്‍ നിന്നും "മാലാഖനെ" പോലെ ഒരു അധ്യാപകന്‍ എഴുന്നേറ്റു.. എനിക്ക് സമാധാനമായി.. ഇതാ ചോദ്യത്തിന്റെ രീതി ഇവിടം തൊട്ട് മാറാന്‍ തുടങ്ങുന്നു.. യാഹൂ..
അധ്യാപകന്റെ ചോദ്യത്തിലേക്ക്..
"ഇവിടെ ചോദിയ്ക്കാന്‍ പറ്റുമോ എന്നറിയില്ല.. എങ്കിലും ഞാന്‍ ചോദിക്കുകയാണ്.."
അത് കേട്ടതും എനിക്കൊന്നു കൂടി സമാധാനമായി.. വേറെ ചോദ്യമാ.. ഞാന്‍ ആശ്വസിച്ചു..
പ്രതീക്ഷയുടെ പൊന്‍വെട്ടം ഡോക്ടറുടെ മുഖത്തും തെളിഞ്ഞു തുടങ്ങി...
ചോദ്യം തുടരുന്നു..
"എന്‍റെ നഴ്സറിയില്‍ പഠിക്കുന്ന മോന്‍ ക്ലാസ്സില്‍ പോയാലും ബസ്സില്‍ കയറിയാലുമൊക്കെ ഒരു പെണ്‍കുട്ടിയുമായി മാത്രം ചങ്ങാത്തം കൂടുന്നത് പോലെ എനിക്ക് ഫീല്‍ ചെയ്യുന്നു.. അത് പ്രേമമായിരിക്കുമോ ഡോക്ടര്‍..??? "
"പടച്ചോനേ,,," ഞാന്‍ നീട്ടി വിളിച്ചു..
നഴ്സറിയിലെ മകന് പ്രേമമുണ്ടോ എന്ന്??
എവിടെയൊക്കെയോ ഇടിവെട്ട് കൊണ്ടത്‌ പോലെ.. മാലാഖയെ ഞാന്‍ ചെകുത്താനെ നോക്കുന്നത് പോലെ നോക്കി..
പിന്നെ കണ്ണ് വെട്ടിച്ചു ഡോക്ടറെ നോക്കി..
ഷോക്കടിച്ചത് പോലെ ഡോക്ടറുടെ മുടി കൂര്‍തിരിക്കുന്നോ??? ഹേയ് ഇല്ല.. എനിക്ക് തോന്നിയതാ..
പെട്ടെന്ന് ഡോക്ടര്‍ ചാടി എണീറ്റു..
ഇനി രക്ഷയില്ല..
നല്ല രണ്ടു ചോദ്യങ്ങള്‍, ചോദിക്കുമെന്ന് ഡോക്ടര്‍ വിചാരിച്ച ചോദ്യങ്ങള്‍, ഞങ്ങള്‍ ആരെങ്കിലുംചോദിച്ചാലെ ഇനി രക്ഷയുള്ളൂ..
ചോദിയ്ക്കാന്‍ വേണ്ടി ഞാന്‍ മൈക്ക് എടുത്തപ്പോള്‍ സുനീര്‍ എന്‍റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി..
അവനെങ്കില്‍ അവന്‍, ചോദിക്കട്ടെ.. ആ ചോദ്യം കേട്ടു ഡോക്ടര്‍ ഒന്നടങ്ങട്ടെ.. ഞാന്‍ മനസ്സില്‍ കരുതി..
ഞങ്ങളില്‍ ഒരാള്‍ മൈക്ക് കയ്യിലെടുക്കുന്നത് കണ്ടാകണം ഡോക്ടറുടെ മുഖത്തും സന്തോഷം.. ഡോക്ടര്‍ സീറ്റില്‍ ഇരുന്നു..
സുനീര്‍ ചോദിച്ചു..
"ഡോക്ടര്‍............ ശരിക്കും പ്രേമം വട്ടാണോ ഡോക്ടര്‍???????????"
ടിഷും ടിഷും ടിഷും...
ചോദ്യം കേട്ടതും ഒരു മുഴുഭ്രാന്തനെ പോലെ ഡോക്ടര്‍ ചാടി എണീറ്റു...രണ്ടു കയ്യും കൂപ്പി മൈക്ക് സ്റ്റാന്‍ഡിന്റെ അടുത്തേക്ക്..
എന്നിട്ടുറക്കെ വിളിച്ചു പറഞ്ഞു..
"പ്രേമം വട്ടാണോ എന്നെനിക്കറിയില്ല,, പക്ഷെ ഇപ്പോള്‍ ഒന്നെനിക്ക് മനസിലായി.. എനിക്ക് വട്ടാണ്‌,അല്ലെങ്കില്‍ പിന്നെ ഒരു കോളേജിലേക്ക് ഇത് പോലൊരു പരിപാടിക്ക് ഞാന്‍ വരില്ലായിരുന്നു.. ഞാന്‍ തോറ്റു മക്കളെ,തോറ്റു,,,ഇവിടെ ഈ പരിപാടിക്ക് വന്നു എന്ന തെറ്റെ ഞാന്‍ ചെയ്തുള്ളൂ.. എനിക്ക് മാപ്പ് തരു... "
വേറൊന്നും പറയാതെ ഞങ്ങളെ മൂന്നു പേരെയും വളരെ രൂക്ഷമായി നോക്കി ഡോക്ടര്‍ ദേഷ്യത്തോടെ ഇറങ്ങിപ്പോയി..
ഡോക്ടറുടെ പിറകിലായി മറ്റുള്ളവരും.. എല്ലാവരും ചോദിക്കുന്നത് ഒരേ ഒരു ചോദ്യം..
"ശരിക്കും പ്രേമം വട്ടാണോ ഡോക്ടര്‍????"
എല്ലാവരും പോയി..നന്ദി പറയേണ്ടി ഞാന്‍ മാത്രം ബാക്കി...ആരുമില്ലാതെ, നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു??
ആളൊഴിഞ്ഞ ആ മുറിയില്‍ ഞാനും,ഞാന്‍ പറയാന്‍ കരുതി വെച്ചിരുന്ന കുറെ നന്ദി വാക്കുകളും, പിന്നെ ഒരു ചോദ്യവും മാത്രം ബാക്കിയായി...
"ശരിക്കും പ്രേമം വട്ടാണോ ഡോക്ടര്‍????"
************************************* ### ****************************************

Monday, September 5, 2011

Thejabhai and Family- Movie Review


മീന്‍ ചന്തയില്‍ പോലും കേട്ടിട്ടില്ല ഇത്രേം കൂവല്‍.. :)

റിവ്യൂ തുടങ്ങുന്നതിനു മുമ്പ് ഇതിനു മുമ്പ് പത്രങ്ങളില്‍ കണ്ട, സിനിമയിലെ നായകന്‍ പറഞ്ഞ രണ്ടു വാചകങ്ങളിലേക്ക്..
"ഇനി തമാശ കാണിക്കാന്‍ നേരമായി, തേജാഭായ് വരുന്നുണ്ട് "- ("തമാശ നിര്‍ത്താനും സമയമായി.. തെജഭായ് പോയി" എന്ന് ഞാന്‍..)
"തേജഭായിയുടെ സ്ക്രിപ്റ്റ് വായിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി.."(കരയും കരയും..ആരായാലും കരഞ്ഞു പോകും.. ഞങ്ങള്‍ പോലും കരഞ്ഞു..)

ടിക്കറ്റ്‌ കൌണ്ടര്‍..
ഒരു മെഗാ താരത്തിന്റെ സിനിമക്കുള്ള തിരക്ക് തിയേറ്ററില്‍ കാണാം.. അത് കണ്ടപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മ..പടം നല്ലതാവും ,അതല്ലേ ഇത്രേം വല്യ ആള്‍ക്കൂട്ടം..പോരാതെ നായകന്റെ മേല്‍ പറഞ്ഞ വാക്കുകളും.. അതേ ഒരുപാടു നാളുകള്‍ക്ക് ശേഷം ഒരു നല്ല പടം കാണാന്‍ പോകുന്നു.. ഇന്ന് തകര്‍ക്കും..

ഇനി സിനിമയിലേക്ക്..
സിനിമ തുടങ്ങി.. തേജാഭായ്, മലേഷ്യയെ കയ്യിലിട്ടു അമ്മാനമാടുന്ന അധോലോക നായകന്‍.. തേജാഭായ് ഒരു വാക്ക് പറഞ്ഞാല്‍ അതിനു മറുവാക്കില്ല..
ആ തേജഭായിയുടെ വാക്ക് ധിക്കരിച്ചു മലേഷ്യയില്‍ ബിസിനസ്‌ തുടങ്ങാനെത്തുന്ന ഒരു മലയാളിയെ (അശോകന്‍) തേജഭായിയുടെ ആള്‍ക്കാര്‍ നേരിടുന്നു.. അവിടെയാണ് നായകന്റെ എന്‍ട്രി..
സത്യം പറയാലോ ആദ്യ സീന്‍ കുഴപ്പമില്ല.ഒരു മെഗാ താരത്തിനു പറ്റുന്ന സീന്‍ തന്നെ..
പിന്നെടങ്ങോട്ടു.....!!!!!!!!!!!!
സ്വര്‍ണ കളറുള്ള തോക്ക്,കൂളിംഗ്‌ ഗ്ലാസ്‌,ഒരു പട്ടിക്കുട്ടി....!!! ഇതൊക്കെ ആയി നായകന്‍ സ്ലോ മോഷനില്‍ നടന്നു വരുന്നു..
പിന്നെ വെടിവെപ്പാണ്.. വെടിയെന്നു വെച്ചാല്‍ വെടിയോടു വെടി,..
അമേരിക്ക ഇറാഖില്‍ പോലും ഇത്രേം വെടി വെച്ച് കാണത്തില്ല.. അത്രേം വെടി..
അവിടെ കൂവല്‍ തുടങ്ങുന്നു.. ഇതിനു മുമ്പ് മീന്‍ മാര്‍ക്കറ്റില്‍ പോലും ഇത്രേം കൂവല്‍ കേട്ടിട്ടില്ല.. സത്യായിട്ടും.. :)
പിന്നീടങ്ങോട്ട് ഈ കൂവല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു.. എല്ലാവരും ഒരുമിച്ചു കൂവി മടുത്തു കൊണ്ട് പിന്നീടങ്ങോട്ട് ഒരോ ഗ്രൂപ്പ്‌ തിരിഞ്ഞു കൂവാന്‍ തുടങ്ങി..
നായകന്റെ ഇംഗ്ലീഷ് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.. ഒഹ്..

കഥ മുഴുവന്‍ ഇവിടെ പറയുന്നില്ല..

തിയേറ്ററില്‍ കേട്ട ചില ഡയലോഗ്സ് ..
"തള്ളേ.. ലവനാണോ മലയാള സിനിമയെ പരിപോഷിപ്പിക്കുന്നത്.. ?? വേണ്ടണ്ണാ വേണ്ടാ.."
"ഇവനാണ് നടന്‍,, ഇവന്‍ മാത്രമാണ് നമ്മ പറഞ്ഞ നടന്‍.. നമിച്ചു പൊന്നെ, നമിച്ചു.. "
"തേജഭായിയുടെ സ്ക്രിപ്റ്റ് വായിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി എന്ന പറഞ്ഞപോള്‍ ഇത്രേം കരഞ്ഞു എന്ന് കരുതിയില്ല എന്‍റെ നടോ... ‍.... "
"ഷക്കീല പഴയ ഷക്കീല അല്ലെന്നറിയാം.. പക്ഷെ യുവാക്കള്‍ പഴയ യുവാക്കള്‍ തന്നാ.. "(ഒരൊറ്റ സീനില്‍ ഈ നായിക വരുമ്പോള്‍ ആരോ പറഞ്ഞു കേട്ടത്..)

ഇനി താരങ്ങളിലേക്ക്..

പ്രിത്വിരാജ് :
ഡാന്‍സും ആക്ഷനും തകര്‍ത്തു.. വെടിവെപ്പ് ഒഴിവാക്കിയാല്‍ എന്ട്രിയും കൊള്ളാം.. പക്ഷെ കോമഡി ചെയ്യുന്നത് പെറ്റ തള്ള സഹിക്കൂല.. അത്രയ്ക്ക് കേമം..
അഖില : വെറുതെ ഒരു നായിക.. അത്ര മാത്രം..
സുരാജ്: സിനിമ ഒരല്‍പമെങ്കിലും ആസ്വാദന നിലവാരം പുലര്‍ത്തിയത്‌ സ്വരാജിന്റെ കോമഡി കൊണ്ടു തന്നെ.. പഴയ വീഞ്ഞ് തന്നെ ആണെങ്കിലും പ്രേക്ഷകരെ പരിസരം മറന്നു ചിരിപ്പിക്കാന്‍ സുരജിനായി..
സലിംകുമാര്‍.. മഹാഭാരതം കഥ അടിച്ചെടുത്തു സ്വന്തം കുടുംബ കഥയായി സ്ഥിരം ശൈലിയില്‍ പറഞ്ഞത് കയ്യടി നേടിയെങ്കിലും ഭരത് സലിം കുമാറും പ്രേക്ഷകരെ നിരാശരാക്കി..
മറ്റുള്ളവര്‍.. : "25 ലക്ഷം രൂപയുടെ ഫ്ലാറ്റ്" പറയുന്ന ആള്‍ അതും പറഞ്ഞു ചാനലില്‍ ഇരിക്കുന്നത് തന്നെയാ നല്ലത് എന്ന് തോന്നിപ്പോയി.. അത് പോലെ തന്നെ ഇന്ദ്രന്‍സും..

കയ്യടി റേറ്റിംഗ്.. അഥവാ ടോപ്‌ 3 കയ്യടി രംഗങ്ങള്‍..
1 . "ഒരു മധുര കിന്നവിന്‍ ലഹരി" എന്ന് തുടങ്ങുന്ന റീമേക്ക് പാട്ട്,പിന്നെ പ്രിത്വിയുടെ ഡാന്‍സ്..
2 . സുരാജ് മോഹന്‍ലാലിനെ അനുകരിക്കുന്ന സീന്‍ വന്‍ കയ്യടി നേടി..
3 . സലിംകുമാര്‍ മഹാഭാരത കഥ വളച്ചൊടിച്ചു സ്വന്തം കുടുംബ കഥ പോല്‍ പറയുന്നത്..


കൂവല്‍ റേറ്റിംഗ്: അഥവാ ടോപ്‌ 3 കൂവല്‍ രംഗങ്ങള്‍..

1. നായകന്റെ അവതരണ സമയത്തെ വെടി വഴിപാട്‌..
2. ക്രൂരതയുടെ പര്യായമായ തേജഭായ് തന്നെ വെല്ലു വിളിച്ച അശോകനെ കൊല്ലാന്‍ വേണ്ടി വരുന്നു.. "തേജഭായ് ആര്‍ക്കും മാപ്പ് കൊടുക്കില്ല" എന്ന കിടിലന്‍ ഡയലോഗും പറഞ്ഞു തിരിഞ്ഞു നടക്കുന്നു.. തേജഭായിയുടെ കിങ്കരന്മാര്‍ അശോകനെ കൊല്ലാന്‍ വേണ്ടി ഒരുങ്ങി നില്‍ക്കുന്നു.. അശോകനേയും പ്രേക്ഷകരെയും "ആകാംഷയുടെ മുള്‍മുനയില്‍ " നിര്‍ത്തിയ ഈ നിമിഷത്തില്‍ തേജഭായിയുടെ വാച്ചില്‍ അലാറം അടിക്കുന്നു.. അപ്പോള്‍ തേജഭായ് പറയുന്ന ഡയലോഗ്..
"നിനക്ക് ഭാഗ്യമുണ്ട് മോനെ.. കാരണം 5 മണി കഴിഞ്ഞാല്‍ ഞാന്‍ ആരെയും കൊല്ലാറില്ല.. എന്‍റെ ജോലി അവസാനിപ്പിക്കുന്ന സമയമാണത്. " അങ്ങനെ അശോകന്‍ രക്ഷപ്പെടുന്നു..
(ഒഹ്.. ഗ്രേറ്റ്‌.. വാട്ട്‌ അ കിടിലന്‍ ഡയലോഗ് മച്ചു..നമിച്ചു തന്നിരിക്കുന്നു..) :)
3 . നായികക്ക് നായകനെ കെട്ടിച്ചു കൊടുക്കണേല്‍ നായകന് നല്ല ഫാമിലി വേണം എന്ന് നായികയുടെ അച്ഛന്‍ പറയുന്നു..അങ്ങനെ അനാഥനായ തേജഭായ്ക്ക് അച്ഛനും അമ്മയും ആവശ്യമുണ്ട് എന്ന് പറഞ്ഞു,തെജഭായിയുടെ ഫുള്‍ സൈസ് ഫോട്ടോയും വെച്ച് കേരളത്തില്‍ പ്രചരണം "തീരെ കുറഞ്ഞ" മനോരമ പത്രത്തില്‍ പരസ്യം കൊടുക്കുന്നുണ്.. അത് കണ്ടു കൂവുന്നവരോട് "പെണ്‍ വീട്ടുകാര്‍ മനോരമ വായിക്കാറില്ല" എന്ന് ആരൊക്കെയോ വിളിച്ചു പറയുന്നുമുണ്ട്.. ബട്ട്‌ കൂവുന്നവര്‍ എവിടെ കേള്‍ക്കാന്‍.. !!!



ചുരുക്കി പറഞ്ഞാല്‍ എല്ലാ മലയാളിക്കും തീര്‍ച്ചയായും കണ്ടിരിക്കേണ്ട,പ്രേക്ഷകരെ ക്ഷമ എന്നതിന്റെ വ്യാപ്തി മനസിലാക്കി തരുന്ന "ഉഗ്രന്‍" പടം തന്നെയാണ് തെജഭായ് ആന്‍ഡ്‌ ഫാമിലി.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...